തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി വിഷയത്തിൽ കർഷകരുമായി എന്നുവേണമെങ്കിലും പരസ്യ സംവാദം നടത്താമെന്ന റവന്യു മന്ത്രി കെ. രാജൻ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് കർഷക സംഘടനകൾ, തിരുവനന്തപുരം കർഷക ഉച്ചകോടിയിൽ സംവാദത്തിനായി എത്തണമെന്ന് റവന്യു മന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും മന്ത്രി പങ്കെടുക്കാതെ ഒളിച്ചോടിയെന്നു കർഷക ഉച്ചകോടി ഭാരവാഹികൾ.
കർഷകരുടെ ശത്രുക്കളെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കർഷകർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. രാഷട്രീയത്തേക്കാളുപരി ഉപജീവന, വരുമാനമായിരിക്കും മനഃസാക്ഷി വോട്ടിനെ സ്വാധീനിക്കുന്ന മുഖ്യഘടകം.
1968-2023 കാലഘട്ടത്തിൽ നെല്ലിന്റെ വില 1.40 രൂപയിൽ നിന്നും 28.20 രൂപയായി 19 ഇരട്ടി മാത്രമാണ് വർധിച്ചതെങ്കിൽ സംഘടിത ജീവനക്കാരുടെ കുറഞ്ഞ ശന്പളം (പ്യൂണ്‍) 70 രൂപയിൽ നിന്നും 23,000 രൂപയായി 328 ഇരട്ടി വർധിച്ചു. സമാനമാണ് മറ്റ് കാർഷിക വിളകളുടെ കാര്യത്തിലും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഭയാനകമായി വർധിക്കുന്നു.
കൃഷിയും വരുമാനവും സംസ്ഥാന നിയന്ത്രിത വിഷയമായതിനാൽ സംസ്ഥാനത്തെ ജനങ്ങളുടെ കാർഷിക വരുമാന മേഖലകളിലെ നിലപാടുകളായിരിക്കും കേരളത്തിലെ കർഷകരുടെ മനഃസാക്ഷി വോട്ടിനെ സ്വാധീനിക്കുന്ന മുഖ്യഘടകമെന്നും കർഷക ഉച്ചകോടി വിലയിരുത്തി. ഈ തെരഞ്ഞെടുപ്പിൽ സിപിഐയുടെ കർഷക വിരുദ്ധ നിലപാടുകൾ ചർച്ചയാക്കിയത് രാഷ്ട്രീയ പാർട്ടികൾക്ക് ഒരു മുന്നറിയിപ്പാണ്.
കർഷകർക്ക് നൽകാനായി 1970കളിൽ നിയമം മൂലം ഇടുക്കിയിലും പശ്ചിമഘട്ടത്തിലുമടക്കം സർക്കാർ ഏറ്റെടുത്ത ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയാണ് നിയമം പാസാക്കിയ നിയമസഭയോ ജനപ്രതിനിധികളോ അറിയാതെ പരിസ്ഥിതി സംഘടനകളുടെ ബാഹ്യസമ്മർദങ്ങൾക്കു വിധേയമായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വയം തട്ടിക്കൂട്ടിയ ‘വിദഗ്ധ സമിതി’ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായി വനമാക്കി മാറ്റിയത്. കൃഷിഭൂമി ഒരു കാരണവശാലും വനമാക്കരുതെന്ന കേന്ദ്ര വന നയത്തിനെതിരായിരുന്നു ഉദ്യോഗസ്ഥരുടെ ഈ രഹസ്യ നീക്കമെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി.
സുജി മാസ്റ്റർ, അഡ്വ. ബിനോയ്, അഡ്വ. ജോണി കെ. ജോർജ്, സിബി ജോസ് ആറ്റുപുറം, കെ.വി. വിജു, ഡിജോ കാപ്പൻ, റസാക്ക് ചൂരവേലി, ജോയി ജോസഫ് മൂക്കൻതോട്ടം, ജിന്നറ്റ് മാത്യു, ജോയി നിലന്പൂർ, ഷാജഹാൻ മണ്‍വിള, ആന്റോ ഏലിയാസ്, ഡി. പ്രസാദ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ജോണ്‍ മാത്യു ചക്കിട്ടയിൽ, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.