മഞ്ചേരി: രണ്ടായിരം രൂപയുടെ നോട്ടുകൾക്കും വ്യാജൻ. ആറു ലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി മൂന്നു പേരെ ഇന്നലെ മഞ്ചേരിയിൽ പോലീസ് പിടികൂടി.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശികളായ നായാടിക്കുന്ന് ലക്ഷം വീട് കോളനിയിലെ മെരുംപടലി പിലാക്കൽ വീട്ടിൽ മുഹമ്മദ് ഷരീഫ് (35), കാഞ്ഞിരംപാറ കർക്കിടാംകുന്ന് കൂരനകത്ത് വീട്ടിൽ ഷബീറലി (36), കോഴിക്കോട് കൊയിലാണ്ടി വടക്കെകുനി വീട്ടിൽ സക്കറിയ (39) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് രണ്ടായിരം രൂപയുടെ ഇത്രയധികം വ്യാജ കറൻസികൾ പിടികൂടുന്നത്. ഇന്നലെ ഉച്ചയ്ക്ക് മഞ്ചേരി കച്ചേരിപ്പടി - ചെങ്ങണ ബൈപാസിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപയ്ക്ക് രണ്ടു ലക്ഷത്തിന്റെ വ്യാജനാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഒറിജിനൽ നോട്ടിനെ വെല്ലുന്ന രീതിയിലുള്ളതാണ് പിടിയിലായ വ്യാജൻ. രണ്ടായിരത്തിന്റെ വാട്ടർമാർക്ക്, കറൻസിയുടെ കനം, ഗാന്ധിജിയുടെ പടം എന്നിവയിൽ മാത്രമാണ് നേരിയ വ്യത്യാസമുള്ളത്. ഇതും ഏറെ ശ്രദ്ധയോടെ നോക്കിയാൽ മാത്രമേ കണ്ടെത്താനാകൂ.
മഞ്ചേരിയിൽ കള്ളനോട്ട് ഇടപാട് നടക്കുന്നതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, സിഐ എൻ.ബി ഷൈജു, എസ്ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതത്വത്തിൽ എസ്ഐമാരായ അബ്ദുറഹിമാൻ, ഫക്രുദീൻ, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ എം. സത്യനാഥൻ, എഎസ്ഐ അബ്ദുൾ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലീം എന്നിവരാണ് പ്രതികളെ പിടികൂടിയത്. വ്യാജ നോട്ടുകൾ കൈപ്പറ്റുന്നതിന് അസൽ നോട്ടുകളുമായെത്തിയ രണ്ടു പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. കമ്മീഷൻ ഏജന്റുമാരായ പിടിയിലായവർ തിരൂർ, നിലന്പൂർ എന്നിവിടങ്ങളിൽ ഇടപാട് നടത്തിയതായി പോലീസിനു വിവരം ലഭിച്ചു. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് വ്യാജനോട്ടുകൾ അച്ചടിക്കുന്നതെന്ന് പ്രതികൾ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ ഇന്നു മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.