പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ മൂന്ന് സാക്ഷികൾ മൊഴി മാറ്റി. കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അയൽവാസി എന്നിവരാണ് കോടതിയിൽ മൊഴി മാറ്റി പറഞ്ഞത്.
കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നാണ് ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ പോലീസിനോട് പറഞ്ഞിരുന്നത്. ഈ മൊഴി രാധാകൃഷ്ണൻ കോടതിയിൽ നിഷേധിക്കുകയായിരുന്നു.
രാധാകൃഷ്ണന്റെ ഭാര്യ രമയും അയൽവാസി പൊന്നുകുട്ടിയും പോലീസിന് നൽകിയ മൊഴികളിൽ ചിലത് കോടതിയിൽ നിഷേധിച്ചു. ഇതേ തുടർന്ന് മൂന്ന് പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ തുടരുന്നത്. 2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.