കൊച്ചി: വിവാദ ചലച്ചിത്രം "കേരള സ്റ്റോറി ടു' വെള്ളിയാഴ്ച റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന് ബഞ്ചില്‍ നല്കിയ അപ്പീലില്‍ അടിയന്തര വാദം കേട്ടെങ്കിലും സ്റ്റേ നീക്കിയില്ല.
അപ്പീൽ ഉത്തരവ് പറയാനായി മാറ്റി. വെള്ളിയാഴ്ചയാണ് ഹർജിയിൽ ഉത്തരവ് പറയുക. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരുടെ ബഞ്ചാണ് അപ്പീൽ പരിഗണിച്ചത്. രാത്രി പ്രത്യേക സിറ്റിംഗ് ചേർന്നായിരുന്നു അപ്പീൽ പരിഗണിച്ചത്.
സിനിമ സംസാരിക്കുന്നത് സാമൂഹിക വിപത്തുകളെ കുറിച്ചാണെന്നും കേരളത്തെ അപമാനിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ കോടതിയിൽ വാദിച്ചു. സിംഗിള്‍ ബഞ്ച് ജഡ്ജ് സിനിമ കാണാമെന്ന് പറഞ്ഞെങ്കിലും നിങ്ങള്‍ അതില്‍ താത്പര്യപെട്ടില്ലലോയെന്നും കോടതി ചോദിച്ചു.
ഒരു മതത്തിലെ ഒരു ചെറിയ വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും ആ മതം പൂര്‍ണമായും അങ്ങനെയാണെന്ന് സിനിമയില്‍ ഒരിടത്തും പറയുന്നില്ലെന്നും നിര്‍മാതാക്കള്‍ക്ക് വേണ്ടി അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു.
എന്നാല്‍ മതം മാറ്റി സ്ത്രീകളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് ഹര്‍ജിക്കാരും കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബെച്ചുകുര്യന്റെ ബഞ്ച് ആണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താനുള്ളതാണെന്നും ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
Tags : Kerala Story 2 release kerala high court kerala story