മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ടെലിഫോണിലൂടെ ആശയവിനിമയം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാൻ യുദ്ധത്തിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടിവന്ന സാഹചര്യത്തിലും ആഗോള തലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലുമാണ് ട്രംപും പുടിനും തമ്മിൽ ടെലിഫോൺ ചർച്ച നടന്നത്. ഒരുമണിക്കൂറോളം നീണ്ട ടെലിഫോൺ സംഭാഷണത്തിൽ ഇരുനേതാക്കളും ഇറാൻ, യുക്രെയ്ൻ യുദ്ധങ്ങളെപ്പറ്റി ആശയവിനിമയം നടത്തിയെന്ന് ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.
ഇരുനേതാക്കളും നിലവിലെ സംഘർഷങ്ങളെപ്പറ്റിയുള്ള ആശങ്ക പങ്കുവച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായും ഗൾഫ് മേഖലയിലെ ഭരണാധികാരികളുമായും താൻ നടത്തിയ ചർച്ചകളെപ്പറ്റി പുടിൻ ട്രംപിനോടു വിശദീകരിച്ചെന്നും ഉഷാക്കോവ് പ്രതികരിച്ചു. അധികാരമേറ്റെടുത്ത ശേഷം പുടിനുമായി ട്രംപ് നടത്തുന്ന 11-ാമത്തെ ടെലിഫോൺ സംഭാഷണമാണിത്. ഇരു നേതാക്കളും ഈ വർഷം ആദ്യമായി നടത്തുന്ന ടെലിഫോൺ സംഭാഷണമാണു കഴിഞ്ഞ ദിവസം നടന്നത്.
നേരത്തെ, പുടിൻ രാജ്യത്തെ ഊർജ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന തങ്ങളുടെ സുഹൃദ് രാജ്യങ്ങൾക്കു റഷ്യ എന്നും വിശ്വസനീയമായ പങ്കാളിയാണെന്നു പുടിൻ പ്രഖ്യാപിച്ചിരുന്നു. തങ്ങൾക്കു നേരേയുള്ള ഉപരോധം പിൻവലിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എണ്ണവിതരണം നടത്താമെന്നും പുടിൻ പറഞ്ഞു. ഇതിനു പിന്നാലെയാണു ട്രംപ് പുടിനുമായി ടെലിഫോണിൽ ആശയവിനിമയം നടത്തിയത്.
പശ്ചിമേഷ്യയിലെ തുടർച്ചയായ സംഘർഷം ആഗോള എണ്ണ-വാതക വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്നു നേരത്തേ പുടിൻ മുന്നറിയിപ്പു നൽകിയിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ട സാഹചര്യത്തിലാണു പുടിൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
Tags : Trump Donald trump Putin Call Phone