ബംഗളൂരു: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഭാരതത്തിലെ നാലാം ശ്ലൈഹിക സന്ദര്‍ശനം ആരംഭിച്ചു.
രാവിലെ 8.30ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ബാവയെയും സംഘത്തെയും മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ദിയസ്കോറോസ്, മാത്യൂസ് മാർ തിമോത്തിയോസ്, ഗീവര്‍ഗീസ് മാർ സ്തേഫാനോസ്, മുന്‍ എംഎല്‍എ സാജു പോള്‍, തമ്പു ജോര്‍ജ് തുകലന്‍, ജേക്കബ് സി. മാത്യു, വൈദികശ്രേഷ്ഠര്‍, വിശ്വാസിസമൂഹം എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
ഇന്ന് ബംഗളൂരുവിൽ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ബാവ ശനിയാഴ്ച മൈസൂരുവിലേക്കു പോകും. തുടര്‍ന്ന് വയനാട്, കോഴിക്കോട്, തൃശൂര്‍ ഭദ്രാസനങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം ഫെബ്രുവരി മൂന്നിന് സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിൽ എത്തിച്ചേരും.
നാലിനു വൈകുന്നേരം നാലിന് പാത്രിയാര്‍ക്കാ സെന്റര്‍ മൈതാനിയില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മഹാപൗരോഹിത്യ സുവര്‍ണജൂബിലി സമാപനവും പാത്രിയാര്‍ക്കാ ദിനാഘോഷവും നടക്കും.
തുടര്‍ന്ന് പെരുമ്പാവൂര്‍, പെരുമ്പിള്ളി, മഞ്ഞനിക്കര, തൂത്തൂട്ടി എന്നിവിടങ്ങളിലെ പരിപാടികളില്‍ സംബന്ധിക്കുന്ന ബാവ 11ന് തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കും.
തുടർന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള സ്വീകരണത്തിലും പങ്കെടുത്ത ശേഷം ബെയ്റൂട്ടിലേക്ക് മടങ്ങും.