ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ എതിരാളികളായ ഡിഎംകെയും എഐഎഡിഎംകെയും (അണ്ണാ ഡിഎംകെ) തമ്മിൽ സഖ്യമുണ്ടാക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും നിഷേധിച്ച് നടൻ രജനികാന്ത്. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും വാർത്തകളിൽ ഒട്ടും സത്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം നിലനിർത്താൻ വേണ്ടി ഡിഎംകെയും അണ്ണാ ഡിഎംകെയും ഒന്നിക്കുന്നുവെന്നും, ഇതിനായി രജനികാന്ത് മുൻകൈയെടുത്തു എന്നുമായിരുന്നു സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിച്ച വാർത്തകൾ. എന്നാൽ ഈ ചർച്ചകളിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് രജനികാന്ത് തുറന്നടിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് ചുമതലയേറ്റതുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റ് ചില വിവാദങ്ങളിലും അദ്ദേഹം പ്രതികരണം നടത്തി. വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് അസൂയയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് രജനികാന്ത് പറഞ്ഞു. വിജയ് തന്റെ പ്രിയപ്പെട്ട സഹോദരനാണെന്നും അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ തനിക്ക് അതിയായ സന്തോഷമേയുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു.
ആരോഗ്യപ്രശ്നങ്ങൾ കാരണം വർഷങ്ങൾക്ക് മുൻപ് തന്നെ താൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതാണെന്നും, ഇത്തരം വ്യാജ വാർത്തകളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : Rajinikanth DMK AIADMK Latest News