Kerala
കൊച്ചി: വിവാദ ചലച്ചിത്രം "കേരള സ്റ്റോറി ടു' വെള്ളിയാഴ്ച റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന് ബഞ്ചില്‍ നല്കിയ അപ്പീലില്‍ അടിയന്തര വാദം കേട്ടെങ്കിലും സ്റ്റേ നീക്കിയില്ല.
അപ്പീൽ ഉത്തരവ് പറയാനായി മാറ്റി. വെള്ളിയാഴ്ചയാണ് ഹർജിയിൽ ഉത്തരവ് പറയുക. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരുടെ ബഞ്ചാണ് അപ്പീൽ പരിഗണിച്ചത്. രാത്രി പ്രത്യേക സിറ്റിംഗ് ചേർന്നായിരുന്നു അപ്പീൽ പരിഗണിച്ചത്.
സിനിമ സംസാരിക്കുന്നത് സാമൂഹിക വിപത്തുകളെ കുറിച്ചാണെന്നും കേരളത്തെ അപമാനിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ കോടതിയിൽ വാദിച്ചു. സിംഗിള്‍ ബഞ്ച് ജഡ്ജ് സിനിമ കാണാമെന്ന് പറഞ്ഞെങ്കിലും നിങ്ങള്‍ അതില്‍ താത്പര്യപെട്ടില്ലലോയെന്നും കോടതി ചോദിച്ചു.
ഒരു മതത്തിലെ ഒരു ചെറിയ വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും ആ മതം പൂര്‍ണമായും അങ്ങനെയാണെന്ന് സിനിമയില്‍ ഒരിടത്തും പറയുന്നില്ലെന്നും നിര്‍മാതാക്കള്‍ക്ക് വേണ്ടി അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു.
എന്നാല്‍ മതം മാറ്റി സ്ത്രീകളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് ഹര്‍ജിക്കാരും കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബെച്ചുകുര്യന്റെ ബഞ്ച് ആണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താനുള്ളതാണെന്നും ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
Movies
വിവാദ ചിത്രം കേരള സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റിലീസ് തടഞ്ഞത്.
സിനിമ മുഴുവനായി കണ്ടതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും സമയപരിമിധി കാരണം ടീസർ കണ്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം.
15 ദിവസത്തേക്കാണ് സിനിമയുടെ റിലീസിന് കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്റെ ടീസറിൽ ഒരു കൂട്ടമാളുകൾ ചേർന്ന് പെൺകുട്ടിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിയത്.
കേരളത്തിന്റെ പേരിൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്നുള്ള അവകാശവാദവുമായി എത്തിയ സിനിമ ആയതിനാൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കോടതി ഇടപട്ടത്.
എന്നാൽ സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് കോടതിക്ക് അവകാശമില്ലന്നും സെന്‍സർ ബോർഡിനാണ് ഇതിനുള്ള അവകാശമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കൾ തടസ ഹർജിയുമായി എത്തിയിരുന്നു.
സിനിമയുടെ റിലീസ് വൈകയാൽ നിർമാതാക്കൾക്ക് കടുത്ത സാന്പത്തിക നഷ്ടമുണ്ടാകുമെന്ന് ഉൾപ്പെടെ നിർമാതാക്കൾ കോടതയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ.
Kerala
കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റിലീസ് തടഞ്ഞത്. സിനിമ മുഴുവനായി കണ്ടതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും സമയപരിമിധി കാരണം ടീസർ കണ്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം. 15 ദിവസത്തേക്കാണ് സിനിമയുടെ റിലീസിന് കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്റെ ടീസറിൽ ഒരു കൂട്ടമാളുകൾ ചേർന്ന് പെൺകുട്ടിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിയത്.
കേരളത്തിന്റെ പേരിൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്നുള്ള അവകാശവാദവുമായി എത്തിയ സിനിമ ആയതിനാൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കോടതി ഇടപട്ടത്. എന്നാൽ സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് കോടതിക്ക് അവകാശമില്ലന്നും സെന്‍സർ ബോർഡിനാണ് ഇതിനുള്ള അവകാശമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കൾ തടസ ഹർജിയുമായി എത്തിയിരുന്നു.സിനിമയുടെ റിലീസ് വൈകയാൽ നിർമാതാക്കൾക്ക് കടുത്ത സാന്പത്തിക നഷ്ടമുണ്ടാകുമെന്ന് ഉൾപ്പെടെ നിർമാതാക്കൾ കോടതയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ.
Leader Page
ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട രണ്ടു ദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ലൈഫ് മിഷൻ മുഖേന പത്തുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വീടുകൾ പൂർത്തീകരിച്ചെന്ന പ്രഖ്യാപനം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റയിൽ സർക്കാർ നിർമിച്ച ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം. ഇത് രണ്ടും കേവലമായ ചടങ്ങുകളല്ല. മനുഷ്യന്റെ അതിജീവനത്തെയും ജീവനോപാധികളെയും ഉറപ്പാക്കുന്ന സാമൂഹിക ഇടപെടലുകളുടെ സാക്ഷാത്കാരമാണ്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിൽ സുരക്ഷിതമായ വീടും എന്നത് സാധാരണ മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഏകോപിതമായ രൂപം എന്ന നിലയിലാണ് 2017ൽ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചത്. ഭവന നിർമാണത്തെ ഒരു ക്ഷേമപദ്ധതിയായി മാത്രമല്ല, ഒരു അവകാശമായി കൈകാര്യം ചെയ്തു. അഞ്ചു ലക്ഷം വീടുകൾ എന്ന അഭിമാന സംഖ്യയിൽ നേട്ടം എത്തുന്പോൾ എണ്ണപ്പെടുന്നത് ചുവരുകളും മേൽക്കൂരകളും അല്ല. ഇരുപതു ലക്ഷത്തിൽപരം മനുഷ്യരുടെ ജീവിതമാണ്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മനുഷ്യന്റെ നിസഹായതയുടെ ആഴം കാണിച്ച ദുരന്തമായിരുന്നു. പ്രകൃതിയുടെ താണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീർ നമ്മുടെയാകെ വേദനയായി. ഇന്ന് കൽപ്പറ്റ പട്ടണത്തിനു സമീപം ഉയർന്ന ടൗണ്‍ഷിപ്പ് സാങ്കേതികമായി ഒരു കെട്ടിടസമുച്ചയം ആണെന്ന് വിശേഷിപ്പിക്കാമെങ്കിലും അത് ‘ആരും ഒറ്റയ്ക്കല്ല’ എന്ന സമൂഹത്തിന്റെ ഉറച്ച വാക്കാണ്. ദുരന്തനിവാരണവും പുനരധിവാസവും വെറും അടിയന്തര സഹായമായി ഒതുങ്ങാതെ, മാന്യമായ ജീവിതത്തിലേക്കുള്ള പൂർണ പുനഃപ്രവേശനമാകണം എന്ന തീരുമാനത്തിന്റെ പ്രായോഗിക രൂപമാണ് അത്.
കിടപ്പാടമില്ലാത്തവർക്ക് വീടും ദുരന്തബാധിതർക്കു സുരക്ഷിതമായ പുനരധിവാസവും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാകുന്പോൾ, പറഞ്ഞത് ചെയ്യും എന്ന വാക്കാണ് പാലിക്കപ്പെടുന്നത്. നാടിന്റെ വികസനം എന്നത് കൂട്ടിയും കിഴിച്ചും അവതരിപ്പിക്കുന്ന കണക്കുകളല്ല; മറിച്ച് പിന്നിലായവരെ മുന്നിലാക്കുന്നതാണ് എന്ന തിരിച്ചറിവാണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനം. ഇതിനെ ഭരണനേട്ടത്തിന്റെ ആഘോഷം മാത്രമായി കാണുന്നതിന് പകരം മനുഷ്യജീവിതത്തിന്റെ ഗൗരവവും മനുഷ്യത്വത്തിന്റെ പ്രാധാന്യവും സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവായി സർക്കാർ കാണുകയാണ്. നാടിന്റെ പല ഭാഗങ്ങളിലും ദുരന്തങ്ങൾ സംഭവിക്കാറുണ്ട്; പുനരധിവാസ വാഗ്ദാനങ്ങൾ ഉയരാറുണ്ട്. എന്നാൽ, വാഗ്ദാനങ്ങൾ വീടുകളായും പുതുജീവിതങ്ങളായും മാറുന്ന ഇടപെടലുകൾ എളുപ്പം കണ്ടെത്താനാവില്ല. ആ അർഥത്തിൽ കേരളത്തിന്റെ ദുരന്തനിവാരണ മാതൃകയും പൊതുവായ ക്ഷേമപ്രവർത്തനങ്ങളും രാജ്യത്തെ ഏറ്റവും തിളക്കമുള്ളതാണ്.
ലൈഫ് ഭവനപദ്ധതി
സന്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ. 2026 ഫെബ്രുവരി 21 വരെ 6,04,046 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ ഭവനനിർമാണ ധനസഹായം അനുവദിച്ചു. ഇതിൽ അഞ്ചു ലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനമാണ് ഇന്നു നടക്കുന്നത്. സ്വതന്ത്രമായ വീടുകൾക്ക് പുറമെ ഭവന സമുച്ചയങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. നാല് ഭവനസമുച്ചയങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. ഒരു ഭവനസമുച്ചയം വിലയ്ക്കു വാങ്ങി ഗുണഭോക്താക്കൾക്ക് കൈമാറി. 10 ഭവനസമുച്ചയങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഇതിനുപുറമെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ/സന്നദ്ധ സംഘടനകൾ, പാർട്ട്ണർഷിപ്പ്/ സ്പോണ്‍സർഷിപ്പ് എന്നിവയിലൂടെ 13 ഭവനസമുച്ചയങ്ങളുടെ നിർമാണം പൂർത്തിയാക്കി ഭൂരഹിത ഭവനരഹിതർക്ക് കൈമാറിയിട്ടുണ്ട്.
വിവിധ പദ്ധതികൾ സംയോജിപ്പിച്ച് സമഗ്ര പദ്ധതിയായിട്ടാണ് സംസ്ഥാനത്ത് ‘ലൈഫ്’ നടപ്പിലാക്കുന്നത്. എല്ലാം ചേർത്ത് ഗുണഭോക്താക്കൾക്ക് നാലു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. സങ്കേതങ്ങളിലും ദുർഘട പ്രദേശങ്ങളിലും വസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപയാണ് ആനുകൂല്യം.
ലൈഫ് ഭവനപദ്ധതിക്കായി 2017-18 വർഷം മുതൽ ഇക്കഴിഞ്ഞ ദിവസം വരെയുള്ള ആകെ ചെലവ് 20,831.60 കോടി രൂപയാണ്. അതിൽ 2,488.90 കോടി രൂപയാണ് കേന്ദ്ര വിഹിതം. ബാക്കി 18,342.70 കോടി രൂപ സംസ്ഥാന വിഹിതമാണ്. അതിൽ ഹഡ്കോയിൽ നിന്നെടുത്ത വായ്പയും ഉൾപ്പെടും. പരിമിതമായി ലഭിക്കുന്ന പിഎംഎവൈ ഗ്രാമീണ, നഗര പദ്ധതികളുടെ വിഹിതം, പിഎംജൻ പദ്ധതിയിൽ നിന്നുള്ള 2.11 കോടി രൂപ എന്നിവ ഒഴിച്ചാൽ നമ്മുടെ സംസ്ഥാനത്തിന്റെ പദ്ധതിയാണിത്.
കേരളം ഇവിടെ വേറിട്ട് നിൽക്കുകയാണ്. ഇത്തരമൊരു സന്പൂർണ പാർപ്പിട-സുരക്ഷാ പദ്ധതി രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഇല്ല. ഉള്ള ചില പദ്ധതികൾ ഇതുപോലെ ലക്ഷ്യത്തിലെത്തുന്നുമില്ല.
കൽപ്പറ്റ ടൗണ്‍ഷിപ്പ്
വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ലോക മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു. അനവധി ജീവനുകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട ആ ദുരന്തം സംഭവിച്ച ദിനം മുതൽ തന്നെ സർക്കാർ സാധ്യമായ എല്ലാ ഊർജവും വിനിയോഗിച്ചു. വിവിധ രക്ഷാപ്രവർത്തന ഏജൻസികൾ, സന്നദ്ധസംഘടനകൾ, ജനങ്ങളുടെ നിസീമമായ സഹകരണം -ഇവയെല്ലാം ചേർന്നാണ് ആദ്യഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തീകരിച്ചത്.
അതിനു പിന്നാലെ, പുനരധിവാസം എന്ന ദൗത്യം സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതർക്കു സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റയിലെ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ മാതൃകാ ടൗണ്‍ഷിപ്പ് പടുത്തുയർത്തുകയാണ്. 2025 മാർച്ച് 27ന് തറക്കല്ലിട്ട ഈ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിന് നടക്കും.
64.47 ഹെക്ടർ ഭൂമിയിൽ ഉയർന്നുവരുന്ന ഈ ടൗണ്‍ഷിപ്പിൽ ആകെ 410 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ 178 വീടുകൾ പൂർത്തിയായി. 410 വീടുകളുടെയും പണി തീരുന്നതോടെ 1,662ലധികം ആളുകൾക്ക് സുരക്ഷിത കിടപ്പാടം ലഭ്യമാകും. എന്നാൽ ഇത് വെറും വീടുകളുടെ സമുച്ചയം മാത്രമല്ല. പൊതുറോഡുകൾ, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സമഗ്ര പാർപ്പിട പദ്ധതിയാണ്. വയനാടിന്റെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകൾ പരിഗണിച്ചാണ് നിർമാണം നടക്കുന്നത്. കൂടാതെ, ഇവിടെ പണിയുന്ന വീടുകൾ ചെറിയ ഭൂകന്പങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
പുനരധിവാസ പ്രവർത്തനം വീടുകൾ നിർമിച്ചു നൽകുന്നതിൽ ഒതുങ്ങുന്നതല്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കി. കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴു ലക്ഷം രൂപ വീതവും ഒന്നിൽ കൂടുതൽ കടമുറികൾ നഷ്ടമായാൽ അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷം രൂപ വീതവും അനുവദിക്കുന്നു. സംരംഭകർക്ക് ഉണ്ടായ നഷ്ടത്തിന്റെ 50 ശതമാനം വരെ നഷ്ടപരിഹാരം നൽകും. മാനുഫാക്ചറിംഗ് മേഖലയിൽ പരമാവധി 20 ലക്ഷം രൂപ, സർവീസ് മേഖലയിലാണെങ്കിൽ 10 ലക്ഷം രൂപ, ട്രേഡ് മേഖലയിലാണെങ്കിൽ ഏഴു ലക്ഷം രൂപ എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് അനുവദിക്കുന്നത്.
ദുരന്തബാധിതരുടെ കടബാധ്യതയും സർക്കാർ ഏറ്റെടുത്തു. 155 കുടുംബങ്ങളുടെ 1620 വായ്പകൾ ഏറ്റെടുത്തു. ഇതിന് ഏകദേശം 18.75 കോടി രൂപ ചെലവായി. കേന്ദ്രസർക്കാർ കടബാധ്യത എഴുതിത്തള്ളാൻ കഴിയില്ലെന്ന നിലപാട് എടുത്തപ്പോഴും സംസ്ഥാന സർക്കാർ നിസംഗമായി നിന്നില്ല. കേരള ബാങ്ക് നേരത്തേതന്നെ വായ്പകൾ എഴുതിത്തള്ളിയിരുന്നു. അതിനു പുറമെയുള്ള കടങ്ങൾ തീർക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക കണ്ടെത്തിയത്.
വീട് നഷ്ടപ്പെട്ടവർക്ക് വാടകവീട്ടിൽ കഴിയാൻ ഇതുവരെ 6.16 കോടിയിൽപരം രൂപ നൽകിയിട്ടുണ്ട്. ജീവകാരുണ്യ സഹായമായി ഒരാൾക്ക് 300 രൂപ വീതം 1184 പേർക്ക് വിതരണം തുടരുന്നു; ഇതിനായി ഇതിനകം 17.7 കോടി രൂപ ചെലവായി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് 13 കോടിയിൽപരം രൂപ നഷ്ടപരിഹാരമായി നൽകി. മാതാപിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം ഡിപ്പോസിറ്റായി അനുവദിച്ചു. 958 പേർക്ക് ഇപ്പോഴും ഭക്ഷണ കൂപ്പണുകൾ നൽകുന്നു. സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിൽ വീട് വേണ്ടെന്നു പറഞ്ഞ 14 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകി.
വിവിധ സർക്കാർ വകുപ്പുകളും സർക്കാർ ഇതര ഏജൻസികളും തൊഴിലാളികളും ചേർന്ന ഏകോപിതമായ പ്രവർത്തനഫലമാണ് മാതൃകാ ടൗണ്‍ഷിപ്പ്. ദുരന്തം സംഭവിച്ച് ഒന്നര വർഷത്തിനുള്ളിൽ ഇത്രയും വലിയ പുനർനിർമാണ ദൗത്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറുന്ന ഒരു സമൂഹത്തിന്റെ കരുത്തിനും ജനപക്ഷ സർക്കാരിന്റെ പ്രതിബദ്ധതയ്ക്കും തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു.
കൽപ്പറ്റ ടൗണ്‍ഷിപ്പ് ഉദ്ഘാടനഘട്ടത്തിൽ ആ ദുരന്തത്തെ നമ്മുടെ നാട് എങ്ങനെ നേരിട്ടു എന്നുകൂടി ഓർക്കേണ്ടതുണ്ട്. മഹാദുരന്തത്തിന്റെ ആദ്യ നാളുകളിൽ തന്നെ കേരളം ഒറ്റക്കെട്ടായി ഉയർന്നുനിന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സേനാസംവിധാനങ്ങൾ, സന്നദ്ധപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാ മേഖലകളിൽ നിന്നുള്ളവർ ജീവൻപണയംവച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നത് നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഉജ്വലമായ ഉദാഹരണമാണ്.
ആ ഘട്ടത്തിൽ തന്നെ, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ലോകോത്തര നിലവാരത്തിൽ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇന്ന്, ആ വാഗ്ദാനം യാഥാർഥ്യത്തിലേക്ക് മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ ചരിത്രനിമിഷം സർക്കാരിന്റെ മാത്രം നേട്ടമല്ല. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഓരോ കൈയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായം നൽകിയ ഓരോ മനസും ചേർന്നുണ്ടാക്കിയ മഹാനേട്ടമാണ്.
ദുരന്തത്തെ അതിജീവിച്ചും വേദനയെ ശക്തിയാക്കി മാറ്റിയും മുന്നേറുന്ന നമ്മുടെ നാടിന്റെ യാത്ര, ഒറ്റക്കെട്ടായി നാം തീർത്ത ഒരു ‘റിയൽ കേരള സ്റ്റോറി’യാണ്. അത് ലോകത്തിന് മുന്നിൽ ഒരു മാതൃകയായി ഉയർന്നുനിൽക്കും. മനുഷ്യസ്നേഹവും ഉത്തരവാദിത്വവും ചേർന്നാൽ ഒരു സമൂഹത്തിന് എത്ര ഉയരത്തിൽ എത്താനാകുമെന്നതിന്റെ തെളിവായി തിളങ്ങി നിൽക്കും.
Kerala
ന്യൂഡൽഹി: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം ഉന്നയിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാം, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നം ഇല്ലെന്നും എന്നാൽ മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ലെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖർ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ മുഖ്യമന്ത്രി ചർച്ച ചെയ്യേണ്ടതെന്നും ചോദിച്ചു.
കഴിഞ്ഞ 10 കൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണ്. ഹമാസിനെ വിളിച്ചു വരുത്തി സ്വീകരിക്കുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ്- ഹമാസ് എന്നൊക്കെ പറഞ്ഞാൽ ഉടൻ വർഗീയവാദികളായി ചിത്രീകരിക്കും. അങ്ങനെ അഭിപ്രായമുള്ളവർ ഉണ്ട്. അങ്ങനെ ഒന്ന് ഇല്ലെങ്കിൽ തെളിയിക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
District News
ചെങ്ങന്നൂർ: വർഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസിനെ മുറിവേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദ കേരള സ്റ്റോറി എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവന്ന പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും നുണകൾ മാത്രം ഉത്പാദിപ്പിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ അപമാനിക്കാനാണ് സിനിമയുടെ അണിയറ പ്രവർത്തകർ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ചും വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസൻസല്ലെന്നും മന്ത്രി ഓർമിപ്പിച്ചു. അന്വേഷണ ഏജൻസികളും കോടതികളും പലതവണ തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണ്. വർഗീയ വിഷവിത്തുകൾ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.