ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നവംബർ ഏഴിലെ തങ്ങളുടെ മുൻ വിധിക്കെതിരേ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ കോടതി പൂർണമായും തള്ളി.
ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ മുന്നോട്ടുവച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. വിധി പൂർണമായ അർഥത്തിൽ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതി രാജ്യത്തെ സംസ്ഥാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാരിനും കർശനമായ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തദ്ദേശീയമായ സാഹചര്യങ്ങൾക്കനുസരിച്ച് ഈ വിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും സുപ്രീം കോടതി നേരിട്ട് നിരീക്ഷണ ചുമതല കൈമാറി. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര സർക്കാരും ഈ ഉത്തരവ് നടപ്പിലാക്കിയതിന്‍റെ കൃത്യമായ പുരോഗതി റിപ്പോർട്ട് ഓഗസ്റ്റ് ഏഴിനകം ഹൈക്കോടതികൾക്ക് മുൻപാകെ സമർപ്പിക്കണം. തുടർന്ന് ഹൈക്കോടതികൾ നൽകുന്ന ഏകീകൃത റിപ്പോർട്ട് നവംബർ 17ന് സുപ്രീം കോടതി പരിശോധിക്കും.
Tags : Supreme Court stray dogs rehabilitation