കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാം നടപ്പാക്കിയ "ബ്രേക്ക് ദ ചെയിൻ' കാന്പയിൻ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്പോൾ കൂടുതൽ ജാഗ്രതയോടെയും ഫലപ്രദമായും ശുചിത്വാവബോധം വളർത്താൻ നമുക്കാവണം
കോവിഡ്-19 മഹാമാരിയും അതേത്തുടർന്നുണ്ടായ ലോക്ക് ഡൗണും പുതിയൊരു ലോകക്രമത്തിനു വഴിതുറന്നിരിക്കുകയാണ്. ജനലക്ഷങ്ങൾ മരിച്ചുവീണ മഹാമാരികളേറെ ലോകചരിത്രത്തിലുണ്ടെങ്കിലും ഇത്രയേറെ രാജ്യങ്ങളിൽ ഒരേസമയം മാരകമായൊരു വൈറസ് തേർവാഴ്ച നടത്തുന്നതു നടാടെയായിരിക്കും. സന്പന്ന, ദരിദ്ര രാജ്യങ്ങളെന്ന വിവേചനമില്ലാതെ എല്ലാവരും ഈ വൈറസിനു മുന്നിൽ പകച്ചുനിൽക്കുന്നു. തുടക്കം ചൈനയിലെ വുഹാനിൽനിന്നായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കുറെയൊക്കെ വിജയിച്ചെന്ന് ഇന്ത്യക്ക് അഭിമാനിക്കാം. ഇക്കാര്യത്തിൽ കേരളത്തിനു പ്രത്യേക നേട്ടം ഉണ്ടാക്കാനായി. എന്നാലും ആശ്വസിക്കാൻ സമയമായിട്ടില്ല. കോവിഡിനെ തുരത്താൻ ഇനിയുമേറെ ദൂരം പോകേണ്ടിയിരിക്കുന്നു.
ലോക്ക് ഡൗൺ ഭാഗികമായി പിൻവലിച്ചപ്പോൾ കേരളത്തിലെ ചില ജില്ലകൾക്കു വീണ്ടും ചുവപ്പു കാർഡ് കാണേണ്ടിവന്നു. പച്ചപ്പിന്റെ പേരിൽ അല്പം അലംഭാവം കാട്ടിയതായിരുന്നു ഇതിനു പ്രധാന കാരണം. ഹോട്ട് സ്പോട്ടുകളുടെ എണ്ണം വർധിച്ചു. രോഗബാധിതരായി ഒരാൾപോലും ഇല്ലാതിരുന്ന ജില്ലകളിൽപ്പോലും വൈറസ് ബാധിതരുടെ എണ്ണം ഇരട്ട അക്കത്തിലെത്തി. അല്പം പാഠം പഠിച്ചതോടെ നാം വീണ്ടും ജാഗ്രതയിലേക്കു മടങ്ങിയിരിക്കുന്നു. അവസരങ്ങൾ ഏറെയൊന്നും കിട്ടില്ലെന്ന സത്യം ഇനിയെങ്കിലും നാം മനസിലാക്കണം.
"ബ്രേക്ക് ദ ചെയിൻ' രണ്ടാം ഘട്ട കാന്പയിന് കേരളം തുടക്കം കുറിച്ചിരിക്കുകയാണ്. "തുടരണം, ഈ കരുതൽ' എന്നതാണു മുദ്രാവാക്യം. കൊറോണ വൈറസ് വ്യാപനം തടയാൻ വരുംദിവസങ്ങളിൽ കൂടുതൽ കരുതലോടെ മുന്നേറാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി ചില നല്ല ശീലങ്ങൾ നാം പഠിക്കേണ്ടിയിരിക്കുന്നു, പാലിക്കേണ്ടിയിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതുൾപ്പെടെയുള്ള ചില ദുശ്ശീലങ്ങൾ നാം തീർത്തും ഉപേക്ഷിക്കേണ്ടതുണ്ട്. ഇതിനായി "തുപ്പല്ലേ, തോറ്റുപോകും' എന്ന സന്ദേശം നൽകിയുള്ള പ്രചാരണ പരിപാടിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. പൊതുസ്ഥലത്തു തുപ്പുന്നതിനെതിരേയുള്ള ശക്തമായ ബോധവത്കരണപരിപാടികളാണു സംഘടിപ്പിക്കുന്നത്.
കളിക്കളങ്ങളിൽ പ്രമുഖതാരങ്ങൾപോലും ഇത്തരം ചില ശീലങ്ങൾ പ്രകടിപ്പിക്കാറുണ്ട്. യുവജനങ്ങളുടെ ആരാധനാപാത്രങ്ങളായ ചില താരങ്ങൾ ഇതുപോലുള്ള ശീലങ്ങളിൽനിന്നു മുക്തരാകേണ്ടിയിരിക്കുന്നു. "സർവകലാശാല' എന്ന സിനിമയിൽ ഇന്നസെന്റ് ഇത്തരമൊരു രംഗം രസകരമായി അവതരിപ്പിക്കുന്നുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താരങ്ങൾ മത്സരത്തിനിടെ മൈതാനത്ത് അലക്ഷ്യമായി തുപ്പുന്ന ശീലം ഒഴിവാക്കണമെന്നു ഫിഫ നിർദേശിച്ചു. മൈതാനത്തു തുപ്പുന്ന കളിക്കാർക്കു മഞ്ഞക്കാർഡ് നൽകാനാണു നിർദേശം. ആവർത്തിച്ചാൽ ചുവപ്പു കാർഡു കാട്ടി പുറത്താക്കും.
ശരീര സ്രവങ്ങളിൽനിന്നാണു കൊറോണ വൈറസ് വ്യാപിക്കുന്നതെന്ന വസ്തുത നമ്മെ കൂടുതൽ ജാഗരൂകരാക്കേണ്ടതുണ്ട്. പല രോഗാണുക്കളുടെയും വ്യാപനത്തിനു ശരീരസ്രവങ്ങൾ കാരണമാകുന്നുണ്ട്. അതുകൊണ്ടാണു പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കാനുള്ള ബോധവത്കരണം സജീവമാക്കുന്നത്. ഇതോടൊപ്പം പ്രധാനമാണ് "എസ്.എം.എസ്'-സോപ്പ്, മാസ്ക്, സോഷ്യൻ ഡിസ്റ്റൻസിംഗ്. സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ, മുഖാവരണം ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ എന്നിവയുടെ പ്രാധാന്യം കോവിഡ് നമ്മെ നന്നായി പഠിപ്പിച്ചുകഴിഞ്ഞു.
വൈറസിന്റെ കണ്ണികളെ തടയാനുള്ള ശാസ്ത്രീയ നടപടികളാണു കേരളത്തെ ഇതുവരെ പ്രതിരോധപാതയിൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോയത്. ആ തീക്ഷ്ണത തെല്ലും കുറയാതെ നാം തുടരേണ്ടതുണ്ട്. മരണസംഖ്യ കുറവാണെങ്കിലും രോഗബാധ പൂർണമായി തടയാൻ നമുക്കായിട്ടില്ല. വിദേശങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ലക്ഷക്കണക്കിനാളുകൾ ഇവിടേക്കു വരാൻ കാത്തിരിക്കുന്നു. മൂന്നര ലക്ഷം പ്രവാസികളാണു നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ രജിസ്ട്രേഷനും തുടങ്ങിക്കഴിഞ്ഞു. അവരെ നാം ഹാർദമായി സ്വീകരിക്കണം. അവർക്കുവേണ്ട സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തണം. ബ്രേക്ക് ദ ചെയിൻ പ്രചാരണത്തിൽ അവരും പങ്കാളികളാകണം.ക്വാറന്റൈന്റെ പ്രാധാന്യം കേരള സമൂഹം നന്നായി മനസിലാക്കണം. ഒരുമയോടെ, സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ പാലിച്ചു മുന്നോട്ടുപോയാൽ മാത്രമേ നമുക്കീ വിഷമസന്ധി മറികടക്കാൻ കഴിയൂ.
സംസ്ഥാനത്തു പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഇന്നലെ മുതൽ മാസ്ക്(മുഖാവരണം) നിർബന്ധമാക്കി. നിർദേശം ലംഘിക്കുന്നവർക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമം 290-ാം വകുപ്പനുസരിച്ചു പെറ്റി കേസ് ചാർജ് ചെയ്യും. 200 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ അയ്യായിരം രൂപയാണു പിഴ. വീട്ടിൽ നിർമിച്ചതും തുണികൊണ്ടുള്ളതുമായ മാസ്ക്, തോർത്ത്, തുവാല എന്നിവയും മുഖാവരണമായി ഉപയോഗിക്കാം. ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന പതിവും ഉപേക്ഷിക്കണം. ഉപേക്ഷിക്കുന്ന മാസ്ക് അണുവിമുക്തമാക്കി മണ്ണിൽ കുഴിച്ചിടണമെന്നാണു നിർദേശം. ചുമയ്ക്കുന്പോൾ തുവാല ഉപയോഗിച്ചു മൂക്കും വായും അടച്ചുപിടിക്കുക, വൈറസ് വ്യാപനം പൂർണമായി ഇല്ലാതാകുന്നതുവരെ യാത്രകളുടെ കാര്യത്തിൽ നിയന്ത്രണം പാലിക്കുക, വയോധികർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ കഴിവതും വീടിനുള്ളിൽ കഴിയുക തുടങ്ങി പത്തിന നിർദേശങ്ങളാണ് രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതെല്ലാം ഫലപ്രാപ്തിയിലെത്തണമെങ്കിൽ പുതിയൊരു ശുചിത്വസംസ്കാരത്തിനു നാം തിരികൊളുത്തേണ്ടിയിരിക്കുന്നു. "സ്വച്ഛ ഭാരത്' ഈ ദിശയിൽ വലിയൊരു മുന്നേറ്റമായിരുന്നു.
വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ വീന്പു പറയുന്നവരാണു മലയാളികൾ. പക്ഷേ പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ നാം പിന്നിലാണ്. നമ്മുടെ നഗരങ്ങളിലെ മാലിന്യപ്രശ്നം എത്രയോ രൂക്ഷമായിരുന്നു. ലോക്ക് ഡൗൺ ഇപ്പോൾ നമ്മുടെ നാടിനെയും നഗരങ്ങളെയുമൊക്കെ വൃത്തിയുള്ളതാക്കിയിട്ടുണ്ട്. അതു നാം നിലനിർത്തണം. തെരുവുകൾ വിജനമാകുന്പോഴുള്ള വൃത്തിയും വെടിപ്പും ജനത്തിരക്കുള്ളപ്പോഴും നിലനിർത്തുകയെന്നതു വലിയ വെല്ലുവിളിയാണ്. പൊതുസ്ഥലത്തെ തുപ്പൽ, ഹസ്തദാനം കൊടുത്തുള്ള അഭിവാദ്യം എന്നിവയിലൊക്കെ മാറ്റമുണ്ടാകണം. സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മാസ്ക് നിർബന്ധമാക്കാൻ നീക്കമുണ്ട്. രോഗമുള്ളപ്പോൾ മാത്രമല്ല, അതിൽനിന്നു മുക്തി നേടുന്പോഴും നാം ജാഗ്രത തുടരണം, ആരോഗ്യമുള്ളൊരു ജനതയായി നാം മാറണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.