ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ അസമിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി പാക്കിസ്ഥാൻ. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ നിന്നാണ് ബാബറിനെ ഒഴിവാക്കിയത്.
ടി20 ലോകകപ്പിലെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 91 റണ്‍സ് മാത്രമാണ് ബാബറിന് നേടാനായത്. സൂപ്പര്‍ എട്ട് ഘട്ടത്തില്‍ പാക്കിസ്ഥാന് പുറത്താവുകയും ചെയ്തു. ടി20യിലെ ഫോമില്ലായ്മയ്ക്ക് പുറമെ, ബാബറിന്റെ സമീപകാല ഏകദിന കണക്കുകളും മോശമാണ്.
2025ല്‍ 17 ഇന്നിംഗ്സുകളില്‍ നിന്ന് 34 ശരാശരിയില്‍ 544 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 77.16 എന്ന താഴ്ന്ന നിലയിലുമായിരുന്നു. ഇതിനിടെ ടി20 ഫോര്‍മാറ്റില്‍ നിന്നും ബാബര്‍ വിരമിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
തുടര്‍ച്ചയായ ഐസിസി ടൂര്‍ണമെന്റുകളിലെ തിരിച്ചടികള്‍ക്ക് ശേഷം ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: അബ്ദുള്‍ സമദ്, മാസ് സദാഖത്ത്, മുഹമ്മദ് ഗാസി ഗോരി, സാദ് മസൂദ്, സാഹിബ്സാദ ഫര്ഹാന്, ഷാമില്‍ ഹുസൈന്.
2025ലെ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പിലെ താരമായ മാസ് സദാഖത്തിന്റെ വരവ് ശ്രദ്ധേയമാണ്. ടൂര്‍ണമെന്റി 258 റണ്‍സും ഏഴ് വിക്കറ്റും നേടിയ ഈ ഇരുപതുകാരന് മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ടീമിലെത്തിയത്.
പേസര്‍ ബൗളര്‍ ഷഹീന് അഫ്രീദി തന്നെ ടീമിനെ നയിക്കും. മുഹമ്മദ് റിസ്വാന്, ഹാരിസ് റൗഫ് എന്നീ മുതിര്‍ന്ന താരങ്ങള്‍ ടീമില്‍ തുടരുന്നുണ്ട്. ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര മാര്‍ച്ച് 11നാണ് ആരംഭിക്കുന്നത്.
പാകിസ്ഥാന് ടീം: ഷഹീന് ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന് താലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഗോരി (വിക്കറ്റ് കീപ്പര്‍), സാദ് മസൂദ്, സാഹിബ്സാദ ഫര്ഹാന്, സല്മാന് അലി ആഗ, ഷാമില്‍ ഹുസൈന്.
Tags : pakistan odi cricket team babar azam