കോപ്പിയടി: ഐജിയെ ചോദ്യം ചെയ്യുമെന്ന് എഡിജിപി
കോപ്പിയടി: ഐജിയെ ചോദ്യം ചെയ്യുമെന്ന് എഡിജിപി
Thursday, May 7, 2015 12:20 AM IST
കൊച്ചി: എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസിനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഢി പറഞ്ഞു. പരീക്ഷാകേന്ദ്രമായ കളമശേരി സെന്റ്് പോള്‍സ് കോളജ് സന്ദര്‍ശിച്ച് എട്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു എഡിജിപി.

ആവശ്യമെങ്കില്‍ പരീക്ഷയെഴുതിയ ഏതാനും പേരില്‍നിന്നു പിന്നീട് മൊഴിയെടുക്കുമെന്നും അതിനുശേഷം മാത്രമേ ഒരു നിഗമനത്തിലെത്തുകയുള്ളുവെന്നും റെഡ്ഢി പറഞ്ഞു. പോലീസ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ 11ന് എഡിജിപി കോളജില്‍ എത്തിയത്. നോര്‍ത്ത് സോണ്‍ ട്രാഫിക് പോലീസ് സൂപ്രണ്ട് വി.കെ. അക്ബറും ശങ്കര്‍ റെഡ്ഢിയോടൊപ്പം ഉണ്ടായിരുന്നു. സെന്റ് പോള്‍സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍, അഡീഷണല്‍ ചീഫ് സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍, പരീക്ഷാ ചുമതലയുള്ള രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നിവരില്‍നിന്ന് അദ്ദേഹം മൊഴിയെടുത്തു. ഐജി കോപ്പിയടിച്ചു എന്നതു സ്ഥിരീകരിക്കുന്ന മൊഴിയാണ് എഡിജിപിക്ക് ഇവര്‍ നല്‍കിയത്. ഐജി പരീക്ഷയെഴുതിയ ഹാളിലും ശങ്കര്‍ റെഡ്ഢി വിശദമായ പരിശോധന നടത്തി.

എംജി സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ഓഫ് കാംപസ് എല്‍എല്‍എം കോഴ്സിന്റെ രണ്ടാം സെമസ്ററിലെ ലോ ഓഫ് ക്രൈം പരീക്ഷയ്ക്കിടെയാണു കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോപ്പിയടി നടന്നത്. പരീക്ഷാസഹായിയായ പുസ്തകത്തിന്റെ ഫോട്ടോസ്റാറ്റ് കോപ്പി തൂവാലയിലൊളിപ്പിച്ചാണു കോപ്പിയടി നടത്തിയതെന്നു മൊഴി നല്‍കിയവര്‍ ആവര്‍ത്തിച്ചു. സര്‍വകലാശാല ഡപ്യൂട്ടി രജിസ്ട്രാര്‍ എ.സി. ബാബു കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലും ഐജി കോപ്പിയടിച്ചതായി തെളിവു ലഭിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നു ടി.ജെ. ജോസിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരി ക്കുകയാണ്.

എംജി സിന്‍ഡിക്കറ്റ് ഇന്നു പരിഗണിക്കും

കോട്ടയം: ഐജി ഉള്‍പ്പെട്ട കോപ്പിയടി സംഭവം ഇന്നു ചേരുന്ന എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് യോഗം പരിഗണിക്കുമെന്നു വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍ അറിയിച്ചു. അന്വേഷണത്തിനായുള്ള സമിതിയെയും സിന്‍ഡിക്കറ്റ് തീരുമാനിക്കും. സംഭവത്തിന്റെ വിവിധ മാനങ്ങള്‍ വിസി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ചര്‍ച്ച ചെയ്തു.

പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, പരീക്ഷാ കണ്‍വീനര്‍ ഡോ.എന്‍.ജയകുമാര്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, പരീക്ഷാ കണ്‍ട്രോളര്‍ തോമസ് ജോണ്‍ മാമ്പറ, ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റിയുടെ സ്റാന്‍ഡിംഗ് കൌണ്‍സല്‍ അഡ്വ.വര്‍ഗീസ് എം. ഈശോ, ഡപ്യൂട്ടി രജിസ്ട്രാര്‍ എ.സി. ബാബു, അസിസ്റന്റ് രജിസ്ട്രാര്‍ ഡി. രഘുനാഥന്‍ നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.