Kerala
തൃശൂർ: വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി. തൃശൂർ ഒളരിയിലുള്ള സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയാറാക്കിവച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം പ്രവർത്തകർ.
അതേസമയം പണവും മദ്യവും കിറ്റും നൽകി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നുവെന്ന് വി.എസ്. സുനിൽ കുമാർ ആരോപിച്ചു. ബിജെപി 2024ൽ നടത്തിയത് വീണ്ടും നടത്തുന്നു. നഗ്നമായ തെരഞ്ഞെടുപ്പ് ലംഘനമാണിത്. പെട്ടിയിൽ പണവുമായാണ് കേന്ദ്ര നേതാക്കൾ വരുന്നതെന്നും വി.എസ്. സുനിൽകുമാർ ആരോപിച്ചു. സംഭവത്തിൽ പരാതി നൽകുമെന്നും അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ വിഷുവിനായി തയാറാക്കിയ കിറ്റാണെന്നാണ് കടയുടമ പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ പിന്നിലാണ് കിറ്റുകൾ തയാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകൾ തയാറാക്കിവച്ചതിൽ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് സൂപ്പർ മാർക്കറ്റ് അടപ്പിച്ചു.
District News
കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ സാധാരണ ജനങ്ങൾക്കുണ്ടായിട്ടുള്ള അസഹനീയാവസ്ഥ ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരിലൂടെ പ്രതിഫലിക്കണമെന്ന് കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര.
കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൾടെക്സ് ജംഗ്ഷനിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ഇടപെടൽ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേയർ. മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ് എ. രഘു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ജി. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല, സംസ്ഥാന സെക്രട്ടറിമാരായ ഐ.സി. മേരി, ടി. ചന്ദ്രൻ, പള്ളിപ്രം പ്രസന്നൻ, ഇംതിയാസ്, സൗമി മട്ടന്നൂർ, പദ്മജ സുരേഷ്, പി. നാണി, മധു കക്കാട് എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: വോട്ടർമാരാകുക എന്നതു ഭരണഘടനാപദവി മാത്രമല്ല, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായുള്ള പൗരന്റെ പ്രധാന കടമകൂടിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ദേശീയ വോട്ടർ ദിനത്തിൽ ആശംസ നേർന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസം കൂടുതൽ ആഴത്തിലാക്കുന്നതാണീ ഈ ദിവസമെന്നും എക്സിലെ പോസ്റ്റിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 വോട്ടർ ദിനമായാണു രാജ്യം ആഘോഷിക്കുന്നത്.
Kerala
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും. ജനുവരി 13നാണ് വോട്ടെണ്ണൽ.
തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
Kerala
മലപ്പുറം: വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. താനൂർ പകര തീണ്ടാപ്പാറ നന്ദനില് അലവി (50) ആണ് മരിച്ചത്.
താനാളൂര് ഏഴാം വാർഡ് ഒകെ പാറ മദ്രസയില് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു അലവി. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാറ്ററിംഗ് സ്ഥാപന ഉടമയാണ്. മാതാപിതാക്കൾ: എന്. അഹമ്മദ് കുട്ടി, ആമിന, ഭാര്യ: സുമയ്യ. മകന്: സിയാദ്. സഹോദരങ്ങള്: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായില്.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലും ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.
ആദ്യഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിൽ 8,310 സ്ഥാനാർഥികൾ മത്സരിക്കുന്നു. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളിൽ 164 പേരും മത്സരിക്കുന്നു. 39 മുനിസിപ്പാലിറ്റികളിൽ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും മത്സരരംഗത്തുണ്ട്.
മൂന്നു മുന്നണികൾക്കും അതീവ നിർണായകമായ തെരഞ്ഞെടുപ്പ് അഞ്ചു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികൾ കണക്കു കൂട്ടുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി സാമൂഹ്യക്ഷേമപെൻഷൻ വർധന ഉൾപ്പെടെയുള്ള ക്ഷേമനടപടികൾ പ്രഖ്യാപിച്ചു കൊണ്ടും പ്രചാരണരംഗത്ത് വികസന പ്രവർത്തനങ്ങൾ എണ്ണിറഞ്ഞുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ശബരിമല സ്വർണമോഷണം തെരഞ്ഞെടുപ്പു വിഷയമായി യുഡിഎഫ് ഉയർത്തിക്കാട്ടിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന പരാതിയും പോലീസ് നടപടികളുമായിരുന്നു എൽഡിഎഫിന്റെ പ്രതിരോധം. വികസനരംഗത്തെ മുരടിപ്പും യുഡിഎഫ് ഉയർത്തിക്കാട്ടി. ശബരിമല വിഷയത്തിൽ ബിജെപി വലിയ ആവേശം കാട്ടിയില്ല.
പേരുദോഷം വരാതിരിക്കാൻ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു എന്നു മാത്രം. ശബരിമല കത്തിച്ചാൽ അതിന്റെ പ്രയോജനം യുഡിഎഫിനു പോകുമോ എന്ന ആശങ്കയാകാം കാരണം. വികസനത്തിൽ ഊന്നിയായിരുന്നു ബിജെപിയുടെ തുടക്കം മുതലുള്ള പ്രചാരണം.
ഏഴു ജില്ലകളിൽ ഇന്നു വോട്ടെടുപ്പു നടക്കുന്പോൾ അവശേഷിക്കുന്ന ഏഴു ജില്ലകളിൽ ഇന്നു വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: വോട്ടർമാർ വോട്ടിംഗ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. രാവിലെ ഏഴ് മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടെടുപ്പ് ആരംഭിക്കും.
സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, വോട്ടർ സ്ലിപ്പ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
ഇതുകൂടാതെ ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
പോളിംഗ് ബൂത്തുകളിൽ മോക് പോളിംഗ് അവസാനിച്ചു. വിവിധ ജില്ലകളിൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്കെത്തി തുടങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.
വൈകുന്നേരം ആറുവരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിംഗ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും.
ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതുവരെ വോട്ടെടുപ്പ് തുടരും.
നോട്ടയും വിവിപാറ്റും ഇല്ല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല.
Kerala
തിരുവനന്തപുരം: വയനാട് ജില്ലയിലെ ചുരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരുന്ന ആളുകൾക്ക് തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി വാഹന സൗകര്യമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ.
ഇതിനായി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ വയനാട് ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
വയനാട്ടിൽ രണ്ടാം ഘട്ടത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഡിസംബർ 11നാണ് വയനാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.