International
മോസ്കോ: റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഈസ്റ്ററാഘോഷത്തോടനുബന്ധിച്ച് റഷ്യയും യുക്രെയ്നും വെടിനിർത്തൽ പ്രഖ്യാപിച്ചു.
ഇന്ന് ആരംഭിക്കുന്ന വെടിനിർത്തൽ നാളെ ഞായർ വരെ ഉണ്ടാകുമെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ അറിയിച്ചു. റഷ്യൻ സൈനികർ ആക്രമണം നിർത്തും.
ശത്രുവിന്റെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായാൽ നേരിടാൻ തയാറായിരിക്കണമെന്നും പുടിൻ സൈനികരോട് നിർദേശിച്ചു. സമാന നടപടികളോടെ വെടി നിർത്തുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും അറിയിച്ചു.
International
മോസ്കോ: ഹോർമുസ് കടലിടുക്ക് മിക്ക രാജ്യങ്ങൾക്കും മുന്നിൽ അടഞ്ഞുകിടക്കുമ്പോഴും തങ്ങൾക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് വിവരം പുറത്തുവിട്ടത്.
കടലിടുക്കിലെ ഗതാഗതം മറ്റ് കപ്പലുകൾക്ക് തടസപ്പെട്ടിരിക്കുകയാണെങ്കിലും റഷ്യൻ കപ്പലുകൾക്ക് അവിടെ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകൾ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം ദുഷ്കരമായി തുടരുകയാണ്. എന്നാൽ ഇറാൻ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകൾക്ക് മാത്രമാണ് നിലവിൽ ഈ പാതയിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ വെളിപ്പെടുത്തൽ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
ഇറാൻ-റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയ്ക്ക് പിന്നാലെയാണ് ഉഷാക്കോവിന്റെ പ്രസ്താവന പുറത്തുവന്നത്. ഹോർമുസ് കടലിടുക്കിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി സംസാരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
International
മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ടെലിഫോണിലൂടെ ആശയവിനിമയം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാൻ യുദ്ധത്തിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടിവന്ന സാഹചര്യത്തിലും ആഗോള തലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലുമാണ് ട്രംപും പുടിനും തമ്മിൽ ടെലിഫോൺ ചർച്ച നടന്നത്. ഒരുമണിക്കൂറോളം നീണ്ട ടെലിഫോൺ സംഭാഷണത്തിൽ ഇരുനേതാക്കളും ഇറാൻ, യുക്രെയ്ൻ യുദ്ധങ്ങളെപ്പറ്റി ആശയവിനിമയം നടത്തിയെന്ന് ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.
ഇരുനേതാക്കളും നിലവിലെ സംഘർഷങ്ങളെപ്പറ്റിയുള്ള ആശങ്ക പങ്കുവച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായും ഗൾഫ് മേഖലയിലെ ഭരണാധികാരികളുമായും താൻ നടത്തിയ ചർച്ചകളെപ്പറ്റി പുടിൻ ട്രംപിനോടു വിശദീകരിച്ചെന്നും ഉഷാക്കോവ് പ്രതികരിച്ചു. അധികാരമേറ്റെടുത്ത ശേഷം പുടിനുമായി ട്രംപ് നടത്തുന്ന 11-ാമത്തെ ടെലിഫോൺ സംഭാഷണമാണിത്. ഇരു നേതാക്കളും ഈ വർഷം ആദ്യമായി നടത്തുന്ന ടെലിഫോൺ സംഭാഷണമാണു കഴിഞ്ഞ ദിവസം നടന്നത്.
നേരത്തെ, പുടിൻ രാജ്യത്തെ ഊർജ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന തങ്ങളുടെ സുഹൃദ് രാജ്യങ്ങൾക്കു റഷ്യ എന്നും വിശ്വസനീയമായ പങ്കാളിയാണെന്നു പുടിൻ പ്രഖ്യാപിച്ചിരുന്നു. തങ്ങൾക്കു നേരേയുള്ള ഉപരോധം പിൻവലിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എണ്ണവിതരണം നടത്താമെന്നും പുടിൻ പറഞ്ഞു. ഇതിനു പിന്നാലെയാണു ട്രംപ് പുടിനുമായി ടെലിഫോണിൽ ആശയവിനിമയം നടത്തിയത്.
പശ്ചിമേഷ്യയിലെ തുടർച്ചയായ സംഘർഷം ആഗോള എണ്ണ-വാതക വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്നു നേരത്തേ പുടിൻ മുന്നറിയിപ്പു നൽകിയിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ട സാഹചര്യത്തിലാണു പുടിൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുടെ നിർണായക നീക്കം. അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും ആക്രമിക്കാൻ ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ റഷ്യ കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തിൽ റഷ്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്.
സൈനിക വിന്യാസം
അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, മേഖലയിലെ യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഇറാനു കൈമാറിയത്. അതേസമയം, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ ചെയ്യണമെന്ന് റഷ്യ നിർദേശിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇറാൻ പരമോന്നത നേതാവ് ഖമനയ്യുടെ കൊലയ്ക്കുപിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ ശക്തമായ തിരിച്ചടി നൽകുന്ന സാഹചര്യത്തിലാണ് റഷ്യയുടെ സഹായം.
യുദ്ധഗതി മാറുമോ?
ഇറാനുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എങ്കിലും സൈനിക സഹായം നൽകുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. യുക്രെയ്ൻ യുദ്ധത്തിൽ ഇറാന്റെ സഹായം റഷ്യ ആശ്രയിക്കുന്നതിനാൽ, ഇറാനുമായുള്ള ബന്ധം റഷ്യക്കു നിലവിൽ അതീവ നിർണായകമാണ്.
അതേസമയം, റഷ്യയുടെ ഇടപെടൽ യുദ്ധഗതിയെ മാറ്റില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. ഇറാനിലെ സൈനിക സംവിധാനങ്ങളെ യുഎസ് പൂർണമായും തകർക്കുകയാണ്. റഷ്യ നൽകുന്ന വിവരങ്ങൾ ഒരു മാറ്റത്തിനു വഴിയൊരുക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റ് പറഞ്ഞു.
നേരിടുമെന്ന് യുഎസ്
ആരൊക്കെയാണ് രഹസ്യമായി ചർച്ചകൾ നടത്തുന്നതെന്നു പ്രസിഡന്റ് ട്രംപിനു വ്യക്തമായ ധാരണയുണ്ടെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
റഷ്യയുടെ നീക്കം, ആഗോളതലത്തിലേക്കു സംഘർഷം വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
International
ദാവോസ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക-റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ഇന്നു യുഎഇയിൽ തുടക്കമാകും.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനു ശേഷം നടന്ന പാനൽ ചർച്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ സുപ്രധാന വിവരം അറിയിച്ചത്. ഇന്നും നാളെയും സാങ്കേതിക തലത്തിലുള്ള ചർച്ചകളാണു നടക്കുക. യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു രാജ്യങ്ങളും ഒരുമിച്ചിരിക്കുന്ന ആദ്യ ത്രികക്ഷി ചർച്ചയാണിത്.
ട്രംപുമായി കൂടിക്കണ്ട് സെലൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കി യുഎഇ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപുമായുള്ള ചർച്ച ശുഭകരമായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ സംഘം ഇന്ന് അമേരിക്കൻ സംഘവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ പ്രതിനിധികൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനായി റഷ്യ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ സുരക്ഷയിൽ ആശങ്ക
യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്നതിനെയും സെലൻസ്കി വിമർശിച്ചു. യൂറോപ്പിനു സ്വന്തമായി സൈനികശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാൽ നാറ്റോ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ യൂറോപ്പ് മുന്നോട്ടുപോകുന്നത്. എന്നാൽ, അമേരിക്ക സഹായിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം യൂറോപ്യൻ നേതാക്കളുടെ മനസിലുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുക്രെയ്ൻ നാറ്റോയിൽ അംഗമായിരുന്നെങ്കിൽ ഗ്രീൻലാൻഡ് തീരത്തുകൂടി സ്വതന്ത്രമായി സഞ്ചരിക്കുന്ന റഷ്യൻ കപ്പലുകളെ നേരിടാൻ തങ്ങൾക്കു കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയിൽ റഷ്യൻ കപ്പലുകളെ മുക്കിയതുപോലെ അവിടെയും തങ്ങൾക്കു കരുത്ത് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
International
മോസ്കോ: യുക്രെയ്നു സമാധാനത്തിൽ താത്പര്യമില്ലെങ്കിൽ സൈനിക നടപടികളിലൂടെ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സമാധാനത്തിന്റെ കാര്യത്തിൽ യുക്രെയ്ൻ തിടുക്കം കാണിക്കുന്നില്ലെന്നും പുടിൻ ആരോപിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്പാണു പുടിൻ ഇതു പറഞ്ഞത്. ഇന്നലെ ഫ്ലോറിഡയിൽ നടന്ന സെലൻസ്കി-ട്രംപ് കൂടിക്കാഴ്ചയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച.
International
മോസ്കോ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ചയ്ക്ക് റഷ്യൻ പ്രസിഡന്റ് പുടിൻ തയാറാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
വ്യക്തമായ ഉദ്ദേശ്യത്തോടെയും പരസ്പര ബഹുമാനത്തോടെയും ആയിരിക്കണം ചർച്ച. യൂറോപ്യൻ നേതാക്കളും യുക്രെയ്നും റഷ്യയുമായി ചർച്ച ആരംഭിക്കണമെന്ന് മക്രോൺ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നിലപാട് വിശദീകരിക്കാൻ പുടിൻ എപ്പോഴും തയാറാണെന്ന് പെസ്കോവ് അറിയിച്ചു. മര്യാദക്കാരായ ആരോടും പുടിൻ ചർച്ച നടത്തുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും പറഞ്ഞു.
ചില രാജ്യങ്ങൾ റഷ്യയുമായി ബന്ധം പുനഃസ്ഥാപിച്ച കാര്യം മക്രോൺ വെള്ളിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. യൂറോപ്പും യുക്രെയ്നും പുടിനുമായി ചർച്ച പുനരാരംഭിക്കുന്നതു ഗുണകരമായിരിക്കുമെന്നും മക്രോൺ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവവൈദ്യുത നിലയമായ കൂടംകുളം ആണവപദ്ധതി പൂർത്തിയാക്കാൻ റഷ്യയുടെ സഹകരണം ഉറപ്പു നൽകി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.
സംയുക്ത വാർത്താസമ്മേളനത്തിലാണ് പുടിന്റെ വാഗ്ദാനം. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഈ പദ്ധതി വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു റിയാക്ടർ യൂണിറ്റുകളിൽ രണ്ടെണ്ണം ഇതിനോടകംതന്നെ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഇന്നു ഡൽഹിയിലെത്തും. അദ്ദേഹത്തെ വിമാനത്താവളത്തിൽ ആരാണു സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇനിയും വ്യക്തമാക്കിയിട്ടില്ല.
പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രിമാരാണു സ്വീകരിക്കേണ്ടതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിക്കാനാണു സാധ്യത. പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിൽ ലോക് കല്യാണ് മാർഗിലെ ഔദ്യോഗിക വസതിയിൽ പുടിന് ഇന്ന് അത്താഴവിരുന്ന് ഒരുക്കും.
നാളെ രാവിലെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗിക സ്വീകരണമൊരുക്കും. രാഷ്ട്രപതി ഭവനു പുറത്ത് മൂന്ന് സായുധ സേനയുടെയും ഗാർഡ് ഓഫ് ഓണർ ഉണ്ടാകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളിലെയും വ്യവസായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നാളെ നടക്കും. ഭാരത് മണ്ഡപത്തിലാണ് ഈ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്.
വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച തൊഴിലാളികളുടെ കൈമാറ്റത്തിന് ഇന്ത്യയും റഷ്യയും തമ്മിൽ ഉടൻ ധാരണാപത്രം ഒപ്പിടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനുപുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര- സാന്പത്തിക ബന്ധത്തിന്റെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്താനും റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.2021ലാണ് അവസാനമായി പുടിൻ ഇന്ത്യയിലെത്തിയത്.
International
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയാറാക്കിയ പദ്ധതിയിലെ ചില നിർദേശങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അംഗീകരിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ചില നിർദേശങ്ങൾ പുടിൻ തള്ളിക്കളഞ്ഞു. വെടിനിർത്തലിനായി അമേരിക്കൻ വൃത്തങ്ങളുമായി എത്ര തവണ ചർച്ച നടത്താനും റഷ്യ തയാറാണ്.
മോസ്കോയിലെത്തിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമായി പുടിൻ കൂടിക്കാഴ്ച നടത്തിയശേഷമാണു പെസ്കോവ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ ധാരണകൾ ഉണ്ടായില്ലെന്നാണു റഷ്യൻ വൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചത്.
അമേരിക്കൻ സമാധാന പദ്ധതി പുടിൻ അപ്പാടെ തള്ളിക്കളഞ്ഞുവെന്ന വാർത്ത ശരിയല്ലെന്ന് പെസ്കോവ് വിശദീകരിച്ചു. ചില കാര്യങ്ങൾ അംഗീകരിക്കുന്നതും ചിലത് നിരസിക്കുന്നതും ചർച്ചയിൽ സ്വാഭാവികമാണ്.
യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളിൽ റഷ്യക്കു നന്ദിയുണ്ട്. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നത് ഗുണകരമാകില്ലെന്നാണു റഷ്യൻ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം കഴിഞ്ഞ മാസമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി മുന്നോട്ടു വച്ചത്. ഇതിലെ ഭൂരിഭാഗം നിർദേശങ്ങളും റഷ്യക്ക് അനുകൂലമായിരുന്നു. യുക്രെയ്ൻ സ്വന്തം ഭൂമി റഷ്യക്കു വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയും പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ, യുക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ ശക്തികൾ ഇടപെട്ട് പദ്ധതിയിലെ പല വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
റഷ്യക്ക് അംഗീകരിക്കാൻ പറ്റാത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ യൂറോപ്യൻ ശക്തികളുടെ നീക്കം സമാധാനനീക്കങ്ങൾക്കു തുരങ്കം വയ്ക്കുമെന്നു പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു.
ക്രെംലിനിലെ സെനറ്റ് കൊട്ടാരത്തിലെ പ്രതിനിധി ഓഫീസിൽ വച്ച് പുടിൻ ജയ്ശങ്കറിനെ സ്വീകരിച്ചതായി റഷ്യൻ വാർത്ത ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
"ഇന്ന് മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു'- ജയ്ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു. നമ്മുടെ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും മാർഗനിർദ്ദേശങ്ങളെയും ആഴത്തിൽ വിലമതിക്കുന്നു'- മന്ത്രി കൂട്ടിച്ചേർത്തു.
ജയ്ശങ്കറിനൊപ്പം ഇന്ത്യൻ അംബാസഡർ വിനയ് കുമാറും ജോയിന്റ് സെക്രട്ടറി മായങ്ക് സിംഗും ഉണ്ടായിരുന്നു. യോഗത്തിൽ പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഹെഡ് മാക്സിം ഒറെഷ്കിൻ, പ്രസിഡൻഷ്യൽ സഹായി യൂറി ഉഷാക്കോവ്, സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെറ്റ്നിക്കോവ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ എന്നിവർ പങ്കെടുത്തു.
വർഷാവസാനത്തിൽ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാർഷിക ഉച്ചകോടി ചർച്ചകൾ നടത്താൻ വ്ളാഡിമിർ പുടിൻ ഡിസംബർ അഞ്ചിന് ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
International
ന്യൂയോർക്ക്/വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന് മേൽ സമ്മർദം ചെലുത്താനുള്ള നിയമനിർമാണം നടത്തേണ്ടത് ആവശ്യമല്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “റിപ്ലബ്ലിക്കന്മാർ അത് ചെയ്യുന്നുണ്ട്..റഷ്യയുമായി വ്യാപാരം നടത്തുന്നവർക്കു മേൽ കടുത്ത ഉപരോധമുണ്ടാകും.
ഇറാനെയും പട്ടികയിൽ ഉൾപ്പെടുത്തിയേക്കും..ഞാനാണ് അത് നിർദേശിച്ചത്” എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യൻ എണ്ണ വാങ്ങി മറിച്ചുവിൽക്കുന്നവർക്ക് 500 ശതമാനം താരിഫ് ചുമത്തുന്ന വ്യവസ്ഥയാണ് സെനറ്റർ ലിൻഡ്സേ ഗ്രഹാം അവതരിപ്പിച്ച ബില്ലിൽ ഉള്ളത്.
ഗ്രഹാമും മറ്റൊരു സെനറ്ററായ റിച്ചാർഡ് ബ്ലുമെന്തലും ചേർന്ന് അവതരിപ്പിച്ച ‘സാങ്ക്ഷനിംഗ് റഷ്യ അക്ട് 2025’ വിഭാവനം ചെയ്യുന്നത് റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനുഫണ്ട് ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവയും ഉപരോധവും ഏർപ്പെടുത്തുകയെന്നതാണ്.
സെനറ്റിൽ ഈ നിയമത്തിന് 85 സഹ സ്പോൺസർമാരുണ്ട്. യുദ്ധം നിർത്താൻ വേണ്ടത് ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുക എന്നതാണെന്ന് ജൂലൈ മാസം ബ്ലുമെന്തലും ഗ്രഹാമും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.
International
ടോക്കിയോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മിസൈലുകൾ പരീക്ഷിക്കുന്നതിനു പകരം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുകയാണു വേണ്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ആണവ അന്തർവാഹിനി റഷ്യൻ തീരത്തുണ്ടെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ആണവ റിയാക്ടർ എൻജിൻ ഘടിപ്പിച്ച ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്നു റഷ്യ അറിയിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. പരീക്ഷണത്തിൽ 14,000 കിലോമീറ്റർ മിസൈൽ പറന്നുവെന്നാണു റഷ്യ അവകാശപ്പെട്ടത്.
“ലോകത്തിലെ ഏറ്റവും മികച്ച ആണവ അന്തർവാഹിനിയെയാണ് അമേരിക്ക റഷ്യൻ തീരത്തേക്ക് അയച്ചിരിക്കുന്നത്. എന്നുവച്ചാൽ അമേരിക്കൻ ആയുധത്തിന് 14,000 കിലോമീറ്റർ പറക്കേണ്ടതില്ല. ഒരാഴ്ചയ്ക്കുള്ളിൽ തീരേണ്ട യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലെത്തി.
പുടിൻ മിസൈലുകൾ പരീക്ഷിക്കുന്നതിനു പകരം യുദ്ധം അവസാനിപ്പിക്കാനാണു നോക്കേണ്ടത്”-ട്രംപ് പറഞ്ഞു.
അമേരിക്ക എപ്പോഴും മിസൈലുകൾ പരീക്ഷിക്കാറുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യ അമേരിക്കയോടു കളിക്കാൻ മുതിരാറില്ല. അമേരിക്കയ്ക്കു റഷ്യയോടു കളിക്കാനും താത്പര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ താത്പര്യങ്ങൾക്കനുസരിച്ചാണ് ആയുധങ്ങൾ പരീക്ഷിക്കുന്നതെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ട്രംപിനു മറുപടി നല്കി.
മിസൈൽ പരീക്ഷണം അമേരിക്കയുമായുള്ള റഷ്യയുടെ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു.