Special News
വിഷം എന്നു കേൾക്കുമ്പോൾത്തന്നെ മനുഷ്യർക്കു ചെറിയൊരു പേടി തോന്നും. കാരണം മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും നിലനിൽപ്പിനും വരെ ഭീഷണിയുയർത്താൻ കഴിയുന്നവയാണ് വിഷങ്ങൾ. ഒരു നിമിഷംകൊണ്ട് മനുഷ്യജീവൻ കവർന്നെടുക്കുന്നവയും ഇഞ്ചിഞ്ചായി കൊല്ലുന്നവയുമടക്കം നിരവധി വിഷപദാർഥങ്ങൾ ലോകത്തുണ്ട്.
പല മാരകരോഗങ്ങൾക്കു പിന്നിലും വിഷവസ്തുക്കളുടെ സ്വാധീനമുണ്ട്. മനുഷ്യർക്കു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കുംതന്നെ വിഷങ്ങൾ ഹാനികരമാണ്. അതുകൊണ്ടുതന്നെ അവയിൽനിന്ന് അകന്നു നിൽക്കാൻ ജീവജാലങ്ങൾ ശ്രദ്ധിക്കുന്നു.അതേസമയം, മരുന്നുകൾ ഉത്പാദിപ്പിക്കാനും മറ്റും വിഷങ്ങളുടെ ഘടകങ്ങളെ ശാസ്ത്രലോകം പ്രയോജനപ്പെടുത്താറുമുണ്ട്. പല ജീവജാലങ്ങൾക്കും സ്വയരക്ഷയ്ക്കുള്ള മാർഗംകൂടിയാണ് എതിരാളികൾക്കെതിരേയുള്ള വിഷപ്രയോഗം.
മനുഷ്യന് അറിവായിട്ടുള്ള ലോകത്തിലെ ഏറ്റവും മാരകമായ 10 വിഷങ്ങൾ ഏതെന്നു പരിശോധിക്കുകയാണിവിടെ. ഒരു വസ്തു ശരീരത്തിനുള്ളിൽ പ്രവേശിച്ചാലോ അതു ശ്വസിച്ചാലോ ആഗിരണം ചെയ്യപ്പെട്ടാലോ മരണം അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾക്കു കാരണമാകുന്നുണ്ടെങ്കിൽ അതിനെ വിഷം എന്നു വിശേഷിപ്പിക്കാം. വളരെ കുറഞ്ഞ അളവിൽ പോലും ജീവനെടുക്കാൻ ശേഷിയുള്ള വിഷങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.
1. റൈസിൻ (Ricin)
ആവണക്കിൻ കുരുവിൽനിന്നാണ് ഈ മാരക വിഷം എടുക്കുന്നത്. ഒരു മണൽത്തരിയോളം പോരുന്ന അളവ് മതി ഒരു മനുഷ്യനെ കൊല്ലാൻ. ഇതു കോശങ്ങളിലെ പ്രോട്ടീൻ ഉത്പാദനം തടയുന്നതു മൂലമാണ് മരണം സംഭവിക്കുന്നത്. ഇതിനു നിലവിൽ മറുമരുന്നില്ല. 1978ൽ ബൾഗേറിയൻ എഴുത്തുകാരൻ ജോർജി മാർക്കോവിനെ വധിക്കാൻ ഈ വിഷം ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
2. ബൊട്ടുലിനം ടോക്സിൻ (Botulinum Toxin / Botox)
"ക്ലോസ്ട്രിഡിയം ബൊട്ടുലിനം' എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഈ ന്യൂറോടോക്സിൻ ശ്വസനപേശികളെ തളർത്തും. അതുവഴി മരണം സംഭവിക്കും. ശരിയായി സീൽ ചെയ്യാത്ത കാനുകളിലെ ഭക്ഷണത്തിലൂടെയോ കേടായ ഇറച്ചിയിലൂടെയോ ഇതു ശരീരത്തിലെത്താം. അതേസമയം രസകരമായ മറ്റൊരു കാര്യം, ഇതേ വിഷം ചുളിവുകൾ മാറ്റാനുള്ള 'ബോട്ടോക്സ്' (Botox) ചികിത്സയിൽ വളരെ ചെറിയ അളവിൽ ഉപയോഗിക്കുന്നുണ്ടെന്നുള്ളതാണ്.
3. ടെട്രാഡോടോക്സിൻ (Tetradotoxin - TTX)
ജാപ്പനീസ് വിഭവമായ 'ഫുഗു' (Fugu) തയാറാക്കാൻ ഉപയോഗിക്കുന്ന പഫർ മത്സ്യങ്ങളിലാണ് (Puffer fish) ഈ വിഷം കാണപ്പെടുന്നത്. തലച്ചോറും ശരീരവും തമ്മിലുള്ള നാഡീബന്ധം വിച്ഛേദിക്കാൻ ഇതിനു ശേഷിയുണ്ട്. കഴിച്ചു കഴിഞ്ഞാൽ ഏകദേശം ആറു മണിക്കൂറിനുള്ളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചു മരണം സംഭവിക്കും. നീരാളികൾ, ചില തരം തവളകൾ എന്നിവയിലും ഈ വിഷം കാണപ്പെടുന്നുണ്ട്.
4. ബാട്രാക്കോടോക്സിൻ (Batrachotoxin)
കൊളംബിയയിലെ 'ഗോൾഡൻ പോയിസൺ' എന്ന ഇനം തവളകളുടെ തൊലിപ്പുറത്താണ് ഈ വിഷം കാണപ്പെടുന്നത്. തവളകൾ കഴിക്കുന്ന വണ്ടുകളിൽനിന്നാണ് ഇവർക്ക് ഈ വിഷം ലഭിക്കുന്നതെന്നാണ് കണ്ടെത്തൽ. ഒരു തവളയുടെ ശരീരത്തിലുള്ള വിഷം ഏതാണ്ട് രണ്ട് ഡസൻ ആളുകളെ കൊല്ലാൻ പര്യാപ്തമാണ്. ഇതിനും മറുമരുന്നില്ല.
5. അമാടോക്സിൻ (Amatoxin)
'അമാനിറ്റ' വിഭാഗത്തിൽപ്പെട്ട കൂണുകളിലാണ് ഈ വിഷമുള്ളത്. കാട്ടു കൂണുകൾ പറിച്ചു കഴിക്കുന്ന ചിലർ മരിച്ചുപോകുന്നത് ഇവയുടെ സാന്നിധ്യം മൂലമാണ്. ഈ വിഷം പ്രധാനമായും വൃക്കകളെയും കരളിനെയുമാണ് ബാധിക്കുന്നത്. ഇതു മൂലം പെട്ടെന്നുള്ള മരണമല്ല സംഭവിക്കുന്നത്. ഒരു വ്യക്തി ദീർഘനേരത്തെ വേദനയ്ക്കും കോമ അവസ്ഥയ്ക്കും ശേഷമാണ് മരണത്തിനു കീഴടങ്ങുക.
6. സയനൈഡ് (Cyanide)
രക്തത്തിലെ ഇരുമ്പുമായി ചേർന്നു കോശങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടയുന്ന മാരക വിഷമാണിത്. ഉള്ളിൽച്ചെന്നാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ആപ്പിൾ, ചെറി തുടങ്ങിയ പഴങ്ങളുടെ കുരുക്കളിൽ പ്രകൃതിദത്തമായി ചെറിയ അളവിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്. സയനൈഡ് ഉള്ളിൽച്ചെന്ന് നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഹൈഡ്രജൻ സയനൈഡ് ഒരു രാസായുധമായും ഉപയോഗിക്കാറുണ്ട്. ഇതിനു കയ്പ്പുള്ള ബദാമിന്റെ ഗന്ധമാണെന്നു പറയപ്പെടുന്നു.
7. നേർവ് ഗ്യാസ് (Nerve Gas)
സാരിൻ (Sarin), VX തുടങ്ങിയ രാസസംയുക്തങ്ങൾ ഹൈഡ്രജൻ സയനൈഡിനേക്കാൾ 500 ഇരട്ടി മാരകമാണ്. ഇതു ശ്വസിക്കുകയോ ചർമത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യാം. നാഡീവ്യൂഹത്തെ തളർത്തുന്ന ഈ വിഷം പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ശ്വാസംമുട്ടിച്ചു കൊല്ലുകയും ചെയ്യുന്നു.
8. ബ്രോഡിഫാകം (Brodifacoum)
രക്തം കട്ടപിടിക്കുന്നതു തടയുന്ന (Anticoagulant) അതിശക്തമായ വിഷമാണിത്. എലികളെ കൊല്ലാനുള്ള മരുന്നുകളിൽ ഇതുണ്ട്. ഇതു ശരീരത്തിൽ പ്രവേശിച്ചാൽ ആന്തരിക രക്തസ്രാവം ഉണ്ടാകും. ഈ വിഷാംശം ഏറെ നാൾ ശരീരത്തിൽ നിലനിൽക്കും.
9. സ്ട്രിക്നിൻ (Strychnine)
കാഞ്ഞിരക്കുരുവിൽ (Strychnos nux-vomica)നിന്നു ലഭിക്കുന്ന ഈ വിഷം നാഡീവ്യൂഹത്തെയാണ് കടന്നാക്രമിക്കുന്നത്. ഇതു ബാധിക്കുന്നവർക്ക് അതിശക്തമായ പേശീവലിവ് അനുഭവപ്പെടും. എലികളെയും മറ്റും നശിപ്പിക്കാൻ ഇതു കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.
10. പൊളോണിയം (Polonium)
ഈ പട്ടികയിലെ ഏറ്റവും മാരകമായ വിഷവസ്തുവാണിത്. ഇതൊരു റേഡിയോ ആക്ടീവ് മൂലകമാണ്. സയനൈഡിനേക്കാളും ദശലക്ഷക്കണക്കിന് ഇരട്ടി മാരകമാണ് പൊളോണിയം-210 എന്ന ഐസോടോപ്പ്. ഒരു ഗ്രാമിന്റെ കോടിക്കണക്കിന് തരിയിലൊരംശം മാത്രം മതി ഒരു മുതിർന്ന മനുഷ്യനെ കൊല്ലാൻ. ഇതു ശരീരത്തിലെ കോശങ്ങളെയും കലകളെയും റേഡിയോ ആക്റ്റിവിറ്റിയിലൂടെ നശിപ്പിക്കുന്നു. തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഭീകരമായ വിഷവസ്തുവാണിത്.
ശ്രദ്ധിക്കാൻ: മിക്കവാറും എല്ലാ മാരക വിഷങ്ങളും നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ് (Neurotoxins). പേശികൾ തളരുന്നതു മൂലം ശ്വാസമെടുക്കാൻ കഴിയാതെയാണ് പലപ്പോഴും മരണം സംഭവിക്കുന്നത്. ശരിയായ സമയത്തു വൈദ്യസഹായം ലഭിച്ചാൽ ചിലതിൽനിന്നു രക്ഷപ്പെടാൻ സാധിക്കും.
Kerala
കൊച്ചി: മനുഷ്യരെ ഒന്നിപ്പിക്കാന്‍ ശാസ്ത്രീയ ചിന്താഗതിക്കും യുക്തിബോധത്തിനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണ്. വിവേചനങ്ങളില്ലാത്ത ഒരു സമൂഹനിര്‍മിതിക്കായി ശാസ്ത്ര കോണ്‍ഗ്രസ് പോലുള്ള വേദികള്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം സെന്റ് ആല്‍ബർട്സ് കോളജില്‍ കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കിക്കൊണ്ട് ശാസ്ത്രം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. സ്ത്രീവിരുദ്ധമായ പല അനാചാരങ്ങളും ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇല്ലാതായി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശാസ്ത്ര-സാങ്കേതികരംഗത്ത് രാജ്യത്തിനു മുന്നില്‍ ശക്തമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞു. വരള്‍ച്ചയും പ്രളയവും ഒരുപോലെ അനുഭവിച്ച ഒരു സംസ്ഥാനമായിട്ടും ശാസ്ത്രീയ പഠനങ്ങളും ഡാറ്റാധിഷ്ഠിത തീരുമാനങ്ങളും ഉപയോഗിച്ച് ജലവിഭവ മാനേജ്മെന്റില്‍ പുതിയ വഴികള്‍ നാം തുറന്നു. ദുരന്തനിവാരണ രംഗത്ത് ശാസ്ത്രത്തിന്റെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ കാലാവസ്ഥാ പഠനങ്ങള്‍, തീരദേശ സംരക്ഷണ ഗവേഷണങ്ങള്‍, പരിസ്ഥിതി മാനേജ്മെന്റ് പദ്ധതികള്‍ ഇവയെല്ലാം ശാസ്ത്രത്തിന്റെ പിന്തുണയോടെ നടപ്പാക്കിവരുന്നു. ആരോഗ്യ-ശാസ്ത്ര രംഗത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലെയുള്ള സ്ഥാപനങ്ങള്‍ കേരളത്തെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കി. സംരംഭകത്വ രംഗത്തും ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഇഴചേര്‍ക്കാന്‍ നമുക്കു കഴിഞ്ഞു. ശാസ്ത്ര ഗവേഷണ രംഗത്തും സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024ലെ കേരള ശാസ്ത്ര പുരസ്കാരം ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് മുന്‍ ഡയറക്ടര്‍ ജനറല്‍ ടെസി തോമസിന് മുഖ്യമന്ത്രി കൈമാറി. കേരള ശാസ്ത്രസാഹിത്യ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീര്‍ അധ്യക്ഷനായി. മന്ത്രി പി. രാജീവ്, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, കേരള സയന്‍സ് കോണ്‍ഗ്രസ് ചെയര്മാന് പി. ബല്‍റാം തുടങ്ങിയവരും പങ്കെടുത്തു.
നൂതന ആശയങ്ങളുടെ സംവാദവേദിയായി സയന്‍സ് കോണ്‍ഗ്രസ്
കൊച്ചി: ശാസ്ത്രത്തെ ലബോറട്ടറികളില്‍ ഒതുക്കാതെ സമൂഹത്തിന്റെ യഥാര്‍ഥ്യ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതുമയുള്ള ആശയങ്ങളുടെ ചര്‍ച്ചാ കേന്ദ്രമായി 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് മാറി. വിവിധ ശാസ്ത്രമേഖലകളില്നിന്നുള്ള യുവ ഗവേഷകരും മുതിര്‍ന്ന വിദഗ്ധരും ഒരുമിച്ച് പങ്കെടുത്ത ചര്‍ച്ചകള്‍ ശാസ്ത്രീയ അറിവിനെ നയരൂപീകരണത്തിലേക്കും സാമൂഹ്യ വികസനത്തിലേക്കും കൊണ്ടുപോകുന്നതിന്റെ സാധ്യതകള്‍ തുറന്നു.
കൃഷി, ഭക്ഷ്യസുരക്ഷാ മേഖലകളില്‍ നാട്ടുവിഭവങ്ങളായ കടല്‍പ്പായല്‍, ചക്കക്കുരു, തെങ്ങിന്പൊങ്ങ് എന്നിവയെ മൂല്യവര്‍ധിത സൂപ്പര്‍ ഫുഡ്ഡുകളാക്കി മാറ്റാനുള്ള പഠനങ്ങളാണ് അവതരിക്കപ്പെട്ടത്. ബയോടെക്നോളജി രംഗത്ത് സസ്യജന്യ ഫംഗസുകള്‍, വെളിച്ചെണ്ണ, ജൈവ പോളിമറുകള്‍ എന്നിവയെ ആധാരമാക്കി പ്രമേഹം, നാഡീരോഗങ്ങള്‍, ഭക്ഷ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ പുതിയ ചികിത്സാ സാധ്യതകള്‍ അവതരിപ്പിച്ചു.
ശാസ്ത്ര കോണ്‍ഗ്രസിന് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയ ആശയങ്ങളുടെ തുടര്സാധ്യതകള്കൂടി ഗവേഷകര്‍ പരിശോധിക്കും.
Special News
കലിഫോര്‍ണിയ: നക്ഷത്ര നിബിഡമായ ആകാശത്തേക്ക് നോക്കുമ്പോള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ പ്രപഞ്ചത്തില്‍ മനുഷ്യൻ തനിച്ചാണോ എന്ന്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി മനുഷ്യകുലം നടത്തിയ ഏറ്റവും വലിയ ജനകീയ പരീക്ഷണമായിരുന്നു SETI@Home. നീണ്ട 21 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കും ഡാറ്റാ വിശകലനങ്ങള്‍ക്കും ശേഷം, അന്യഗ്രഹജീവികളുടെ തെളിവുകള്‍ക്കായി ശേഖരിച്ച 1200 കോടി സിഗ്നലുകളെ വിശകലനം ചെയ്തു നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് ഗവേഷകര്‍.
എന്താണ് SETI@home?
1999ല്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ (ബെര്‍ക്ക്ലി) ഗവേഷകര്‍ ആരംഭിച്ച ഈ പദ്ധതി ലോകമെമ്പാടുമുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ശാസ്ത്രഗവേഷണത്തിന്റെ ഭാഗമാക്കിയത്. പ്യൂര്‍ട്ടോ റിക്കോയിലെ വിഖ്യാതമായ അറെസിബോ റേഡിയോ ടെലിസ്കോപ്പ് ശേഖരിക്കുന്ന ഭീമമായ ഡാറ്റ വിശകലനം ചെയ്യാന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്കു പകരം ലക്ഷക്കണക്കിന് ആളുകളുടെ പേഴ്സണല്‍ കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റ് വഴി കോര്‍ത്തിണക്കി. സന്നദ്ധസേവകര്‍ അവരുടെ കംപ്യൂട്ടറുകളില്‍ ഒരു സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തു, അതു ബഹിരാകാശത്തുനിന്നുള്ള തരംഗങ്ങളെ തരംതിരിച്ചു.
1200 കോടിയില്‍നിന്ന് 100ലേക്ക്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 1200 കോടിയിലധികം -സിഗ്നലുകള്‍- ഈ പ്രോജക്ടിലൂടെ തിരിച്ചറിഞ്ഞു. പ്രോജക്ട് കോ-ഫൗണ്ടര്‍ ഡേവിഡ് ആന്‍ഡേഴ്സന്റെ അഭിപ്രായത്തില്‍- ആകാശത്തിന്റെ ഒരു പ്രത്യേക കോണില്‍നിന്നും ഒരു നിശ്ചിത ഫ്രീക്വന്‍സിയില്‍ പെട്ടെന്നുണ്ടായ ഊര്ജസ്ഫോടനങ്ങള്- ആയിരുന്നു ഇവ. നിലവില്‍ ഭീമമായ ഡാറ്റയെ അരിച്ചുപെറുക്കി ഏറ്റവും പ്രധാനപ്പെട്ട 100 സിഗ്നലുകളിലേക്ക് ഗവേഷകര്‍ എത്തിയിട്ടുണ്ട്. ഇവ അന്യഗ്രഹജീവന്റെ അടയാളങ്ങളാണോ എന്നു വീണ്ടും പരിശോധിച്ചുവരികയാണ്.
വെല്ലുവിളികള്‍
അന്യഗ്രഹ ജീവികള്‍ അയയ്ക്കുന്ന സന്ദേശങ്ങളെ ഭൂമിയിലെ റേഡിയോ തരംഗങ്ങളിൽനിന്നും ശബ്ദകോലാഹലങ്ങളില്‍നിന്നും വേര്‍തിരിച്ചെടുക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ ജോലിയാണ്. നമ്മള് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ മുതല്‍ സാറ്റലൈറ്റുകള്‍ വരെ ബഹിരാകാശ സിഗ്നലുകളെ വഴിതെറ്റിക്കാം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായമുണ്ടെങ്കിലും ഓരോ സിഗ്നലും കൃത്യമായി പരിശോധിക്കാന്‍ മനുഷ്യന്റെ ഇടപെടല്‍ അത്യാവശ്യമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. എന്നാല്‍, ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് ഒരു പുതിയ ദിശാബോധം നല്കാന് ഈ പ്രോജക്ടിനു സാധിച്ചു...- ഗവേഷകര്‍ പറഞ്ഞു.
ഭാവിയിലേക്കുള്ള വാതില്‍
നമ്മള് ഒരുപക്ഷേ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്നു വരില്ല, പക്ഷേ, ബഹിരാകാശത്തെ നിശബ്ദതയില്‍നിന്ന് എപ്പോഴെങ്കിലും ഒരു സന്ദേശം വന്നാല്‍ അതു തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നമ്മള് വികസിപ്പിച്ചു കഴിഞ്ഞു. ഈ മഹാപ്രപഞ്ചത്തില്‍ നമ്മള് ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തിനു ശാസ്ത്രീയമായ അടിത്തറ നല്കാന് ഗവേഷണത്തിനു കഴിഞ്ഞെന്നും ശാസ്ത്രലോകം പറയുന്നു.
Business
വാഷിംഗ്ടൺ: സാധാരണ വൈഫൈ റൂട്ടറുകൾ ഉപയോഗിച്ച് ഭിത്തിക്കപ്പുറമുള്ള മനുഷ്യചലനങ്ങളെ ത്രീഡി രൂപത്തിൽ കാണാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു ഗവേഷകലോകം. വീടുകളിലും ഓഫീസുകളിലും ഇന്റർനെറ്റ് കണക്ഷനായി ഉപയോഗിക്കുന്ന വൈഫൈ സിഗ്നലുകൾക്ക് ഇനി ഭിത്തിക്ക് അപ്പുറമുള്ള കാര്യങ്ങൾ ഒപ്പിയെടുത്തു കാണിക്കാൻ കഴിയും.
അമേരിക്കയിലെ കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയാണ് വൈഫൈ സിഗ്നലുകൾ ഉപയോഗിച്ചു മനുഷ്യസാന്നിധ്യം കണ്ടെത്തുന്നത്. കാമറകളോ വിലകൂടിയ സെൻസറുകളോ ഇല്ലാതെതന്നെ ഒരു മുറിക്കുള്ളിലെ ആളുകളുടെ കൃത്യമായ സ്ഥാനവും ചലനങ്ങളും തിരിച്ചറിയാൻ ഇതിലൂടെ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പ്രവർത്തനം എങ്ങനെ
സാധാരണ വൈഫൈ റൂട്ടറുകളിൽ ഡീപ് ലേണിംഗ് അൽഗോരിതം ഉപയോഗിച്ചാണ് ഗവേഷകർ ഇതു സാധ്യമാക്കിയതെന്നു പറയാം. വൈഫൈ സിഗ്നലുകൾ തടസങ്ങളിലൂടെ കടന്നുപോകുമ്പോഴും വസ്തുക്കളിൽ തട്ടി പ്രതിഫലിക്കുമ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളെ ആഴത്തിൽ വിശകലനം ചെയ്താണ് ഇതു പ്രവർത്തിക്കുന്നത്.
ഡീപ് ലേണിംഗ് അൽഗോരിതങ്ങളും ന്യൂറൽ നെറ്റ്വർക്കുകളും ഉപയോഗിച്ച് ഈ സിഗ്നലുകളെ മനുഷ്യശരീരത്തിന്റെ ത്രീഡി രൂപങ്ങളായി മാറ്റാൻ ഗവേഷകർക്കു കഴിഞ്ഞു. ഒരാൾ ഇരിക്കുകയാണോ നിൽക്കുകയാണോ എന്നും ഒരേസമയം ഒന്നിലധികം പേരുടെ സാന്നിധ്യവും തിരിച്ചറിയാൻ ഈ സംവിധാനത്തിനു സാധിക്കുമെന്നതാണ് പ്രത്യേകത.
ഏറെയാണ് ഗുണങ്ങൾ
പ്രധാനമായും സുരക്ഷാ മേഖലകളിലും ആരോഗ്യരംഗത്തുമാണ് ഈ സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരിക. പ്രായമായവർ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ അവർ വീഴുകയോ മറ്റോ ചെയ്താൽ ക്യാമറകൾ സ്ഥാപിക്കാതെതന്നെ അതു തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഭൂകമ്പം പോലെയുള്ള അപകടങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഇതു സഹായിക്കും. നിലവിലുള്ള വൈഫൈ റൂട്ടറുകൾക്കു സോഫ്റ്റ്വയർ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി എന്നതിനാൽ ഇതു വളരെ ലാഭകരമാണ്.
സ്വകാര്യത എന്ന വലിയ ചോദ്യം
ഈ കണ്ടുപിടിത്തം വലിയ പ്രതീക്ഷകൾ നൽകുന്നതോടൊപ്പംതന്നെ ഗൗരവകരമായ സ്വകാര്യത പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വീടിനു പുറത്തുനിന്നു വൈഫൈ സിഗ്നലുകൾ വഴി അകത്തെ ചലനങ്ങൾ നിരീക്ഷിക്കാൻ സാധിക്കുമെന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണെന്ന് സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നിരുന്നാലും, സാങ്കേതികവിദ്യ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും സ്വകാര്യത ഉറപ്പുവരുത്താനുള്ള സുരക്ഷാ സംവിധാനങ്ങൾകൂടി ഇതിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഗവേഷകർ പറയുന്നു.
National
ചെന്നൈ: ഐഎസ്ആർഒയുടെ എൽവിഎം-3 എം-6 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യവും രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണവുമാണിത്.
16 മിനിറ്റുകൊണ്ട് ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്.
അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-വിനെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.
ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്റെ ദൗത്യം.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ദൗത്യം.
Editorial
അതിവേഗം കുതിക്കുന്ന ശാസ്ത്രത്തിന്റെ നേട്ടം സാന്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നവരിൽപോലും എത്തിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കുമാണ്. ആ കടമ ആർജവത്തോടെയും ധീരമായും നിർവഹിക്കാനായാലേ ആരോഗ്യമേഖലയിൽ കേരളത്തിന്റെ മികവ് ഉയർന്ന തലത്തിൽ നിലനിർത്താനാകൂ.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ 1967 ഡിസംബർ മൂന്നിന് ലൂയി വാഷ്കാൻസ്കി എന്ന അന്പത്തിമൂന്നുകാരന്റെ ശൂന്യമായ പെരികാർഡിയം കണ്ടപ്പോൾ ഡോ. ക്രിസ്റ്റ്യൻ ബർണാഡ് അനുഭവിച്ച വികാരം എന്തായിരിക്കും? ചന്ദ്രനിൽ കാലുകുത്തുന്നതിനു തൊട്ടുമുന്‍പ് നീൽ ആംസ്ട്രോംഗ് അനുഭവിച്ചതുതന്നെ എന്നു നമുക്കൂഹിക്കാം.
മനുഷ്യരാശിയുടെ ചരിത്രത്തിലെ രണ്ട് അമൂല്യ വിജയങ്ങളിലേക്കുള്ള വഴിത്താരയിൽ ജ്വലിച്ചുനിന്ന മുഹൂർത്തങ്ങളാണവ. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ നടന്നത്. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ഇരുപത്തഞ്ചുകാരിയായ ഡെനിസ് ഡാർവിലിന്റെ ഹൃദയമാണ് പതിനെട്ടു ദിവസം വാഷ്കാൻസ്കിക്കുള്ളിൽ തുടിച്ചത്.
അന്പത്തെട്ടു വർഷങ്ങൾക്കിപ്പുറം മെഡിക്കൽ സയൻസ് അസാധ്യമെന്നു കരുതിയിരുന്ന പലതും സാധ്യമാക്കി മുന്നേറുന്പോൾ വൈദ്യശാസ്ത്ര ഗവേഷകരെയും ഡോക്ടർമാരെയും ആതുരശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്ന മറ്റെല്ലാവരെയും ഹൃദയപൂർവം അഭിനന്ദിക്കാം.അവയവദാനരംഗത്ത് കൊച്ചുകേരളം കൈവരിച്ച നേട്ടത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസം എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയകൾ.
മുപ്പത്താറു മണിക്കൂറിനിടയിലാണു രണ്ടു ശസ്ത്രക്രിയകളും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കിയത്. അങ്കമാലി സ്വദേശി അജിൻ ഏലിയാസ് (28), കൊല്ലം അഞ്ചൽ സ്വദേശി ആവണി കൃഷ്ണ (13) എന്നിവരാണ് പുതുജീവനിലേക്കു ചുവടുവച്ചത്. വ്യത്യസ്ത അപകടങ്ങളിലായി മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോർജ് (33), അങ്കമാലി സ്വദേശി ബിൽജിത് (18) എന്നിവരുടെ ഹൃദയങ്ങളാണ് മാറ്റിവച്ചത്.
മണിക്കൂറുകൾക്കിടയിൽ രണ്ടു ശസ്ത്രക്രിയകൾ നടത്താനായത് അവയവമാറ്റ രംഗത്തെ വലിയ നേട്ടമാണെന്നും ഡോ. ജോസ് ചാക്കോ വിശദീകരിച്ചു. ലിസി ആശുപത്രി ഡയറക്ടർ റവ. ഡോ. പോൾ കരേടനും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് ഡോ. പെരിയപ്പുറത്തെയും അദ്ദേഹത്തിന്റെ ടീമിലെ മറ്റു ഡോക്ടർമാരെയും ആദരിച്ചപ്പോൾ അതു കേരളത്തിന്റെ മുഴുവൻ ആദരമായി മാറി.
1967 ഡിസംബർ മൂന്നിനുശേഷം ലോകത്താകമാനം ഹൃദയശസ്ത്രക്രിയയുടെ വിജയശതമാനം ഗണ്യമായി വർധിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ഒരു വർഷം ജീവിച്ചിരിക്കുന്നവരുടെ നിരക്ക് 90 ശതമാനത്തിനു മുകളിലാണ്. അഞ്ചു വർഷത്തിനുമേലുള്ള അതിജീവന നിരക്ക് 70-80 ശതമാനത്തിൽ കൂടുതലും. മാറ്റിവച്ച ഹൃദയത്തെ ശരീരം സ്വീകരിക്കുന്നതിന് ആവശ്യമായ മരുന്നുകളുടെ കാര്യത്തിൽ (Immunosuppressants) വലിയ പുരോഗതിയുണ്ടായി. അതോടെ ശരീരം ഹൃദയം തിരസ്കരിക്കാനുള്ള സാധ്യത വളരെ കുറഞ്ഞു.
അതുപോലെതന്നെ കൃത്രിമ ഹൃദയങ്ങളുടെയും വെൻട്രിക്കുലർ അസിസ്റ്റ് ഡിവൈസുകളുടെയും ഉപയോഗം വ്യാപകമായി. ഹൃദയം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന രോഗികളുടെ ജീവൻ നിലനിർത്താൻ ഇവ സഹായിക്കുന്നു. അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള നിയമങ്ങളും നടപടിക്രമങ്ങളും കാര്യക്ഷമമായതോടെ കൂടുതൽ ദാതാക്കളെയും ലഭിച്ചുതുടങ്ങി.
മൃഗങ്ങളുടെ ഹൃദയം മനുഷ്യരിലേക്കു മാറ്റിവയ്ക്കാനുള്ള പരീക്ഷണങ്ങളിലാണ് വൈദ്യശാസ്ത്ര ഗവേഷകർ. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചുള്ള പരീക്ഷണങ്ങൾ ഉദാഹരണമാണ്. സർക്കാർ സംവിധാനമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) ആണ് സംസ്ഥാനത്ത് അവയവദാന നടപടികൾ ഏകോപിപ്പിക്കുന്നത്.
ലിസി ആശുപത്രിയിലെ രണ്ടെണ്ണമുൾപ്പെടെ കേരളത്തിൽ ഈ വർഷം നടന്നത് മൂന്ന് ഹൃദയമാറ്റ ശസ്ത്രക്രിയകളാണ്. 24 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും 12 കരൾ മാറ്റിവയ്ക്കലും മൂന്ന് പാൻക്രിയാസ് ട്രാൻസ്പ്ലാന്റും നടന്നു. പലവിധ കാരണങ്ങളാൽ ഇടക്കാലത്ത് പിറകോട്ടു പോയ അവയവദാനത്തിന് പുത്തൻ ഉണർവു നൽകുന്നതാണ് ലിസി ആശുപത്രിയുടെയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും വിജയഗാഥ.
അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും ഈ രംഗത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അടിയന്തരമായി ഹൃദയം മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ച രണ്ട് കുഞ്ഞുങ്ങൾ അവയവം കിട്ടാതെ മരിച്ച ഹൃദയഭേദകമായ സംഭവമുണ്ടായത് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിലാണ്. അവയവക്കച്ചവടം നടക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ വന്നത് മസ്തിഷ്കമരണം സംഭവിച്ചവരുടെ ബന്ധുക്കളെ ആശങ്കാകുലരാക്കി.
അതോടെ, അവയവദാനത്തിനുള്ള സമ്മതപത്രം കിട്ടാതായി. കൂടാതെ, നിയമപരമായ നൂലാമാലകളും സങ്കീർണമായി. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാർക്കെതിരേ ഉണ്ടാകാനിടയുള്ള നിയമനടപടികളെക്കുറിച്ചുള്ള ഭയവും ഈ രംഗത്തെ പിറകോട്ടടിച്ചു. കെ-സോട്ടോയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭരണപരമായ പിന്തുണയും ഏകോപനവും പലപ്പോഴും ലഭ്യമാകാറില്ലെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ അംഗീകാരമുള്ള ആശുപത്രികളുടെ എണ്ണം പരിമിതമാണെന്നതും വെല്ലുവിളിയാണ്. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോൾ ഡോ. ക്രിസ്റ്റ്യൻ ബർണാഡ്, വൈകാരികവും ധാർമികവുമായ സമ്മർദം ഏറെ അനുഭവിച്ചിരുന്നു. മസ്തിഷ്കമരണം സംഭവിച്ച ഒരു വ്യക്തിയുടെ ജീവൻ തുടിക്കുന്ന ഹൃദയം എടുക്കുന്പോൾ, താൻ ഒരു ജീവൻ നശിപ്പിക്കുകയാണോ അതോ മറ്റൊരു ജീവൻ രക്ഷിക്കുകയാണോ എന്ന ധാർമികസംഘർഷം അലട്ടിയ കാര്യം ആത്മകഥയായ വൺ ലൈഫിൽ (One Life) അദ്ദേഹം വിവരിക്കുന്നുണ്ട്.
ഒരു ശസ്ത്രക്രിയ കേവലം സാങ്കേതികവിദ്യയുടെ മാത്രം വിജയമല്ല, മനുഷ്യന്റെ വേദനയുടെയും പ്രതീക്ഷയുടെയുംകൂടി ഗാഥയാണെന്ന് ആത്മകഥയിലൂടെ അദ്ദേഹം ഓർമിപ്പിക്കുന്നു. അതിവേഗം കുതിക്കുന്ന ശാസ്ത്രത്തിന്റെ നേട്ടം, സാന്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നവരിൽപോലും എത്തിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കുമാണ്.
ആ കടമ ആർജവത്തോടെയും ധീരമായും നിർവഹിക്കാനായാലേ ആരോഗ്യമേഖലയിൽ കേരളത്തിന്റെ മികവ് ഉയർന്നതലത്തിൽ നിലനിർത്താനാകൂ. അതിനു പ്രചോദനമാകട്ടെ ലിസി ആശുപത്രിയുടെയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും മറ്റു ഡോക്ടർമാരുടെയും നേട്ടം.
Chocolate
രാസപ്രവർത്തനങ്ങളെക്കുറിച്ചു ചിന്തിക്കുന്പോൾ പെട്ടെന്നു നമ്മുടെ മനസിലേക്കു കടന്നുവരുന്നത് ഒരുവിദ്യാലയത്തിലെയോ കലാശാലയിലെയോ ഗവേഷകന്റെയോ ലബോറട്ടറികളിൽ നിശ്ചിത ചിട്ടവട്ടങ്ങളോടെ നടത്തുന്ന ചില പരീക്ഷണങ്ങളുടെയോ ചിത്രമാകാം. എന്നാൽ ഈ അതിർവരന്പുകൾക്കുമപ്പുറത്ത് പ്രപഞ്ചത്തിന്റെ എല്ലാ മേഖലകളെയും സ്പർശിച്ചു നിൽക്കുന്ന ഒന്നാണു രാസപ്രവർത്തനങ്ങളുടെ ലോകം. ശാസ്ത്ര-സാങ്കേതിക വിദ്യകൾ ചിട്ടയായി രൂപപ്പെടുന്നതിനു നൂറ്റാണ്ടുകൾ മുന്‍പേ മൺപാത്രങ്ങൾ, ചായങ്ങൾ, ഗ്ലാസ്, ചീസ്, വൈൻ, ലോഹപാത്രങ്ങൾ തുടങ്ങിയവയൊക്കെ ഉണ്ടാക്കിയ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രയോജനപ്പെടുത്തിയത് രാസമാറ്റങ്ങളെയാണ്.
ഭൗമാന്തരീക്ഷത്തിലും ഭൂമിയുടെ ഉള്ളറകളിലും ജീവജാലങ്ങളുടെ ഉള്ളിലുമെല്ലാം രാസപ്രവർത്തനങ്ങൾ അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. പാൽ തൈരാകുന്പോഴും ഇരുന്പ് തുരുന്പിക്കുന്പോഴും ഒരു സസ്യമോ ജീവിയോ അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പിന്നിടുന്പോഴും പച്ചിലകൾ പ്രകാശസംശ്ലേഷത്തിലൂടെ ആഹാരം രൂപപ്പെടുത്തുന്പോഴും ഈ ഇലകൾ പഴുത്ത് മഞ്ഞനിറമായി പൊഴിഞ്ഞുവീഴുന്പോഴുമെല്ലാം അവ രാസമാറ്റങ്ങൾക്കു വിധേയമാകുന്നു. ഇവയിൽ ചിലത് വളരെ വേഗത്തിൽ നടക്കുന്പോൾ മറ്റു ചിലത് മിതമായ വേഗത്തിലോ വളരെ സാവധാനത്തിലോ ആകാം നടക്കുന്നത്. രാസപ്രവർത്തനങ്ങളുടെ വേഗത്തെ (നിരക്കിനെ) സംബന്ധിച്ചു പഠിക്കുന്ന രസതന്ത്രശാഖയാണ് രാസഗതികം (Chemical Kinetics). ഒന്‍പതാം ക്ലാസ് രസതന്ത്രത്തിലെ അഞ്ചാം അധ്യായമായ രാസഗതികത്തിന്റെ അധികവായനയ്ക്ക് സഹായകമായ വിധത്തിലാണ് ഈ പഠനക്കുറിപ്പുകൾ തയാറാക്കിയിരിക്കുന്നത്.രാസപ്രവർത്തന നിരക്കിന്റെ വ്യത്യാസം കാണിക്കുന്ന പട്ടിക ശ്രദ്ധിക്കുക.വളരെ വേഗത്തിൽ നടക്കുന്നവ(Fast Reactions)പടക്കം പൊട്ടുന്നത്പ്രകൃതിവാതകത്തിന്റെ ജ്വലനം (Combustion)സിൽവർ നൈട്രേറ്റ് ലായനിയും സോഡിയം ക്ലോറൈഡും തമ്മിൽ പ്രവർത്തിച്ച് സിൽവർ ക്ലോറൈഡ് അവക്ഷിപ്തമാകുന്നത്.ആൽക്കലിയും ആസിഡും തമ്മിലുള്ള നിർവീരീകരണ പ്രവർത്തനം.
മിതമായ വേഗത്തിൽ നടക്കുന്നവ(Moderate Reactions)ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടനം (decomposition)നൈട്രജൻ പെന്റോക്സൈഡിന്റെ വിഘടനംസോഡിയം ഹൈഡ്രോക്സൈഡിന്റെ സാന്നിധ്യത്തിൽ എസ്റ്ററിന് ഹൈഡ്രോളിസിസ് സംഭവിച്ച് ആൽക്കഹോൾ ഉണ്ടാകുന്നത്.കേക്ക് നിർമാണത്തിൽ ബേക്കിംഗ് പൗഡറും (NaHCo3) വിനാഗിരിയും (CH3COOH) തമ്മിലുള്ള പ്രവർത്തനം.
സാവധാനത്തിൽ നടക്കുന്നവ(Slow Reactions)ഇരുന്പിന്റെ തുരുന്പിക്കൽ (Rusting of Iron)ഫലവർഗങ്ങൾ പഴുക്കുന്നതും കൽക്കരിയും പെട്രോളിയവും രൂപപ്പെടുന്നതും.സുക്രോസ് ലൈയനിയുടെ ഫെർമന്റേഷൻ വഴി ആൽക്കഹോൾ ഉണ്ടാകുന്നത്.മുറിച്ചുവച്ച ആപ്പിളിന് തവിട്ടുനിറമുണ്ടാകുന്നത്.
രാസപ്രവർത്തനങ്ങളുടെ നിരക്കുമായി ബന്ധപ്പെട്ട ചില പ്രായോഗിക അനുഭവങ്ങൾ പരിശോധിച്ചാലോ?
വാഹനങ്ങളുടെ എയർബാഗ് വിടരുന്നത് - അതിവേഗ രാസപ്രവർത്തനംവാഹനങ്ങൾ കൂട്ടിയിടിക്കുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്പോൾ വളരെ പെട്ടെന്നുതന്നെ എയർബാഗുകൾ വിടരുന്നതുവഴി ഡ്രൈവറെയും യാത്രക്കാരെയും ഒരുപരിധിവരെ സുരക്ഷിതരാക്കാൻ കഴിയും. ഇതിനു പിന്നിലുള്ള രസതന്ത്രം സോഡിയം അസൈഡ് (Na N3) എന്ന രാസവസ്തുവിന്റെ അതിവേഗത്തിലുള്ള വിഘടനമാണ്. കൂട്ടിയിടി നടക്കുന്പോൾ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ അതു തിരിച്ചറിഞ്ഞ് ഇലക്ട്രിക് സിഗ്നൽ പുറത്തുവിടുന്നു. ഈ താപം 30 മില്ലിസെക്കൻഡിനുള്ളിൽ സോഡി അസൈഡിനെ വിഘടിപ്പിക്കുന്നു.2NaN3-3Na+N2രാസപ്രവർത്തനഫലമായി പുറത്തുവരുന്ന നൈട്രജൻ വളരെ പെട്ടെന്ന് എയർബാഗിനുള്ളിൽ നിറയുകയും ബാഗ് വിടർന്ന് സുരക്ഷ ഒരുക്കുകയും ചെയ്യുന്നു.
ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടനം-മിതമായ വേഗതചതവ്, മുറിവ് എന്നിവയ്ക്ക് ആന്റിസെപ്റ്റിക് ആയും മരം, പേപ്പർ, തുണി, മുടി എന്നിവയുടെ ബ്ലീച്ചിംഗ് ഏജന്റായും വ്യവസായ മലിനീകരണം തടയുന്ന ഓക്സീകാരിയായും ഒക്കെ ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടനം മിതമായ വേഗത്തിൽ നടക്കുന്ന ഒന്നാണ്.2H2O2-2H2O+O2ഈ സ്വാഭാവിക വിഘടനത്തിന്റെ നിരക്ക്, മാംഗനീസ് ഡൈ ഓക്സൈഡ്, പൊട്ടാസ്യം അയഡൈഡ്, അയൺ ഓക്സൈഡ്, അയൺ ക്ലോറൈഡ്, പൊട്ടാസ്യം ഡൈക്രോമേറ്റ്, അൾട്രാവയലറ്റ് രശ്മികൾ തുടങ്ങിയ ധന ഉൾപ്രേരകങ്ങൾ (Positive Catalyst) ഉപയോഗിച്ച് ആവശ്യാനുസരണം വർധിപ്പിക്കാൻ കഴിയും. വിഘടന നിരക്ക് കുറയ്ക്കാായി ഫോസ്ഫോറിക് ആസിഡിനെ ഋണ ഉൾപ്രേരകം (Negative Catalyst) ആയും ഉപയോഗിക്കാം.
ആപ്പിൾ മുറിക്കുന്പോൾ തവിട്ടുനിറമാകുന്നു-സാവധാനത്തിലുള്ള രാസമാറ്റംആപ്പിൾ മുറിച്ചുവച്ചാൽ മുറിപ്പാട് ഓക്സിജനുമായി സന്പർക്കത്തിൽവരുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ ഓക്സിഡേഡ് (PPO) എന്ന എൻസൈമും ഓക്സിജനുമായി ചേർന്നു മെലാനിൻ എന്ന തവിട്ടുനിറത്തിലുള്ള പിഗ്മെന്റ് ഉണ്ടാകുന്നു. മുറിച്ച ആപ്പിൾ തിന്നുന്നതുകൊണ്ട് ദൂഷ്യമൊന്നുമില്ലെങ്കിലും രുചിക്കും ഘടനയ്ക്കും മാറ്റംവരികയും ആപ്പിൾ പാഴായിപ്പോകുകയും ചെയ്യും. സാവധാനം നടക്കുന്ന ഈ രാസപ്രവർത്തനത്തിന്റെ നിരക്ക് കുറയ്ക്കാൻ മുറിച്ച കഷണങ്ങൾ വിനാഗിരിയിലോ പഞ്ചസാര ലായനിയിലോ മുക്കി അസിഡിക് സ്വഭാവമുള്ളതാക്കുകയോ തിളച്ച വെള്ളത്തിലിടുകയോ മൂടിവയ്ക്കുകയോ ചെയ്താൽ മതി.
രാസപ്രവർത്തനങ്ങളുടെ മെക്കാനിസം-കൊളീഷൻ സിദ്ധാന്തംഅഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടിമുട്ടലിന്റെ (Collision) ഫലമായാണു രാസപ്രവർത്തനം നടക്കുന്നത്. എല്ലാ കൂട്ടിമുട്ടലുകളും രാസപ്രവർത്തനത്തിൽ കലാശിക്കുകയില്ല. ഫലവത്തായ കൂട്ടിമുട്ടലുകൾ നടക്കണമെങ്കിൽ അഭികാരക തന്മാത്രകൾക്ക് ഒരു നിശ്ചിത അളവിൽ കൂടുതലുള്ള ഊർജം ഉണ്ടായിരിക്കണം. രാസപ്രവർത്തനം സംഭവിക്കുന്നതിന് അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട മിനിമം ഗതികോർജമാണ് ത്രെഷോൾഡ് എനർജി (Threshold Energy) തന്മാത്രകളുടെ സാധാരണ ഊർജനിലയേക്കാൾ അല്പംകൂടി ഊർജം ലഭിക്കുന്പോഴാണ് രാസപ്രവർത്തനം ആരംഭിക്കുന്നത്. ഈ അധിക ഊർജത്തെ ആക്ടിവേഷൻ എനർജി എന്നാണു വിളിക്കുന്നത്. അതായത് തന്മാത്രകളുടെ സാധാരണ ഊർജവും ആക്ടിവേഷൻ എനർജിയുംകൂടെ ചേരുന്പോഴാണ് രാസമാറ്റം സംഭവിക്കാനാവശ്യമായ (ഫലപ്രദമായ കൂട്ടിമുട്ടലുകൾ നടക്കാനാവശ്യമായ) ത്രെഷോൾഡ് എനർജി ലഭിക്കുന്നത്. ആക്ടിവേഷൻ എനർജി കൂടുന്തോറും രാസപ്രവർത്തനവേഗം കുറയും.
വ്യത്യസ്ത ഘടകങ്ങൾ രാസപ്രവർത്തന നിരക്കിനെ എങ്ങനെ സ്വാധീനിക്കുന്നു?അഭികാരകങ്ങളുടെ സ്വഭാവം (Nature), ഗാഢത (Concentration), പ്രതലപരപ്പളവ് (Surface area), താപനില (temperature) ഉൾപ്രേരകത്തിന്റെ (Catalyst) സാന്നിധ്യം എന്നിവയാണ് രാസപ്രവർത്തന നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ... കൊളീഷൻ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഇവയ്ക്കുള്ള വിശദീകരണം ശ്രദ്ധിക്കുക.
പീരങ്കിവണ്ടിലെ അതിവേഗ രാസപ്രവർത്തനംപീരങ്കിവണ്ട് എന്നറിയപ്പെടുന്ന Bombardier beetleന്റെ ഉദരത്തിന്റെ അഗ്രത്തിൽ രണ്ട് അറകൾ വീതമുള്ള ഒരുജോഡി ഗ്രന്ഥികൾ (glands) ഉണ്ട്. ഉൾഭാഗത്തെ അറയിൽ ഹൈഡ്രോക്വിനോണിന്റെയും ഹൈഡ്രജൻ പെറോക്സൈഡിന്റെയും ജലീയ ലായനി നിറഞ്ഞിരിക്കുന്നു. പുറത്തെ അറയിലാകട്ടെ ചില എൻസൈമുകളാണുള്ളത്. (ജീവജാലങ്ങളിലെ രാസപ്രക്രിയയ്ക്ക് ഉൾപ്രേരകമായി പ്രവർത്തിക്കുന്ന പ്രോട്ടീനുകളാണ് എൻസൈമുകൾ). ശത്രുവിനെ നേരിടുന്പോൾ വണ്ട്, ഉൾഭാഗത്തെ അറ ഞെക്കി, കുറച്ചു ദ്രവം പുറത്തുള്ള മൂന്നാമതൊരു അറയിലെത്തിക്കുന്നു. എൻസൈമിന്റെ സാന്നിധ്യത്തിൽ ഒരു താപമോചന പ്രവർത്തനം നടന്ന് P-ബെൻസോക്വിനോണും ജലവും ഉണ്ടാകുന്നു. ഉയർന്ന താപനിലയിൽ (204kg/mol) ജലം തിളച്ച് നീരാവിയാകും. ഈ ചൂട് ബാഷ്പം ഒരു പുകമഞ്ഞുപോലെ ചെറുശബ്ദത്തോടെ നേരേ ചീറ്റുന്നു. സെക്കൻഡിന്റെ ഒരംശത്തിനുള്ളിലാണ് ഈ അതിവേഗ രാസപ്രവർത്തനം നടക്കുന്നത്.
ലൈറ്റ്സ്റ്റിക്കിലെ രാസദീപ്തിരാസപ്രവർത്തനഫലമായി കാര്യമായ അളവിൽ താപം ഉത്പാദിപ്പിക്കാതെയുള്ള പ്രകാശോത്സർജനത്തെയാണ് കെമിലുമിനസെൻസ് എന്നു പറയുന്നത്. കളിപ്പാട്ടമായും വിനോദത്തിനായും ഡാൻസ് ക്ലബ്ബുകളിലും വ്യവസായശാലകളിലും മിലിട്ടറി, പോലീസ് സർവീസിലുമൊക്കെ താത്കാലിക പ്രകാശ സ്രോതസിനായും ഉപയോഗിക്കുന്ന ഗ്ലോ സ്റ്റിക്കുകൾ അഥവാ ലൈറ്റ് സ്റ്റിക്കുകൾ ഈ പ്രതിഭാസമാണ് പ്രയോജനപ്പെടുത്തുന്നത്.ഗ്ലോസ്റ്റിക്കിന്റെ പുറമേയുള്ള പ്ലാസ്റ്റിക് ട്യൂബിൽ ഓക്സലേറ്റ് എസ്റ്ററും ഉള്ളിലുള്ള നേർത്ത ഗ്ലാസ് ആന്പ്യൂളിൽ ഹൈഡ്രജൻ പെറോക്സൈഡും എടുത്തിരിക്കുന്നു. സ്റ്റിക്ക് വളയ്ക്കുന്പോൾ ഈ രാസവസ്തുക്കൾ തമ്മിൽ കൂടിക്കലരുന്നു. വലിയ അളവിൽ പുരത്തുവരുന്ന ഊർജത്തെ സ്റ്റിക്കിനുള്ളിലുള്ള ഫ്ലൂറസെന്റ് പദാർഥം ആഗിരണം ചെയ്തു ദൃശ്യപ്രകാശമാക്കി പുറത്തേക്കുവിടുന്നു. വളരെ വേഗത്തിൽ നടക്കുന്ന കെമിലുമിനസെൻസ് വഴിയാണ് ഇവിടെ രാസദീപ്തി ഉണ്ടാകുന്നത്.