National
ന്യൂഡൽഹി: കരസേന മുൻ മേധാവി ജനറൽ എം.എം. നരവാനെയുടെ ഇനിയും പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പുകളെച്ചൊല്ലി ലോക്സഭയിൽ ബഹളം. വിഷയം പരാമർശിക്കാനൊരുങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവും അടക്കമുള്ളവർ എഴുന്നേറ്റതോടെ ലോക്സഭ സ്തംഭിച്ചു.
രാഹുൽ പ്രസംഗിക്കാൻ എഴുന്നേറ്റതുമുതൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപിക്കാർ തുടങ്ങിയ ബഹളത്തിൽ മൂന്നുതവണ നിർത്തിവച്ചശേഷം ലോക്സഭ ഇന്നലെ ഉച്ചകഴിഞ്ഞ് പൂർണമായി സ്തംഭിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണു നാടകീയരംഗങ്ങളും അഭൂതപൂർവമായ ബഹളങ്ങളുമുണ്ടായത്.
കോണ്ഗ്രസിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്തു ബിജെപി എംപി തേജസ്വി സൂര്യ നടത്തിയ ആരോപണത്തിന് മറുപടി പറയാൻ തനിക്ക് അവകാശമുണ്ടെന്നു പറഞ്ഞായിരുന്നു ‘ദ് കാരവൻ’ മാസികയിൽ വന്ന നരവാനെയുടെ പുസ്തകത്തിലെ വിവാദഭാഗങ്ങൾ വായിക്കാൻ രാഹുൽ ആവർത്തിച്ചു ശ്രമിച്ചത്.
ഇന്ത്യൻ അതിർത്തിയിലേക്ക് 2020ൽ ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ള കേന്ദ്രസർക്കാരിലെ ഉന്നതരിൽനിന്നു അനുമതിയോ വ്യക്തമായ തീരുമാനമോ ഉണ്ടായില്ലെന്ന മുൻ കരസേനാധിപന്റെ വെളിപ്പെടുത്തലിനെ ചൊല്ലിയായിരുന്നു പാർലമെന്റിലെ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥും ഷായും ചേർന്നു തുടർച്ചയായി രാഹുലിന്റെ പരാമർശങ്ങളെ എതിർത്തത്.
മുൻ കരസേനാധിപൻ നരവാനെ ഒരു മാസികയിൽ എഴുതിയ കാര്യങ്ങൾ താൻ പാർലമെന്റിൽ പറയുന്നത് നൂറു ശതമാനം ഉത്തരാവാദിത്വത്തോടെയാണെന്ന് രാഹുൽ ആവർത്തിച്ചുപറയുന്നുണ്ടായിരുന്നു. മാസികയിൽ വന്നത് പൂർണമായും ശരിയാണെന്നും കാരവൻ മാസികയുടെ വിവാദ ലക്കത്തിന്റെ പ്രിന്റൗട്ട് ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രിയെയും നരവാനെ പരാമർശിച്ചിട്ടുണ്ടെന്ന് ഇരുവരെയും പ്രതിപക്ഷനേതാവ് ഓർമിപ്പിച്ചു.
പുറത്തിറങ്ങാത്ത പുസ്തകത്തെക്കുറിച്ച് ഒരു മാസികയിൽ വന്ന കാര്യം ഉദ്ധരിക്കാൻ അനുവദിക്കരുതെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. തുടർന്ന് ചട്ടം 349 (i) അനുസരിച്ച് മാസികയിൽനിന്ന് ഉദ്ധരിക്കരുതെന്ന് സ്പീക്കർ ഓം ബിർള റൂളിംഗ് നൽകി.
എന്നാൽ, പത്രമാസികകളിൽനിന്നും പുസ്തകങ്ങളിൽനിന്നും എംപിമാർ പലതവണ ഉദ്ധരിക്കുന്നതാണ് കീഴ്വഴക്കമെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കറും മന്ത്രിമാരും വഴങ്ങിയില്ല. രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച ഗൗരവമായ കാര്യം ഉന്നയിക്കാൻ പ്രതിപക്ഷനേതാവിനെ അനുവദിക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഇതേസമയം, രാജ്യത്തിന്റെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജനറൽ നരവാനെ വെളിപ്പെടുത്തിയ പ്രശ്നം ഇന്നും ലോക്സഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ പിന്നീട് പറഞ്ഞു. പ്രതിപക്ഷ നേതാവും ലോക്സഭയുടെ ഉപനേതാവും അഞ്ച് തവണ എംപിയുമായ രാഹുലിനെ പാർലമെന്റിൽ പ്രസംഗിക്കാൻ പോലും അനുവദിക്കാത്ത സമീപനം ലജ്ജാകരവും അപകടകരവുമാണെന്ന് കോണ്ഗ്രസ് എംപിമാർ പറഞ്ഞു.
Kerala
പാലക്കാട്: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെതിരായ കരസേന മുൻ മേധാവി മനോജ് മുകുന്ദ് നരവനെയുടെ വെളിപ്പെടുത്തലുകൾ ഓരോ ഭാരതീയനെയും ആശങ്കയിലാഴ്ത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
അതിർത്തിയിൽ ചൈനീസ് വെല്ലുവിളി നേരിടുമ്പോൾ, സൈന്യത്തിന്റെ ആത്മവീര്യം തകർക്കുന്ന നിലപാടുകൾ എന്തിന് സ്വീകരിക്കുന്നുവെന്നും സന്ദീപ് ചോദിച്ചു. സത്യം വിളിച്ചുപറയുന്ന ഒരു സൈനികന്റെ പുസ്തകം ജനങ്ങളിലേക്ക് എത്താതിരിക്കാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനെയാണെന്നും സന്ദീപ് കുറിപ്പിലൂടെ ചോദിച്ചു.
"നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കുന്നത് അതിർത്തിയിൽ ഉറക്കമൊഴിച്ച് കാവൽ നിൽക്കുന്ന ധീരരായ സൈനികരുടെ കരുത്തിലാണ്. രാജ്യത്തെ സേവിക്കാൻ സന്നദ്ധരായി വരുന്ന യുവാക്കളുടെ ആവേശം കെടുത്തുന്ന 'അഗ്നിപഥ്' പോലുള്ള പദ്ധതികൾ സൈനിക നേതൃത്വത്തെപ്പോലും ഇരുട്ടിൽ നിർത്തിക്കൊണ്ട് നടപ്പിലാക്കി എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. സൈന്യത്തിന്റെ അന്തസ്സും പ്രൊഫഷണലിസവും തകർക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി എടുക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല.'-സന്ദീപ് കുറിച്ചു.
സൈനിക മേധാവികളുടെ അഭിപ്രായങ്ങളെ മറികടന്നാണോ സുപ്രധാനമായ പ്രതിരോധ തീരുമാനങ്ങൾ എടുക്കുന്നതെന്നും സന്ദീപ് ചോദിച്ചു. ദേശസ്നേഹം എന്നത് വെറും മുദ്രാവാക്യങ്ങളല്ലെന്നും അത് നമ്മുടെ സൈന്യത്തോടും അവരുടെ ഭരണഘടനാപരമായ സ്വയംഭരണത്തോടും കാണിക്കുന്ന ബഹുമാനം കൂടിയാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
രാജ്യസുരക്ഷയുടെ കാര്യത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണെന്നും വിഷയത്തിൽ സത്യം പുറത്തുവന്നേ തീരൂവെന്നും സന്ദീപ് കുറിച്ചു.
2020ൽ ലഡാക്കിലേയ്ക്ക് ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന ഗുരുതര ആരോപണമാണ് നരവനെ ഉന്നയിച്ചിരിക്കുന്നത്. ഇതുവരെ പ്രസിദ്ധീക്കരിക്കാത്ത "ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പിലാണ് ആരോപണമുള്ളത്.
National
ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെതിരെ ഗുരുതര ആരോപണവുമായി കരസേന മുൻ മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പ്. 2020ൽ ലഡാക്കിലേയ്ക്ക് ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന ഗുരുതര ആരോപണമാണ് നരവനെ ഉന്നയിച്ചിരിക്കുന്നത്.
ഇതുവരെ പ്രസിദ്ധീക്കരിക്കാത്ത "ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പിലാണ് ആരോപണമുള്ളത്. ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഞായറാഴ്ച കാരവൻ മാഗസീനിൽ ഈ ഓർമക്കുറിപ്പിന്റെ ചില ഭാഗങ്ങൾ വന്നതിനെത്തുടർന്ന് വൻ വിവാദമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് കാരവാനിൽ വന്ന ഓർമക്കുറിപ്പിന്റെ ഭാഗങ്ങൾ വായിച്ചതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരാണുണ്ടായത്. ഇന്ത്യൻ ഭൂമി ചൈനയ്ക്കു വിട്ടു കൊടുത്തു എന്നത് ഉൾപ്പെടെ ഓർമകുറിപ്പിൽ കേന്ദ്രത്തിനെതിരെ നിരവധി പരാമർശങ്ങൾ ഉണ്ടെന്ന ‘കാരവൻ’ മാഗസിനിലെ ലേഖനമാണ് രാഹുൽ ഗാന്ധി ഉദ്ധരിച്ചത്.
ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ, പുറത്തുവരാത്ത ഓർമക്കുറിപ്പിലെ ഭാഗങ്ങൾ വായിക്കാൻ അനുവദിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു. പത്രകട്ടിംഗിൽ ചർച്ച അനുവദിക്കുന്ന പതിവില്ലെന്ന് സ്പീക്കർ നിലപാട് എടുത്തു. രാഹുലിനെ പിന്തുണച്ച കെ.സി. വേണുഗോപിനോട് രാഹുലിന്റെ അഭിഭാഷകനാകേണ്ടെന്നു സ്പീക്കർ പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരുപക്ഷവും തമ്മിൽ വാക്പോരുണ്ടായത്.
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
Kerala
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്.
"അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണവും അദ്ദേഹത്തിനുണ്ടായിരുന്നു. അജിത് പവാറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന്' രാജ്നാഥ് സിംഗ് പ്രതികരിച്ചു.
ബാരാമതിയിൽ വിമാനം തകർന്നുവീണാണ് അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. അഞ്ച് പേരുടെ മരണം ഡിജിസിഎ സ്ഥിരീകരിച്ചു.
ലാൻഡിംഗിനിടെ വിമാനം വയലിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം. മുംബൈയിൽ നിന്ന് ജന്മനാടായ ബാരാമതിയിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ദുരന്തം ഉണ്ടായത്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് ഒന്പതു മുതൽ ഏപ്രിൽ രണ്ടു വരെയും നടക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച ദിവസമായ ഫെബ്രുവരി ഒന്നിന് രാവിലെ 11ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇക്കാര്യം ദീപിക ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച രാത്രി ചേർന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് (സിസിപിഎ) പാർലമെന്റ് സമ്മേളനത്തിനും ബജറ്റ് അവതരണത്തിനും തീയതികൾ നിർദേശിച്ചത്. കേന്ദ്രമന്ത്രിസഭയുടെ ശിപാർശയോടെ രാഷ്ട്രപതിയാകും പിന്നീട് ഔദ്യോഗികമായി പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുക.
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോടെയാകും 28ന് തുടക്കമാകുക. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ നയപ്രഖ്യാപനം കൂടിയാകും ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതി നടത്തുക. രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയുടെ അവലോകനമായ സാന്പത്തിക സർവേ റിപ്പോർട്ട് തൊട്ടടുത്ത ദിവസമായ 29ന് പാർലമെന്റിൽ വയ്ക്കും.
അവധി ദിവസമാണെങ്കിലും 2017 മുതലുള്ള കീഴ്വഴക്കം പാലിച്ച് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026-27 സാന്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുന്പോ, പിന്നീടോ ഞായാറാഴ്ച ബജറ്റ് അവതരിപ്പിച്ചിട്ടില്ല. മുന്പു മൂന്നു തവണ കേന്ദ്രബജറ്റ് ശനിയാഴ്ചകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ധനമന്ത്രിയെന്ന നിലയിൽ തുടർച്ചയായ ഒന്പതാമത്തെ കേന്ദ്രബജറ്റാകും ഈ വർഷം നിർമല അവതരിപ്പിക്കുക. ഒന്പതു ബജറ്റ് അവതരിപ്പിച്ച പി. ചിദംബരത്തിന്റെ റിക്കാർഡിനൊപ്പമാകുമിത്. പത്തു ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലാണു റിക്കാർഡ്. പ്രണാബ് മുഖർജി എട്ടു തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങളുണ്ടാക്കുകയാണ്. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാക്കിസ്ഥാൻ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സർ ക്രീക്ക് മേഖലയിലെ സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാക്കിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരണവും നടത്തിയിരുന്നു.
പാക്കിസ്ഥാൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ അത് ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലഹോറിൽ വരെ എത്തിയത് ഓർമിപ്പിക്കുന്നു.
കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ 2025ൽ പാക്കിസ്ഥാൻ ഓർക്കണം. സ്വാതന്ത്യ്രത്തിന് 78 വർഷത്തിനിപ്പുറവും പാക്കിസ്ഥാൻ സർ ക്രീക്കുമായി ബന്ധപ്പെട്ട തർക്കം ഉയർത്തുകയാണ്.
പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ നിരവധി തവണ ശ്രമിച്ചതാണ്. എന്നാൽ പാക്കിസ്ഥാന്റെ ഉദ്ദേശ്യമെന്താണെന്നു വ്യക്തമല്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
National
ന്യൂഡൽഹി: ലോകത്ത് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സ്ഥിരം താൽപ്പര്യങ്ങൾ മാത്രമേയുള്ളൂവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുഎസുമായി ബന്ധം വഷളാവുകയും ചൈനയോട് ഇന്ത്യ കൂടുതൽ അടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയുടെ നയവും തന്ത്രവും സ്വാശ്രയത്വവും ശക്തമണ്. ഏത് ആഗോള സമ്മർദ്ദത്തെയും അതിജീവിച്ച് രാജ്യം കൂടുതൽ ശക്തമായി ഉയർന്നുവരുമെന്നും ഇന്ത്യയ്ക്കെതിരെ യുഎസ് ചുമത്തിയ അധിക തീരുവകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല. ഞങ്ങളുടെ കർഷകരുടെയും സംരംഭകരുടെയും താൽപ്പര്യമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. രാജ്യത്തിന്റെ ക്ഷേമത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറല്ല.
എത്ര വലിയ സമ്മർദ്ദമുണ്ടായാലും ഇന്ത്യ അതിന്റെ കർഷകർ, ചെറുകിട വ്യവസായികൾ, കടയുടമകൾ, കന്നുകാലി വളർത്തുന്നവർ, സാധാരണ പൗരന്മാർ എന്നിവരുടെ താൽപ്പര്യങ്ങൾക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത് തുടരും.
കൂടുതൽ മർദ്ദം പ്രയോഗിക്കുന്തോറും പാറ കൂടുതൽ ശക്തമാകുമെന്ന് നമ്മളെല്ലാവരും ഭൂമിശാസ്ത്രത്തിൽ പഠിക്കുന്നുണ്ട്. ഇന്ത്യയുടെ മേൽ എത്രത്തോളം സമ്മർദ്ദം ചെലുത്തുന്നുവോ അത്രയധികം അത് ശക്തമായ പാറയായി മാറുമെന്ന് ഉറപ്പാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്കു രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആദരാഞ്ജലികൾ അർപ്പിച്ചു. ധീരസൈനികരുടെ ത്യാഗം ഇന്ത്യൻ സായുധസേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ കാലാതീതമായ ഓർമപ്പെടുത്തലാണെന്ന് രാഷ്ട്രനേതാക്കൾ പറഞ്ഞു.
"കാർഗിൽ വിജയ് ദിവസത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി ഈ ദിവസം നിലകൊള്ളുന്നു...' രാഷ്ട്രപതി ദ്രൗപദി മുർമു എക്സിൽ എഴുതി.
"കാർഗിൽ വിജയ് ദിവസിൽ, ഏറ്റവും ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ ബഹുമാനം സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.' പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
വീരമൃത്യുവരിച്ച വീരന്മാരുടെ ധൈര്യം ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അവരുടെ അചഞ്ചലമായ ധൈര്യവും ശൗര്യവും തലമുറകളെ പ്രചോദിപ്പിക്കുമെന്നും ഖാർഗെ എക്സിൽ എഴുതി.
1999ൽ ലഡാക്കിലെ വടക്കൻ കാർഗിൽ പർവതനിരകളിൽനിന്ന് പാക്കിസ്ഥാൻ സൈന്യത്തെ തുരത്തി ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) നേതൃത്വത്തിൽ ഇന്നും നാളെയുമായി ചൈനയിലെ ക്വിങ്ദാവോയിൽ നടക്കുന്ന പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻസംഘത്തെ നയിക്കും. 2020ൽ ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാനിലുണ്ടായ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായാണു പ്രതിരോധമന്ത്രി ചൈന സന്ദർശിക്കുന്നത്.
സമ്മേളനത്തിനിടെ ചൈനീസ് പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം ഇരുരാജ്യങ്ങളും ഉന്നതതലത്തിൽ നടത്തുന്ന കൂടിക്കാഴ്ചകൂടിയായിരിക്കുമിത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇതിനോടകം ചൈനയിലെത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിലുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് സമ്മേളനത്തിൽ വ്യക്തമാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എസ്സിഒ രാജ്യങ്ങളുടെ പരസ്പര സഹകരണം, പ്രാദേശിക, അന്തർദേശീയ സമാധാനം, സുരക്ഷ, തീവ്രവാദവിരുദ്ധ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. അന്തർദേശീയ തലത്തിലെ വിവിധ വിഷയങ്ങളിൽ പരസ്പര സഹകരണം ലക്ഷ്യമിട്ടു 2001ലാണ് എസ്സിഒ സംഘടന സ്ഥാപിതമാകുന്നത്. 2017ൽ ഇന്ത്യ ഇതിൽ പൂർണ അംഗമായി. 2023ൽ ചെയർമാൻസ്ഥാനവും ഇന്ത്യ ഏറ്റെടുത്തു. നിലവിൽ പത്തു രാജ്യങ്ങളാണ് സംഘടനയിലുള്ളത്.