കൊച്ചി: സംസ്ഥാനത്ത് തെരുവില്‍നിന്ന് മോചിപ്പിക്കപ്പെടുന്ന മാനസികരോഗികളുടെ പുനരധിവാസം ഫലപ്രദമാകുന്നില്ല. സർക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും കീഴിൽ പുനരധിവാസ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും അതെല്ലാം ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള അഗതികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
വിവിധ ജില്ലകളില്‍ പോലീസ്, ആരോഗ്യവകുപ്പ്, സന്നദ്ധ സംഘടനകള്‍ വഴി നിരവധി പേരെ തെരുവുകളില്‍നിന്നു രക്ഷപ്പെടുത്തി ആശുപത്രികളിലും താത്കാലിക സംരക്ഷണകേന്ദ്രങ്ങളിലും എത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ ദീര്‍ഘകാല പുനരധിവാസം ഉറപ്പാക്കാന്‍ ആവശ്യമായ കേന്ദ്രങ്ങളുടെ അഭാവം ഗുരുതരമായ സാമൂഹിക, ആരോഗ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തെരുവില്‍നിന്നു മോചിപ്പിക്കപ്പെടുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കാന്‍ പോലീസ് പലപ്പോഴും സന്നദ്ധസംഘടനകളുടെ സഹായം തേടാറുണ്ട്. എന്നാല്‍ സര്‍ക്കാർ ഉടമസ്ഥതയിലുള്ള വൃദ്ധസദനങ്ങളിലും മറ്റും സൗകര്യമില്ലെന്നു പറഞ്ഞ് കൈയൊഴിയുകയാണ് പതിവെന്ന് പോലീസും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും പറയുന്നു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഏകോപനമില്ലായ്മയും ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് തെരുവുകളിൽ കഴിയുന്നത് എറണാകുളം ജില്ലയിലാണ്. ഇതിലേറെയും ഇതരസംസ്ഥാനക്കാരാണ്. ലഹരിക്ക് അടിമപ്പെട്ട് മനോനില തെറ്റിയവരും അക്രമവാസനയുള്ളവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിനു കീഴില്‍ സംസ്ഥാനത്ത് 1500ലധികം അഗതിമന്ദിരങ്ങളാണുള്ളത്. ഇതില്‍ 800 വൃദ്ധസദനങ്ങളും 700 എണ്ണം 15 വയസിനു താഴെയുള്ള കുട്ടികളെ പാര്പ്പിക്കാനുള്ളതുമാണ്. സൈക്കോ സോഷ്യല്‍ റിഹാബിലേഷന്‍ സെന്ററുകളില്‍ പലതും അഗതികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. തെരുവില്‍നിന്ന് മോചിപ്പിക്കുന്ന ഇതര സംസ്ഥാനക്കാരെ നാട്ടിലേക്ക് എത്തിക്കുന്ന പദ്ധതിയും നിലച്ചു.
തെരുവില്‍ കഴിയുന്ന പലര്‍ക്കും ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും കുടുംബത്തിലേക്കു മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്തരക്കാരെ ദീര്‍ഘകാലം പാര്‍പ്പിച്ച് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ പുനരധിവാസകേന്ദ്രങ്ങള്‍ വളരെ പരിമിതമാണെന്ന് മനോരോഗ വിദഗ്ധര്‍ പറയുന്നു. നിലവില്‍ ജില്ലാ ആശുപത്രികളിൽ മാനസികരോഗികൾക്കായി ഒരു വാര്‍ഡ് മാത്രമാണുള്ളത്. സന്നദ്ധസംഘടനകള്‍ നടത്തുന്ന ചില പുനരധിവാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലതിലും സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ കുറവുമുണ്ട്. കേന്ദ്രസർക്കാരിന്റെ സ്മൈൽ പുനരധിവാസ പദ്ധതി ഉണ്ടെങ്കിലും ഇതിലൂടെ ലഭിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിനു കഴിയാറുമില്ല.
Tags : Rehabilitation mentally