നിപ്പാ വൈറസ് ബാധയേറ്റ രോഗിയെ പരിചരിക്കുന്നതിനിടെ മരണമേറ്റുവാങ്ങിയ പേരാന്പ്രയിലെ ലിനിയെന്ന നഴ്സിനെ നാമൊരിക്കലും മറക്കില്ല. സ്വന്തം ജീവൻ പോലും അവഗണിച്ച് പനിബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗിയെ പരിചരിക്കാൻ ലിനി കാണിച്ച സാന്ത്വനത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും പേരാണ് നഴ്സിംഗ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ ഒരുനോക്കുകാണാൻ പോലുമാവാതെ യാത്രതിരിച്ച ലിനിയാണ് മലയാളി നഴ്സിംഗ് സമൂഹത്തിന്റെ ഫ്ളോറൻസ് നൈറ്റിംഗേൽ.
നഴ്സിംഗ് കേവലമൊരു പ്രഫഷണൽ മാത്രമല്ല. സമർപ്പണത്തിന്റെയും സഹജീവിപരിചരണത്തിന്റെയും കാരുണ്യത്തിന്റെയും മൂർത്തീഭാവമാണത്. ആശുപത്രി കിടക്കയിൽ രോഗങ്ങളോട് മല്ലിട്ടു കിടക്കുന്പോൾ തൂവെള്ള വസ്ത്രവും ധരിച്ച് നമ്മുടെ അരികിലെത്തി സ്വന്തക്കാരേക്കാളുപരി നമ്മെ പരിചരിക്കുന്പോൾ ഏത് മാരകരോഗമാണെങ്കിലും ആ സ്നേഹപരിചരണത്തിൽ ഒരു നിമിഷത്തേക്കെങ്കിലും നമുക്കെല്ലാം മറക്കാൻ കഴിയുകയും ഏറെ സുഖമനുഭവപ്പെടുകയും ചെയ്യുന്നില്ലേ? വസ്ത്രത്തിലെ വെണ്മ പോലെ മനസിനെ ആതുരസേവനത്തിനായി പാകപ്പെടുത്തി തൊഴിലിനെക്കാളുപരി സേവനതൽപരത പ്രധാനമായ നഴ്സിംഗ് പ്രഫഷൻ ഏറെ ആദരവും അംഗീകാരവും ലഭിക്കുന്ന കരിയർ മേഖലയാണ്.
ഡിപ്ലോമ മുതൽ പിഎച്ച്ഡി തലം വരെയുള്ള പഠനം ഇന്ന് നഴ്സിംഗ് വിദ്യാഭ്യാസത്തിൽ ലഭ്യമാണ്. ഡിപ്ലോമ നഴ്സുമാർക്ക് ജോലിസാധ്യത കുറവില്ലെങ്കിലും വൻകിട ആശുപത്രികളിലും വിദേശരാഷ്ട്രങ്ങളിലും ബിരുദധാരികളായ നഴ്സുമാർക്കാണ് കൂടുതൽ മുൻഗണന.
കേരളത്തിൽ നഴ്സിംഗ് മേഖലയിലെ ബിരുദ പഠനത്തിനും പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്കും പ്രവേശനത്തിനുള്ള വിജ്ഞാപനമിറങ്ങിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ നഴ്സിംഗ് കോളജുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിക്കാനുള്ള സമയമാണിത്.
വിവിധ കോഴ്സുകൾ
ബിഎസ്്സി നഴ്സിംഗ്: നഴ്സിംഗ് രംഗത്തെ ഏറ്റവും അകർഷകമായ പഠനമാണിത്. ഏറെ തൊഴിൽ സാധ്യതയുള്ളതും ആതുര സേവന തൽപരർക്ക് അനുയോജ്യവുമായ കോഴ്സാണിത്. ഗൾഫ് നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും വൻ ഡിമാന്റാണ് നഴ്സുമാർക്ക്. പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ബിഎസ്്സി (എംഎൽടി): മെഡിക്കൽ ലാബ് ടെക്നോളജിയിലെ ബിരുദ കോഴ്സാണിത്. ലബോറട്ടറികളിലെ പരിശോധനയ്ക്ക് ഇവർ കൂടിയേ തീരു. ആശുപത്രികൾ, ആതുര ഗവേഷണ സ്ഥാപനങ്ങൾ, ലബോറട്ടറികൾ എന്നിവിടങ്ങളിലാണ് തൊഴിൽ സാധ്യതയുള്ളത്. ഏത് രോഗനിർണയത്തിനും ലാബുകളുടെ സഹായം അനിവാര്യമാണ്. പ്ലസ്ടുവാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കുണ്ടായിരിക്കണം.
ബിഎസ്്സി പെർഫ്യൂഷൻ ടെക്നോളജി: ഹൃദയശസ്ത്രക്രിയ പോലുള്ള സങ്കീർണമായ ശസ്ത്രക്രിയകളുടെ അവിഭാജ്യഘടകമാണ് പെർഫ്യൂഷനിസ്റ്റുകൾ. ശാസ്ത്രക്രിയാ സമയത്ത് ഹാർട്ട് ലംഗ് മെഷീനുകൾ പോലുള്ള യന്ത്രങ്ങളുപയോഗിച്ച് രോഗിയുടെ രക്തചംക്രമണം നിയന്ത്രിക്കുന്നതിവരാണ്. പ്ലസ്ടുവാണ് യോഗ്യത വേണ്ടതെങ്കിലും ബയോളജിയിൽ 50 ശതമാനം മാർക്കും ഫിസിക്സ്, കെമിസ്ട്രി കൂടി 50 ശതമാനം മാർക്കും നേടിയിരിക്കണം.
ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബിപിടി): രോഗചികിത്സയിൽ ഫിസിയോതെറാപ്പിക്ക് വലിയ പ്രാധാന്യമുണ്ട്. നാഡീസംബന്ധമായ രോഗങ്ങളെത്തുടർന്ന് ചലനശേഷി നഷ്ടപ്പെടുക, അപകടങ്ങളെത്തുടർന്നുള്ള നിശ്ചലാവസ്ഥ എന്നിവയുൾപ്പെടെയുള്ള ചികിത്സകൾക്ക് ഫിസിയോതെറാപ്പി കൂടിയേ തീരൂ. മിക്ക ആശുപത്രികളിലും ഫിസിയോതെറാപ്പി പ്രത്യേക വകുപ്പായി പ്രവർത്തിക്കുന്നുണ്ട്. പ്ലസ്ടുവാണ് അഡ്മിഷനുള്ള യോഗ്യത. ബയോളജിയിൽ 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി ചേർന്ന് 50 ശതമാനം മാർക്കും നേടിയിരിക്കണം. കേരളത്തിൽ സ്വാശ്രയ കോളജുകളിൽ മാത്രമേ ഈ കോഴ്സിന് പഠനസൗകര്യമുള്ളൂ.
ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബിഎഎസ്എൽപി): ശ്രവണശേഷി കുറവുള്ളതും സംസാരശേഷിക്ക്് വൈകല്യമുള്ളതുമായ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ വിഭാഗം. നിഷ് പോലുള്ള സ്ഥാപനങ്ങളിലും ആശുപത്രികളിലും ഇക്കൂട്ടരെ ആവശ്യമാണ്. പ്ലസ്ടുവിന് ബയോളജി വേണമെന്ന നിബന്ധന ഈ കോഴ്സിനില്ല. ഫിസിക്സ്, കെമിസ്ട്രി, കൂടാതെ കണക്കോ ബയോളജിയോ, കംപ്യൂട്ടർ സയൻസോ, സ്റ്റാറ്റിസ്റ്റിക്സോ, ഇലക്ട്രോണിക്സോ, സൈക്കോളജിയോ ഇവയിലേതെങ്കിലുമൊന്നും കൂടി മൊത്തം 50 ശതമാനം മാർക്കുണ്ടായിരിക്കണം.
ബാച്ചിലർ ഓഫ് കാർഡിയോ വാസ്ക്കുലർ ടെക്നോളജി (ബിസിവിടി): ലോകത്തിലെ വലിയവിഭാഗം ജനസംഖ്യയും ഹൃദയരോഗത്താൽ കഷ്ടപ്പെടുന്നവരാണ്. ഈ മേഖലയിലെ പരിചരണത്തിനുള്ള പ്രത്യേക കോഴ്സാണിത്. പ്ലസ്ടുവാണ് യോഗ്യത. ബയോളജിയിൽ 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി എന്നിവ ചേർന്ന് 50 ശതമാനം മാർക്കും വേണം.
ബിഎസ്്സി ഒപ്ടോമെട്രി: നേത്രരോഗ ചികിത്സ സംബന്ധിച്ച നഴ്സിംഗ് പഠനശാഖയാണിത്. പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ ചേർന്ന് 50 ശതമാനം മാർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ബിഎസ്്സി (എംആർടി): മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജിയിലെ ബിരുദകോഴ്സാണിത്. എക്സറേ, സ്കാനിംഗ് എന്നിവ രോഗനിർണയത്തിന് ഒഴിച്ചുകൂടാനാവാത്ത മാർഗമായിരിക്കുന്നു. അതിനാൽതന്നെ തൊഴിൽ സാധ്യതകളും ഈ മേഖലയിൽ കൂടിവരുന്നു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് പ്രവേശന യോഗ്യത. ഈ കോഴ്സും കേരളത്തിൽ സ്വാശ്രയ സ്ഥാപനങ്ങളിൽ മാത്രമേയുള്ളൂ.
വേണം മിടുക്കും ആത്മാർഥതയും
തൊഴിൽ നൈപുണിപോലെ ആത്മാർഥതയും സത്യസന്ധതയും നഴ്സിംഗ് തൊഴിലിൽ അത്യന്താപേക്ഷിതമാണ്. മനുഷ്യജീവനുകൾ തങ്ങളുടെ കൈകളിലാണെന്ന ശ്രദ്ധ വേണം.
നഴ്സിംഗ് കോഴ്സുകൾക്ക് പേരുകേട്ട സ്ഥാപനങ്ങൾ കേരളത്തിലും ഇന്ത്യയിലും ധാരാളമുണ്ട്. ഡൽഹിയിലെ എയിംസ്, പൂനെയിലെ ആർമി മെഡിക്കൽ കോളജ്, സിഎംസി വെല്ലൂർ, പോണ്ടിച്ചേരി ജിപ്മെർ, മദ്രാസ് മെഡിക്കൽ കോളജ്, ടാറ്റ ആശുപത്രി മുംബൈ, മണിപ്പാൽ ഹോസ്പിറ്റൽ, മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റൽ, ചെന്നൈ അപ്പോളോ എന്നിവിടങ്ങളിലെ നഴ്സിംഗ് സ്കൂളുകൾ പ്രശസ്തമാണ്. ആഗോളതലത്തിൽ ഏറെ അംഗീകാരമുള്ളതും മലയാളി നഴ്സുമാർക്കെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.
കേരളീയരുടെ സേവന മനോഭാവവും മിടുക്കും ഒരുപോലെ പ്രശംസനീയമാണ്.