District News
കൊയിലാണ്ടി: നന്തി - ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവീസ് റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിന് സമീപം പനച്ചികുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം നടക്കുന്ന സമരപ്പന്തൽ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.
നഗരസഭയുടെ പനച്ചികുന്ന് റോഡ് ബന്ധിക്കുന്നിടത്ത് 45 വർഷം മുൻപുള്ള റോഡ് ബൈപാസ് നിർമ്മിച്ചതിനെ തുടർന്നാണ് മുറിഞ്ഞു പോയത്. മറുഭാഗത്ത് റെയിലും ഈ ഭാഗത്ത് ബൈപാസും വന്നതോടെ ഇവിടെയുള്ള 200 ഓളം കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് .എംപി സമരക്കാരുമായി സംസാരിച്ചതിനുശേഷം എൻഎച്ച് ഐ എ അധികൃതരുമായി ബന്ധപ്പെട്ട് അവർക്കൊപ്പം വീണ്ടും സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചു. സമരസമിതിയുടെ നിവേദനം ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും കൺവീനറും നഗരസഭ ഉപാധ്യക്ഷയുമായ സി.ടി ബിന്ദുവും എംപി ക്ക് നൽകി.മൂടാടി പഞ്ചായത്ത് മെംബർ മൻജു നാരായണൻ സമരസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
International
വത്തിക്കാൻ സിറ്റി: സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവും ലെറ്റീഷ്യ രാജ്ഞിയും ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു.
റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയുടെ (മരിയ മജോരെ) പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ രാജദന്പതികൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിദേശകാര്യബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് ഗല്ലഗർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പ്രാദേശികവും അന്താരാഷ്ട്രീയവുമായ കാര്യങ്ങൾ ചർച്ചാവിഷയമായെന്നും ലോകത്തു സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള നിരന്തര ശ്രമത്തിന്റെ ആവശ്യം എടുത്തുകാണിക്കപ്പെട്ടുവെന്നും വത്തിക്കാൻ അറിയിച്ചു.
നൂറ്റാണ്ടുകളായി തുടരുന്ന പതിവനുസരിച്ച് റോമിലെ നാല് മേജർ ബസിലിക്കകളിലൊന്നായ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയിൽ ആർച്ച് പ്രീസ്റ്റ് കർദിനാൾ റൊളാന്താസ് മക്റികാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ ഫിലിപ്പ് രാജാവ് പള്ളിയുടെ പ്രോട്ടോ കാനൻ സ്ഥാനം ഏറ്റെടുത്തു.
പള്ളിയിലെത്തിയ രാജകുടുംബം ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി പ്രാർഥിക്കുകയും ചെയ്തു.
റോമിലെ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയും സ്പെയിൻ രാജകുടുംബവും തമ്മിലുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശക്തമായ ബന്ധമാണ്.
അലക്സാണ്ടർ ആറാമൻ മാർപാപ്പയുടെ ആഗ്രഹപ്രകാരം ബസിലിക്കയുടെ തടികൊണ്ടുള്ള മേൽത്തട്ട് പൊതിയാനായി ഉപയോഗിക്കപ്പെട്ട സ്വർണം, അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് സ്പാനിഷ് പരമാധികാരികൾ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു.
കത്തോലിക്കാ വിശ്വാസം പുലർത്തുന്ന സ്പെയിനിന്റെ രാജാവിന് 73 വര്ഷം മുന്പ് ലഭിച്ച പ്രത്യേക അധികാരമാണ് പള്ളിയുടെ പ്രോട്ടോ കാനൻ പദവി. 1953 ഓഗസ്റ്റ് അഞ്ചിന് പന്ത്രണ്ടാം പിയൂസ് പാപ്പ നൽകിയ ബൂള വഴിയാണ് പ്രത്യേക അധികാരം നല്കിയത്.
District News
രാമങ്കരി: പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് കുട്ടനാട്ടിലെ എസി റോഡെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്രവികസനം സർക്കാർ യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
752 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആലപ്പുഴ- ചങ്ങനാശേരി റോഡ്, 65.5 കോടി രൂപയുടെ പടഹാരം പാലം, കാവാലം തട്ടാശേരി പാലത്തിന്റെ നിർമാണം, കുട്ടനാട് സമഗ്രകുടിവെള്ളപദ്ധതി, വീയപുരം-മുളയ്ക്കാംതുരുത്തി റോഡ് എന്നിങ്ങനെ 514 കോടി രൂപ ചെലവു വരുന്ന കുട്ടനാട്ടിലെ വിവിധ പദ്ധതികൾ മങ്കൊന്പ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2027 മേയ് മാസത്തോടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യും. കുട്ടനാടിന്റെ സമഗ്രമായ വികസനമാണ് സർക്കാർ ആഗ്രഹിക്കുന്നത്. 10 വർഷം മുന്പുള്ള കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു. ഒന്നും നടക്കില്ല എന്നാണ് എല്ലാവരും അന്ന് കരുതിയത്. അങ്ങനെ കരുതിയ ഒട്ടേറെ പദ്ധതികളാണ് ഇന്ന് യാഥാർഥ്യമായിരിക്കുന്നത്. ഇതൊരു സ്വാഭാവിക പ്രക്രിയയായിരുന്നില്ല. സർക്കാരിന്റെ വ്യക്തമായ നയത്തിന്റെ ഭാഗമായി വന്നതാണ്.
നാം ഒരു നവകേരളത്തിലേക്കാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാടിന്റെ സമസ്ത മേഖലകളുടെയും കുതിപ്പിന് കാരണമാകുന്ന പദ്ധതിയാണ് എസി റോഡ്. നമ്മുടെ നാട് മുപ്പത് കൊല്ലം അപ്പുറത്തേക്ക് കാണേണ്ടിയിരുന്ന പശ്ചാത്തല വികസനമാണ് ഇപ്പോൾ നടന്നുവരുന്നത്. ഒരു എൽഡിഎഫ് മാജിക്കാണ് കേരളത്തിൽ പൊതുവേ കാണാൻ സാധിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് സ്വാഗതം പറഞ്ഞു
District News
പ്രമാടം: നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിമോചന കേന്ദ്രമായ നവജീവൻ ഡി - അഡിക്ഷൻ സെന്റർ സന്ദർശിച്ചു.
മദ്യവും മയക്കുമരുന്നുകളും പോലെയുള്ള മാരകമായ ലഹരി പദാർഥങ്ങളുടെ ഉപയോഗം മൂലം സമൂഹത്തിലും ജീവിതത്തിലും വിവിധ പ്രതിസന്ധികൾ അനുഭവിക്കുന്നവരെ നന്മയുടെ വെളിച്ചം നിറഞ്ഞ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ നവജീവൻ കേന്ദ്രത്തിലാണ് കുട്ടികൾ സന്ദർശനം നടത്തിയത്.
നവജീവൻ ഡി-അഡിക്ഷൻ സെന്റർ ഡയറക്ടർ റവ. റെജി യോഹന്നാൻ, സ്കൗട്ട് മാസ്റ്റർ കെ. ജെ. ഏബ്രഹാം, ഗൈഡ്സ് ക്യാപ്റ്റൻ എസ്. മഞ്ജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷിക് എസ്. ഹരി നാരായണൻ, അഭിഷേക് പി. നായർ, മിഷാൽ സുൽഫി എന്നിവർ പ്രസംഗിച്ചു.