തിരുവനന്തപുരം: അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും മാവേലിക്കര ബിഷപ്പുമായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, വൈസ് ചെയർമാനും കൊല്ലം ബിഷപ്പുമായ ഡോ. പോൾ ആന്റണി മുല്ലശേരി, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ചാൾസ് ലെയോണ്‍, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉപവാസ സ മരം ഉദ്ഘാടനം ചെയ്തു. രാവിലെ 11-ന് ആരംഭിച്ച ഉപവാസം വൈകുന്നേരം നാലിന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കരിക്കിൻവെള്ളം നൽകി അവസാനിപ്പിച്ചു. തിരുവനന്തപുരം മലങ്കര അതിരൂപത കോർപറേറ്റ് മാനേജർ മോണ്‍. ഡോ.വർക്കി ആറ്റുപുറത്ത് പ്രാരംഭ പ്രാർഥന നടത്തി.
സമരത്തിന് പിന്തുണയുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ആർ. ക്രിസ്തുദാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ കെ. മുരളീധരൻ, എം. വിൻസന്റ്, കെപിസിസി ജനറൽ സെക്രട്ടറി ജോണ്സൺ ഏബ്രഹാം, തിരുവനന്തപുരം ലത്തീൻ അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ഡെയ്സണ്‍, നെയ്യാറ്റിൻകര രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ, പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. സി.സി. ജോണ്‍, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ആർ. ജോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് വി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
സർക്കാരുമായി നടത്തിയ ചർച്ച ആശാവഹമാണെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ശന്പളം നൽകുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം തുടരാൻ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിലാണ് ഉപവാസ സമരം നടത്തുന്നത്. അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. നാളെ തിരുവനന്തപുരം മേജർ അതിരൂപത മലങ്കര ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ സമരം നടത്തും.
അധ്യാപക നിയമന വിഷയത്തിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കൊല്ലം കളക്ടറേറ്റുകൾക്കു മുന്നിൽ അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.