കോവിഡിന്റെ രണ്ടാം തരംഗത്തിനു ശേഷം ജീവിതം സാധാരണ ഗതിയിലേക്കു നീങ്ങിത്തുടങ്ങിയപ്പോഴാണ് സിനിമ മേഖല വീണ്ടും ചിത്രീകരണ ഘട്ടത്തിലേക്കു തുനിഞ്ഞത്. എന്നാൽ ടെലിവിഷനിലെ പരന്പരകളടക്കമുള്ള പരിപാടികൾക്കു ഷൂട്ടിംഗ് നടത്താൻ അനുമതി ലഭിച്ചെങ്കിലും സിനിമയ്ക്കു മാത്രം അധികൃതരുടെ ഭാഗത്തുനിന്നും പച്ചക്കൊടിയില്ലാത്തതാണ് ഇപ്പോൾ അതിർത്തി കടക്കാൻ സിനിമാ പ്രവർത്തകരെയും നിർബന്ധിതരാക്കുന്നത്.
പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്ന കഥാപാത്രങ്ങളാണ് വെള്ളിത്തിരയിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്നത്. അവർ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ കഥാന്ത്യത്തിൽ വിജയം നേടുന്പോൾ പ്രേക്ഷകരുടെ ആസ്വാദനവും ആനന്ദത്തിലേക്കും ആശ്വാസത്തിലേക്കും എത്തും. മലയാള സിനിമയും ഒരു സിനിമാ കഥ പോലെ പ്രതിസന്ധികളെ പലവിധങ്ങളായ വഴികളിലൂടെ തരണം ചെയ്യുകയാണ്.
തിയറ്ററുകൾ അടഞ്ഞു കിടക്കുന്നതും ഷൂട്ടിംഗ് തുടങ്ങാൻ ഇനിയും അനുമതി ലഭിക്കാത്തതും സിനിമ വ്യവസായത്തിനു വെല്ലുവിളി സൃഷ്ടിക്കുന്പോഴാണ് ഓവർ ടി പ്ലാറ്റ്ഫോമുകൾ ഇവിടെ വിപ്ലവം സൃഷ്ടിക്കുന്നത്. മുന്പ് ഒടിടി പ്ലാറ്റ്ഫോമുകളോടു മുഖം തിരിച്ച പ്രേക്ഷകർ പോലും മറ്റൊരു മാർഗവുമില്ലാതെയാണ് അവിടേക്കു തിരിഞ്ഞതെങ്കിലും ഇന്ന് അവിടെ സാധ്യമാകുന്ന പുതിയ കാഴ്ചാനുഭവത്തിനായി കാത്തിരിക്കുകയാണ്.
തിയറ്ററുകൾ അടഞ്ഞു കിടന്നിടത്താണ് മലയാള ചലച്ചിത്ര രൂപങ്ങൾ ഒടിടിയെ ആശ്രയിച്ചു തുടങ്ങിയതെങ്കിൽ ഇന്നു ഒടിടിയ്ക്കായി തന്നെ സിനിമകൾ ഇവിടെ തയാറാകുന്നു. മറ്റു സംസ്ഥാനങ്ങളിലും പരിമിതങ്ങളായ വിദേശ രാജ്യങ്ങളിലുമായി പ്രേക്ഷകരുണ്ടായിരുന്ന മലയാള സിനിമ ഇന്നു 200-ൽ അധികം രാജ്യങ്ങളിലേക്കാണ് അതിർത്തി കടന്നെത്തുന്നത്. അതൊരു ശുഭ പ്രതീക്ഷയാകുന്പോൾ കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളെയും പ്രതിസന്ധികളെയും സ്പോർട്മാൻ സ്പിരിറ്റോടെ മറികടക്കാനുള്ള ശ്രമങ്ങളും സിനിമാ ലോകത്ത് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
മലയാള സിനിമ ഹൈദരാബാദിലേക്ക്
കോവിഡിന്റെ രണ്ടാം തരംഗത്തിനു ശേഷം ജീവിതം സാധാരണ ഗതിയിലേക്കു നീങ്ങിത്തുടങ്ങിയപ്പോഴാണ് സിനിമ മേഖല വീണ്ടും ചിത്രീകരണ ഘട്ടത്തിലേക്കു നീങ്ങിയത്. എന്നാൽ ടെവിലിഷനിലെ പരന്പരകളടക്കമുള്ള പരിപാടികൾക്കു ഷൂട്ടിംഗ് നടത്താൻ അനുമതി ലഭിച്ചെങ്കിലും സിനിമയ്ക്കു മാത്രം അധികൃതരുടെ ഭാഗത്തുനിന്നും പച്ചക്കൊടിയില്ലാത്തതാണ് ഇപ്പോൾ അതിർത്തി കടക്കാൻ സിനിമാ പ്രവർത്തകരെയും നിർബന്ധിതരാക്കുന്നത്.
സൂപ്പർതാര ചിത്രങ്ങളടക്കം ഏഴു ചിത്രങ്ങളാണ് ഈ ദിവസങ്ങളിൽ തമിഴ്നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്നത്. അശാസ്ത്രീയമായ അടച്ചുപൂട്ടലിനെതിരെ ഇപ്പോൾ ചലിച്ചിത്ര സംഘടനകൾ പോലും രംഗത്തു വന്നിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
ദിലീപ് വേറിട്ട ഗെറ്റപ്പിലെത്തുന്ന കേശു ഈ വീടിന്റെ നാഥനും അവസാന ഘട്ട ഷൂട്ടിംഗ് രാമേശ്വരത്ത് ആരംഭിച്ചു. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശിയാണ് നായികയാകുന്നത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, വിനായകൻ, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ത്രില്ലർ ചിത്രം പടയും മൈസൂരിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഒരുപിടി സിനിമകൾ ചിത്രീകരണ ഭൂമിക തേടി അതിർത്തി കടക്കുന്നത്.
സിനിമാക്കാരുടെയും സംഘടനകളുടെയും പരാതി
നിയന്ത്രണങ്ങളോടെ പ്രോട്ടോകോൾ പ്രകാരമുള്ള നിശ്ചിത ആളുകളെ മാത്രം സംഘടിപ്പിച്ച് കേരളത്തിൽ സിനിമാ ഷൂട്ടിംഗ് ആരംഭിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഫെഫ്ക അടക്കമുള്ള സംഘടനകൾ രംഗത്തു വന്നതാണ്. സന്നിഗ്ദാവസ്ഥ തുടർന്നതോടെ പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെടുകയാണ്. ഒപ്പം നിർമാതാക്കളും ഇതേ ആവശ്യവുമായി ഉറച്ചു നിൽക്കുകയാണ്.
“അയൽ സംസ്ഥാനങ്ങളിൽ സിനിമാ തൊഴിൽ മേഖല പിന്നെയും സജീവമായിരിക്കുന്നു. യാതൊരു നിബന്ധനകളുമില്ലാതെ ഷൂട്ടിംഗും ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ സിനിമയ്ക്കു മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാണ്. പീസിആർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? ഏഴോളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാന വർഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. നിർമാണ മേഖലയുൾപ്പെടെയുള്ളവയ്ക്കു പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഫെഫ്കയുടെ ആവശ്യം ഇങ്ങനെയായിരുന്നു. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ലെന്നും ഫെഫ്ക വ്യക്തമാക്കുന്നു.
ഭീമമായ നഷ്ടത്തിലും സിനിമാ മേഖല മുന്നോട്ട്
കേരളത്തിൽ 50 പേരെ വച്ചെങ്കിലും ഇൻഡോർ ഷൂട്ടിംഗിന് അനുമതി നൽകാതിരിക്കുന്നത് സങ്കടകരമെന്നാണ് നിർമാതാവ് ആന്റണി പെരുന്പാവൂർ പറയുന്നത്. "ബ്രോ ഡാഡി’യുടെ ചിത്രീകരണം ഹൈദരാബാദിൽ 15 ന് ആരംഭിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ട്വൽത് മാനിന്റെ ഷൂട്ടിംഗും ഉടൻ തുടങ്ങാൻ തീരുമാനിച്ചിരുന്നു.
ഈ രണ്ടു സിനിമകളും കേരളത്തിൽത്തന്നെ ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ ഷൂട്ടിംഗിന് അനുവാദം ലഭിച്ചില്ല. ട്വൽത് മാനിന്റെ ചിത്രത്തിനായി ഇടുക്കിയിൽ വലിയൊരു സെറ്റ് നിർമിച്ചിട്ടുണ്ട്. അതിന്റെയും ഷൂട്ടിംഗ് തുടങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിലേക്കു മാറ്റിയപ്പോൾ ബജറ്റ് കൂടിയതോടെ ഭീമമായ നഷ്ടമാണുണ്ടായത്. കേരളത്തിൽ ഷൂട്ട് ചെയ്യുന്നതിനേക്കാൾ ചെലവ് കൂടുതലാണവിടെ. ആളുകളുടെ യാത്രച്ചെലവ്, ലൊക്കേഷൻ വാടക തുടങ്ങിയ നിരവധി കാര്യങ്ങളുണ്ട്. എന്നിരുന്നാലും കേരളത്തിൽ ജോലി ചെയ്യുന്ന പരമാവധി ആളുകളെ ചിത്രത്തിനു വേണ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.'- ആന്റണി പെരുന്പാവൂർ പറയുന്നു.
ഷൂട്ടിംഗ് അന്യ സംസ്ഥാനങ്ങളിലേക്കു മാറ്റുന്പോൾ മുൻ നിര ടെക്നീഷ്യൻസിനും കലാകാരന്മാർക്കും മറ്റ് അണിയറ പ്രവർത്തകർക്കും തൊഴിൽ ചെയ്യാൻ അവസരമുണ്ടെങ്കിലും വലിയൊരു വിഭാഗം സിനിമാ പ്രവർത്തകരും പ്രതിസന്ധികളിൽ തുടരുകയാണ്. കേരളത്തിൽ ഷൂട്ടിംഗ് നടക്കുന്പോഴാണ് നമ്മുടെ സിനിമാ പ്രവർത്തകർക്ക് കൂടുതൽ അവസരം കിട്ടുന്നത്. ഇത് ഒരു തൊഴിലിടത്തിലെ വലിയൊരു കൂട്ടം ആളുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയാണ്. വാണിജ്യ വിജയവും മുതൽ മുടക്ക് തിരിച്ചു കിട്ടുന്നതിലും ഇപ്പോഴും കരിനിഴൽ മാറാത്ത ഒരു മേഖലയെ വീണ്ടും വലിയ നഷ്ടത്തിലേക്കു ചെന്നെത്തിക്കാനാണോ ഈ നിർബന്ധിത നിയന്ത്രണങ്ങൾ എന്ന് അധികാരികൾ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
കാഴ്ചാ ശീലങ്ങളുടെ ഡിജിറ്റൽ തിര
ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസുകളുടെ വിജയം നിർണയിക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡമില്ലെങ്കിലും ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ പല സിനിമകളും ലോകോത്തര ശ്രദ്ധ നേടുന്നതിനൊപ്പം തിയറ്ററിൽ ലഭിക്കുന്ന അത്ര തന്നയോ അതിൽകൂടുതലോ ജനപ്രീതി നേടിയിട്ടുണ്ടെന്നു പറയാം.
സിനിമ പുറം ലോകത്തെത്തിക്കാൻ തിയറ്ററുകളെയും താരാധിപത്യം മുതൽ വിപണന ശ്യംഘലവരെ നീളുന്ന ബലതന്ത്രങ്ങളെയും ആശ്രയിക്കേണ്ടി വന്നിരുന്ന കാലമാണ് കഴിഞ്ഞു പോകുന്നത്. സീയു സൂണ്, ദൃശ്യം 2, ജോജി, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ മലയാള ഒടിടിയിലെത്തിയ ചിത്രങ്ങൾ അതിർത്തികൾക്കപ്പുറത്തും വിദേശത്തും സ്വദേശത്തും വലിയ ചർച്ചകളാണ് സഷ്ടിച്ചത്. വാണിജ്യ വിജയ സംവിധാനങ്ങളിലൂടെ വെളിച്ചം കാണാനാവാത്ത ഒരുപിടി ചിത്രങ്ങൾക്ക് ഭാവിയിൽ വലിയൊരു വേദിയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്നത്.
തുടക്കക്കാലത്ത് മലയാള സിനിമയോട് മുഖം തിരിച്ചിരുന്ന ആമസോണ്, നെറ്റ്ഫ്ളിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളും നിലപാട് തിരുത്തി മലയാള സിനിമയുടെ വിപണന മൂല്യം തിരിച്ചറിഞ്ഞ് സിനിമകൾ ഏറ്റെടുക്കുന്നതും ഏറെ പ്രതീക്ഷ നൽകുന്നു. ആളുകളുടെ ഡിജിറ്റൽ ബിഹേവിയറും പ്രീമിയം കണ്ടന്റ് ഇൻഡസ്ട്രിയുടെ വളർച്ചയും പഠനമാക്കുന്പോഴുള്ള നിഗമന പ്രകാരം 3600 കോടി രൂപയുടെ ബിസിനസാണ് ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകൾ പ്രതിവർഷം നടത്തുന്നത്.
ഇത് 36000 കോടിയായി വളരാൻ 2023 വരെ കാത്തിരുന്നാൽ മതിയെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. വെബ് സീരീസുകളും ലോകോത്തര ഭാഷാ ചിത്രങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തിരയുടെ വിപ്ലവത്തിൽ മലയാളം പോലുള്ള പ്രാദേശിക സിനിമാ വ്യവസായങ്ങൾ ഒപ്പം പിടിച്ചു നിൽക്കുക എന്ന് ഭാവിയിൽ വെല്ലുവിളിയാണ്.
കെ.എസ്. പിഷാരടി