വനിതകളുടെ നേതൃത്വത്തിൽ ബലി തർപ്പണത്തിനായി ഹരിദ്വാർ യാത്ര നടത്തി
Monday, July 24, 2017 6:23 AM IST
ന്യൂഡൽഹി: ഹരിദ്വാറിലെ പ്രശസ്തസ്മായ അഭേദ ഗംഗ മയ്യാ ആശ്രമത്തിലേക്ക് ഡൽഹിയിൽ നിന്നും എൻസിആർ മേഖലകളിൽ നിന്നും വർഷംതോറും കർക്കിടക വാവുബലി തർപ്പണത്തിനായി 'ഒരിക്കൽ' എടുത്തു എത്തിച്ചേരുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. ഇത്തവണ തികച്ചും വേറിട്ട ഒരു കാഴ്ചയായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. വനിതകളുടെ നേതൃത്വത്തിൽ ബലി തർപ്പണത്തിനായി ഒരു സംഘം നടത്തിയ ഹരിദ്വാർ യാത്രയായിരുന്നു അത്. വനിതകൾ മാത്രമായിരുന്നില്ല അവരുടെ സംഘത്തിൽ, പുരുഷ·ാരും കുട്ടികളും ഉണ്ടായിരുന്നു.

മെഹ്റോളിയിലെ താമസക്കാരിയായ സുജാ രാജേന്ദ്രനും രാജ്നഗറിൽ താമസിക്കുന്ന പ്രസീതാ കുഞ്ഞുമോനുമാണ് ഒരു സംഘടനയുടെയും പിൻബലമില്ലാതെയും യാതൊരു ലാഭേച്ഛയും കൂടാതെയും തീർത്ഥയാത്ര സംഘടിപ്പിച്ചത്.

മെഹ്റോളി, ആയൂർ വിജ്ഞാൻ നഗർ, രാജ്നഗർ, മയൂർ വിഹാർ ഫേസ്1, ചില്ലാ ഡിഡിഎ ഫ്ലാറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു ബസിലും ഒരു ടെന്പോ ട്രാവലറിലുമായി 55 തീർത്ഥാടകരാണ് വനിതാ സംഘാടകരുടെ നേതൃത്വത്തിൽ രാവിലെ ആറിനു ആശ്രമത്തിൽ എത്തിച്ചേർന്നത്. ബസ് യാത്രാ നിരക്കും ബലി തർപ്പണത്തിനായി ആശ്രമം ഈടാക്കിയ തുകയും യാത്രികർ നൽകി. തുടർന്ന് പുണ്യനദി ഗംഗയുടെ തീരത്ത് പ്രത്യേകം ഒരുക്കിയ ബലി തർപ്പണ വേദിയിൽ മറ്റു തീർത്ഥാടകരോടൊപ്പം ബലി തർപ്പണം നടത്തി. തുടർന്ന് ആശ്രമത്തിലെ ക്ഷേത്രത്തിലെത്തി ജലധാരയും ആരതിയും നടത്തിയ ശേഷം പൂരിയും കടലയും കഴിച്ചു 'ഒരിക്കൽ' അവസാനിപ്പിച്ചു.

സന്യാസി വര്യൻ ഉച്ചഭാഷിണിയിലൂടെ മലയാളത്തിൽ നൽകിയ നിർദേശങ്ങൾ ബലി തർപ്പണത്തിനെത്തിയവർക്ക് സഹായകമായി. മടക്ക യാത്രയിൽ കുടിവെള്ളവും സ്നാക്സും കൂടാതെ കുട്ടികൾക്ക് മധുരവും നൽകിയാണ് വനിതാ സംഘാടകർ യാത്ര മംഗളകരമാക്കിയത്.

റിപ്പോർട്ട്: പി.എൻ. ഷാജി