ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ യൂറിയ എത്തിച്ചെന്ന് ഇഫ്കോ
Friday, November 28, 2014 1:17 AM IST
കൊച്ചി: വിവിധ തുറമുഖങ്ങള്‍ വഴി 7,200 ടണ്‍ യൂറിയ ഈ മാസം കേരളത്തിലേക്ക് എത്തിച്ചതായി സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ രാസവളം ഉത്പാദക വിതരണ സ്ഥാപനമായ ഇന്ത്യന്‍ ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്(ഇഫ്കോ) പത്രക്കുറിപ്പില്‍ അറിയിച്ചു. യൂറിയ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം കേരളത്തിലേക്ക് ആവശ്യമുള്ള യൂറിയ വിവിധ തുറമുഖങ്ങള്‍ വഴി എത്തിച്ചുവരികയാണ്.

മംഗലാപുരം, കാക്കിനട തുറമുഖങ്ങള്‍ വഴിയാണ് 7,200 ടണ്‍ യൂറിയ എത്തിച്ചത്. ഇതില്‍ 4,000 ടണ്‍ യൂറിയ രണ്ടു ദിവസത്തിനകം കോട്ടയത്തും കോഴിക്കോട്ടുമായി ലഭ്യമാകും. അടുത്ത മാസം 15നകം മംഗലാപുരം വഴിയും കാരക്കല്‍ വഴിയും 11,000 ടണ്‍ വീതം യൂറിയ എത്തിക്കുന്നുണ്ട്. ഇതുകൂടി എത്തുന്നതോടെ യൂറിയക്ഷാമം ഇല്ലാതാകും. യൂറിയയ്ക്കു പുറമെ കോംപ്ളക്സ് വളങ്ങളായ എന്‍പികെ 10:26:26, എന്‍പിഎസ് 20:20:13, ഡിഎപിക്ക് ഇലകളിലൂടെ തളിച്ചുകൊടുക്കുന്ന ജലലേയ വളങ്ങളായ യൂറിയഫോസ് എന്‍പി 17:44, എന്‍പികെ 18:18:18, എസ്ഒപി 0:0:50 സൂക്ഷ്മസസ്യ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്ന സിങ്ക് സള്‍ഫേറ്റ്, മോണോ ഹൈഡ്രേറ്റ്, ബോറോണ്‍ എന്നിവയും ഇഫ്കോ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.