കമല്ഹാസൻ, കെ. ബാലചന്ദര്‍, രജനികാന്ത്.
തമിഴ് ചലച്ചിത്രലോകത്തെ ഇതിഹാസ സംവിധായകന് കെ. ബാലചന്ദറിന്റെ 96-ാം ജന്മവാര്ഷികത്തില് അദ്ദേഹവുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്ത് ഉലകനായകന് കമല്ഹാസന്. സോഷ്യല്‍ മീഡിയയിലൂടെയാണ് കമല്ഹാസന് തന്റെ ഗുരുനാഥന് വൈകാരികമായ കുറിപ്പിലൂടെ ആദരമര്‍പ്പിച്ചത്.
കോളിവുഡിലെ സഞ്ചരിക്കുന്ന സര്‍വകലാശാലയായിരുന്ന എന്റെ ഗുരു കെ. ബാലചന്ദര്‍ സാറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രധാന ശിഷ്യനായിരിക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു - കമല്ഹാസന് തന്റെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചു. തമിഴ് സിനിമയുടെ വ്യാകരണവും ഭാവുകത്വവും മാറ്റിമറിച്ച വലിയൊരു പ്രതിഭയോടുള്ള ആദരവായിരുന്നു കമലിന്റെ ഓരോ വാക്കുകളിലും നിറഞ്ഞത്.
1973-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലൂടെയാണ് കമല്ഹാസന് തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സൊല്ലത്താന്‍ നിനൈക്കിറേന്‍ (1973), പരുവ കാലം (1974), അവള് ഒരു തുടര്‍ക്കഥൈ (1974), ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലാസിക് ചിത്രവും രജനീകാന്തിന്റെ സിനിമാ അരങ്ങേറ്റത്തിന് വഴിയൊരുക്കുകയും ചെയ്ത അപൂര്‍വ രാഗങ്ങള്‍ (1975) ഉള്‍പ്പെടെ മുപ്പതിലധികം വര്‍ഷങ്ങള്‍ നീണ്ടുനിന്ന കരിയറില്‍ 25-ലധികം പ്രോജക്റ്റുകളിലാണ് ഈ ഗുരു-ശിഷ്യ കൂട്ടുകെട്ട് ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
സിനിമയ്ക്കകത്തും പുറത്തും കെ. ബാലചന്ദര്‍ കമല്ഹാസന് വഴികാട്ടിയായിരുന്നു. ബാലചന്ദര്‍ അവസാനമായി കാമറയ്ക്ക് മുന്നിലെത്തിയതും കമല്ഹാസന് ചിത്രത്തിലൂടെയായിരുന്നു എന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2015-ല്‍ പുറത്തിറങ്ങിയ ഉത്തമവില്ലന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിച്ച മനോരഞ്ജന്‍ എന്ന കഥാപാത്രത്തിന്റെ ഗുരുവായ മാര്‍ഗദര്‍ശി എന്ന സംവിധായകനായി ജീവിച്ചു കാണിച്ചാണ് കെ. ബാലചന്ദര്‍ ചലച്ചിത്ര ലോകത്തുനിന്നും വിടപറഞ്ഞത്. തമിഴ് സിനിമയുള്ളിടത്തോളം കാലം ആ മഹാപ്രതിഭയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും സിനിമാപ്രേമികളുടെ മനസില്‍ മായാതെനില്ക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറി ഈ ജന്മദിനം.
Tags : KamalHaasan KBalachander Entertainment Movies Kollywood Rajinikanth