Movies
ബോളിവുഡ് താരം സല്മാന് ഖാനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി. നടനെതിരെ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കാൻ അദ്ദേഹത്തിന്റെ അയൽവാസി കേതന് കക്കദിനോട് കോടതി ആവശ്യപ്പെട്ടു.
പൻവേലിലെ വസ്തു തർക്കവുമായി ബന്ധപ്പെട്ട് സൽമാൻ ഖാനെതിരെ കേതൻ കക്കദ് യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകുകയും സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സല്മാന് ഖാന് ഒരു മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിലാണ് കോടതിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
കേതന് കക്കദിന്റെ പ്രസ്താവനകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ചില ഉള്ളടക്കങ്ങള്‍ വര്‍ഗീയമായ വികാരം ഉണര്‍ത്താന്‍ പര്യാപ്തമാണെന്നുമാണ് മാനനഷ്ടക്കേസില്‍ സല്മാന് ഖാന് ആരോപിച്ചത്.
തനിക്ക് ഇടക്കാല ആശ്വാസം നല്കാന് വിസമ്മതിച്ച സിവില്‍ കോടതി ഉത്തരവിനെതിരെ സല്മാന് ഖാന് നല്കിയ ഹര്‍ജി ജസ്റ്റ്സ് ശര്‍മിള ദേശ്മുഖിന്റെ സിംഗിള്‍ ബെഞ്ച് ആണ് പരിഗണിച്ചത്. നിയമ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം നിയമ സ്ഥാപനങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ശര്‍മിള ദേശ്മുഖ് അഭിപ്രായപ്പെട്ടു. കേസിന്റെ വാദത്തിനിടെയാണ് കേതന് കക്കദ് തന്റെ ആരോപണം സംബന്ധിച്ചുള്ള ട്വീറ്റുകളും വീഡിയോകളും മറ്റ് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും നീക്കണമെന്ന് ജസ്റ്റിസ് ദേശ്മുഖ് നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള ചില ഉള്ളടക്കങ്ങള്‍ മൂന്നാം കക്ഷികള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും കോടതി ആവശ്യപ്പെട്ടു.
തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2022 ജനുവരിയിലാണ് സല്മാന് ഖാന് കേതന് കക്കദിനെതിരെ കോടതിയെ ആദ്യം സമീപിക്കുന്നത്. ഈ വിഷയത്തിലെ ഓണ്‍ലൈന്‍ ഉള്ളടക്കം വലിയ തോതില്‍ കാണികളെ നേടുന്നതായും കോടതി കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. വെള്ളാപ്പള്ളിയെയും എല്ലാ ബോർഡ് അംഗങ്ങളെയുമടക്കം 170 പേരെ എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി.
വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.
കമ്പനി നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി നടപടി. നിലവിലെ ഭാരവാഹികളെ അയോഗ്യരാക്കിയ സാഹചര്യത്തില്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
പ്രഫ. എം.കെ. സാനു, സംരക്ഷണ സമിതി ചെയര്മാന് അഡ്വ. എസ്. ചന്ദ്രസേനന് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2013 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം വാര്‍ഷിക കണക്കുകളും റിട്ടേണുകളും സമര്‍പ്പിക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി.
ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്ട്രേഷന് വകുപ്പ് നല്കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകളായി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.
നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ വൈകാതെ നിശ്ചയിക്കേണ്ടി വരും.
National
ന്യൂഡൽഹി: വാഹനത്തിന്റെ ലോണ്‍ പൂർണമായും അടച്ചുതീർത്തശേഷം ആർസി ബുക്കിൽനിന്ന് വായ്പ നൽകിയ ഫിനാൻസ് കന്പനിയുടെ പേര് ഇനിമുതൽ ഓണ്‍ലൈനായി നീക്കം ചെയ്യാം. നേരത്തേ ട്രാൻസ്പോർട്ട് ഓഫീസ് മുഖേന നേരിട്ടുചെന്ന് നടത്തിയിരുന്ന രീതിയാണ് റോഡ് ഗതാഗത മന്ത്രാലയം മാറ്റിയത്.
ഒരു ദേശസാൽകൃത ബാങ്കിനെയും അഞ്ച് ബാങ്കിംഗ് ഇതര ധനകാര്യ കന്പനികളെയുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകാതെ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്താനാണ് നീക്കം. ആർബിഎയുടെ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (യുഎൽഎ) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
വാഹനത്തിന്റെ വായ്പ അടച്ചുതീർത്തശേഷം ആർസി ഉൾപ്പെടെയുള്ള വാഹന രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസം ഇല്ലാതാക്കുന്നതിനും കൃത്യമായ രീതിയിൽ വായ്പ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ രീതി നടപ്പാക്കുന്നത്.
സാധാരണ ലോണ്‍ എടുത്ത് വാഹനം സ്വന്തമാക്കുന്പോൾ ലോണ്‍ നൽകിയ സ്ഥാപനത്തിന്റെ പേര് വാഹനത്തിന്റെ ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും.
എന്നാൽ, ലോണ്‍ പൂർണമായും അടച്ച് തീർത്ത ശേഷവും വാഹനത്തിന്റെ രേഖയിൽ നിന്നും ആ പേര് നീക്കം ചെയ്യാറില്ല. വാഹനം വിൽപ്പനയ്ക്കും മറ്റും ചെല്ലുന്പോഴായിരിക്കും ഇത്തരമൊരു കാര്യം ഉടമയുടെ ശ്രദ്ധയിൽ പെടുന്നത്. ഈ പ്രശ്നങ്ങളുടെയെല്ലാം പരിഹാരമാണ് പുതിയ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്.
Kerala
കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ ബിജെപി അനധികൃത ശ്രമമെന്ന് പരാതി. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയ വോട്ടർമാരുമായി എ.കെ.എം. അഷ്റഫ് എംഎൽഎ അദാലത്തിനെത്തി.
ഇന്ത്യൻ പൗരനല്ലെന്ന കാരണം പറഞ്ഞാണ് കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ (55) വോട്ട് തള്ളാൻ അപേക്ഷ നൽകിയത്. കയ്യാർ ചെറോളിയിലെ നബീസ (75), പട്ളയിലെ മൊഹ്സീന സുനൈഫ, കൊളത്തോടിയിലെ അസ്മ, കെ.കെ. നഗറിലെ സഫിയ, സുബൈദ, ചെറോളിയിലെ കദീജത്ത് കുബ്ര എന്നിവരുടെ വോട്ടുകളാണ് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് തള്ളാൻ അപേക്ഷ നൽകിയത്.
മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ പേരാണ് ഇന്ത്യൻ പൗരനല്ലെന്ന കാരണം ഉന്നയിച്ച് ഫോം ഏഴിൽ പരാതി നൽകി നീക്കം ചെയ്യാൻ ശ്രമം നടക്കുന്നത്.
ഇതേ ബൂത്തിലെ വോട്ടറായ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ് ഇവരുടെ വോട്ട് തള്ളാൻ അപേക്ഷ നൽകിയതെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ പറഞ്ഞു.