Kerala
തിരുവനന്തപുരം: അതിസങ്കീർണ പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനും ബൂത്തു പിടിത്തത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
ജില്ലാ വരണാധികാരികളായ ഒട്ടേറെ കളക്ടർമാർ ഡ്രോണ്‍ നിരീക്ഷണം വേണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രോണ്‍ നിരീക്ഷണം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ നടപ്പാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ ’ദീപിക’ യോടു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ 30 കന്പനി കേന്ദ്രസേനയാണ് കേരളത്തിൽ എത്തുന്നത്. ഏതാണ്ട 2500 കേന്ദ്രസേനാംഗങ്ങൾ കേരളത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടാകും.
കേന്ദ്രസായുധ സേനയുടെ നോഡൽ ഓഫിസറെയും നിശ്ചിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായി അടുത്ത ദിവസങ്ങളിൽ തന്നെ കേന്ദ്രസേനയുടെ ആദ്യ കന്പനികൾ കേരളത്തിലെത്തും.
എല്ലാ ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം. പ്രശ്നബാധിത ബൂത്തുകളിൽ ലൈവ് ടെലികാസ്റ്റിംഗ്, സിസിടിവി നിരീക്ഷണം തുടങ്ങിയവയുമുണ്ടാകും.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളത്. കേന്ദ്രസേനയെ കൂടാതെ സംസ്ഥാന പോലീസിന്റെ സേവനവും സുരക്ഷയ്ക്കായി ഒരുക്കും.
International
മുംബൈ: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിനു സമീപം 34 ജീവനക്കാരുമായി ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി. ക്യാപ്റ്റൻ വീരേന്ദ്ര വിശ്വകർമയുടെ നേതൃത്വത്തിലുള്ള കൂറ്റൻ ടാങ്കറിൽ 36 ലക്ഷം ഗാർഹിക സിലിണ്ടറുകൾക്ക് ആവശ്യമായ പാചകവാതകമാണുള്ളത്. മിസൈലുകളും ഡ്രോണുകളും കപ്പലിനു മുകളിലൂടെ നിരന്തരം പറക്കുന്നതു ജീവനക്കാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കുവൈറ്റിലെ മിന അൽ അഹമ്മദിയിൽനിന്ന് ഗുജറാത്തിലെ ദീൻദയാൽ കണ്ട്ല തുറമുഖത്തേക്കു പുറപ്പെട്ടതാണ് കപ്പൽ. ഫെബ്രുവരി 28 മുതൽ സമുദ്രപാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്നു കപ്പലിനു യാത്ര തുടരാനായിട്ടില്ല. നിലവിൽ യുഎഇയ്ക്കു സമീപമുള്ള മിന സഖർ തുറമുഖ മേഖലയിൽ നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടി ലഭിച്ചാൽ മാത്രമേ തങ്ങൾക്കു സുരക്ഷിതമായി മടങ്ങാൻ കഴിയൂ എന്നു ക്യാപ്റ്റൻ വിശ്വകർമ സന്ദേശത്തിലൂടെ അറിയിച്ചു.
"മിസൈലുകളും ഡ്രോണുകളും ഞങ്ങളുടെ തലയ്ക്കുമുകളിലൂടെയാണു പായുന്നത്. എങ്ങും സൈറൺ മുഴങ്ങുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് ഞങ്ങൾ...' ക്യാപ്റ്റൻ അയച്ച സന്ദേശത്തിൽ പറയുന്നു.
കപ്പലിൽ 60 ദിവസത്തേക്കുള്ള അവശ്യസാധനങ്ങൾ മാത്രമാണുള്ളത്. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ നാട്ടിലെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനും കപ്പൽ ജീവനക്കാർക്കു സാധിക്കാത്ത സാഹചര്യമാണുള്ളത്.
NRI
കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിൽ ഇറാനിൽ നിന്ന് കുവൈറ്റിലേക്ക് വന്നത് 14 മിസൈലുകളും 12 ഡ്രോണുകളുമാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി. 12 ഡ്രോണുകളും സൈന്യം നിവീര്യമാക്കി.
14 മിസൈലുകൾ വന്നതിൽ 12 എണ്ണം നിർവീര്യമാക്കുകയും രണ്ട് എണ്ണം അപകട മേഖലകൾക്ക് പുറത്തേക്ക് പതിക്കുകയും ചെയ്തു. ആളപായങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.
National
ന്യൂഡൽഹി: ഡ്രോൺ യുദ്ധമുറകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ നിർമിക്കാവുന്നതും എന്നാൽ അതീവ മാരകവുമായ 'ശേഷനാഗ് 150' എന്ന സ്വദേശി ഡ്രോൺ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇറാന്റെ ഷഹീദ്-136 ഡ്രോണുകളേക്കാൾ കരുത്തും അമേരിക്കൻ സാങ്കേതികവിദ്യയോട് കിടപിടിക്കുന്ന കൃത്യതയും ഈ പുതിയ ഡ്രോണിനുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
ബെംഗളൂരു ആസ്ഥാനമായുള്ള 'ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ്' എന്ന സ്റ്റാർട്ടപ്പാണ് ഈ അത്യാധുനിക ഡ്രോൺ വികസിപ്പിച്ചെടുത്തത്. ശത്രുവിന്റെ റഡാർ സംവിധാനങ്ങളെയും എയർ ഡിഫൻസിനെയും കബളിപ്പിച്ച് കൂട്ടത്തോടെ ആക്രമിക്കാൻ (സ്വാം അറ്റാക്ക്) ശേഷിയുള്ളവയാണ് ഇവ. 1,000 കിലോമീറ്ററിൽ കൂടുതൽ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ് ശേഷനാഗ് ഡ്രോണുകൾ.
അഞ്ച് മണിക്കൂറിലധികം തുടർച്ചയായി ആകാശത്ത് തങ്ങിനിൽക്കാൻ ഇതിന് സാധിക്കും. 25 മുതൽ 40 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷനാഗ് ഡ്രോണുകൾക്ക് ശേഷിയുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ, മനുഷ്യസഹായം കൂടാതെ തന്നെ ശത്രുവിനെ കണ്ടെത്തി ആക്രമിക്കാൻ ഇവയ്ക്ക് കഴിയും.
അമേരിക്കയുടെ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡ്രോണുകളോട് താരതമ്യം ചെയ്യാവുന്ന നിലവാരമാണ് ശേഷനാഗ് 150 നുള്ളത്. പാകിസ്ഥാന്റെയും ചൈനയുടെയും അതിർത്തികളിൽ ഇന്ത്യയുടെ പ്രതിരോധ കവചമായി ശേഷനാഗ് 150 മാറുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്.
International
മോസ്കോ: കസാക്കിസ്ഥാനിൽനിന്നും റഷ്യയിൽനിന്നും എണ്ണ കയറ്റുമതി ചെയ്യുന്ന കാസ്പിയൻ പൈപ്പ്ലൈൻ കൺസോർഷ്യം (സിപിസി) ടെർമിനലിനു സമീപം രണ്ട് എണ്ണ ടാങ്കറുകൾക്കു നേരേ ഡ്രോൺ ആക്രമണമുണ്ടായി.
ഗ്രീക്ക് കന്പനികളുടെ ഉടമസ്ഥതയിലുള്ള ഡെൽറ്റ ഹാർമണി, മെറ്റിൽഡ എന്നീ കപ്പലുകൾ ടെർമിനലിൽനിന്ന് എണ്ണ കയറ്റാനെത്തുന്പോഴായിരുന്നു സംഭവം. രണ്ടു കപ്പലുകൾക്കും കാര്യമായ തകരാറില്ല. ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡെൽറ്റ ഹാർമണി കപ്പലിൽ ചെറിയ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുണ്ട്. മെറ്റിൽഡയിൽ രണ്ടു ഡ്രോണുകൾ പതിച്ചതായി സ്ഥിരീകരിച്ചു.
റഷ്യയിലെ നൊവ്റോസീസ്ക് തുറമുഖത്തിനു സമീപം സ്ഥിതിചെയ്യുന്ന സിപിസി ടെർമിനൽ ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ടെൽമിനലിൽ എത്തുന്ന 80 ശതമാനം എണ്ണയും കസാക്കിസ്ഥാനിൽനിന്നാണ്.
NRI
ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജർമൻ പോലീസിന് അധികാരം നല്കുന്നു. ജർമൻ മന്ത്രിസഭ ഇതിനുള്ള നിയമം അംഗീകരിച്ചു. ഇനി പാർലമെന്റിൽ പാസാകണം. യൂറോപ്യൻ രാജ്യങ്ങളിൽ അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണു നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ച ഇത്തരം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയിലെ മ്യൂണിക് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുകയും പതിനായിരം യാത്രക്കാർ കുടുങ്ങുകയുമുണ്ടായി.
ഡെന്മാർക്ക്, ബെൽജിയം രാജ്യങ്ങളിലും അജ്ഞാതഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിൽ റഷ്യ ആണെന്നു സംശയിക്കുന്നതായി ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് അഭിപ്രായപ്പെട്ടിരുന്നു.
ഭീഷണി മറികടക്കാനായി ഡ്രോണുകളെ കണ്ടെത്താനും നശിപ്പിക്കാനും സഹായിക്കുന്ന സെൻസറുകളും സംവിധാനങ്ങളും ഉപയോഗിച്ച് പ്രത്യേക മതിൽ സ്ഥാപിക്കണമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ ആവശ്യപ്പെട്ടിരുന്നു.
NRI
വത്തിക്കാൻ സിറ്റി: മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള വത്തിക്കാനിൽ സംഘടിപ്പിച്ച ലോക സമ്മേളനവും ഇതിനു സമാപനം കുറിച്ചു നടന്ന ‘ഗ്രേസ് ഫോർ ദ് വേൾഡ്’ എന്ന സംഗീത പരിപാടിയും ഡ്രോൺ ഷോയും ശ്രദ്ധേയമായി.
രണ്ടു ദിവസത്തെ മനുഷ്യസാഹോദര്യ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൊബേൽ പുരസ്കാര ജേതാക്കൾ, അക്കാദമിക് വിദഗ്ധർ, സാംസ്കാരിക നേതാക്കൾ, സാങ്കേതിക-പരിസ്ഥിതി വിദഗ്ധർ എന്നിവരുൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു.
15 പാനലുകളിലായി നടന്ന സംവാദത്തിൽ സമാധാനം, ഗ്രഹത്തോടുള്ള കരുതൽ, സാങ്കേതികവിദ്യയുടെ ആഘാതം, മാനവികതയുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സാർവത്രിക സാഹോദര്യത്തിനും സംസ്കാരങ്ങൾ തമ്മിലുള്ള സംവാദത്തിനും ആഗോള പ്രതിസന്ധി ഘട്ടങ്ങളിൽ പ്രത്യാശയ്ക്കുമുള്ള ആഹ്വാനം എന്നനിലയിലായിരുന്നു പരിപാടി നടത്തിയത്.
സമ്മേളനത്തിനു സമാപനം കുറിച്ചു ശനിയാഴ്ച രാത്രിയിൽ നടന്ന ‘ഗ്രേസ് ഫോർ ദ് വേൾഡ്’ എന്ന സംഗീത പരിപാടിയിൽ ലോകപ്രശസ്ത ഗായകൻ ആൻഡ്രിയ ബോചെല്ലിയും അമേരിക്കൻ ഗായിക ടെഡി സ്വിംസും ഗാനങ്ങൾ ആലപിച്ചു.
കൊളംബിയന്‍ സൂപ്പര്‍സ്റ്റാര്‍ കരോള്‍ ജി, ആര് & ബി ഇതിഹാസം ജോണ്‍ ലെജന്‍ഡ്, ഹിപ്-ഹോപ്പ് ടീമായ ക്ലിപ്സെ, പ്രശസ്ത ആഫ്രിക്കന്‍ വോക്കലിസ്റ്റ് ആഞ്ചലിക് കിഡ്ജോ തുടങ്ങി നിരവധി പ്രമുഖര്‍ സംഗീതപരിപാടിയിൽ പങ്കെടുത്തു.
ചരിത്രത്തിൽ ആദ്യമായാണു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംഗീതവിരുന്ന് നടക്കുന്നത്. ഇതിനുശേഷമായിരുന്നു മൂവായിരത്തിലധികം ഡ്രോണുകൾ ബസിലിക്കയ്ക്കു മുകളിലായി അണിനിരന്ന് ആകാശത്ത് വർണക്കാഴ്ചയൊരുക്കിയത്.
മൈക്കലാഞ്ചലോയുടെ സുപ്രസിദ്ധമായ ‘ആദാമിന്റെ സൃഷ്ടി’യിലെ കൈകൾ, സമാധാനത്തിന്റെ പ്രതീകമായ പ്രാവ്, ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്ഥാപിച്ചിരിക്കുന്ന മൈക്കലാഞ്ചലോയുടെ പ്രശസ്തമായ മാർബിൾ ശില്പമായ പിയാത്താ രൂപം, ഫ്രാൻസിസ് മാർപാപ്പ ഏറെ വിലമതിച്ചിരുന്ന അദ്ദേഹത്തെ അടക്കം ചെയ്ത സെന്റ് മേരി മേജർ ബസിലിക്കയിലെ സാലുസ് പോപ്പുലി റൊമാനി രൂപം എന്നിവ മിന്നിത്തെളിഞ്ഞു.
ഓരോ ഡ്രോണ്‍ വിന്യാസവും പൂര്‍ത്തിയാകുമ്പോള്‍ നിറഞ്ഞ കൈയടിയോടെയാണു ജനക്കൂട്ടം ദൃശ്യവിസ്മയത്തെ വരവേറ്റത്. ഇതാദ്യമായാണു വത്തിക്കാനിൽ ഡ്രോൺ ഷോ നടക്കുന്നത്.
International
വാഴ്സ: വ്യോമമേഖലയിലേക്ക് കടന്നുകയറിയ നാല് റഷ്യൻ ഡ്രോണുകൾ പോളണ്ട് വെടിവച്ചിട്ടു. നാറ്റോ സഖ്യസേന, നെതർലൻഡ്സ് വ്യോമസേന എന്നിവരും തങ്ങൾക്കൊപ്പം ആക്രമണത്തിൽ പങ്കെടുത്തെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് പറഞ്ഞു.
ഇതാദ്യമായാണ് നാറ്റോസേന റഷ്യൻ ഡ്രോണുകളെ ആക്രമിക്കുന്നത്. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിൽനിന്നാണു പല ഡ്രോണുകളും വന്നതെന്നു പോളണ്ട് പറഞ്ഞു. റഷ്യയുമായി പോളണ്ടിന് നേരിട്ട് അതിർത്തിയില്ല. എന്നാൽ ബെലാറൂസും യുക്രെയ്നും പോളണ്ടിന്റെ അയൽരാജ്യങ്ങളാണ്.
റഷ്യൻ നീക്കം യാദൃച്ഛികമല്ലെന്നും മുൻകൂട്ടിയുള്ള പദ്ധതിപ്രകാരമാണെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ സെക്രട്ടറി കയ കല്ലാസ് ആരോപിച്ചു. എന്നാൽ പോളണ്ടിലേക്ക് കടക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും യുക്രെയ്ന്റെ പ്രതിരോധകേന്ദ്രങ്ങൾ മാത്രമാണു ലക്ഷ്യംവച്ചതെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.