കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മലയാളിമനസുകൾ മുന്നിട്ടിറങ്ങുന്പോൾ, കാരുണ്യത്തിന്റെ കരങ്ങൾ കോർത്ത് അതിഥി തൊഴിലാളികളും. ചെല്ലാനത്തെ വെള്ളപ്പൊക്ക മേഖലകളിലെ ശുചീകരണ ജോലികൾക്കു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷനിലെ (എഫ്സിസി) സന്യാസിനികൾക്കൊപ്പമാണ് ഇതരസംസ്ഥാന തൊഴിലാളികളും സജീവമായത്.
ഓഖി ദുരന്തം ജീവനെടുത്ത കൊച്ചി ചെല്ലാനം സ്വദേശി റെക്സിന്റെ വീടും പരിസരങ്ങളുമാണ് ഇവർ വൃത്തിയാക്കിയത്. ഓഖിയുടെ സമയത്തുണ്ടായിരുന്നതുപോലെ ഇക്കുറിയും കലിതുള്ളിയ കടൽ കയറി വീടിന്റെ മുറികളിലും മുറ്റത്തും അരയോളം പൊക്കത്തിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞ സ്ഥിതിയായിരുന്നു. വീട്ടുപകരണങ്ങളും ഫർണിച്ചറുകളും ഉപയോഗശൂന്യമായ നിലയിലും. റെക്സിന്റെ ഭാര്യയും മക്കളും മഴക്കെടുതി രൂക്ഷമായതോടെ താമസം മാറ്റി. പിതാവ് അഗസ്റ്റിൻ രോഗാവസ്ഥയിൽ ആശുപത്രിയിലാണ്.
വീടിന്റെ സ്ഥിതിയേക്കുറിച്ച് ഇടവകവികാരിയിൽനിന്നറിഞ്ഞ സന്യാസിനികളും തൊഴിലാളികളും കഴിഞ്ഞ ദിവസം ശുചീകരണത്തിനുള്ള സാമഗ്രികളുമായി രാവിലെതന്നെ സ്ഥലത്തെത്തി. ആലുവയിലെ എഫ്സിസി ജനറലേറ്റിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി അർപ്പിച്ച ദിവ്യബലിക്കു ശേഷമാണു സംഘം ചെല്ലാനത്തേക്കു പുറപ്പെട്ടത്. ബക്കറ്റുകൾ, ചട്ടികൾ, മണ്വെട്ടികൾ, ചൂലുകൾ, തുണികൾ എന്നിവയെല്ലാം സംഘം കരുതിയിരുന്നു. വീടിന്റെ അകത്തെയും പുറത്തെയും മണ്ണും മാലിന്യങ്ങളും പൂർണമായും നീക്കം ചെയ്തു കഴുകി വൃത്തിയാക്കി. രാവിലെ ആരംഭിച്ച ശുചീകരണ ജോലികൾ വൈകീട്ട് ഏഴോടെയാണു പൂർത്തിയാക്കിയത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസി ശ്രമിക് കാര്യാലയം വഴിയാണ് ഇതരസംസ്ഥാന തൊഴിലാളികൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സന്യാസിനികൾക്കൊപ്പം ചേർന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന ഒഡീഷ, ആസാം, പശ്ചിമബംഗാൾ സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെയുള്ള പതിനൊന്നു തൊഴിലാളികൾ സന്നദ്ധപ്രവർത്തനത്തിൽ പങ്കുചേർന്നു.
പ്രവാസി ശ്രമിക് കാര്യാലയത്തിനു മേൽനോട്ടം വഹിക്കുന്ന എഫ്സിസി എറണാകുളം പ്രോവിൻസിലെ സിസ്റ്റർ റോസിലി ജോണ്, സിസ്റ്റർ ലിറ്റിൽ റോസ്, സിസ്റ്റർ മരിയാ കുസുമം, സിസ്റ്റർ ആശ തേരേസ്, സിസ്റ്റർ നിഷ വർഗീസ് എന്നിവർക്കൊപ്പം കിഷോർ, ജെറോം, സുനിൽ, പന്താമുഖി, ശാന്തി മുഖി, തപൻ ബർമൻ, രൂപേഷ് പ്രധാൻ, രാബെൻ, ജെസ്റ്റിൻ ഡിഗൾ, സുധീർ, സ്നേഹ എന്നീ തൊഴിലാളികൾ ശുചീകരണ ജോലികളിൽ പങ്കാളികളായി. കാരിക്കാമുറി എഫ്സിസി മഠത്തിലെ സന്യാസിനികളും ഇവർക്കൊപ്പം ചേർന്നു.
ഒരു ദിവസത്തെ സന്നദ്ധസേവനത്തിനു പുറമേ, തങ്ങളുടെ ഒരു ദിവസത്തെ വേതനവും പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകിയാണു തൊഴിലാളികൾ മടങ്ങിയത്.
സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.