ലോകത്തെ ഏറ്റവും തിരക്കുള്ള സംഗീതജ്ഞരിലൊരാളാണ് എ.ആർ. റഹ്്മാൻ. അദ്ദേഹം ഇതാ ഒരു ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നു. നിറയെ പാട്ടുകളുള്ള ഒരു ചിത്രം.
ഓരോരുത്തരുടെയും ജീവിതയാത്ര അനന്യമാണ്. നമ്മൾ പലവിധ ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോകുന്നു. മറ്റാർക്കും സാധ്യമാകാത്തത് കണ്ടുപിടിക്കുന്നു. എനിക്കുമുണ്ട് ഒട്ടേറെ ജീവിതാനുഭവങ്ങൾ. അതൊരു ചലച്ചിത്രമാക്കി ജനങ്ങൾക്കുമുന്നിൽ എത്തിക്കുക എന്നത് രസകരമായിരിക്കുമെന്നു തോന്നി. കഴിഞ്ഞ കാലത്തിനിടയ്ക്ക് ഞാൻ നന്മയും കഷ്ടപ്പാടും തിരിച്ചുവരവും സ്നേഹവുമെല്ലാം കണ്ടിട്ടുണ്ട്. ഇതെല്ലാം ചേർന്നതാണ് ഞാനുണ്ടാക്കുന്ന ചിത്രം. അതിൽ ഒരുപാടു പാട്ടുകളുണ്ട്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്പ് അവ ഓരോന്നായി കേൾപ്പിക്കണമെന്നു കരുതുന്നു...
ഇത് സാക്ഷാൽ എ.ആർ. റഹ്്മാൻ പറഞ്ഞതാണ്. അദ്ദേഹം എഴുതി, നിർമിച്ച 99 സോംഗ്സ് എന്ന സിനിമ ഈ വരുന്ന ബുധനാഴ്ച പ്രേക്ഷകരിലേക്ക് എത്തുകയാണ്. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയർ. പാട്ടിൽ ജനിച്ച് പാട്ടിൽ ജീവിക്കുന്നയാൾ നിർമിച്ച ആദ്യ ചിത്രത്തിന് 99 സോംഗ്സ് എന്നതിനേക്കാൾ മികച്ച എന്തു പേരുണ്ട്!
36 പാട്ടുകൾ
ചിത്രം സംവിധാനം ചെയ്ത വിശ്വേഷ് കൃഷ്ണമൂർത്തിക്കൊപ്പം ചേർന്നാണ് റഹ്്മാൻ 99 സോംഗ്സിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു മ്യൂസിക്കൽ റൊമാൻസ് ഫിലിം എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം ഹിന്ദിയിലാണ്. ഇഹാൻ ഭട്ട്, എഡിൽസി വർഗാസ് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്നു. ലിസ റേ, മനീഷ കൊയ്രാള തുടങ്ങിയവരും വേഷമിടും. സംഗീതജ്ഞരായ രഞ്ജിത് ബാരോട്ട്, രാഹുൽ റാം എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്.
കഷ്ടപ്പാടുകളെ അതിജീവിച്ച് മികച്ച സംഗീതസംവിധായകനാവാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് കഥയിൽ പറയുന്നത്. ആത്മകഥാംശങ്ങളോടെയാവും റഹ്്മാൻ ഈ ചിത്രം എഴുതി പൂർത്തിയാക്കിയിരിക്കുക എന്നുറപ്പിക്കാം. ഹൃദയത്തിൽ പ്രണയവും സംഗീതവും സൂക്ഷിക്കുന്ന യൗവനങ്ങളുടെ ചിത്രമെന്നാണ് റഹ്്മാൻ മുന്പൊരിക്കൽ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇതൊരു എ.ആർ. റഹ്്മാൻ ബയോപിക് അല്ല.
ഏതൊരു പ്രോജക്ടിന്റെയും മർമം അതിന്റെ എഴുത്താണ്. ഇതൊരു സംഗീത പശ്ചാത്തലമുള്ള ചിത്രമായതിനാൽ ശക്തമായ തിരക്കഥ വേണമെന്നു ഞാൻ കരുതിയിരുന്നു. എന്നാലേ ചിത്രത്തിനു ജീവൻ കൊടുക്കാനും അതുവഴി ഒരു ഇംപാക്ട് ഉണ്ടാക്കാനും കഴിയൂ- റഹ്്മാൻ പറയുന്നു.
തലക്കെട്ടിലുള്ള 99 പാട്ടുകൾ ഈ മ്യൂസിക്കൽ ചിത്രത്തിലില്ല. പശ്ചാത്തല സംഗീതമടക്കം 36 ട്രാക്കുകളുണ്ടാവും. ഹിന്ദി, തമിഴ്, തെലുഗ് അടക്കമുള്ളതാണ് ഭാഷകൾ. റഹ്്മാന്റെ ഏതാണ്ട് അഞ്ചുവർഷമായുള്ള പരിശ്രമമാണ് ഈ ചിത്രത്തിലെ സംഗീതം. ഇംഗ്ലീഷ് ഗായകൻ സെയ്ൻ മാലിക് അടക്കമുള്ള അന്താരാഷ്ട്ര പ്രശസ്തരും പാട്ടുകൾക്കുവേണ്ടി അണിചേരും. ഹിന്ദി ഗാനങ്ങൾ എഴുതിയത് നവനീത് വിർക്, പ്രസൂണ് ജോഷി എന്നിവരാണ്. തമിഴിൽ താമരൈ, മദൻ കാർകി എന്നിവരും വരികളെഴുതി. ശ്രേയാ ഘോഷാൽ, അർമാൻ മാലിക്, അരിജിത് സിംഗ്, സിദ് ശ്രീരാം തുടങ്ങിയ പ്രമുഖരാണ് ഗായക നിരയിൽ.
സംവിധായകൻ വിശ്വേഷ് കൃഷ്ണമൂർത്തിയും ഒരു സംഗീതജ്ഞനാണ്. മുംബൈ ആസ്ഥാനമായുള്ള സ്ക്രൈബ് എന്ന ബാൻഡിലെ ഗായകനായിരുന്നു മുന്പ് അദ്ദേഹം.
കേൾക്കാം, വൈകാതെ
എന്നത്തെയും പോലെ റഹ്്മാന്റെ പാട്ടുകൾക്ക് സംഗീതപ്രേമികളുടെ കാത്തിരിപ്പ് തുടരുന്നുണ്ട്. പാട്ടുകൾ ചിത്രത്തിന്റെ റിലീസിംഗിനു മുന്പ് പരിചയപ്പെടുത്തുമെന്ന റഹ്്മാന്റെ വെളിപ്പെടുത്തലാണ് ഏവർക്കും പ്രതീക്ഷ നൽകുന്നത്. സായി ഷിർദി സായി, ജ്വാലാമുഖി, ഹംനവാ തുടങ്ങിയ ഏതാനും പാട്ടുകളുടെ ചെറു ശകലങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ഒരുപക്ഷേ ഈ കുറിപ്പ് അച്ചടിച്ചു വരുന്നതിനു മുന്പ് കൂടുതൽ പാട്ടുകൾ എത്തിയേക്കാം.
ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രദർശനത്തിനു മുന്പായി റഹ്്മാൻ പിയാനോ വായിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിലെ സംഗീതത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുവരാനുള്ള പാലമായിരിക്കും ഈ പിയാനോ വാദനം.
രചന ആകാശത്ത്
ഇത്രയും തിരക്കുപിടിച്ച സംഗീതജ്ഞൻ, ഇടതടവില്ലാത്ത റിക്കാർഡിംഗ് ജോലികൾ.. ഇതിനിടയ്ക്ക് എങ്ങനെയാണ് എ.ആർ. റഹ്്മാൻ ഒരു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുണ്ടാവുക! എങ്ങനെയാണ് അദ്ദേഹത്തിന് സ്വസ്ഥമായിരുന്നെഴുതാൻ സമയംകിട്ടുക എന്നു സംശയിക്കുന്നവർക്കുള്ള മറുപടി അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്:
ഞാൻ ഒരുപാടു യാത്രകൾ ചെയ്യുന്നയാളാണ്. മാസത്തിൽ രണ്ടുതവണ അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്കു പോകും. ദുബായിയിൽനിന്ന് അവിടെയെത്താൻ 15 മണിക്കൂർ വേണം. എനിക്ക് എഴുതാൻ വേണ്ടത്ര സമയമായി. യഥാർഥത്തിൽ ഞാൻ ആകാശത്തിരുന്നാണ് 99 സോംഗ്സ് എഴുതിയത്.
ഒരഭിമുഖത്തിൽ റഹ്്മാനോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു- താങ്കളുടെ ശൈലിക്ക് എന്തെങ്കിലും വെല്ലുവിളിയായിട്ടുണ്ടോ?
ജീവിതത്തിൽ ഒന്നും അത്ര എളുപ്പമല്ല. എല്ലാവർക്കും വെല്ലുവിളികൾ നേരിടേണ്ടിവരും. എനിക്കും എന്റേതായ വെല്ലുവിളികളുണ്ട്. ചെയ്യുന്ന ജോലിയിൽ സത്യസന്ധനായിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്- അദ്ദേഹം മറുപടി പറഞ്ഞു.
ആ സത്യസന്ധതയാണ് സംഗീതപ്രേമികളെ റഹ്്മാനിലേക്കു വലിച്ചടുപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് 99 സോംഗ്സിൽ എന്തൊക്കെയുണ്ടാകുമെന്ന ആകാംക്ഷ വാനോളമുയരുന്നതും.
വർഷങ്ങൾക്കുമുന്പ് ബംഗളുരുവിൽ തന്റെ ആദ്യ സംഗീതപരിപാടിക്കായി റഹ്്മാൻ എത്തിയപ്പോൾ പെരും മഴയായിരുന്നു. എന്നിട്ടും കാഴ്ചക്കാർ ആരും പിരിഞ്ഞുപോകാൻ കൂട്ടാക്കിയിരുന്നില്ല. ഈ മഴയത്ത് വേദിയിൽനിന്ന് വൈദ്യുതാഘാതമേൽക്കേണ്ടിവന്നാലും ഞങ്ങൾ പരിപാടി അവതരിപ്പിക്കും എന്നായിരുന്നു റഹ്്മാന്റെയും സംഘത്തിന്റെയും ഉറപ്പ്. അങ്ങനെനിൽക്കേ പതിയെ മഴമാറി., സംഗീതമഴ തുടങ്ങി.
99 അല്ല, ഇനി എത്രയെത്ര സോംഗ്സ്!!
ഹരിപ്രസാദ്