National
ബംഗളൂരു: കൊഗിലു ഒഴിപ്പിക്കൽ നടപടിയിൽ വീട് നഷ്ടപ്പെട്ടവരിൽ അർഹരായവർക്ക് മാത്രം പുനരധിവാസമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രേഖകൾ പരിശോധിച്ച് അർഹരായ പ്രദേശവാസികൾക്ക് മാത്രമേ മാനുഷികപരിഗണന നൽകൂവെന്നും അദ്ദേഹം പറഞ്ഞു.
ബുൾഡോസർ നടപടിയിൽ വീടുനഷ്ടപ്പെട്ടവർക്ക് സർക്കാർ അതിവേഗസഹായം വാഗ്ദാനം ചെയ്തതിനെ ബിജെപി ചോദ്യം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രീണനരാഷ്ട്രീയമാണു നടത്തുന്നതെന്ന ആരോപണവും അദ്ദേഹം തള്ളി.
ഒരുതരത്തിലുള്ള പ്രീണന രാഷ്ട്രീയവുമില്ല. അനധികൃത കൈയേറ്റക്കാർക്ക് ഒരുവിധ സഹയാവും നൽകില്ല. കൈയേറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് മാനുഷിക പരിഗണനയിൽ വീടുകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
District News
കൊച്ചി: ജില്ലയിലെ തെരുവുനായ്ക്കളുടെ പ്രശ്നപരിഹാരത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചു. ആലുവ ഐസിഡിപി കാമ്പസില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൃഗക്ഷേമ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് ഈ തീരുമാനം.
തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത 26 മൃഗക്ഷേമ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു.
റോട്ടറി ഇന്റര്‍നാഷണലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സീജോ തോമസ് ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ റോട്ടറിയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ ഷെല്‍ട്ടറുകളുടെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തൃപ്പൂണിത്തുറയില്‍ നിന്നുള്ള അജയ് മേനോന് ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. റെസ്ക്യൂ ചെയ്യപ്പെടുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സൗജന്യമായി ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
National
ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കുന്നതിനു ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിച്ചു.
ചിഫ് സെക്രട്ടറിയും ഡെപ്യൂട്ടി കമ്മീഷണർമാരും അടങ്ങുന്ന സമിതിയാകും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സമാധാനം തിരികെയെത്തിയതോടെ ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് ആളുകൾ സ്വന്തം സ്ഥലത്തേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. ഇവരെ സുരക്ഷാസേന തടഞ്ഞത് സംഘർഷത്തിനു വഴിതെളിച്ചു. ഇതേത്തുടർന്നാണു പ്രത്യേക സമിതി.
2023 മേയ് മുതൽ തുടങ്ങിയ വംശീയകലാപത്തിൽ ഇതുവരെ 260 പേർ കൊല്ലപ്പെട്ടതായാണു കണക്കുകൾ.
District News
വണ്ടൂർ: കെട്ടിടം നിർമ്മിച്ച്, പത്ത് വർഷത്തിനുശേഷം കരുണാലപടിയിലുള്ള ഭിന്നശേഷിക്കാർക്കായുള്ള ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ തുറന്നു കൊടുത്ത് വണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.
കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .എം. സീന നിർവഹിച്ചു. പത്തുവർഷങ്ങൾക്കു മുമ്പ് 17 ലക്ഷം രൂപ ചിലവഴിച്ചാണ് ഭിന്നശേഷി തെറാപ്പി സെന്റർ പഞ്ചായത്ത് ഒരുക്കിയത്.
ഇതുവരെ തുറന്നുകൊടുത്തിരുന്നില്ല. തൊണ്ടിയിൽ ഏഴോളം സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയത്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ഉദ്ഘാടനത്തിനെതിരെ ഇ. ദാസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.
ഭിന്നശേഷിക്കാരെ അറിയിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.