International
മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി റഷ്യ. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞദിവസം കീവിനു നേർക്കുണ്ടായത്. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണഭീഷണി.
കീവിലെ ഡ്രോൺ നിർമാണ കേന്ദ്രങ്ങൾക്കൊപ്പം കമാൻഡ് പോസ്റ്റുകളും ലക്ഷ്യംവയ്ക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നഗരത്തിൽ താമസിക്കുന്ന വിദേശ പൗരന്മാരോട് എത്രയും വേഗം കീവ് വിട്ടുപോകാനും റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. സർക്കാർ, സൈനിക കെട്ടിടങ്ങളിൽനിന്ന് അകലം പാലിക്കാനും നിർദേശം നൽകി.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് കീവിൽനിന്ന് അമേരിക്കൻ നയതന്ത്രജ്ഞരെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുക്രെയ്ൻ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് രാജ്യാന്തര ദൗത്യങ്ങളിലെ ഉദ്യോഗസ്ഥരും പൗരന്മാരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നാണ് റഷ്യൻ നിർദേശം. ലുഹാൻസ്ക് ഒബ്ലാസ്റ്റിലെ സ്റ്റാറോബിൽസ്കിൽ സ്കൂളിനു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു നേരിട്ടുള്ള പ്രതികാരമാണു കീവിലെ പുതിയ സൈനിക നടപടികളെന്നാണ് റഷ്യൻ വാദം.
എന്നാൽ, റഷ്യൻ അധിനിവേശ കിഴക്കൻ യുക്രെയ്നിലെ ഡ്രോൺ നിർമാണ കേന്ദ്രത്തെയാണ് തങ്ങളാക്രമിച്ചതെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്നില്ലെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു. ശനിയാഴ്ച രാത്രി കീവിലും മറ്റ് സ്ഥലങ്ങളിലുമായി റഷ്യ നടത്തിയ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ശനിയാഴ്ച കീവിനു നേരേയുണ്ടായ ആക്രമണങ്ങളിൽ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ ഉപയോഗിച്ചത്. ആണവ ശേഷിയുള്ള ഒറെഷ്നിക് മിസൈലും പ്രയോഗിച്ചു.
കീവിലെ ചരിത്രപ്രസിദ്ധമായ ചെർണോബിൽ മ്യൂസിയം, യുക്രെയ്ൻ നാഷണൽ ആർട്ട് മ്യൂസിയം തുടങ്ങിയവ നശിപ്പിക്കപ്പെട്ടു. ലുകാനിവ്ക പ്രദേശത്തെ ഷോപ്പിംഗ് സെന്റർ, മാർക്കറ്റ്, നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയും നശിപ്പിക്കപ്പെട്ടു.
Kerala
കൊച്ചി: യുഡിഎഫ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് കൊച്ചി നിയുക്ത എംഎല്‍എ മുഹമ്മദ് ഷിയാസ്. എന്‍ജിഒ അസോസിയേഷന് എറണാകുളം ജില്ലാ സമ്മേളനത്തിനിടെയാണ് മുഹമ്മദ് ഷിയാസിന്റെ ഭീഷണി പ്രസംഗം.
തങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുതെന്നും അവരെ കണ്ണുനീര് കുടിപ്പിക്കണം എന്നുമാണ് ഷിയാസ് പറയുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ പെട്ട ആളുകളെ ഏതെല്ലാം രീതിയിലാണോ ഉപദ്രവിക്കാന്‍ സാധിക്കുക ആ രീതിയിലെല്ലാം ഉപദ്രവിക്കുകയും അതിന് പുതിയ പരീക്ഷണങ്ങള്‍ കണ്ടെത്തുകയും അതില്‍ മാസികമായ ആനന്ദം കൊള്ളുകയും അത് പ്രകടിപ്പിക്കുകയും ഒക്കെ ചെയ്ത എത്രയോ ഇടതുപക്ഷ യൂണിയനുകളില്‍ പെട്ട ആളുകളെ നമുക്ക് കാണാന്‍ കഴിയും.
ഒരുത്തനെയും നമ്മള് വെറുതെ വിടാന്‍ പാടില്ല. നമ്മള് പത്തു വര്‍ഷം കൊണ്ട് കുടിച്ച കണ്ണുനീര് ഒരു കൊല്ലം കൊണ്ട് അവരെ കൊണ്ട് കുടിപ്പിക്കണം. മനസിലായില്ലേ. അങ്ങനെയൊന്നും ആളുകളോട് ചെയ്യാന്‍ പാടില്ല. നമ്മളോടൊപ്പം നിന്ന് പല ആനുകൂല്യങ്ങളും പറ്റി അപ്പുറത്ത് പോയി മനപൂര്‍വ്വം നമ്മളെ ദ്രോഹിച്ച ആളുകളുണ്ട്, അവരെയൊക്കെ ഒന്നു നോക്കി വച്ചേക്കുക എന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Kerala
കൊച്ചി: ഫസൽ വധക്കേസിലെ എട്ടാം പ്രതിയായ തലശേരിയിലെ നിയുക്ത എംഎൽഎ കാരായി രാജന് അവധി നൽകി സിബിഐ കോടതി. എംഎൽഎയായി സത്യപ്രതിജ്ഞ കഴിയും വരെ വിചാരണക്ക് ഹാജരാകേണ്ടെന്ന് കോടതി. കൊച്ചി സിബിഐ കോടതിയിൽ ഇന്ന് ഹാജരായാണ് അവധി അപേക്ഷ നൽകിയത്.
ചൊവ്വാഴ്ച സിബിഐ കോടതിയിൽ കേസിന്റെ സാക്ഷി വിസ്താരം തുടങ്ങിയിരുന്നു. ഫസൽ വധക്കേസിൽ 221 സാക്ഷികളാണ് ഉള്ളത്. കൊടി സുനിയാണ് കേസിലെ ഒന്നാം പ്രതി.
2006 ഒക്ടോബർ 22നാണ് ഫസൽ കൊല്ലപ്പെടുന്നത്. പോലീസ് അന്വേഷണത്തിലും തുടർന്ന് കേസ് സിബിഐ ഏറ്റെടുത്ത ഘട്ടത്തിലും ഗൂഢാലോചന കുറ്റമാണ് കാരായി രാജനെതിരെ ചുമത്തിയത്. 2013ലായിരുന്നു കാരായി രാജന് ജാമ്യം ലഭിച്ചത്.
തലശേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി കാരായി രാജൻ 20,523 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിക്കുന്നത്.
Kerala
കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ടെന്നും തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്തിരുന്നു ശശി തരൂർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്പോട്ട് പോകണമെന്നും, രാജ്യ താല്പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.