കുംഭച്ചൂടിനു കനംവച്ചുതുടങ്ങിയെങ്കിലും കരുവന്നൂർപ്പുഴ അത്രയ്ക്കു മെലിഞ്ഞിട്ടില്ല. കാറ്റിലാടി, പാട്ടുമൂളി പുഴ തെന്നിയൊഴുകുന്നുണ്ട്. ഇവിടെ ആരും ആരെയും കാത്തിരിക്കുന്ന കടവില്ലെങ്കിലും ഓരത്തെ ഇല്ലിക്കൂട്ടത്തോടു ചേർന്നിരുന്ന് കടന്നുവന്ന കാലത്തെപ്പറ്റിയും ഉൗർന്നുപോകാത്ത ലക്ഷ്യങ്ങളെപ്പറ്റിയും മറക്കാത്ത ചിരിയോടെ ഓർക്കുകയാണൊരാൾ- എം. ജയചന്ദ്രൻ, പ്രിയ സംഗീതസംവിധായകൻ. മലയാളം കേട്ടു കുളിരണിഞ്ഞ, കേൾക്കാൻ കാത്തിരിക്കുന്ന പാട്ടുകൾക്ക് ദലങ്ങളും സുഗന്ധങ്ങളും സമ്മാനിക്കുന്നയാൾ...
"ഇതുപോലെ മനോഹരമായ അന്തരീക്ഷത്തിൽ, മനസും ശരീരവും സ്വസ്ഥമായി ഇരിക്കുന്പോഴാണ് ഞാൻപോലുമറിയാതെ, തരിപോലും പ്രയാസമില്ലാതെ ഈണങ്ങൾ ഉള്ളിലേക്കു വരിക. എവിടെനിന്നാണ്, എങ്ങനെയാണ് അവ വരുന്നതെന്ന് ഒട്ടുമറിയില്ല. ഉണ്ടാക്കാൻവേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്നവയല്ല നല്ല പാട്ടുകൾ. അവയിൽ കൃത്രിമമായി ഒന്നുമുണ്ടാകില്ല. ഈ പുഴയോരത്തിരുന്ന് ഒരിക്കൽ പാട്ടിൽ മുഴുകണം'- ജയചന്ദ്രൻ പറയുന്നു.
ആമിയിൽനിന്ന് ഒടിയനിലേക്ക്
ആത്മരാഗമെന്നു വിശേഷിപ്പിക്കാമെങ്കിൽ അതാണ് ജയചന്ദ്രന് ആമിയിലെ പാട്ടുകൾ. ആഴമളക്കാനാവാത്ത വികാരങ്ങളുണ്ട് അവയിൽ. "അമ്മയ്ക്ക് അടുത്ത പരിചമുണ്ടായിരുന്നു മാധവിക്കുട്ടിയമ്മയുമായി. ബാല്യത്തിൽ തിരുവനന്തപുരത്തെ വീട്ടിൽ അമ്മയോടൊപ്പം കാണാൻചെന്ന ഓർമയുണ്ട്. മോനേ എന്നുവിളിച്ച് സ്നേഹത്തോടെ ചേർത്തുനിർത്തി അന്ന്. അവരുടെ പുസ്തകങ്ങളിലും നിറയെ സ്നേഹമുണ്ട്. മാറ്റിനിർത്താനാവാത്ത, മാറ്റിനിർത്താൻ പാടില്ലാത്ത സ്നേഹം. നീർമാതളം എന്ന പാട്ടിൽ ആ സ്നേഹമാണുള്ളത്. വേണമെങ്കിൽ ആമിയിലെ പാട്ടുകൾ വേറൊരു ശൈലിയിൽ കൂടുതൽ സിനിമാറ്റിക് ആയി ചെയ്യാമായിരുന്നു. അതും ആളുകൾക്ക് ഇഷ്ടപ്പെടുമായിരുന്നു. പക്ഷേ, ആത്മാംശമുള്ള ഈണങ്ങളാണ് നിലനിൽക്കുക. അതാണു സംഭവിച്ചതും'- ജയചന്ദ്രൻ പറയുന്നു.
ആമിക്കുശേഷമുള്ള ജയചന്ദ്രന്റെ വലിയ പ്രോജക്ട് മോഹൻലാൽ നായകനാകുന്ന ഒടിയനാണ്. പാട്ടുകളുടെ കംപോസിംഗ് കഴിഞ്ഞു. "ഒരുതരം നിഗൂഢ സ്വഭാവമുള്ള പശ്ചാത്തലമാണ് ഒടിയന്. നാലുപാട്ടുകളാണ് ചിത്രത്തിൽ. ഒടിയന്റെ പല കാലങ്ങൾ കടന്നുവരുന്ന പാട്ടുകൾക്ക് ഫോക്കിഷ് രീതിയാണ് കൂടുതലും സ്വീകരിച്ചത്. ശ്രേയാ ഘോഷാൽ, സുധീപ് കുമാർ, ശങ്കർ മഹാദേവൻ എന്നിവരാണ് പാടിയിരിക്കുന്നത്. അത്രയുമേ ആ പാട്ടുകളെക്കുറിച്ച് തൽക്കാലം പറയാനാവൂ. എന്തുകൊണ്ടോ, സമീപകാലത്തെ പാട്ടുകളോട് അല്പം സ്നേഹക്കൂടുതലുണ്ട്. അവ അറിയാതെ നന്നായി വരുന്നുണ്ട്'- ആ സ്നേഹം ജയചന്ദ്രന്റെ ചിരിയിൽ കാണാം.
കുഞ്ഞുങ്ങളാണ് ഈണങ്ങൾ
യേശുദാസ് ഒരിക്കൽ ജയചന്ദ്രനോടു പറഞ്ഞു- "നീ ഇത്രനാൾ താലോലിച്ചതല്ലേ, ഇനി ഞാൻ കുറച്ചു സ്നേഹിച്ചോട്ടെ. എനിക്കു കുറച്ചു സമയംവേണം'. മൂന്നുമാസംവരെ മനസിൽ കൊണ്ടുനടന്നു കുഞ്ഞിനെപ്പോലെ സ്നേഹിച്ച ഈണത്തെക്കുറിച്ചാണ്. "അതു പകർന്നുകൊടുക്കുന്പോൾ കണ്ണെഴുതിക്കാനും പൊട്ടുതൊടാനും ഗായകർക്കും സമയം കൊടുക്കണമല്ലോ. ഈണമൊരുക്കാനും അതിനെ ഉള്ളിലിട്ടു മിനുക്കാനും അത്രയും ചേരുന്ന ശബ്ദത്തിൽ കേൾപ്പിക്കാനും നല്ല ക്ഷമവേണം. ഗായകരെ തെരഞ്ഞെടുക്കുന്നതും ശ്രമകരമാണ്. സൂക്ഷ്മതതേടിയുള്ള സഞ്ചാരത്തിനൊടുവിലാണ് വൈക്കം വിജയലക്ഷ്മിയും സിതാരയും സുധീപ് കുമാറുമൊക്കെ പാട്ടുകളിലേക്കു വരുന്നത്. പാട്ടിലെ മുഖ്യ ഉപകരണം ശബ്ദമാണ്. ഒരു പാട്ടിൽ നിർവൃതി എന്ന വാക്കിന്റെ ഭാവപൂർണിമയ്ക്കായി ശ്രേയയെക്കൊണ്ട് എണ്പതിലേറെ ടേക്കുകൾ എടുക്കേണ്ടിവന്നിട്ടുണ്ട്'.
ഗുരുസന്നിധികൾ
ജയചന്ദ്രൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറുടെ വാക്കുകൾ ഓർമിക്കുന്നു- ക്ലാസ് ഈസ് പെർമനന്റ്, ഫോം ഈസ് ടെംപററി (പ്രതിഭയെന്നത് സ്ഥിരവും ഫോം താത്കാലികവുമാണ്). ആ ക്ലാസ്, അല്ലെങ്കിൽ പ്രതിഭാസ്പർശം സമ്മാനിച്ചത് ഗുരുക്കന്മാരാണെന്ന് ജയചന്ദ്രൻ പറയും. പെരുന്പാവൂർ ജി. രവീന്ദ്രനാഥും എം.ബി. ശ്രീനിവാസനും ജയചന്ദ്രനിലെ പ്രതിഭയെ മിനുക്കിയിട്ടുണ്ട്. ദേവരാജൻ എന്ന സംഗീതചക്രവർത്തിയുടെ തണലിലിരുന്ന് സംഗീതസംവിധായകനായി താൻ പരുവപ്പെട്ടതിന്റെ നേർച്ചിത്രം ജയചന്ദ്രൻ "വരിക ഗന്ധർവ്വ ഗായകാ' എന്ന പുസ്തകത്തിൽ വരച്ചിടുന്നു. പുസ്തകത്തിന്റെ ഒടുക്കം ജയചന്ദ്രൻ എഴുതുന്നതിങ്ങനെ: വിളക്കും വഴിയും അങ്ങ്, പാദങ്ങൾ മാത്രം എന്റേത്...... ഈ ജന്മമാണ് എന്റെ നന്ദിവാക്യം. എന്റെ സംഗീതമാണ് അർഘ്യം. ഞാനാണ് ദക്ഷിണ.
സംഗീതവും താനും ഒന്നാണെന്നു തോന്നുന്പോഴേ ഒരാൾക്കു സ്വയം ദക്ഷിണയാവാൻ കഴിയൂ. ഒരനുഭവംകൂടി ജയചന്ദ്രൻ ഓർക്കുന്നു. ഒരിൽക്കൽ ഉസ്താദ് അബ്ദുൾ റാഷിദ് ഖാന്റെ കച്ചേരി കേൾക്കാനിരിക്കുകയാണ്. ശ്രുതിചേർത്തുവച്ച് അദ്ദേഹം ഒരു സ്വരത്തിൽ അല്പമേറെ സമയം നിന്നു. സമയം ദീർഘിക്കുംതോറും ജയചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞുവന്നു. കച്ചേരികഴിഞ്ഞ് നീർമിഴികളോടെതന്നെയാണ് ഉസ്താദിനോട് ജയചന്ദ്രൻ ചോദിച്ചത്: അങ്ങ് എങ്ങനെയാണ് ഇത്രയേറെനേരം ശ്രുതിചേർത്തുനിന്നത്., എന്റെ കണ്ണുനിറഞ്ഞുവല്ലോ.... അതൊരു പുഷ്പോദ്യാനത്തിലെന്നപോലെ ഈശ്വരസന്നിധിയോട് അടുത്തുനിൽക്കുകയായിരുന്നു. പരിശീലനവും ഗുരുവിന്റെ അനുഗ്രഹവുമല്ലാതെന്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പുതിയ പാട്ടുകാർ, എഴുത്തുകാർ
"പുതിയവരിൽ പ്രതിഭയുള്ളവരുണ്ട്. എന്നാൽ സമർപ്പണമില്ലെങ്കിൽ കല നിലനിൽക്കില്ല. ഗിമ്മിക്സ് വച്ച് കുറച്ചുകാലമേ മുന്നോട്ടുപോകാനാവൂ. ഇപ്പോൾ എല്ലാവർക്കും അവസരങ്ങളുണ്ട്. സിനിമകളും ടെലിവിഷൻ റിയാലിറ്റി ഷോകളുമുണ്ട്. നല്ല പാട്ടുകാർ കുറേപ്പേർ മുൻനിരയിലേക്കു വരുന്നുണ്ട്. ആഴമുള്ള, കാലത്തിനപ്പുറം നിലനിൽക്കുന്ന പാട്ടുകളുണ്ടാവണം. മഹാന്മാർ തെളിച്ച വഴികൾ തിരിച്ചറിയണം. ഇതുവരെയും ഞാൻ ഒരു വഴിയാണെന്ന് എനിക്കു തോന്നിയിട്ടില്ല. എന്നാൽ ആ വഴിയോരങ്ങളിൽ കുറച്ച് ഉദ്യാനങ്ങൾ ഉണ്ടാക്കി. മുല്ലയും റോസും ഇതുവരെ കണ്ടിട്ടില്ലാത്ത പൂക്കളും വിടർത്തി. കേൾക്കുന്നവർക്ക് അതിഷ്ടപ്പെടുന്നു എന്നതിൽപ്പരം സന്തോഷം വേറെന്താണ്!. ആളുകൾ പാട്ടുകളുണ്ടാക്കട്ടെ, ഇഷ്ടമുള്ളവർ കേൾക്കട്ടെ. എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങൾ പറയാം. എന്നാൽ എന്തിന് വിവാദങ്ങളുണ്ടാക്കുന്നു. പാട്ടുകളെക്കുറിച്ചു വിവാദങ്ങളുണ്ടാകുന്പോൾ പലരും എന്നോടു പ്രതികരണം ചോദിക്കാറുണ്ട്. ഞാനതിനു മുതിരാറില്ല. എന്റെ ജോലിയതല്ല., ഞാനൊരു സംഗീതജ്ഞനാണ്.
പാട്ടെഴുത്തുകാരിൽ ജീനിയസുകളുണ്ടായിരുന്നു. ഗിരീഷ് പുത്തഞ്ചേരി പോയി, വയലാറും ഒ.എൻ.വി കുറുപ്പും പോയി. നികത്താൻ കഴിയാത്ത നഷ്ടങ്ങളാണ്. ഒരാൾക്കും വേറൊരാൾക്കു പകരമാകാൻ കഴിയില്ല. അങ്ങനെ ചിന്തിക്കുന്നതിൽ അർഥവുമില്ല. എന്നാൽ റഫീഖ് അഹമ്മദ് ഉണ്ട് എന്നത് ഒരാശ്വാസവും സാന്ത്വനവുമാണ്'- ജയചന്ദ്രൻ പറയുന്നു.
സ്വപ്നങ്ങൾ, സാന്ത്വനങ്ങൾ
സിനിമാപ്പാട്ടുകൾക്കപ്പുറം ജയചന്ദ്രന് വലിയ രണ്ടു ലക്ഷ്യങ്ങളുണ്ട്. ജയദേവരുടെ അഷ്ടപദി പൂർണരൂപത്തിൽ തന്റേതായ കാഴ്ചപ്പാടുകളുള്ള സംഗീതശില്പമാക്കുക എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് തനിക്ക് ഏറെ പ്രിയപ്പെട്ട അറബ് സംഗീതത്തെ ഭാരതീയ സംഗീതധാരകളുമായി കൂട്ടിയിണക്കിയുള്ള ഒരു മഹത്തായ സ്റ്റേജ് ഷോയും. അതിനെല്ലാം പ്രചോദനമാണ് പ്രകൃതിയും സ്നേഹവുമെന്ന് ജയചന്ദ്രൻ ഉറച്ചുവിശ്വസിക്കുന്നു. തിരക്കുകൾക്കിടയിൽ വീണുകിട്ടിയ ഇടവേളകളിലൊന്നിൽ തൃശൂർ കരുവന്നൂരിനടുത്ത ചെറിയപാലത്തെ ആയുർജ്യോതി ആയുർവേദകേന്ദ്രത്തിൽ എത്തിയതാണ് ജയചന്ദ്രൻ. പുഴയോരവും ചുറ്റുപാടുകളും കൂടുതൽ ഉണർവുള്ള മനസു സമ്മാനിക്കുന്നു. ആയുർജ്യോതിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജെ. മന്നച്ചനും മകൻ ഡോ. പി.എം. ലിജോയും വലിയ പ്രചോദനമാണ് നൽകുന്നതെന്ന് ജയചന്ദ്രൻ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഈണങ്ങൾക്കു കാതോർത്ത് ഒരുദിവസം ഇവിടെ, മെലിയാത്ത പുഴയോരത്ത് കാത്തിരിക്കണമെന്ന് അദ്ദേഹം ഉറപ്പിക്കുന്നത്.
ദേവരാജൻ മാസ്റ്ററുടെ സ്മരണയ്ക്ക് തിരുവനന്തപുരത്തു സ്ഥാപിച്ച പ്രതിമയെക്കുറിച്ച് ജയചന്ദ്രൻ പുസ്തകത്തിൽ ഓർക്കുന്നുണ്ട്:
തിരിച്ചുപോകുന്പോൾ ഞാൻ ആ പ്രതിമയുടെ മുന്നിൽ നിശ്ശബ്ദനായി കുറച്ചുനേരം നിന്നു.
നാദബ്രഹ്മത്തിൻ സാഗരം!
അതിന്റെ തിരയിളക്കം കണ്ടുനിൽക്കാൻ ഇത്തിരിനേരം അനുവദിച്ചതിന്, നുരയനക്കങ്ങളിൽ കരംതൊട്ട് ഇത്തിരി തണുപ്പറിയാൻ സമ്മതിച്ചതിന് മഹാനുഭാവനായ ഗുരുനാഥാ, എന്റെ ഓരോ അണുവും അങ്ങയോടു കടപ്പെട്ടിരിക്കുന്നു.
കരുവന്നൂർപ്പുഴയിലെ നുരയനക്കങ്ങളും തണുപ്പും ജയചന്ദ്രനെ ഗുരുസാഗരസാന്നിധ്യം അനുഭവിപ്പിക്കുന്നുണ്ടാകണം.
ഹരിപ്രസാദ്