മോസ്കോ: മധ്യേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ പിന്തുണ അറിയിച്ചു. മേഖലയിലെ സമാധാനശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പരമാധികാരത്തിനും നിലപാടുകൾക്കും റഷ്യൻ പിന്തുണ പുടിൻ ആവർത്തിച്ചു. മധ്യേഷ്യയിൽ നിലനിൽക്കുന്ന യുദ്ധാവസ്ഥ എത്രയും വേഗം അവസാനിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അരാഗ്ചിയെ അറിയിച്ചു. മേഖലയിലെ സമാധാന നീക്കങ്ങളിൽ സഹായിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ നയതന്ത്ര ഇടപെടലുകൾ നടത്താൻ മോസ്കോ തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കി.
മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇറാൻ വിദേശകാര്യമന്ത്രി മോസ്കോയിൽ എത്തിയത്. പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ റഷ്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
Tags : Putin Central Asia Latest News News Update