വനിതാ ടി20 ലോകകപ്പിന്റെ ഫൈനലിൽ കടന്ന ഓസ്ട്രേലിയൻ താരങ്ങളുടെ ആഹ്ലാദം
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റുകൾക്ക് തകർത്താണ് ഓസ്ട്രേലിയ ഫൈനലിൽ കടന്നത്.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 13 ഓവറിൽ ഓസ്ട്രേലിയ മറികടന്നു. അർധ സെഞ്ചുറി നേടിയ ബെത് മൂണിയുടെയും ആഷ്ലെ ഗാർഡ്നറിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഓസ്ട്രേലിയ അനായാസമായി ലക്ഷ്യം മറികടന്നത്.
ബെത് മൂണി 61 റൺസാണെടുത്തത്. 36 പന്തിൽ എട്ട് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിംഗ്സ്. ഗാർഡ്നർ 35 റൺസാണ് സ്കോർ ചെയ്തത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ക്യാപ്റ്റൻ ഹെയ്ലി മാത്യൂസും ചിനെലെ ഹെൻറിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 125 റൺസെടുത്തത്.
30 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും 26 റൺസെടുത്ത ഡിയാൻഡ്ര ഡോട്ടിന്റെയും 22 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഷെമെയ്ൻ കാംപ്ബെല്ലെയുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മോളിനെക്സും ആഷ്ലെ ഗാർഡ്നറും ജോർജിയ വെസർഹാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്നാബെൽ സതർലൻഡ് ഒരു വിക്കറ്റെടുത്തു.
ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയിയെ ആണ് ഓസ്ട്രേലിയ ഫൈനലിൽ നേരിടുക. ഞായറാഴ്ചയാണ് ഫൈനൽ.