Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പറവൂരിലാണ് സംഭവം. പറവൂരില്‍ യുഡിഎഫ് സ്ഥാനാർഥി വി.ഡി. സതീശന്റെ കലാശക്കൊട്ടിനിടെയാണ് സംഭവം. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത്.
Kerala
കൊച്ചി: പറവൂർ മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലേക്കു പോയാൽ, ചവിട്ടുനാടക കലാകാരന്മാരെ കാണാം; ഇവരുടെ കഠിനപരിശീലനം നടക്കുന്ന നാടകത്തട്ടുകളും. ആഴ്ചകൾ നീളുന്ന തുടർച്ചയായ പരിശീലനത്തിലും അനന്തരം അരങ്ങിൽ നിന്നു അരങ്ങുകളിലേക്ക് ഇവർ സഞ്ചരിക്കുന്പോഴും, തട്ടിൽ ആഞ്ഞുചവിട്ടുന്ന പാദങ്ങൾക്കു തെല്ലും ക്ഷീണമില്ല. സദസിന് ആസ്വാദനത്തിന്റെ തികവ് നൽകാൻ അവർ അരങ്ങിൽ ആടിത്തിമിർക്കും.
കൊടുംചൂടിലും പറവൂരിലെ പോരാട്ടക്കാർക്കു ക്ഷീണമില്ല; പറവൂരിന്റെ വോട്ടുമനസിനും. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന മണ്ഡലമെന്നതു മാത്രമല്ല പ്രത്യേകത. ഭരണം യുഡിഎഫിനെങ്കിൽ, മുഖ്യമന്ത്രിയാകാൻ സാധ്യത കല്പിക്കപ്പെടുന്ന നേതാവാണ് സ്ഥാനാർഥിയെന്നതു കൂടിയാണ് പറവൂരിന്റെ വോട്ടുമനസിനെ സജീവമാക്കുന്നത്.
പറവൂരിലെ വോട്ടർമാർ അഞ്ചുവട്ടവും കൈവിടാത്ത സതീശൻ, ഡബിൾ ഹാട്രിക് തികയ്ക്കാനാണ് ഇക്കുറി കളത്തിലുള്ളത്. എന്നാൽ വി.ഡി. സതീശന്റെ തുടർജയങ്ങൾക്കു തടയിടാൻ കരുത്തുള്ള ശക്തനായ പോരാളിയാണ് തങ്ങളുടേതെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു.
സിപിഐ മത്സരിക്കുന്ന ഇവിടെ കയ്പമംഗലം സിറ്റിംഗ് എംഎല്‍എ ഇ.ടി. ടൈസണാണ് സതീശന്റെ മുഖ്യ എതിരാളി. തെരഞ്ഞെടുപ്പുകളിൽ പയറ്റിത്തെളിഞ്ഞ ഇടതു, വലതു സ്ഥാനാർഥികളെ നേരിടാൻ കന്നിയങ്കത്തിനായി കോൺഗ്രസ് വിട്ടെത്തിയ പറവൂര്‍ മുൻ മുനിസിപ്പൽ ചെയർപേഴ്സൺ വത്സല പ്രസന്നകുമാറിനെയാണ് ബിജെപി നിയോഗിച്ചിട്ടുള്ളത്.
► സേഫാക്കാൻ സതീശൻ ◄
യുഡിഎഫ് സ്ഥാനാർഥി സതീശൻ, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം മണ്ഡലത്തിൽ ചെലവഴിച്ചത് സ്വാഭാവികമായും ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ്. കോൺഗ്രസിലെ സീറ്റുതർക്കം നീണ്ടു പോയ നാളുകളിലെല്ലാം പറവൂരിൽ ഇടതുസ്ഥാനാർഥി പ്രചാരണവുമായി മുന്നോട്ടു നീങ്ങുന്പോൾ, സതീശൻ ഡൽഹിയിലായിരുന്നു. എന്നാൽ മണ്ഡലത്തിലെത്തി കളം പിടിക്കാൻ സതീശന് ഏറെ സമയം വേണ്ടിവന്നില്ല. ഓട്ടപ്രദക്ഷിണത്തിൽ മണ്ഡലത്തിൽ പ്രധാന സ്ഥലങ്ങളിലെത്തി. എത്തേണ്ടിടത്തെല്ലാം എത്തി.
ജില്ലയിലും പുറത്തും മറ്റു സ്ഥാനാർഥികൾക്കായികൺവൻഷനുകൾക്കു പ്രചാരണങ്ങൾക്കുമായി പോകുന്പോഴും പറവൂർ സേഫാണെന്നു സതീശനും യുഡിഎഫ് കരുതുന്നു. കേരളമാകെയും പുറത്തും ഓടി നടക്കുന്പോൾ പറവൂരിൽ കാര്യങ്ങൾ കൃത്യമാക്കാൻ ടീം യുഡിഎഫ് സജ്ജം. കഴിഞ്ഞ അഞ്ചു തവണയും ചേർത്തു നിർത്തിയ പറവൂരിൽ സതീശൻ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ആത്മവിശ്വാസത്തിന്റെ കാതൽ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംസ്ഥാനം മുഴുവൻ എത്തേണ്ട നേതാവാണു സതീശനെന്നതു തിരിച്ചറിയുന്ന വോട്ടർമാരാണ് പറവൂരിലേതുമെന്നും യുഡിഎഫ് വിശ്വസിക്കുന്നു.
► ടൈറ്റാക്കാൻ ടൈസൺ ◄
പറവൂർ സീറ്റ് ഇടതുപക്ഷത്തിനായി സിപിഐ മത്സരിക്കുന്ന പതിവിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കുറി ആരെയെങ്കിലും മത്സരിപ്പിക്കുകയല്ല, ശക്തമായ മത്സരം നടത്താനാവുന്ന നേതാവിനെ രംഗത്തിറക്കണമെന്ന തീരുമാനമാണ് കയ്പമംഗലത്തെ സിറ്റിംഗ് എംഎൽഎ ടൈസണിലേക്കു സ്ഥാനാർഥിത്വമെത്തിച്ചത്.
പറവൂരിൽ നിന്ന് അധിക ദൂരത്തിലല്ല കയ്പമംഗലം. ടൈസന്റെ രാഷട്രീയവും രാഷ്ട്രീയേതരവുമായ വിശാലബന്ധങ്ങൾ പറവൂരിലേക്കും നീളുന്നുണ്ട്. എംഎൽഎ എന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങളും ഇദ്ദേഹത്തിനു കരുത്താണ്. മത്സരം കടുപ്പമുള്ളതാക്കാൻ തന്നെയുറച്ച് തീവ്രമായ പ്രചാരണത്തിലാണ് സ്ഥാനാർഥിയുംഇടതുപക്ഷവും. മുഖ്യമന്ത്രി ഉൾപ്പടെ ഇടുതനേതാക്കൾ ഈ വിഐപി മണ്ഡലത്തിൽ പ്രചാരണത്തിനെത്തി.
► ചരിത്രം യുഡിഎഫിനൊപ്പം ◄
1957ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഐയിലെ എന്‍. ശിവന്‍പിള്ളയാണ് മണ്ഡലത്തിലെ ആദ്യ എംഎൽഎ. വിജയിച്ചത് 2,088 വോട്ടിന്റെ ഭൂരിപക്ഷത്തിന്. മണ്ഡല രൂപീകരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 11 തവണ യുഡിഎഫിനായിരുന്നു ജയം. എല്‍ഡിഎഫിന് വിജയിക്കാനായത് അഞ്ചു തവണ മാത്രം. മണ്ഡലത്തിലെ ഒടുവിലെ ഇടതു എംഎൽഎ പി. രാജു.
1996ല്‍ സിപിഐയിലെ പി. രാജുവിനോട് മത്സരിച്ച് പരാജയപ്പെട്ടാണ് യുഡിഎഫിലെ വി.ഡി. സതീശന്റെ പറവൂർ അധ്യായം ആരംഭിക്കുന്നത്. എന്നാൽ 2001ല്‍ രാജുവിനെതന്നെ പരാജയപ്പെടുത്തി മണ്ഡലം സതീശൻ തിരിച്ചുപിടിച്ചു.
പിന്നീടിങ്ങോട്ട് ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചു സതീശൻ പറവൂരിന്റെ പ്രിയങ്കരനായി. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് (21,301 വോട്ട്) 2021ലെ ജയം.
ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ചുവന്ന സീറ്റ് ഏറ്റെടുത്താണ് ബിജെപിയുടെ പറവൂർ പരീക്ഷണം. തന്റെ മുൻ നേതാവായ സതീശനോടുള്ള പോരാട്ടത്തിൽ കരുത്തു തെളിയിക്കാനാകുമെന്നാണു വത്സല പ്രസന്നകുമാറിന്റെയും പ്രതീക്ഷ.
പറവൂര്‍ നഗരസഭയും ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. വടക്കേക്കരയൊഴികെ എല്ലായിടത്തും യുഡിഎഫ് ഭരണം.
2021ലെ തെരഞ്ഞെടുപ്പ് ഫലം
വി.ഡി. സതീശന് (യുഡിഎഫ്)- 82,264
എം.ടി. നിക്സണ് (എല്‍ഡിഎഫ്)- 60,963
എ.ബി. ജയപ്രകാശ് (എന്‍ഡിഎ)- 12,964
ഭൂരിപക്ഷം - 21,301
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഇന്ന് നാമനിര്‍ദേശ പത്രിക സമർപ്പിക്കും. രാവിലെ 11ഓടെ പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നിലാണ് പത്രിക സമർപ്പിക്കുക. നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്.
നേരത്തെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യമായി വി.ഡി.സതീശൻ പറവൂരിൽ നിന്നും ജനവിധി തേടിയത്.
സതീശൻ ജനവിധി തേടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. അതേസമയം നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകും. നാളെയാണ് സൂക്ഷ്മ പരിശോധന.
Kerala
കൊച്ചി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ പോയതിനേക്കാള്‍ 50 മടങ്ങ് താൻ പറവൂരിലെത്തിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു.
കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. എംപിമാർ മത്സരിക്കണമോ എന്നതിൽ തനിക്ക് അഭിപ്രായമുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
എന്നാൽ അതേകുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡ് തീരുമാനമായിരുന്നു. പറവൂരിലെ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. വ്യാഴാഴ്ച ഡൽഹിയിൽ നിന്നെത്തിയ വി.ഡി. സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്.
Kerala
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മത്സരിക്കുന്നതിൽ റിസ്കുണ്ടെന്ന് ഇ.ടി. ടൈസൺ എംഎൽഎ. എന്നാലും പാർട്ടി എൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണെന്ന് ടൈസൺ പറഞ്ഞു.
"അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും ഉണ്ടെന്ന് അറിയാം. എറണാകുളം ജില്ലയിൽ തനിക്കെതിരെ വികാരമുണ്ടോ എന്നതിനെതിനെ കുറിച്ച് അറിവില്ല. മത്സരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ജില്ലയിലെ പാർട്ടി ഒരുക്കും.'-ടൈസൺ പറഞ്ഞു.
സംസ്ഥാനത്ത് ആകെ ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ഉണ്ട് എന്നും ടൈസൺ പറഞ്ഞു. സി.സി. മുകുന്ദന്റെ കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തുമെന്നും ടൈസൺ പറഞ്ഞു.
പറവൂരിൽ ജില്ലാ നേതൃത്വം നൽകിയ മൂന്ന് പേരുകൾ തള്ളിയാണ് വി.ഡി. സതീശനെ നേരിടാൻ ഇ.ടി. ടൈസണെ ഇറക്കുന്നത്. സംസ്ഥാന എക്സികുട്ടീവിന്റെ നേരിട്ടുള്ള തീരുമാനമാണ് സിറ്റിംഗ് ടൈസണെ മത്സരിപ്പിക്കുക എന്നത്. എന്നാൽ, ജില്ലയ്ക്ക് പുറത്തുനിന്നു സ്ഥാനാർഥി വരുന്നതിൽ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പറവൂരിൽ സിപിഐക്ക് സീറ്റ് നൽകിയതിൽ വലിയ അതൃപ്തി പ്രാദേശിക സിപിഐഎമ്മിനുണ്ട്. സിപിഐ സ്ഥാനാർഥികൾ പലപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശിപാർശ ചെയ്യുന്നതോ അദ്ദേഹത്തെ സഹായിക്കുന്ന സ്ഥാനാർഥികളോ ആണെന്ന ആക്ഷേപം പല ഘട്ടങ്ങളിലും ഉയർന്നുവരാറുണ്ട്.
അതുകൊണ്ട് തന്നെ ഇത്തവണ ആക്ഷേപത്തിന് ഇടവരാത്ത രീതിയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നേരിട്ടാണ് സ്ഥാനാർഥിയെ നിർദേശിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽനിന്നു മൂന്നു പേരുകളാണ് നിർദേശിച്ചിരുന്നത്. മുൻ ജില്ലാ സെക്രട്ടറി ദിനകരൻ ഉൾപ്പെടെയുള്ളവരുടെ പേര് തള്ളിയാണ് ടൈസണെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ.ടി.ടൈസൺ മാസ്റ്റർ മത്സരിക്കും. നിലവിൽ കൈപ്പമംഗലം എംഎൽഎയായ ടൈസൺ മാസ്റ്റർ ഇവിടെ രണ്ട് ടേം പൂർത്തിയാക്കി.
ഈ സാഹചര്യത്തിലാണ് അദ്ദേഹം പറവൂരിലേക്ക് മാറുന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർഥിയാക്കാൻ ധാരണയായത്. സതീശനെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആവശ്യം ഉയർന്നിരുന്നു.
സതീശൻ തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി.നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു സതീശന്റെ വിജയം. തദ്ദേശതെരഞ്ഞെടുപ്പിൽ പറവൂരിൽ യുഡിഎഫിന് മികച്ച ലീഡുനേടിയിരുന്നു.
Kerala
തിരുവനന്തപുരം: പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ വത്സല പ്രസന്ന കുമാർ ബിജെപിയിൽ ചേർന്നു.
മാരാര്‍ജി ഭവനിൽ വത്സല പ്രസന്നകുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു.
ഇവിടെ മാറ്റങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കും. ബിജെപിയിൽ അംഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേർത്തു.
Kerala
പറവൂർ: കൊല്ലം പറവൂരിൽ ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ട് എടുക്കുന്നതു ശ്രദ്ധിക്കാതെ ബസിനെ മറികടക്കാൻ ശ്രമിക്കവേയാണ് വീട്ടമ്മ ബസ് തട്ടി താഴേക്കു വീണത്. വീട്ടമ്മ ബസിനു മുന്നിലേക്കു വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. താഴേക്കു വീണ വീട്ടമ്മ ബസിന് നടുക്കു ഭാഗത്തേക്കാണ് വീണത്. രണ്ടു വശത്തെയും ചക്രങ്ങൾക്ക് ഇടയിൽ വീണതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു അപകടം. റോഡിനു മറുവശത്തുനിന്നു വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസ് പോകുന്നതിനു മുമ്പ് അതിൽ കയറാനായി അതിനു മുന്നിലൂടെ മറികടന്നപ്പോഴാണ് അപകടം. മുന്നോട്ടു നീങ്ങിയ ബസ് ഇവരെ ഇടിച്ചു വീഴ്ത്തി എങ്കിലും ചക്രങ്ങള്‍ക്ക് നടുവിലായതിനാല്‍ ജീവൻ രക്ഷപ്പെട്ടു.
ബസ് തട്ടി ഇവർ വീഴുന്നതു കണ്ട് ആളുകൾ നടുക്കത്തോടെ ഒാടിയെത്തി. ബസ് മുന്നോട്ടു പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. ആള് അടിയില്‍ വീണ വിവരം ഡ്രൈവര്‍ അറിഞ്ഞതേയില്ല. സീബ്രലൈനിൽ വച്ചാണ് വീട്ടമ്മയെ ബസ് തട്ടി വീഴ്ത്തിയത്. വീട്ടമ്മയ്ക്കു നിസാര പരിക്കുകളലേറ്റു.
Kerala
കൊച്ചി: പുതുയുഗ യാത്രയുടെ വടക്കൻ പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തും ഇന്ധനവും നൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വീകരണ വേദിയിലെത്തിയപ്പോൾ വികാരം അടക്കിപ്പിടിക്കാൻ താൻ ഏറെ പാടുപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതിരുന്ന കാലം മുതൽ തന്നെ ഒരു കുടുംബാംഗത്തെപ്പോലെ വാത്സല്യത്തോടെ ചേർത്തുപിടിച്ചവരാണ് പറവൂരിലെ ജനങ്ങളെന്ന് അദ്ദേഹം ഓർത്തെടുത്തു.
എവിടെ പോയാലും ഞാൻ കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയാണ്. എനിക്ക് അവസാനം ഇവിടെ എത്തണം നിങ്ങളുടെ സ്നേഹത്തിന്റെ വാത്സല്യത്തിന്റെ തണലിൽ വളർന്നു വന്ന ഒരാളാണ് താനെന്നും വി.ഡി.സതീശൻ പറഞ്ഞു.
District News
വരാരാപ്പുഴ : പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. പറവൂർ എഇഒ നിഖില ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സെന്റ് ഫിലോമിനാസ് സഹവികാരി ഫാ. സീനു ചമ്മിണികോടത്ത്, കലോത്സവം ജനറൽ കൺവീനറും സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ ഡോ. ഡീൻ റോയ് എന്നിവർ പ്രസംഗിച്ചു.