കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. വെള്ളാപ്പള്ളിയെയും എല്ലാ ബോർഡ് അംഗങ്ങളെയുമടക്കം 170 പേരെ എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി.
വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.
കമ്പനി നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി നടപടി. നിലവിലെ ഭാരവാഹികളെ അയോഗ്യരാക്കിയ സാഹചര്യത്തില്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
പ്രഫ. എം.കെ. സാനു, സംരക്ഷണ സമിതി ചെയര്മാന് അഡ്വ. എസ്. ചന്ദ്രസേനന് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2013 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം വാര്‍ഷിക കണക്കുകളും റിട്ടേണുകളും സമര്‍പ്പിക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി.
ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്ട്രേഷന് വകുപ്പ് നല്കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകളായി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.
നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ വൈകാതെ നിശ്ചയിക്കേണ്ടി വരും.
Tags : High Court remove Vellappally Natesan SNDP General Secretary