Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും ക്രൂഡ് ഓയിൽ വിലവർധനയുടെയും പശ്ചാത്തലത്തിൽ യുഎസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നു.
ഇന്നലെ വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു 93 എന്ന പരിധി മറികടന്നു. ബുധനാഴ്ച 92.63 എന്ന നിലയിലെത്തിയതായിരുന്നു രൂപയുടെ ഇതുവരെയുള്ള എക്കാലത്തെയും താഴ്ന്ന നിരക്ക്.
പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ വിതരണത്തിൽ തടസങ്ങൾ സൃഷ്ടിച്ചതുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സന്പദ്വ്യവസ്ഥയുടെ ഔദ്യോഗിക കറൻസിക്ക് വേഗത്തിൽ ക്ഷതമേൽക്കുന്നതിനുള്ള പ്രധാന കാരണം. ഇതിനോടൊപ്പം ഓഹരി വിപണിയുടെ ഇടിവും സംഘർഷത്തെത്തുടർന്ന് വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ വിപണിയിൽനിന്നു നിക്ഷേപങ്ങൾ പിൻവലിച്ചതും രൂപയുടെ വിലയിടിവിനു കാരണമായി.
ഇന്ത്യൻ വിപണിയിൽനിന്ന് ഇത്തരത്തിൽ പിൻവലിക്കുന്ന നിക്ഷേപങ്ങൾ ഡോളറിലേക്കു മാറ്റുന്നതാണ് രൂപയുടെ മൂല്യത്തിലെ ഇടിവിനു വേഗം കൂട്ടിയത്.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനും ഈ വർഷം ജനുവരി 22നുമിടയിൽ 6.7 ശതമാനമാണ് യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതെന്ന് കേന്ദ്രം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷവും ഇന്ത്യക്കുമേലുള്ള അമേരിക്കയുടെ പകരം തീരുവയും ഈ ഇടിവിനു കാരണമായി.
പ്രധാന കറൻസികളിൽ യൂറോയും ബ്രിട്ടീഷ് പൗണ്ടും ചൈനീസ് റെണ്മിന്പിയും ബ്രിസീലിയൻ റിയലുമൊക്കെ ഇക്കാലയളവിൽ ഡോളറിനെതിരേ മൂല്യവർധനവ് പ്രകടിപ്പിച്ചപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന പ്രധാന കറൻസികളായ ജാപ്പനീസ് യെന്നിനും ഇന്തോനേഷ്യൻ റുപ്പയയ്ക്കും ഫിലിപ്പീൻസിന്റെ പെസോയ്ക്കും തുർക്കിഷ് ലിറയ്ക്കും ഡോളറിനെതിരേ മൂല്യ ഇടിവുണ്ടായി. 12.3 ശതമാനം മൂല്യ ഇടിവോടെ തുർക്കിഷ് ലിറ മാത്രമാണു ഇക്കാലയളവിൽ ഇന്ത്യക്കു പിന്നിലെന്ന് കേന്ദ്രം ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.
Business
മുംബൈ: രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നടത്തിയ ശക്തമായ ഇടപെടലിനെത്തുടർന്ന് ഡോളറിനെതിരേ വൻ തിരിച്ചുവരവ് നടത്തി രൂപ. പ്രദേശിക വിപണിയിൽ ആർബിഐ വൻതോതിൽ ഡോളർ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യം ഒരു ശതമാനം വർധിച്ച് 90.0963 എന്ന നിലയിലെത്തി.
കഴിഞ്ഞ ഏഴു മാസത്തിനിടയിലെ രൂപയുടെ ഏറ്റവും വലിയ മുന്നേറ്റമാണിത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപയുടെ മൂല്യം റിക്കാർഡ് നിലയിലേക്കു താഴ്ന്നകൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 91.0837ൽ എത്തിയിരുന്നു. അതേസമയം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ തുടരുകയാണ്.
91 രൂപ എന്ന നിലയിലാണ് ആർബിഐ പ്രധാനമായും ഡോളർ വിറ്റഴിച്ചത്. രൂപയുടെ മൂല്യം അതിവേഗം താഴുന്നത് വിപണി വളരെ നിസാരമായി കാണുന്ന പ്രവണത തടയാനാണ് ആർബിഐ ഇത്ര ശക്തമായി നീങ്ങിയത്. സെൻട്രൽ ബാങ്കിന്റെ ഈ നടപടി ഊഹക്കച്ചവടക്കാർക്കുള്ള താക്കീതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഈ മുന്നേറ്റത്തിനു തൊട്ടുമുന്പ് ഈ മാസം മാത്രം രൂപയുടെ മൂല്യം ഏകദേശം രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. ഇന്ത്യൻ ഓഹരി-ബോണ്ട് വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ പണം വൻതോതിൽ പിൻവലിച്ചതാണ് ഇതിനു പ്രധാന കാരണം.
അമേരിക്കയുമായുള്ള വ്യാപാര കരാറിൽ തീരുമാനമുണ്ടാകാതെ നീണ്ടുപോകുന്നതാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ഈ കരാർ പൂർത്തിയാകുന്നതുവരെ രൂപയുടെ മൂല്യം 90ന് താഴേക്കു മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Business
മുംബൈ: ഡോളറിനെതിരേ രൂപയുടെ വീഴ്ച തുടരുന്നു. ഇന്നലെ വ്യാപാരത്തിൽ രൂപ 90.80 എന്ന എക്കാലത്തെയും താഴ്ന്ന മൂല്യത്തിലെത്തിയിരുന്നു. ഒടുവിൽ മുൻ ക്ലോസിംഗിനെക്കാൾ 25 പൈസ നഷ്ടത്തിൽ 90.74 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവുമാണ് രൂപയുടെ കൂപ്പുകുത്തലിന് കാരണമാകുന്നത്.
നിക്ഷേപകരിൽ റിസ്ക് എടുക്കാനുള്ള വിമുഖതയും ഒപ്പം ഇറക്കുമതിക്കാരിൽ നിന്നുള്ള ശക്തമായ ഡോളർ ആവശ്യകതയുമാണ് രൂപയുടെ ഇടിവിനു കാരണമാകുന്നതെന്നാണ് വിദേശനാണ്യ വ്യാപാരികൾ അഭിപ്രായപ്പെട്ടത്.
ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ രൂപ 90.53 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 90.80 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കു പതിച്ചു. ഒടുവിൽ ഇതിൽനിന്ന് ചെറിയൊരു മുന്നേറ്റമുണ്ടാക്കിയെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 17 പൈസ നഷ്ടത്തിൽ 90.49 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഏഷ്യൻ നാണയങ്ങളിൽ മൂല്യത്തകർച്ച നേരിടുന്നതിൽ രൂപയാണ് മുന്നിൽ.ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. ബ്രെന്റ് ക്രൂഡ് വില 0.21 ശതമാനം ഉയർന്ന് ഒരു ബാരലിന് 61.25 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ഓഹരിവിപണി
ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. 50 ഓഹരികളുടെ നിഫ്റ്റി 19.65 പോയിന്റ് താഴ്ന്ന് 26,027.30ലും 30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 54.30 പോയിന്റ് നഷ്ടത്തിൽ 85,213.36ലുമാണ് ക്ലോസ് ചെയ്തത്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐ ഐകൾ) ഇന്നലെ 1468.32 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം എല്ലാ വിപണി ദിവ സങ്ങളിലും എഫ്ഐഐകൾ വില്പനക്കാരായിരുന്നു. ഇതുവരെ 21,073.83 കോടി രൂപയുടെ ഇന്ത്യൻ ഓഹരി വിറ്റത്.
International
വാഷിംഗ്ടൺ ഡിസി: എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനായി പാക്കിസ്ഥാന് 68.6 കോടി ഡോളർ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാൻ പാക്കിസ്ഥാന് ഈ കരാർ ഉപയോഗപ്രദമാവുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോഓപറേഷൻ ഏജൻസി (ഡിഎസ്സിഎ) പറഞ്ഞു.
നവീകരണങ്ങൾ സാധ്യമാവുമ്പോൾ പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ 2040 വരെ നിലനിൽക്കാൻ ശേഷിയുള്ളതായി മാറും. യുഎസ്, നാറ്റോ സേനകളുമായി യുദ്ധഭൂമിയിൽ നിന്ന് തത്സമയ വിവരങ്ങൾ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉൾപ്പെടെ പ്രതിരോധ ഉപകരണങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.
യുഎസ് ദേശീയ സുരക്ഷയ്ക്ക് ഈ വിൽപ്പന സുപ്രധാനമാണെന്ന് ഡിഎസ്സിഎ അഭിപ്രായപ്പെടുന്നു.
Business
മുംബൈ: ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരേ രൂപയുടെ മൂല്യം 90 കടന്നു. ഡോളറിനെതിരേ എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്.
വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ഉയർന്ന അസംസ്കൃത എണ്ണ വില, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ മൂല്യം ഇടിക്കുന്നത്. തകർച്ച തടയാൻ ആർബിഐയുടെ ദൃശ്യമായ ഇടപെടൽ ഇല്ലാത്തത് രൂപയുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 89.96 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഏറ്റവും കുറഞ്ഞ മൂല്യമായ 90.30ലെത്തി. അവസാനം തലേന്നത്തെ നിലവാരത്തേക്കാൾ 19 പൈസ താഴ്്ന്ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ൽ വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച 43 പൈസ നഷ്ടത്തിൽ 89.96ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
അസംസ്കൃത എണ്ണ വില ബാരലിന് 63 ഡോളറിനു മുകളിലാണ്. ഡോളർ സൂചിക 99.16 എന്ന ഉയർന്ന നിലവാരത്തിലാണ്.
ഓഹരിവിപണിയും നഷ്ടത്തിൽ
ഇന്ത്യൻഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും തകർച്ചയിൽ. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായ വില്പനയും രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലെത്തിയതും സൂചികകളിൽ പ്രതിഫലിച്ചു.
സെൻസെക്സ് 31.46 പോയിന്റ് ഇടിഞ്ഞ് 85,107ലെത്തി. നിഫ്റ്റി 46 പോയിന്റ് നഷ്ടത്തോടെ 25,986ൽ ക്ലോസ് ചെയ്തു. പ്രധാന സൂചികകളേക്കാൾ കനത്ത തിരിച്ചടി നേരിട്ടത് വിശാല സൂചികകളിലാണ്. നിഫ്റ്റി മിഡ്കാപ് സൂചിക 0.98 ശതമാനവും സ്മോൾകാപ് സൂചിക 0.71 ശതമാനവും ഇടിവിലാണ്.
നിഫ്റ്റി മേഖലാ സൂചികകളിൽ പൊതുമേഖല ബാങ്ക് ഓഹരികൾ 3.07 ശതമാനത്തിലെത്തി ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഓട്ടോ (1.20%), മെറ്റൽ (0.49%), എഫ്എംസിജി (0.80%), റിയൽറ്റി (0.75%), കണ്സ്യൂമർ ഡ്യൂറബിൾസ് (1.57%), ഓയിൽ ആൻഡ് ഗ്യാസ് (0.62%), ഹെൽത്ത്കെയർ (0.32) എന്നിവ താഴ്ന്നു.
ഐടി (0.76%), പ്രൈവറ്റ് ബാങ്ക് (0.57%) സൂചികകൾ നേട്ടത്തിലെത്തി.