തിരുവനന്തപുരം: അതിസങ്കീർണ പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനും ബൂത്തു പിടിത്തത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
ജില്ലാ വരണാധികാരികളായ ഒട്ടേറെ കളക്ടർമാർ ഡ്രോണ്‍ നിരീക്ഷണം വേണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രോണ്‍ നിരീക്ഷണം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ നടപ്പാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ ’ദീപിക’ യോടു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ 30 കന്പനി കേന്ദ്രസേനയാണ് കേരളത്തിൽ എത്തുന്നത്. ഏതാണ്ട 2500 കേന്ദ്രസേനാംഗങ്ങൾ കേരളത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടാകും.
കേന്ദ്രസായുധ സേനയുടെ നോഡൽ ഓഫിസറെയും നിശ്ചിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായി അടുത്ത ദിവസങ്ങളിൽ തന്നെ കേന്ദ്രസേനയുടെ ആദ്യ കന്പനികൾ കേരളത്തിലെത്തും.
എല്ലാ ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം. പ്രശ്നബാധിത ബൂത്തുകളിൽ ലൈവ് ടെലികാസ്റ്റിംഗ്, സിസിടിവി നിരീക്ഷണം തുടങ്ങിയവയുമുണ്ടാകും.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളത്. കേന്ദ്രസേനയെ കൂടാതെ സംസ്ഥാന പോലീസിന്റെ സേവനവും സുരക്ഷയ്ക്കായി ഒരുക്കും.
Tags : Drones troublemakers polling booths catch Election Niyama Sabha Election Kerala Assembly election