Kerala
കണ്ണൂർ: സംസ്ഥാനത്ത് കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോറിക്ഷയും ഓടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കുട്ടികളെ കുത്തിനിറച്ചാണ് സ്കൂളുകളിലേക്കും തിരിച്ചും ഓട്ടോകൾ ഓടുന്നത്. ഇത് അനുവദിക്കാനാകില്ല.
കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോയും ഇനി ഓടരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കണ്ണൂർ ഇരിക്കൂരിൽ നടന്ന സമ്മേളനത്തിൽ വ്യക്തമാക്കി.
Kerala
കൊച്ചി: എന്‍ഡിപിഎസ് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമത്തില്‍ അടിയന്തര ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനൊരുങ്ങുന്നു.
കേരളത്തില്‍നിന്നുള്ള എംപിമാരും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ചെറിയ അളവില്‍ ലഹരിമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കും വന്‍തോതില്‍ കടത്തുന്നവര്‍ക്കും നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുകൂലമാകുന്നുണ്ട്.
ലഹരിമാഫിയയുടെ പ്രവര്‍ത്തനരീതികള്‍ മാറിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നിയമഭേദഗതികള്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മന്ത്രി ചെന്നിത്തല കേന്ദ്രമന്ത്രിയെ കാണുന്നത്.
നിലവിലെ നിയമപ്രകാരം പിടിച്ചെടുക്കുന്ന ലഹരിമരുന്നിന്റെ അളവാണ് ശിക്ഷയും ജാമ്യവുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രധാന മാനദണ്ഡം. എന്നാല്‍ വലിയ ശൃംഖലയിലെ അംഗങ്ങള്‍ ചെറിയ അളവുകളാക്കി ലഹരിവസ്തുക്കള്‍ ഇടനിലക്കാരുടെ കൈവശം എത്തിക്കുന്നതിനാല്‍ പലപ്പോഴും കര്‍ശന വകുപ്പുകള്‍ ബാധകമാകാതെ പോകുന്നു. ഇതുവഴി പ്രതികള്‍ക്കു ജാമ്യം ലഭിക്കാനും വീണ്ടും ലഹരിവ്യാപാരത്തിലേക്ക് മടങ്ങാനുമുള്ള സാധ്യത വര്‍ധിക്കുന്നതായാണു പോലീസിന്റെ കണ്ടെത്തല്‍.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇപ്പോള്‍ പല ലഹരി ഇടപാടുകളും നടക്കുന്നത്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളെ നേരിടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ നിയമപരമായ അധികാരവും സാങ്കേതിക സംവിധാനങ്ങളും നല്‍കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.
ലഹരി കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികളുടെ എണ്ണം വര്‍ധിപ്പിക്കണം. കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുന്നത് പ്രതികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുമുണ്ട്.
സംസ്ഥാനത്തു ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടക്കുമ്പോഴും നിയമത്തിലെ പോരായകള് പരിഹരിക്കാതെ ലഹരിമാഫിയയെ പൂര്‍ണമായി നിയന്ത്രിക്കാനാകില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാല്‍ കാലാനുസൃതമായ ഭേദഗതികളിലൂടെ എന്‍ഡിപിഎസ് നിയമംകൂടുതല് ശക്തമാക്കേണ്ടതുണ്ട്.
Kerala
കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്ക് ഇനി ഒരേ നിറമായിരിക്കുമെന്നും ഓഗസ്റ്റ് 15നുമുമ്പ് എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കി പുതുമോടിയിലാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ നിർദേശം പോലീസ് സ്റ്റേഷനുകളിലേക്കു നൽകിയതായി എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 478 പോലീസ് സ്റ്റേഷനുകൾക്കും ഒരേ നിറത്തിലുള്ള പെയിന്റടിക്കും. സ്റ്റേഷൻ വൃത്തിഹീനമാണെന്ന പരാതി ഇനി പാടില്ല. സ്റ്റേഷനിലെത്തുന്നവർക്ക് ഇരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കും. വരുന്നവരെ ഗുഡ് മോർണിംഗ്, ഗുഡ് ആഫ്റ്റർനൂൺ, ഗുഡ് ഈവനിംഗ് എന്നീ അഭിവാദ്യങ്ങളോടെ സ്വീകരിക്കും. ജനസൗഹൃദമായ പോലീസ് സ്റ്റേഷൻ അന്തരീക്ഷമാണു സർക്കാരിന്റെ ലക്ഷ്യം.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 6632 പേരെ അറസ്റ്റ് ചെയ്തു. 6182 കേസുകൾ രജിസ്റ്റർ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. ഓപ്പറേഷൻ തൂഫാൻ സമൂഹമാകെ ഏറ്റെടുത്തു.
ലഹരിയുടെ പേരിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. പെരുമ്പാവൂരിൽ ലഹരിയുടെ പേരിൽ യുവാക്കൾക്കുനേരേ നടന്ന അതിക്രമത്തിനെതിരേ കൃത്യമായ നടപടിയെടുത്തിട്ടുണ്ട്.
ഡിജെ പാർട്ടികൾക്കും നൈറ്റ് ലൈഫിനും സർക്കാർ എതിരല്ല. എന്നാൽ, എവിടെയെല്ലാം ലഹരി ഉപയോഗം ഉണ്ടായാലും പോലീസ് എത്തും. റസ്പോൺസിബിൾ നൈറ്റ് ലൈഫാണ് കേരളത്തിനു വേണ്ടത്. സ്റ്റാർ ഹോട്ടലിലും കാരവാനിലും ലഹരി അനുവദിക്കില്ല.
ലഹരിക്കേസിൽ ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർ കുറ്റം ആവർത്തിക്കുന്നതു തടയാൻ കേന്ദ്രനിയമത്തിൽ മാറ്റമുണ്ടാകണം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. തൂഫാൻ കെയർ ഫലപ്രദമാക്കും.
തട്ടിപ്പുകേസുകളിൽ ഇരകളായി നിരവധി പേർക്കു പണം നഷ്ടമായിട്ടുണ്ട്. തട്ടിപ്പിന് നിന്നുകൊടുക്കുന്ന മലയാളിയുടെ മനോഭാവത്തിലും മാറ്റമുണ്ടാകണം. വിഴിഞ്ഞത്ത് മുഖ്യമന്ത്രി വ്യക്തമാക്കിയതാണു ശരിയെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാറും പരിപാടിയിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കേരളത്തിലേക്കുള്ള മയക്കുമരുന്നു വരവ് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ചും ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം നടപ്പാക്കാൻ തീരുമാനം.
ഓപ്പറേഷൻ തൂഫാനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസിലെ എസ്പി റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയോഗിക്കുമെന്ന്, അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് പോലീസ് ആസ്ഥാനത്തു നടത്തിയ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ലഹരിവേട്ടയ്ക്കു സ്ഥിരം സംവിധാനമായി ദൗത്യസംഘം രൂപീകരിക്കും. കര-കടൽ- വ്യോമ മാർഗമുള്ള ലഹരിയൊഴുക്ക് തടയും. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കും. മയക്കുമരുന്നു കേസുകൾ വിചാരണ ചെയ്യാൻ 10 കോടതികൾ ആരംഭിക്കാൻ കേന്ദ്രം വിളിച്ച ഡിജിപിമാരുടെ യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. എവിടെയൊക്കെയെന്നു പിന്നീടു തീരുമാനിക്കും. നേരത്തേ പ്രഖ്യാപിച്ച തിരുവനന്തപുരം, എറണാകുളം കോടതികൾ ഉടൻ ആരംഭിക്കും. ഓണ്‍ലൈനിലും കൊറിയറിലും ഹോംഡെലിവറിയായും ട്രെയിനുകളിൽ ചെറിയ സ്റ്റേഷനുകളിൽ ഉപേക്ഷിച്ചുമുള്ള ലഹരിക്കടത്തിന്റെ പുതിയ രീതികൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അർബുദത്തിനുള്ള മരുന്നുപോലും ലഹരിക്കായി ഉപയോഗിക്കുന്നു. ഇതു തടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുണ്ടാകും. ലഹരിക്കടത്തിന്റെ പുതിയ മാർഗങ്ങൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തി തടയും. ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കാനാണ് സംയുക്ത ഓപ്പറേഷൻ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും. സംയുക്ത യോഗങ്ങൾ ഇടയ്ക്കിടെ ചേരും. കർണാടക ആഭ്യന്തരമന്ത്രി 15ന് തിരുവനന്തപുരത്തെത്തും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന മുഖ്യമന്ത്രിമാരെ നേരിൽ കാണുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് ഡിജിപി മഹേഷ് കുമാർ അഗർവാൾ, പുതുച്ചേരി ഡിജിപി ശാലിനി സിംഗ്, കർണാടക എഡിജിപി ആർ. ഹിതേന്ദ്ര, കസ്റ്റംസ് കമ്മീഷണർ ഡോ.ടി. ടിജു, നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ. സുധാകർ, ഐബി ജോയിന്റ് ഡയറക്ടർ ഡോ.കെ. ജോസ്, ഡിആർഐ അഡീഷണൽ ഡയറക്ടർ കെ. പദ്മാവതി, തെലുങ്കാന എസ്പി പി.വി. പദ്മജ, ആന്ധ്ര എസ്പി കെ.എം. മഹേശ്വര രാജു, ആർപിഎഫ് സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, ഐജിമാരായ പുട്ട വിമലാദിത്യ, ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.