Kerala
കൊച്ചി: മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
ജസ്റ്റിസ് എസ്. ഈശ്വരനാണ് താത്ക്കാലികമായി ലേലം തടഞ്ഞ് ഇടക്കാല ഉത്തരവിട്ടത്. സര്‍ക്കാരിനടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവായി.
District News
ചെറുതോണി: കാൽനട, വാഹനയാത്രികർക്കു ഭീഷണിയായിരിക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് - തടിയമ്പാട് റോഡിൽ പാപ്പൻസ് കിച്ചനു സമീപമാണ് റോഡരികിലെ മരം ഭീഷണിയായിരിക്കുന്നത്. എതിർദിശയിലെ വൈദ്യുതിലൈനിനു മുകളിലേക്കാണ് മരം ചാഞ്ഞുനിൽക്കുന്നത്.
സ്കൂൾ വാഹനങ്ങളും സർവീസ് ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും യാത്ര ചെയ്യുന്ന പ്രധാന റോഡിലാണ് മരം അപകടഭീഷണിയായിരിക്കുന്നത്.
കാലവർഷം ശക്തമാകുന്നതോടെ മരം കടപുഴകി റോഡിലേക്കും വൈദ്യുതിലൈനിലേക്കും പതിക്കാനുള്ള സാധ്യതയേറെയാണെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. അടിയന്തരമായി മരം മുറിച്ചുമാറ്റി ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിലെ കൂടൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മുകളിൽ ആൽമരം വീണു. ഇന്ന് പുലർച്ചെയാണ് സംഭവം
സ്കൂൾ പ്രവൃത്തി സമയമല്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് നീക്കുന്ന നടപടികൾ തുടരുകയാണ്.
അപകടകരമായ വിധത്തിൽ നിന്ന മരം മുറിച്ചുമാറ്റണമെന്ന് ജില്ലാ പഞ്ചായത്തിനോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി ഉയരുന്നുണ്ട്. മരം മുറിക്കാൻ ഫണ്ടില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വർഷം ചില മരങ്ങളുടെ ചില്ലകൾ മുറിച്ച് നീക്കിയത് അധ്യാപകരുടെ കൈയിൽനിന്ന് പണം മുടക്കിയാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Kerala
ആലപ്പുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. എടത്വാ ഒലക്കപാടിൽ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 ന് എടത്വാ- തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവിനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് കാർ മരത്തിൽ ഇടിച്ചത്.
പോലീസ് എത്തി ഏലിക്കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന മകൻ റോൺസിക്കും ബന്ധുവായ ഒലക്കപാടിൽ ലാലിച്ചന്റെ മകൻ ലിജിനും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് മേൽ നടപടി സ്വീകരിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡിയിൽ അങ്കണവാടി അധ്യാപികയെ അഞ്ച് പേർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഭർത്താവ് വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് വസന്തകുമാരിയെയാണ് ഔട്ടി ബന്ദപ്പ, കോത്തഗിരി രാമുലു, ഭൂതല വൈദ്യനാഥ്, ഔട്ടെ സായവ്വ, ചക്കാലി ബാലാമണി എന്നിവർ ചേർന്ന് കെട്ടിയിട്ട് മർദിച്ചത്.
അങ്കണവാടിയിലായിരുന്ന വസന്തകുമാരിയെ അഞ്ച് പേരും ചേർന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വസന്തകുമാരിയുടെ ഭർത്താവ് പ്രഭാകർ അയൽവാസികളിൽ നിന്ന് പണം വാങ്ങിയെന്നും എന്നാൽ അത് തിരികെ നൽകിയില്ലെന്നുമാരോപിച്ചാണ് മർദിച്ചത്.
പ്രഭാകരിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് വസന്തകുമാരിയെ മർദിച്ചത്. വിവരം അറിഞ്ഞ വസന്തകുമാരിയുടെ കുടുംബം സ്ഥലത്തെത്തിയപ്പോഴാണ് ഇവരെ മോചിപ്പിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഭാകരിന്റെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
Kerala
പുനലൂർ: മുക്കടവ് ആളുകേറമലയിൽ ആറുമാസം മുമ്പ് കത്തിക്കരിഞ്ഞ മൃതദേഹം മരത്തിൽ ചങ്ങലയ്ക്കിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്.
ഈ കേസിൽ പ്രതിയെന്നു സംശയിച്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി അന്വേഷണം നടത്തിയ ആളിന്റേതാണ് മൃതദേഹമെന്ന് പോലീസ്. ആലപ്പുഴ താമരക്കുളം ചേറ്റാരിക്കൽ ക്ഷേത്രത്തിനു സമീപം വേടരപ്ലാവിൽ വീട്ടിൽ കുട്ടിയുടെ മകൻ പാപ്പർ എന്ന അനിക്കുട്ടന്റെ(46) മൃതദേഹമാണ് മുക്കടവിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. എന്നാൽ ഇതു കൊലപാതകമോ ആത്മഹത്യ യോ എന്ന് സ്ഥിരീകരിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. മരിച്ചയാളിനെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് സൂചിപ്പിച്ചു. അതേസമയം കേസ് സംബന്ധിച്ച അന്വേഷണവും ഇപ്പോഴത്തെ കണ്ടെത്തലും ദുരൂഹത ഉയർത്തുന്നു.
പുനലൂർ- പൊൻകുന്നം സംസ്ഥാന ഹൈവേയിൽ മുക്കടവിനു സമീപം ആളുകേറാ മലയിൽ റബർ തോട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ 23നാണ് മൃതദേഹം കണ്ടെത്തിയത്. ഇടതു കാലിന് സ്വാധീനം ഇല്ലാത്ത മധ്യവയസ്കന്റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച് പൂട്ടിട്ട നിലയിലായിരുന്നു. ആളിനെ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ മുഖം ഉൾപ്പെടെ കത്തിക്കരിഞ്ഞിരിന്നു.
ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവും മുഖം ഉൾപ്പെടെ ശരീരഭാഗം ആസിഡ് ഒഴിച്ചു ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.
സാഹചര്യത്തെളിവുകളും മറ്റും കണക്കിലെടുത്ത് ആസൂത്രിതമായ കൊലപാതകം ആണെന്ന നിലയിലായിരുന്നു പോലീസ്. മരിച്ചയാളിനെ തിരിച്ചറിയുന്നതിനടക്കം പോലീസ് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചു. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള മാൻ മിസിംഗ് കേസുകളും ശേഖരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വെട്ടിത്തിട്ടയിലെ ഒരു പെട്രോൾ പമ്പിൽ നിന്നും കന്നാസുമായി നിൽക്കുന്ന അനിക്കുട്ടന്റെ ദൃശ്യം പോലീസിനു ലഭിച്ചത് നിർണായകമായി. പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ ഒരു വെള്ള കന്നാസ് മൃതദേഹത്തിനു സമീപത്തു നിന്നും പോലീസ് അന്ന് കണ്ടെടുത്തിരുന്നു. ഇതാണ് അനിക്കുട്ടനിലേക്ക് അന്വേഷണം നീളാൻ കാരണം.
അനിക്കുട്ടൻ ഈ കേസിൽപ്പെട്ടയാൾ ആകാമെന്ന നിഗമനത്തിൽ ഇയാളെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അനിക്കുട്ടന്റെ ബന്ധുക്കളെ കണ്ടെത്തി ഡിഎൻഎ ശേഖരിച്ച് പരിശോധന നടത്തി. ഈ കേസിൽ പ്രതിയാകാമെന്ന് ആദ്യം മുതൽ തന്നെ സംശയിച്ചിരുന്ന അനിക്കുട്ടനാണ് മരിച്ചത് എന്നുള്ള വിവരം ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
2025 സെപ്റ്റംബറിൽ ചാരുംമൂട് നിന്നും ടൈൽസ് ജോലിക്കാരനായ അനിക്കുട്ടനെ കാണാതായതായും മൃതദേഹം കണ്ടെത്തിയതിന് അടുത്ത ദിവസങ്ങളിൽ അനിക്കുട്ടന്റെ സാന്നിധ്യം പുനലൂരിൽ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സെപ്റ്റംബർ 17ന് ഉച്ചകഴിഞ്ഞ് 3.18ന് കന്നാസുമായി അനിക്കുട്ടൻ വെട്ടിത്തിട്ടയിലെ പമ്പിൽ നിൽക്കുന്ന വിവിധ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇയാൾ പ്രതിയായിരിക്കാമെന്ന സംശയമായിരുന്നു ആദ്യം മുതൽ പോലീസിന്.
District News
തിരുവനന്തപുരം: പുലയനാര്‍ക്കോട്ടയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പുളി അടര്ത്തിയിടുന്നതിനിടെ കാല്‍വഴുതി താഴെവീണ് പരിക്കേറ്റ വയോധികന് മരിച്ചു. ചെറുവയ്ക്കല്‍ കെജിആര്എഎ 45 സുജിത ഭവനില്‍ പി. സുന്ദരന്‍ (66) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ട് മണിയോടുകൂടിയാണ് അപകടം. മരംമുറിക്കുന്നതിനും പുളിയടര്ത്തുന്നതിനും പോകുന്ന തൊഴിലാളിയായിരുന്നു സുന്ദരന്‍. ഇന്നലെ രാവിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൂറ്റന്‍ പുളിമരത്തില്‍ നിന്നാണ് കാല്‍വഴുതി റോഡില്‍വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.
ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 2.30നായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയില്‍. ഡി. ലതയാണ് ഭാര്യ. മക്കള്‍: എസ്. സുനില്‍കുമാര്‍, എസ്. സുജിത. മരുമക്കള്‍: എസ്.ആര് രമ്യ, ജി. സന്തോഷ്.
District News
പുൽപ്പള്ളി: മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. മരക്കടവ് മഞ്ഞളാത്ത് പ്രസാദാണ്(55)മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ മൂഴിമലയിൽ സ്വകാര്യ കൃഷിയിടത്തിലാണ് അപകടം.
കൂടെയുണ്ടായിരുന്നവർ ഒച്ചയിട്ടതിനെത്തുടർന്നു നാട്ടുകാരെത്തി മരം മുറിച്ചുമാറ്റിയാണ് പ്രസാദിനെ പുറത്തെടുത്തത്. ഉടൻ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലീല.
National
റായ്പുർ: ചത്തീസ്ഗഡിൽ ഹോംവർക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. സൂരജ് പുരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
ഹോംവർക്ക് പൂർത്തിയാക്കാത്തതിനാണ് എൽകെജി വിദ്യാർഥിയെ രണ്ട് അധ്യാപകർ ചേർന്ന് മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തിൽ രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു.
പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയര്‍ ഉപയോഗിച്ച് കെട്ടി മരത്തിന്റെ കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു. സ്കൂള്‍ പരിസരത്ത് തന്നെയുള്ള ഒരു മരത്തിലാണ് കുട്ടിയെ കെട്ടിത്തൂക്കിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടതും അധ്യാപകരെ സസ്പെന്റ് ചെയ്തതും.
സംഭവം നടക്കുമ്പോൾ പരിസരത്ത് ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. യുവാവ് ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ രണ്ട് അധ്യാപികമാരും ശ്രമിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.
Kerala
തൃശൂർ: കണ്ടെയ്നർ ലോറി ഇടിച്ച് ഒടിഞ്ഞുവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
കോഴിക്കോടു ഭാഗത്തുനിന്ന് വന്നിരുന്ന ലോറി മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര.
കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു. റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിർത്താതെ പോയി.
District News
എടക്കര: കാറ്റിലും മഴയിലും പോത്തുകല്ലിൽ വ്യാപക നാശം. ശക്തമായ കാറ്റിൽ പനങ്കയം ക്ഷേത്രത്തിനടുത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ടിപ്പറുകൾക്ക് മുകളിൽ തേക്ക് മരങ്ങൾ പൊട്ടി വീണു. കൊച്ചുട്ടൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ടിപ്പറിന് കേടുപാടുകൾ സംഭവിച്ചു.
ഡ്രൈവർമാർ വാഹനത്തിന് പുറത്തായതിനാൽ അപകടമുണ്ടായില്ല. പ്രദേശത്ത് മരങ്ങൾ പൊട്ടി വീണ് പത്തോളം വെദ്യുത പോസ്റ്റുകൾ തകർന്നിട്ടുണ്ട്. മേഖലയിൽ വൈദ്യുതി ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല.
വെള്ളിമുറ്റം ബൈപാസ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് പ്രദേശത്ത് അതിശക്തമായ കാറ്റും മഴയുമുണ്ടായത്. സമീപ പഞ്ചായത്തുകളിലും ശക്തമായ കാറ്റ് വീശിയിരുന്നു.
District News
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ 2020-2021ൽ നടന്ന അനധികൃത ഈട്ടിമുറിയിൽ ആദിവാസികളും ചെറുകിട കർഷകരും അടക്കം റവന്യു പട്ടയം ഉടമകൾക്കെതിരായ കെഎൽസി(കേരള ലാൻഡ് കണ്‍സർവൻസി) നടപടി ഒഴിവാകില്ല. കെഎൽസി നടപടിയിൽ അപാകത പരിഹരിച്ച് അപ്പീൽ സമർപ്പിക്കുന്നതിന് മാനന്തവാടി ആർഡിഒ 29 ഭൂവുടമകൾക്ക് നോട്ടീസ് അയച്ചു. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് ആദിവാസികൾക്കും കർഷകർക്കുമെതിരേ കെഎൽസി നടപടികൾ ഉണ്ടാകില്ലെന്ന് ഭരണപക്ഷത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. എന്നിരിക്കേ ആർഡിഒയുടെ നോട്ടീസ് ലഭിച്ചവർ അങ്കലാപ്പിലാണ്.
കെഎൽസി നടപടികൾ ഒഴിവാക്കുന്നതിന് പട്ടയം ഉടമകൾ ആർഡിഒയുടെ കാര്യാലയത്തിൽ വെവ്വേറെ അപ്പീൽ സമർപ്പിച്ചിരുന്നു. ഈ അപ്പീലുകൾ അപാകതകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കുന്നതിന് ആർഡിഒ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ മുഖേന കക്ഷികൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ നടപടികൾ ഒഴിവാകുമെന്ന വിശ്വാസത്തിൽ പട്ടയം ഉടമകൾ കുറ്റം തീർത്ത് അപ്പീൽ സമർപ്പിച്ചിരുന്നില്ല.
അപാകത പരിഹരിച്ച അപ്പീൽ 15 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് ഭൂവുടമകൾക്ക് ലഭിച്ച നോട്ടീസിൽ. അല്ലാത്തപക്ഷം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. അപ്പീൽ സമർപ്പണത്തിന് ഇനി അവസരം ഉണ്ടാകില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബർ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃത ഈട്ടിമുറി നടന്നത്.
മുറിക്കാൻ സർക്കാർ അനുമതിയുണ്ടെന്നു തെറ്റിധരിപ്പിച്ചാണ് കച്ചവടക്കാർ കർഷകരിൽനിന്നു ഈട്ടികൾ വിലയ്ക്കുവാങ്ങിയത്. കച്ചവടക്കാരുടെ വാക്ക് വിശ്വസിച്ച് മരങ്ങൾ നിസാര വിലയ്ക്ക് വിറ്റവരാണ് കെണിയിലായത്. പലരും ദൈനംദിന ജീവിതത്തിനു ബുദ്ധിമുട്ടുന്നതിനിടെയാണ് കെഎൽസി നടപടികൾ നേരിടേണ്ട സാഹചര്യം.
നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെഎൽസി നടപടിക്കു വിട്ടത്. ഇതിൽ 37 എണ്ണത്തിൽ 8.29 കോടി രൂപ പിഴ കണക്കാക്കിയിരുന്നു. ഈ കേസുകളിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ നോട്ടീസ് ലഭിച്ച പട്ടയം ഉടമകൾ. 2021 ഫെബ്രുവരിയിൽ ആരംഭിച്ചതാണ് കെഎൽസി നടപടികൾ. മന്ത്രിസഭാ തീരുമാനത്തിനു വിധേയമായി ലാൻഡ് റവന്യു കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ കെഎൽസി നടപടികൾ ഒഴിവാകൂവെന്നാണ് നിയമരംഗത്തുള്ളവരുടെ അഭിപ്രായം.
സർക്കാർ നീക്കം അനുവദിക്കില്ല: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് റവന്യു പട്ടയം ഉടമകളിൽനിന്നു വലിയ തുക പിഴ ഇടാക്കാനുള്ള സർക്കാർ നീക്കം കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു. ഭൂവുടമകളെ തെറ്റിധരിപ്പിച്ച് നിസാരവിലയ്ക്ക് ഈട്ടികൾ വിലയ്ക്കുവാങ്ങി മുറിച്ചവർക്കാണ് പിഴ ചുമത്തേണ്ടത്.
സർക്കാർ പുറത്തിറക്കിയ വ്യക്തതയില്ലാത്ത ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിയമവിരുദ്ധ ഈട്ടിമുറി നടന്നത്. 1964ൽ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം അനുവദിച്ചതാണ് റവന്യു പട്ടയങ്ങൾ. ഭൂമിയിലെ ഈട്ടി, ചന്ദനം, തേക്ക്, കരിമരം എന്നിവയുടെ സംരക്ഷണച്ചുമതല കൈവശക്കാരനിൽ നിക്ഷിപ്തമാക്കിയാണ് പട്ടയം നൽകിയത്.
സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് ഉണ്ടായ വീഴ്ച മുതലാക്കി ചിലർ നടത്തിയ കൊള്ളയാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത്. ആദിവാസികൾക്കും കർഷകർക്കും എതിരായ കെഎൽസി നടപടികൾക്കു നീതീകരണമില്ലെന്നും അപ്പച്ചൻ പറഞ്ഞു.