Sports
അഹമ്മദാബാദ്: ബാറ്റിംഗ് കൊച്ചായി ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡനെ നിയമിച്ച് ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസ്. മാർച്ച് അവസാനവാരം പുതിയ സീസൺ തുടങ്ങാനിരിക്കെയാണ് ഹെയ്ഡൻ ഗുജറാത്ത് ടീമിന്റെ ഭാഗമാവുന്നത്.
രണ്ട് തവണ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന ഹെയ്ഡൻ, ഓസീസിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. വിവിധ ഫോർമാറ്റുകളിലായി 273 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിനിധീകരിച്ച ഹെയ്ഡൻ, 15,000ത്തിലധികം റൺസ് നേടിയിട്ടുണ്ട്. പല ടൂർണമെന്റുകളിലും ഓസീസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടുന്ന ബാറ്റിംഗ് നിരയ്ക്ക് ഹെയ്ഡന്റെ വരവ് കൂടുതൽ കരുത്താവും. വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലാണ് ഹെയ്ഡന്റെ കടന്നുവരവെന്നും അന്താരാഷ്ട്ര തലത്തിലുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന്റെ ബാറ്റിംഗ് ശൈലി രൂപപ്പെടുത്തുന്നതിന് സഹായിക്കുമെന്നും ഗുജറാത്ത് ടൈറ്റൻസ് ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കി പറഞ്ഞു.
National
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തരുതെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫൈനൽ പോലൊരു വലിയ വേദിയിൽ ഇതുവരെ കളിച്ച ടീമിനെത്തന്നെ വിശ്വസിക്കുന്നതാണ് ഉചിതമെന്നും ചോപ്ര പറഞ്ഞു.
ഈ ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 12.71 ശരാശരിയില്‍ 89 റണ്‍സ് മാത്രമെ നേടിയിട്ടൂള്ളൂവെങ്കിലും അഭിഷേക് ശർമ്മയെ മാറ്റരുതെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. അഭിഷേക് ഇപ്പോഴും ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററാണെന്ന് ചോപ്ര പറഞ്ഞു. എട്ട് ബാറ്റർമാരുള്ള നിരയിൽ എല്ലാവരും ഒരേപോലെ തിളങ്ങണമെന്നില്ലെന്നും ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.
വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന വാദങ്ങൾ ശക്തമാണെങ്കിലും വരുണിൽ തന്നെ വിശ്വസിക്കാനാണ് ചോപ്രയുടെ ഉപദേശം. വരുൺ തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തും. ബാറ്റിംഗ് ഓർഡറിൽ ചെറിയ മാറ്റങ്ങൾ വരുത്താമെന്നല്ലാതെ ടീമിൽനിന്ന് ആരെയും പുറത്താക്കരുതെന്നും ചോപ്ര വ്യക്തമാക്കി.
Sports
ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ അസമിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി പാക്കിസ്ഥാൻ. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ നിന്നാണ് ബാബറിനെ ഒഴിവാക്കിയത്.
ടി20 ലോകകപ്പിലെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 91 റണ്‍സ് മാത്രമാണ് ബാബറിന് നേടാനായത്. സൂപ്പര്‍ എട്ട് ഘട്ടത്തില്‍ പാക്കിസ്ഥാന് പുറത്താവുകയും ചെയ്തു. ടി20യിലെ ഫോമില്ലായ്മയ്ക്ക് പുറമെ, ബാബറിന്റെ സമീപകാല ഏകദിന കണക്കുകളും മോശമാണ്.
2025ല്‍ 17 ഇന്നിംഗ്സുകളില്‍ നിന്ന് 34 ശരാശരിയില്‍ 544 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 77.16 എന്ന താഴ്ന്ന നിലയിലുമായിരുന്നു. ഇതിനിടെ ടി20 ഫോര്‍മാറ്റില്‍ നിന്നും ബാബര്‍ വിരമിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
തുടര്‍ച്ചയായ ഐസിസി ടൂര്‍ണമെന്റുകളിലെ തിരിച്ചടികള്‍ക്ക് ശേഷം ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: അബ്ദുള്‍ സമദ്, മാസ് സദാഖത്ത്, മുഹമ്മദ് ഗാസി ഗോരി, സാദ് മസൂദ്, സാഹിബ്സാദ ഫര്ഹാന്, ഷാമില്‍ ഹുസൈന്.
2025ലെ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പിലെ താരമായ മാസ് സദാഖത്തിന്റെ വരവ് ശ്രദ്ധേയമാണ്. ടൂര്‍ണമെന്റി 258 റണ്‍സും ഏഴ് വിക്കറ്റും നേടിയ ഈ ഇരുപതുകാരന് മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ടീമിലെത്തിയത്.
പേസര്‍ ബൗളര്‍ ഷഹീന് അഫ്രീദി തന്നെ ടീമിനെ നയിക്കും. മുഹമ്മദ് റിസ്വാന്, ഹാരിസ് റൗഫ് എന്നീ മുതിര്‍ന്ന താരങ്ങള്‍ ടീമില്‍ തുടരുന്നുണ്ട്. ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര മാര്‍ച്ച് 11നാണ് ആരംഭിക്കുന്നത്.
പാകിസ്ഥാന് ടീം: ഷഹീന് ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന് താലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഗോരി (വിക്കറ്റ് കീപ്പര്‍), സാദ് മസൂദ്, സാഹിബ്സാദ ഫര്ഹാന്, സല്മാന് അലി ആഗ, ഷാമില്‍ ഹുസൈന്.
Sports
വഡോദര: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചതോടെ ഏകദിന ക്രിക്കറ്റിൽ പുതിയ റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 300 ലധികം റൺസ് 20 തവണ പിന്തുടർന്ന് വിജയിച്ച ആദ്യ ടീമായിരിക്കുകയാണ് ഇന്ത്യ. ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നിരുന്നു.
വഡോദരയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെ മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
93 റൺസെടുത്ത കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ്സ്കോറർ. മത്സരത്തിലെ താരമായും കോഹ്ലിയാണ്. ഗിൽ 56 റൺസും ശ്രേയസ് 49 റൺസുമാണെടുത്തത്. വിജയത്തോടെ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്താനും ഗില്ലിനും സംഘത്തിനുമായി.
Sports
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചായി മരീനെ വീണ്ടും നിയമിച്ചു. 2017 മുതൽ 2021 വരെ ടീമിന്റെ പരീശിലകനായിരുന്നു ഡച്ചുകാരനായ മരീൻ. ഹരേന്ദ്ര സിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യ മരീനെ തിരികെ എത്തിച്ചത്.
2021-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതകളെ നാലാം സ്ഥാനത്തെത്തിച്ചതും ടീമിനെ ആദ്യമായി ലോക റാങ്കിംഗിൽ ആദ്യ പത്തിൽ എത്തിച്ചതും മരീനായിരുന്നു. ഹൈദരാബാദിൽ നടക്കാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മുന്നിൽക്കണ്ടാണ് ഈ നിയമനം.
ടീമിലെ പല താരങ്ങളെയും നേരത്തെ തന്നെ അടുത്തറിയാവുന്ന മരീന്റെ മടങ്ങിവരവ് നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഹോക്കിക്ക് വലിയ ആശ്വാസമാണ്. ഹരേന്ദ്ര സിംഗിന്റെ പെട്ടെന്നുള്ള വിടവാങ്ങൽ ടീമിന്റെ തയാറെടുപ്പുകളെ ബാധിക്കാതിരിക്കാനാണ് ഹോക്കി ഇന്ത്യ ഇത്ര വേഗത്തിൽ ഈ നിയമനം നടത്തിയത്.
ടീമിന്റെ ഫിറ്റ്നസിന് മുൻഗണന നൽകുന്ന മരീന്റെ ശൈലി പഴയ വിജയങ്ങൾ ആവർത്തിക്കാൻ സഹായിക്കുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ഡോ. ദിലീപ് ടിർക്കി പറഞ്ഞു.
Sports
തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തിരുവനന്തപുരത്ത് ഊഷ്മള വരവേല്‍പ്പ്. ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പരയ്ക്കായി അനന്തപുരിയുടെ മണ്ണിലെത്തിയ ലോക ജേതാക്കള്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് സ്വീകരണം നല്കി.
തലസ്ഥാന നഗരിയില്‍ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റിനായ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങള്‍ എത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.കെ.കെ. രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ക്യാപ്റ്റന്‍ ഹര്മന് പ്രീതിനൊപ്പം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷെഫാലി വര്‍മ, റിച്ച ഘോഷ്, സ്നേഹ റാണ, അമന് ജോത് കൗര്‍, അരുന്ധതി റെഡ്ഡി തുടങ്ങിയവരും ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു.
ചാമരി അട്ടപ്പട്ടുവാണ് ശ്രീലങ്കന്‍ ടീം ക്യാപ്റ്റന്‍. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ഇരു ടീമുകള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഡിസംബര്‍ 26 , 28 , 30 തീയതികളില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വിശാഖ പട്ടണത്തില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്താണ് പ്രഖ്യാപനം.
ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പങ്കെടുക്കും. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും മോശം ഫോം മാത്രമാണ് ടീം മാനേജ്മെന്റിന്റെ ആശങ്ക.
മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ൽ രോഹിത് ശർമ്മയും സംഘവും നേടിയ ടി20 ലോകകപ്പ് നിലനിർത്താനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമും ഇതുവരെ കിരീടം നിലനിര്‍ത്തിയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.