'പ്രകൃതിദത്ത' രീതിയിൽ പ്രസവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് മരിച്ച മുപ്പത്തിരണ്ടുകാരി ശശികല
തിരുപ്പൂർ: ആശുപത്രിയിലെ പ്രസവവും അലോപ്പതി ചികിത്സയും ഒഴിവാക്കി വീട്ടിൽ 'പ്രകൃതിദത്ത' രീതിയിൽ പ്രസവിക്കാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിനിയായ ശശികലയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കൊളന്തൈസാമിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. വീട്ടിൽ പ്രസവിക്കാൻ കുടുംബം യൂട്യൂബ് ദൃശ്യങ്ങളെയാണ് ആശ്രയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആദ്യ പ്രസവം സിസേറിയൻ ആയിരുന്നതിനെ തുടർന്ന് ശശികലയ്ക്ക് അലോപ്പതി ചികിത്സയോട് കടുത്ത വിമുഖത തോന്നിയിരുന്നു. രണ്ടാമത്തെ പ്രസവത്തിൽ സിസേറിയൻ ഒഴിവാക്കാനും പ്രകൃതിദത്തമായ രീതിയിൽ കുഞ്ഞിന് ജന്മം നൽകാനുമായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിനായി സർക്കാർ ആരോഗ്യ പ്രവർത്തകരുടെ നിരന്തരമായ നിർദേശങ്ങളും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും ഇവർ പൂർണമായി ഒഴിവാക്കുകയായിരുന്നു.
വീട്ടിൽ വെച്ച് ശശികല ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നൽകിയെങ്കിലും, പ്രസവത്തിന് ശേഷം പ്ലാസന്റ പുറത്തെടുക്കാനാകാതെ വരികയും കടുത്ത രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. നില വഷളായതോടെ യുവതിയെ ആദ്യം പെരുന്തുറൈയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് നിലവിൽ സുരക്ഷിതമായിരിക്കുന്നു.
കുടുംബത്തിന്റെ ഭാഗത്തുനിന്ന് പരാതികളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ ഭർത്താവിനെതിരെ നരഹത്യയ്ക്കും നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് പ്രകാരവും കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Tamil Nadu woman hemorrhage Pregnancy Latest News