സൗരോർജ വൈദ്യുതിക്ക് ഈടാക്കിയിരുന്ന ലെവി യൂണിറ്റിന് 1.2 പൈസയിൽ നിന്നു 15 പൈസമായി വർധിപ്പിച്ച നടപടിയും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
ബിൽ കയ്യിൽ കിട്ടിയപ്പോഴാണ് കെഎസ്ഇബിയുടെ ഈ നടപടി തങ്ങൾക്കു മനസിലായതെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ ബില്ലിംഗിൽ അടക്കം കെഎസ്ഇബി വ്യക്തത പുലർത്തുന്നില്ലെന്നും ഉപയോക്താക്കൾ വിമർശനം ഉന്നയിച്ചു.
കെഎസ്ഇബിക്കെതിരേ തെളിവെടുപ്പിൽ വ്യാപകമായ പരാതികൾ ഉയർന്നിട്ടും ഒരു കാര്യത്തിലും കെഎസ്ഇബി പ്രതിനിധികൾ തെളിവെടുപ്പിൽ വ്യക്തമായ വിശദീകരണം നൽകിയില്ല. ഇതേ തുടർന്ന് നെറ്റ് മീറ്ററിംഗ് മാറ്റില്ലെന്ന കാര്യത്തിൽ കമ്മീഷൻ ഉറപ്പു നൽകണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
അതേസമയം നിലവിലുള്ള റെഗുലേഷൻ 2025 ഏപ്രിൽവരെ തുടരുമെന്നും അതിൽ മാറ്റം വരില്ലെന്നും കമ്മീഷൻ അറിയിച്ചു. നെറ്റ് മീറ്ററിംഗിൽ മാറ്റം വരുത്തിയാൽ അത് വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കുശേഷം മാത്രമേ നടപ്പാക്കൂ എന്നും കമ്മീഷൻ ഉപയോക്താക്കൾക്ക് ഉറപ്പു നൽകി.
റെഗുലേഷനുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്കുള്ള മറ്റു പരാതികൾ വിശദാംശങ്ങൾ അടക്കം ഏഴ് ദിവസത്തിനുള്ളിൽ നൽകണമെന്നും കമ്മീഷൻ അറിയിച്ചു. ഇതിനു ശേഷം പൊതുതെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ഉത്തരവിറക്കും.