District News
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിന്റെ സമഗ്രവികസനം ചർച്ച ചെയ്യാനായി ആലോചനായോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യുവിന്റെ അധ്യക്ഷതയിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പഞ്ചായത്തിന്റ അടിസ്ഥാന സൗകര്യവികസനം, പൊതുജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, ആരോഗ്യ-വിദ്യാഭ്യാസ-ഗതാഗത മേഖലകളിലെ പുരോഗതി എന്നിവ ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്.
മുണ്ടക്കയം ഫാമിലി ഹെൽത്ത് സെന്ററിൽ വിദഗ്ധ ചികിത്സാസൗകര്യങ്ങളും കൂടുതൽ കിടക്കകളും അത്യാഹിത വിഭാഗവും ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയായി ഉയർത്തണം, അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കണം, വിവിധ സർക്കാർ ഓഫീസുകൾ ഒരേ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതിനായി മിനി സിവിൽ സ്റ്റേഷൻ നിർമിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഉയർന്നുവന്നത്.
കൂടാതെ ഗ്രാമീണ റോഡുകളുടെ വികസനം, കുടിവെള്ള പദ്ധതികളുടെ നവീകരണം, ടൗണിലെ മാലിന്യ പ്രശ്നത്തിനും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കണ്ടെത്തൽ തുടങ്ങിയവയും പ്രധാന ചർച്ചാവിഷയമായി. പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള നിവേദനം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു എംഎൽഎക്ക് കൈമാറി. യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യാപാരി-വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കോട്ടയം: യുവതലമുറയെ കേരളത്തിൽത്തന്നെ നിൽക്കാൻ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനവും ജീവിതസാഹചര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
എവിടെ എന്തു പഠിക്കണമെന്നത് അവരവരുടെ തീരുമാനമാണെങ്കിൽപോലും അവരെ ഇവിടെ നിൽക്കാൻ ആകർഷിക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളും ജീവിത സാഹചര്യങ്ങളും ഒരുക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനായി പല തലങ്ങളിൽ ചർച്ച നടത്തി സാധ്യമായ ഇടപെടലുകൾ നടത്തും.
◄ എന്തൊക്കെ മാറ്റങ്ങളുണ്ടാകണം?
കാലവും ലോകവും മാറുന്നതനുസരിച്ച് വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന കാര്യം. തൊഴിലധിഷ്ഠിത സൗകര്യങ്ങളും കോഴ്സുകളും തുടങ്ങണം. നിലവിലുള്ള സ്ഥാപനങ്ങളെ ശക്തീകരിക്കണം. ഒപ്പം ആധുനികീകരിക്കണം. വിദേശരാജ്യങ്ങളിൽനിന്നും വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാൻ പറ്റുന്ന ഇക്കോ സിസ്റ്റം നടപ്പാക്കണം. ഇതിന് മുൻഗണന നൽകും.
അതിവേഗത്തിലാണ് കാലത്തിന്റെ മാറ്റവും വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും. ആ മാറ്റത്തിന്റെ മുഖം നമ്മുടെ സിസ്റ്റത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
◄ സർക്കാരിന് എന്തു ചെയ്യാനാകും?
പരമാവധി സൗകര്യമായ ഇൻഫ്രാസ്ട്രക്ചറും മാനവശേഷിയുമുണ്ട്. മികച്ച അധ്യാപകരും അനധ്യാപകരുമുണ്ട്. ഇവിടെ നിലവാരം ഉറപ്പാക്കപ്പെടണം. അക്കാദമിക് ക്വാളിറ്റി ഇനിയുമേറെ ഇംപ്രൂവ് ചെയ്യണം. കൂടുതൽ മികച്ച ഫാക്കൽറ്റിയെ കണ്ടെത്തണം. ഇതിനായി നമ്മുടെ സിസ്റ്റം അടിമുടി മാറണം.
◄ കാലഹരണപ്പെട്ട കോഴ്സുകൾ?
കോഴ്സുകളുടെ രീതിയും ഭാവവും ഇവിടെയും വിദേശത്തും മാറിവരികയാണ്. പരന്പാരാഗതമായി ഡിമാന്‍ഡുണ്ടായിരുന്ന കോഴ്സുകളോടു പോലും ഇക്കാലത്തെ വിദ്യാർഥികൾ താത്പര്യം കാണിക്കുന്നില്ല.ചില കോഴ്സുകൾക്ക് നിരവധി കോളജുകളിൽ അനേകം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അതേ കോളജിൽതന്നെ പുതുതായി തുടങ്ങിയ കോഴ്സുകളിൽ വിദ്യാർഥികളുണ്ട്.
◄ ഓട്ടോണമസ് കോളജുകളുടെ സാധ്യത?
അക്കാദമിക് ഓട്ടോണമി കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ മാറ്റങ്ങൾ പൂർണമായും കൊണ്ടുവരാൻ സാധിച്ചെന്നു വരില്ല. നിലവിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങളെ ശക്തീകരിക്കും.
അതിനർഥം അവരെ കയറൂരി വിടുക എന്നതല്ല. സർക്കാർ നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടാകും. നമ്മുടെ സർവകലാശാലകളെയും കലാലയങ്ങളെയും യുദ്ധക്കളമാക്കി മാറ്റുക എന്ന ഉദ്ദേശ്യം സർക്കാരിനില്ല.
വിദേശ സർവകലാശാലകളുടെ കാര്യത്തിൽ നയപരമായ തീരുമാനമുണ്ടാകണം. ഞാൻ കേരളത്തിലും പുറത്തും പഠിച്ച വ്യക്തിയാണ് ഇതിന്റെ എക്സ്പോഷർ എനിക്ക് കൃതമായി അറിയാം.
◄ വിദ്യാഭ്യാസരംഗത്തെ ക്രൈസ്തവ സംഭാവന?
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ ക്രൈസ്തവ സഭകൾക്ക് സാധിച്ചിട്ടുണ്ട്. ഞാൻ ക്രൈസ്തവ സഭാ സ്ഥാപനങ്ങളിലാണ് പഠിച്ചുവളർന്നത്.
ഇതര സമുദായ മാനേജുമെന്റുകളും നല്ല രീതിയിൽ സംഭാവനകൾ നൽകുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് എല്ലാ തരത്തിലും സഹായസഹകരണവും പിന്തുണയും ഉറപ്പാക്കുകയാണ് സർക്കാർ നയം.
◄ ഉപരിപഠനത്തിന് സഹായം?
യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന ഇന്ദിരാ ഗാരന്റിയിൽ ഒന്ന് കോളജ് വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ഫെലോഷിപ്പാണ്. അതിനെക്കുറിച്ചുള്ള പഠനം നടത്തുകയാണ്.
അവർക്ക് ഇൻസെന്റീവ് എന്ന നിലയിലാണ് നൽകാൻ ഉദ്ദേശിക്കുന്നത്. ഒത്തിരിയേറെ പേറ്റന്റുകൾ നമ്മുടെ വിദ്യാർഥികൾ സ്വന്തമാക്കിയിട്ടുണ്ട്. അത് നമ്മുടെ നാടിന്റെ വളർച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഗവണ്മെന്റ് ഗൗരവമായി ചിന്തിക്കുന്നുണ്ട്. നഴ്സിംഗ് മേഖലയിൽ കേരളത്തിൽ പഠിക്കാൻ വേണ്ടത്ര സൗകര്യം ഒരുക്കുക എന്നതാണ് പ്രധാനപ്പെട്ടത്.
Kerala
കേരള രാഷ്ട്രീയത്തിലെ അതികായനായി ഭരണരംഗത്തും കാര്‍ഷികമേഖലയിലും പ്രാവീണ്യം തെളിയിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.ജെ.ജോസഫിന് കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് സ്വന്തമായ വികസന കാഴ്ചപാടുകളുണ്ടായിരുന്നു. വിവിധ വകുപ്പുകളില്‍ ഭരണസാരഥ്യം വഹിച്ച വേളകളില്‍ നൂതനപദ്ധതികള്‍ കൊണ്ടുവന്ന് ജനക്ഷേമത്തിനായി അവര്‍ക്കൊപ്പം നിന്ന ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്.
താളാത്മകമായ സംഗീതം പോലെയായിരുന്നു പി.ജെയുടെ ജീവിതവും.പ്രതികൂല സാഹചര്യങ്ങളെയും പ്രതിബന്ധങ്ങളെയും പുഞ്ചിരിയോടെ നോക്കിക്കണ്ട ഇദ്ദേഹത്തിന്റെ ആറുപതിറ്റാണ്ട് കാലയളവിലെ കര്‍മമേഖലകള്‍ രാഷ്ട്രീയ പഠിതാക്കള്‍ക്ക് പാഠപുസ്തകമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി തലമുറമാറ്റത്തിന് വഴിതുറന്ന പി.ജെ.ജോസഫ് ദീപികയോട് മനസ് തുറന്നപ്പോള്‍.
തെരഞ്ഞെടുപ്പില്‍നിന്നു മാറിനില്ക്കാന് നേരത്തേ തീരുമാനിച്ചിരുന്നോ?
പുതുതലമുറ വരട്ടെ എന്നായിരുന്നു എന്റെ നിലപാട്. ഇതു സ്വാഗതം ചെയ്യുന്നു. അപുവിന് മികച്ചപ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.
കേരളത്തെക്കുറിച്ച് ഇനിയുള്ള സ്വപ്നം?
ചെറുപ്പക്കാരെ ഇവിടെ തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടിവേണം. ഇതിന് സമഗ്രമായ മാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ടാകണം. പുതിയ തൊഴിലധിഷ്ടിത കോഴ്സുകളും തൊഴില്‍ സാധ്യതകളും സൃഷ്ടിക്കപ്പെടണം. ഇതിലൂടെ വിദേശത്തേക്കുള്ള പുതുതലമുറയുടെ ഒഴുക്ക് ഒരുപരിധിവരെ തടയാനാകും.
ഇത്തവണ പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ വിജയസാധ്യത?
മല്‍സരിക്കുന്ന എട്ടുസീറ്റുകളിലും വിജയിക്കും. ഇതിന് ജനസമ്മതിയുള്ള മികച്ച സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രതികരണം ആശാവഹമാണ്.
യുഡിഎഫിന്റെ സാധ്യതയെക്കുറിച്ച്?
യുഡിഎഫ് ഇത്തവണ അധികാരത്തിലെത്താനുള്ള എല്ലാ അനുകൂല സാഹചര്യവുമാണുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നയിച്ച പുതുയുഗയാത്രയിലെ ജനപങ്കാളിത്തം ഇതിനു തെളിവാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയം സുനിശ്ചിതമാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കാനായി. ചുരുക്കം സീറ്റുകളില്‍ മാത്രമാണ് ചെറിയ കാലതാമസമുണ്ടായത്.
യുഡിഎഫിന്റെ മുഖ്യ പ്രചാരണ വിഷയം?
ശബരിമല സ്വര്‍ണക്കൊള്ള, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായും ഉയര്‍ത്തുന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിശ്വാസികളെ മുറിവേല്‍പ്പിച്ചു. ഇതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അഴിമതി മൂടിവച്ച് ഒരുസര്‍ക്കാരിനും അധികനാള്‍ മുന്നോട്ടുപോകാനാവില്ല.
യുഡിഎഫിന്റെ ഭാവി പദ്ധതികള്‍?
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യപരിഗണന നല്‍കും. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തും. കൃഷി പ്രോല്സാഹനത്തിന് നൂതന പദ്ധതികള്‍ ആവിഷ്കരിക്കും. അടിസ്ഥാന സൗകര്യവികസനത്തിനു നടപടി സ്വീകരിക്കും. പ്രകടന പത്രികയിലെ വാഗ്ദാനമനുസരിച്ച് പദ്ധതികള്‍ നടപ്പാക്കും.
അപു ജോണ്‍ ജോസഫിനുള്ള ഉപദേശം?
ജനസേവനമാകണം മുഖ്യം. മികച്ചപ്രവര്ത്തനത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയണം. ഏവരെയും ഒരുപോലെ കാണാനും ഒരുമിപ്പിച്ച് കൊണ്ടുപോകാനും സാധിക്കണം. സമൂഹത്തിന്റെ താഴേതട്ടിലുള്ള ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രത്യേക പരിഗണന നല്‍കണം.
തൊടുപുഴയുടെ വികസനം
ഇക്കാര്യത്തില്‍ അപുവിന് കൃത്യമായ കാഴ്ചപാടുണ്ട്. തൊടുപുഴയുടെ വികസനത്തിന് ആവശ്യമായ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് കിയും.
രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് ദോഷം ചെയ്തോ?
ഒരു തവണത്തേക്ക് മാത്രമാണ് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. മുന്നണി സംവിധാനത്തില്‍ ചില വിട്ടുവീഴ്ചകള്‍ അനിവാര്യമായി വരും. സീറ്റ് വിട്ടുനല്‍കിയത് സംബന്ധിച്ച് പാര്ട്ടിനേതാക്കളേയും പ്രവര്‍ത്തകരേയും ബോധ്യപ്പെടുത്താനായി.
തുടര്‍ പ്രവര്‍ത്തനങ്ങള്‍?
പാര്‍ട്ടി ചെയര്‍മാനെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ആരോഗ്യപ്രശ്നമുള്ളതിനാല്‍ പ്രചാരണത്തിന് മറ്റു മണ്ഡലങ്ങളില്‍ പോകാനായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും.യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.
District News
മൂവാറ്റുപുഴ: നഗരസഭ സംഘടിപ്പിച്ച ഫ്യൂച്ചര്‍ മൂവാറ്റുപുഴ സംവാദം ശ്രദ്ധേയമായി. മൂവാറ്റുപുഴയുടെ പൈതൃകം നദിയോടൊപ്പം ചേര്‍ന്ന് നിലകൊള്ളുന്നതിനാല്‍ നദിയെ കേന്ദ്രീകരിച്ചുള്ള ടൂറിസ വികസനം, നദീതീര സൗന്ദര്യവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന നല്കി നഗരത്തിന്റെ സമഗ്ര വികസനത്തിന് രൂപം നല്കുന്ന ചര്‍ച്ചകളാണ് ഫ്യൂച്ചര്‍ മൂവാറ്റുപുഴ സംവാദത്തില്‍ ഉയര്‍ന്നത്.
ഈ ആശയങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് നഗരവികസന സമഗ്ര പദ്ധതി വിഭവനം ചെയ്യുന്നതെന്ന് നഗരസഭാധ്യക്ഷ ജോയ്സ് മേരി ആന്റണി പറഞ്ഞു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതരത്തില്‍ നദീതീരങ്ങളില്‍ സൗകര്യപ്രദമായ നടപ്പാതകള്‍, വിശ്രമ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര ആകര്ഷണങ്ങള് എന്നിവ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. ഇതിലൂടെ ടൂറിസം മേഖലയില്‍ വലിയ സാധ്യതകള്‍ തുറന്നുകിടക്കുന്നതായും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം നഗരവികസനത്തിന് മുന്നില്‍ നില്ക്കുന്ന പ്രധാന വെല്ലുവിളികളായ പാര്‍ക്കിംഗ് പ്രശ്നം, ഗതാഗതക്കുരുക്ക്, ആരോഗ്യപരിപാലന സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും പദ്ധതി പ്രാധാന്യം നല്കുന്നു.
നഗരമധ്യത്തില്‍ സമഗ്രമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ സൃഷ്ടിക്കുക, ഗതാഗത നിയന്ത്രണത്തിനായുള്ള ശാസ്ത്രീയ സംവിധാനം നടപ്പാക്കുക, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമായും പരിഗണിച്ചത് ഓണ്‍ കോള്‍ ഓട്ടോ എന്ന പുതിയ ആശയമാണ്. ഇതിനൊപ്പം മുവാറ്റുപുഴ നഗരസഭയുടെ ആസ്തിയില്‍ ഉള്‍പ്പെട്ടിട്ടും ഉപയോഗപ്പെടുത്താതെ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും പദ്ധതിയുടെ ഭാഗമായി പരിഗണിക്കപ്പെടും.
അര്‍ബന്‍ ഹാറ്റ്, മോഡേണ്‍ ഫിഷ് മാര്‍ക്കറ്റ് എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ നഗരസഭയ്ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയും അതുവഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
District News
കണ്ണൂർ: കോർപറേഷൻ പരിധിയിലെ എല്ലാ ഡിവിഷനുകളിലെയും സമഗ്രവികസനമാണ് ഈ ഭരണ സമിതിയുടെ ലക്ഷ്യമെന്ന് മേയർ പി. ഇന്ദിര. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ ദി പ്രസ് പരിപാടിയിൽ സംസാരിക്കയായിരുന്നു മേയർ. സമഗ്ര വികസനത്തിനായി കക്ഷിരാഷ്ട്രീയത്തിന് അതീതമായിഎല്ലാവരെയും ഉൾപ്പെടുത്തി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കും.
എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെന്ന സ്വപ്നം കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിക്കഴിഞ്ഞുവെന്നും മേയർ പറഞ്ഞു. പടന്നപ്പാലത്തെ മലിനജല സംസ്കരണ പ്ലാന്റ് മോഡൽ മറ്റ് വാർഡുകളിലേക്ക് വ്യാപിപ്പിക്കും. അജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് പുറമെ ജൈവ മാലിന്യ പ്ലാന്റ് നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കും. ജവഹർ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കും. തെരുവുവിളക്കുകളില്ലാത്ത കോർപറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കും. പയ്യാമ്പലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള ശ്മാശാന പദ്ധതിയുണ്ട്.
നഗരത്തിലെത്തുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ അനുഭവിക്കുന്ന പ്രധാന വെല്ലുവിളി പൊതുശുചിമുറി ഇല്ലാത്തതാണ്. ഇതിന് പരിഹാരമായി രണ്ടു കിലോമീറ്റർ ചുറ്റളവിൽ ശുചിമുറികൾ നിർമിക്കും. ഇതോടൊപ്പം പാറക്കണ്ടിയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ ജനകീയ ഹോട്ടലും ആരംഭിക്കും.
എസ്ഡിപി പ്ലാന്റ് മാതൃകയിൽ കക്കൂസ് മാലിന്യ സംസ്കരണം, ഡയപ്പർ കളക്ഷൻ പദ്ധതിയും കോർപറേഷന്റെ പരിഗണനയിലുണ്ട്. തെരുവ് നായകളുടെ നിയന്ത്രണത്തിനായി നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഇവയ്ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പുകളും നൽകും. കോർപറേഷന്റെ വരുമാന വർധനവിനായി കൂടുതൽ സൗകര്യപ്രദങ്ങളായ വ്യാപാര സമുച്ചയങ്ങൾ നിർമിക്കുമെന്നും മേയർ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറന്പ് സ്വാഗതവും ട്രഷറർ കെ.സതീശൻ നന്ദിയും പറഞ്ഞു.