Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനലിൽ കടന്ന് ആഴ്സണൽ. സെമിഫൈനലിന്റെ ഇരു പാദങ്ങളിലുമായി അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിലെത്തിയത്.
ചൊവ്വാഴ്ച നടന്ന രണ്ടാം പാദ മത്സരം ആഴ്സണൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിക്കുകയായിരുന്നു. ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും ഓര ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ 2-1ന് ആഴ്സണൽ ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
മെയ് 30 നാണ് ഫൈനൽ. ബയറൺ മ്യൂണിക്ക്-പിഎസ്ജി സെമിയിലെ വിജയിയെ ആയിരിക്കും ഫൈനലിൽ ആഴ്സണൽ നേരിടുക.
Sports
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ഫൈനലിൽ കടന്ന് മാഞ്ചസ്റ്റർ സിറ്റി. ശനിയാഴ്ച നടന്ന സെമിഫൈനലിൽ സതാംപ്ടണെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനലിലെത്തിയത്.
ജെറെമി ഡോക്കുവും നിക്കോ ഗോൺസാലസും ആണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഫിൻ അസാസാണ് സതാംപ്ടണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
എഫ്എ കപ്പ് ഫുട്ബോളില്‍ ഏഴുവട്ടം ചാമ്പ്യന്മാരാണ് മാഞ്ചെസ്റ്റര്‍ സിറ്റി. കഴിഞ്ഞവര്‍ഷം ഫൈനലിലെത്തിയെങ്കിലും ക്രിസ്റ്റല്‍ പാലസിനോട് തോറ്റിരുന്നു. 2023-ലാണ് സിറ്റി അവസാനമായി എഫ്എ കപ്പ് നേടിയത്.
ഇന്ന് രാത്രി നടക്കുന്ന ചെല്‍സി-ലീഡ്സ് മത്സരത്തിലെ വിജയികളെയാകും സിറ്റി ഫൈനലില്‍ നേരിടുക. രാത്രി 7.30-നാണ് ചെല്‍സി-ലീഡ്സ് മത്സരം.
Sports
നിംഗ്ബോ(ചൈന): ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടി സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തകർത്താണ് ആയുഷ് ക്വാർട്ടറിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്റെ ജയം. സ്കോർ: 23-21, 21-17.
ആദ്യ റൗണ്ടില്‍ ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ലി ഷി ഫെങിനെ (21-13, 21-16) അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ആയുഷ്, അവസാന എട്ടിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ തായ്വാന്റെ ചി യു ജീനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 21-16, 21-12.
Sports
ലണ്ടൻ: എഫ്എ കപ്പിൽ സെമിയിൽ കടന്ന് ചെൽസി. ശനിയാഴ്ച നടന്ന ക്വാർട്ടറിൽ പോർട്ട് വെയിലിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തു.
ചെൽസിക്ക് വേണ്ടി ജോറൽ ഹാറ്റോ, ജാവോ പെഡ്രോ, ടോസിൻ അടാരാബൈയോ, ആൻഡ്രെ സാന്റോസ്, എസ്റ്റെവയോ, അലസാൻട്രോ ഗർനാച്ചോ എന്നിവരാണ് ഗോളുകൾ നേടിയത്. പോർട്ട് വെയിൽ താരം ജോർദാൻ ലോറെൻസിന്റെ ഓൺ ഗോളും ചെൽസിയുടെ ഗോൾ പട്ടികയിലുണ്ട്.
ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലായിരുന്നു മത്സരം. ആഴ്സണലിനെ തകർത്ത് സതാംപ്ടണും സെമിയിലെത്തി.
Sports
ബിർമിംഗ്ഹാം: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലീഷ് കരുത്തരായ ആസ്റ്റൺ വില്ല. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ തകർത്താണ് ആസ്റ്റൺ വില്ല ക്വാർട്ടറിൽ കടന്നത്. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആസ്റ്റൺ വില്ല വിജയിച്ചത്.
വ്യാഴാഴ്ച നടന്ന രണ്ടാം പാദ മത്സരം ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തമാക്കുകയായിരുന്നു. ജോൺ മക്ഗിനും ലിയോൺ ബെയ്ലിയും ആണ് ഗോളുകൾ നേടിയത്.
ആദ്യ പാദ മത്സരത്തിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയും ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്.
Sports
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിലെത്തി സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ്. പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്താണ് റയൽ ക്വാർട്ടറിൽ കടന്നത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ വിജയിച്ചത്.
ചൊവ്വാഴ്ച നടന്ന രണ്ടാം പാദ മത്സരം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ സ്വന്തമാക്കി. വിനിഷ്യസ് ജൂനിയറാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്.
എർലിംഗ് ഹാലണ്ടാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ആദ്യ പാദ മത്സരത്തിൽ റയൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കർഷക പെൻഷൻ 10,115പേർക്കുകൂടി അനുവദിച്ചു. ചെറുകിട- നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ 2021നു ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകരെകൂടി ഉൾപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. 2000 രൂപ വീതമാണ് പെൻഷൻ. ഇതിനായി 24.276 കോടി രൂപ അനുവദിക്കും. ഇതിനു പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെകൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപയുടെ കുടിശിക അനുവദിക്കാനും തീരുമാനിച്ചു.
നിലവിൽ വിതരണം ചെയ്തു കഴിഞ്ഞ 87.89 കോടി രൂപയ്ക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 1,50,267 കർഷകർക്കാണ് തുക വിതരണം ചെയ്യുക. സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിൽ 2024 ജൂണ്‍ മുതൽ കുടിശികയുള്ള 43.19 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ വിതരണം ചെയ്തു കഴിഞ്ഞ 136 കോടി രൂപയ്ക്കു പുറമേയാണ് തുക അനുവദിക്കുക. 18,171 കർഷകർക്കാണ് ഇൻഷ്വറൻസ് അനുകൂല്യം നൽകാനുള്ളത്.
വിളനാശത്തിനുള്ള അടിയന്തര സഹായ പദ്ധതിയിലും സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിലുമുള്ള കുടിശിക തീർക്കുന്നതിന് കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്നും തുക ചെലവഴിക്കാനും തീരുമാനിച്ചു.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്നു മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ അഞ്ച് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പോലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്നാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
Sports
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് വെസ്റ്റ് ഹാം യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന അഞ്ചാം റൗണ്ട് മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഹാം ക്വാർട്ടറിലെത്തിയത്.
പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്.
ജാരോഡ് ബോൻ ആണ് വെസ്റ്റ് ഹാമിന് വേണ്ടി ഗോളുകൾ നേടിയത്. ഇഗോർ തിയാഗോയാണ് ബ്രെന്റ്ഫോഡിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
ഷൂട്ടൗട്ടിൽ വെസ്റ്റ് ഹാമിന്റെ അഞ്ച് താരങ്ങളും കൃത്യമായി പന്തിനെ വലയിലെത്തിച്ചപ്പോൾ ബ്രെന്റ്ഫോർഡിന്റെ രണ്ട് താരങ്ങൾക്ക് ലക്ഷ്യം തെറ്റി. ഇതോടെ വെസ്റ്റ് ഹാം ക്വാർട്ടറിലേയ്ക്ക് മുന്നേറിയത്.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ. പുരുഷ സിംഗിൾസ് സെമിഫൈനലിൽ കാനഡയുടെ വിക്ടർ ലായ്യെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലെത്തിയത്.
സെമിയിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ വിജയിച്ചത്. ആദ്യ ഗെയിം ലക്ഷ്യ ജയിച്ചപ്പോൾ രണ്ടാം ഗെയിം സ്വന്തമാക്കി വിക്ടർ ലായ് ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിം വിജയിച്ച് ലക്ഷ്യം മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോർ: 21-16, 18-21, 21-15.
97 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ഫൈനലിൽ ചൈനീസ് തായ്പേയ് താരം ലിൻ ചുൻ-യി ആണ് ലക്ഷ്യയുടെ എതിരാളി.
Sports
ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വിമൻസ് ഏഷ്യകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ എ. ബാങ്കോക്കിൽ നടന്ന സെമിയിൽ ശ്രീലങ്ക എയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ എ ഫൈനലിൽ കടന്നത്.
ശ്രീലങ്ക എ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 13.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ വൃന്ദാ ദിനേഷിന്റെയും ക്യാപ്റ്റൻ രാധാ യാദവിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ എ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
വൃന്ദ 42 റൺസാണെടുത്തത്. 20 പന്തിൽ എട്ട് ബൗണ്ടറി അടങ്ങുന്നതായിരുന്നു വൃന്ദയുടെ ഇന്നിംഗ്സ്. രാധാ യാദവ് 31 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയാണ് രാധ അടിച്ചത്. അനുഷ്ക ശർമ 27 റൺസെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ശസിനി ജിംഹാനി രണ്ട് വിക്കറ്റെടുത്തു. യശാന്തി നിമാന്തിക ഒരു വിക്കറ്റ് വീഴ്ത്തി.
Sports
കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന് ജമ്മു കാഷ്മീർ. സെമി ഫൈനലിൽ ബംഗാളിനെ ആറ് വിക്കറ്റിന് തകർത്താണ് ജമ്മു കാഷ്മീർ ഫൈനലിലെത്തിയത്.
ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ജമ്മു കാഷ്മീർ മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 43 റൺസെടുത്ത വൻഷജ് ശർമയുടെയും 30 റൺസെടുത്ത അബ്ദുൾ സമദിന്റെയും 27 റൺസെടുത്ത ശുഭം പുന്ദിറിന്റെയും മികവിലാണ് ജമ്മു കാഷ്മീർ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ജമ്മു കാഷ്മീർ 83 റൺസ് കൂടി ചേർത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇന്ന് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ബംഗാളിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ ആകാഷ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീർ 302 റൺസാണെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 328 റൺസെടുത്ത ബാഗാൾ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുകയായിരുന്നു. 99 റൺസിൽ ബംഗാൾ ഓൾഔട്ടായതോടെയാണ് ജമ്മു കാഷ്മീരിന് 125 റൺസ് വിജയലക്ഷ്യം ആയത്.
രണ്ടാം ഇന്നിംഗ്സിൽ 24 റൺസെടുത്ത ഷാഹ്ബാസ് അഹ്മദാണ് ബംഗാളിന്റെ ടോപ്സ്കോറർ. സൂരജ് സിന്ധു ജയ്സ്വാൾ 14 റൺസെടുത്തു. ജമ്മു കാഷ്മീരിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ബംഗാൾ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു.
ജമ്മു കാഷ്മീരിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ സുനിൽ കുമാറും ഓഖിബ് നബി ദറും നാല് വിക്കറ്റ് വീതം വീഴ്ത്തി. യുദ്വീർ സിംഗ് ചരക് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.
കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.
ഫൈനലിൽ കർണാടക-ഉത്തരാഖണ്ഡ് സെമിയിലെ വിജയി ആയിരിക്കും ജമ്മു കാഷ്മീരിന്റെ എതിരാളികൾ. ഈ മാസം 24മുതലാണ് ഫൈനൽ.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.
അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.
ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്റെ ഇന്നിംഗ്സ്.
ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആറാം കീരിടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. ഇന്ന് നടന്ന സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ 27 റൺസിന് തകർത്താണ് ഇംഗ്ലീഷ് പട ഫൈനലിലെത്തിയത്.
ഇംഗ്ലണ്ട് ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 250 റൺസിൽ ഓൾഔട്ടായി. ഓസീസ് ക്യാപ്റ്റൻ ഒലിവർ പീക്ക് തകർപ്പൻ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 88 പന്തിൽ നിന്ന് 100 റൺസാണ് പീക്ക് എടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു പീക്കിന്റെ ഇന്നിംഗ്സ്.
47 റൺസെടുത്ത നിതേഷ് സാമുവലും 34 റൺസെടുത്ത ആര്യൻ ശർമയും തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി സെബാസ്റ്റ്യൻ മോർഗനും ജെയിംസ് മിന്റോയും മന്നി ലംസ്ഡെനും റാൽഫി ആൽബർട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അലക്സ് ഫ്രെഞ്ചും ഫർഹാൻ അഹ്മദും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 277 റൺസെടുത്തത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്റെയും കാലെബ് ഫാൽകോണറിന്റെ ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്റെ ഇന്നിംഗ്സ്.
കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ സെമി പോരാട്ടത്തിലെ വിജയി ആയിരിക്കും ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. വെള്ളിയാഴ്ചയാണ് ഫൈനൽ.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിൽ കടന്ന് വിദർഭ. ഇന്ന് നടന്ന ക്വാർട്ടറിൽ ഡൽഹിയെ 76 റൺസിന് തോൽപ്പിച്ചാണ് വിദർഭ സെമിയിലെത്തിയത്.
വിദർഭ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 45.1 ഓവറിൽ 224 റൺസിൽ ഓൾഔട്ടായി. 66 റൺസെടുത്ത വിക്കറ്റ്കീപ്പർ അനുജ് റാവത്തിന് മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങാനായത്. വൈഭവ് കണ്ഡ്പാലും പ്രിയാൻഷ് ആര്യയും 28 റൺസ് വീതം എടുത്തു.
വിദർഭയ്ക്ക് വേണ്ടി നച്ചികേത് ഭൂട്ടെ നാല് വിക്കറ്റെടുത്തു. നായകൻ ഹർഷ് ദുബെ മൂന്ന് വിക്കറ്റും പ്രഫുൽ ഹിൻജെ രണ്ട് വിക്കറ്റും യഷ് കദം ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത വിദർഭ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസെടുത്തത്. യഷ് റാത്തോഡിന്റെയും അഥർവ ടായ്ഡെയുടെയും അർധ സെഞ്ചുറികളുടെയും ധ്രുവ് ഷോറെയുടെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് വിദർഭ മികച്ച സ്കോർ പടുത്തുയർത്തിയത്.
86 റൺസെടുത്ത യഷ് റാത്തോഡാണ് വിദർഭയുടെ ടോപ്സ്കോറർ. അഥർവ 62 റൺസും ഷോറെ 49 റൺസും എടുത്തു. ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ, നവ്ദീപ് സെയ്നി, പ്രിൻസ് യാദവ്, നിതീഷ് റാണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയും സൗരാഷ്ട്രയും സെമിയിൽ. ഇന്ന് ക്വാർട്ടറിൽ മുംബൈയെ തോൽപ്പിച്ചാണ് കർണാടക സെമിയിലെത്തിയത്. ക്വാർട്ടറിൽ ഉത്തർ പ്രദേശിനെ പരാജയപ്പെടുത്തിയാണ് സൗരാഷ്ട്ര സെമിയിൽ കടന്നത്.
രണ്ട് മത്സരങ്ങളും മഴ കാരണം തടസപ്പെട്ടതിനെ തുടർന്ന് ജയദേവന്റെ വിജെഡി രീതിയനുസരിച്ചാണ് വിജയികളെ തീരുമാനിച്ചത്. ഇതനുസരിച്ച് കർണാടക 55 റൺസിനും സൗരാഷ്ട്ര 17 റൺസിനുമാണ് വിജയിച്ചത്.
കർണാടകയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണെടുത്തത്. 86 റൺസെടുത്ത ഷംസ് മുലാനിയാണ് കർണാടകയുടെ ടോപ്സ്കോറർ. 38 റൺസെടുത്ത സിദ്ദേഷ് ലാഡും 33 റൺസെടുത്ത സായ്രാജ് പാട്ടീലും തിളങ്ങി.
കർണാടകയ്ക്ക് വേണ്ടി വിദ്യാദർ പാട്ടീൽ മൂന്ന് വിക്കറ്റെടുത്തു. വിദ്വത് കവേരപ്പയും അഭിലാഷ് ഷെട്ടിയും രണ്ട് വിക്കറ്റ് വീതവും വി. വൈശാഖ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്.
81 റൺസുമായി ദേവ്ദത്ത് പടിക്കലും 74 റൺസുമായി കരുൺ നായരുമായിരുന്നു ക്രീസിൽ. മഴ മാറാൻ കാത്ത് നിന്നെങ്കിലും ശമിക്കാത്തതിനെ തുടർന്ന് 55 റൺസിന് കർണാടകയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
സൗരാഷ്ട്രക്കെതിരായ ക്വാർട്ടറിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഉത്തർപ്രദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 310 റൺസാണെടുത്തത്. 88 റൺസ് വീതമെടുത്ത അഭിഷേക് ഗോസ്വാമിയുടെയും സമീർ റിസ്വിയുടെയും 35 റൺസെടുത്ത പ്രിയം ഗാർഗിന്റെയും മികവിലാണ് ഉത്തർപ്രദേശ് കൂറ്റൻ സ്കോർ എടുത്തത്.
സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതൻ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രേരക് മംഗതും അൻഗുർ പൻവാറും രണ്ട് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 40.1 ഓവറിൽ 238 റൺസെടുത്ത് നിൽക്കെയാണ് മഴ പെയ്തത്.
100 റൺസുമായി ഹാർവിക്ക് ദേശായിയും 40 റൺസെടുത്ത ചിരാഗ് ജാനിയുമായിരുന്നു ക്രീസിൽ. 67 റൺസെടുത്ത പ്രേരക് മംഗതും തിളങ്ങി. മഴ മാറാത്തതിനെ തുടർന്ന് സൗരാഷ്ട്ര 17 റൺസിന് മത്സരം സ്വന്തമാക്കുകയായിരുന്നു.