മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നും ആ ശബ്ദത്തിന്റെ ഊർജവും തേജസും യുവത്വം വിട്ടിട്ടില്ല. 1940 ജനുവരി 10ന് അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായിട്ടായിരുന്നു യേശുദാസിന്റെ ജനനം. ഫോർട്ട് കൊച്ചിയിൽ ജനിച്ച കാട്ടാശേരി ജോസഫ് യേശുദാസ്.
ഒരാളുടെ നാദത്തിനു ലക്ഷക്കണക്കിന് ആളുകളുടെ അനുഭവമായി, അനുഭൂതിയായി മാറാൻ കഴിയുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ ഗാനങ്ങൾ. ഒരുടവും തട്ടാതെ ആറു പതിറ്റാണ്ടുകാലമായി അതു മലയാളത്തിന്റെ ഗന്ധർവനാദമായി തുടരുന്നു എന്നതാണ് നമ്മുടെ സൗഭാഗ്യം.
ആ നാദബ്രഹ്മത്തിന്റെ ആനന്ദ സാഗരത്തിൽ മുങ്ങിപ്പോയ ഓരോ മലയാളിക്കും ആ ശബ്ദത്തെക്കുറിച്ച് പല കഥകൾ പറയാനുണ്ടാകും. ജീവിത ക്ലേശങ്ങളിലും ഒറ്റപ്പെടലിലും രോഗപീഡകളിലും സമ്മർദങ്ങളിലും സന്തോഷങ്ങളിലുമെല്ലാം അവരെ തേടി ഈ ശബ്ദം എത്തിയിട്ടുണ്ട്. ചിലപ്പോൾ സാന്ത്വനമായി, മറ്റു ചിലപ്പോൾ ആശ്വാസമായി, ഇനിയും ചിലപ്പോൾ ആഹ്ലാദമായി.
അലിയുന്ന പരിഭവം
നമ്മുടെ വികാരങ്ങളെ തലോടി, ഹൃദയമിടിപ്പിന്റെ താളത്തിൽ, ചൂടിൽ കൈ തൊട്ട് യേശുദാസ് ഉണ്ട്. എത്രയോ കാലമായി. അതുകൊണ്ടാണ് യേശുദാസ് ഇല്ലാത്ത ജീവിതം സങ്കല്പിക്കാൻ കഴിയില്ല എന്നു ശരാശരി മലയാളി പറഞ്ഞുപോകുന്നത്.
യൂ ട്യൂബിൽ സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ അഭിമുഖങ്ങൾ കാണാം. അതിൽ ഒന്നിൽ യേശുദാസിന്റെ പിണക്കത്തിന്റെ കഥയുണ്ട്. പ്രണയഗാനങ്ങൾ പാടുന്പോൾ ഒരു സ്ത്രൈണസ്പർശം അഥവാ ആർദ്രത ദാസിന്റെ ശബ്ദത്തിനു കൈവരുന്നു എന്ന ജെറി അമൽദേവിന്റെ വാക്കുകൾ തെറ്റിദ്ധരിച്ചായിരുന്നു യേശുദാസിന്റെ പരിഭവം. പെണ്ണിന്റെ ശബ്ദം എന്നു ജെറി അമൽദേവ് പറഞ്ഞതായി യേശുദാസിനെ ചില വക്രബുദ്ധിക്കാർ വിശ്വസിപ്പിച്ചു. അതു വിശ്വസിച്ചു കുറച്ചുകാലം യേശുദാസ് അകന്നുമാറി.
ആ അഭിമുഖം കേൾക്കുന്പോൾ സത്യത്തിൽ അദ്ഭുതമാണ് തോന്നുക. സ്വർണച്ചാമരം വീശി എത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ, ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു, സുറുമയെഴുതിയ മിഴികളെ, സന്യാസിനി നിന്റെ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാ പുഷ്പവുമായി വന്നു...
തീവ്രപ്രണയത്തിന്റെ, കരുതലിന്റെ പ്രാണരക്ഷയുടെ നെഞ്ചുരുക്കത്തിന്റെ കോടികോടി പുരുഷഭാവങ്ങൾ അനുഭവിപ്പിച്ച ഗായകന് എന്തിനാണ് സംശയം, പരിഭവം? വെള്ളിത്തിരയിൽ നമ്മൾ ആരാധിച്ച എത്ര നായകന്മാരുടെ കരുത്തും വീർപ്പുമുട്ടലുമാണ് യേശുദാസ് പകർന്നുതന്നത്. സത്യന്റെ, പ്രേംനസീറിന്റെ, മധുവിന്റെ, സോമന്റെ, സുകുമാരന്റെ, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പിന്നെ ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും വരെ.
സംഗീത മഴ
1961 നവംബർ 14നു കാല്പാടുകൾ എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണിഗാന ലോകത്തിലേക്കു യേശുദാസ് തുടക്കം കുറിച്ചത് എം.ബി. ശ്രീനിവാസന്റെ സംഗീതത്തിൽ. എന്നാൽ, ഗന്ധർവനാദത്തെ തേച്ചുമിനുക്കി ഇത്രയേറെ സുന്ദരമാക്കിയതിനു പിന്നിൽ ജി. ദേവരാജനു വലിയ പങ്കുണ്ട്. കണ്ണുനീർ മുത്തുമായി കാണാനെത്തിയ കതിരുകാണാക്കിളി ഞാൻ.... എന്നു ദേവരാജ ഈണത്തിൽ ദാസ് പാടുന്പോൾ നെഞ്ചുവിങ്ങിയാണ് മലയാളിയതു കേട്ടത്.
യേശുവിന്റെ ശബ്ദത്തെ പരീക്ഷിച്ചു പരീക്ഷിച്ചു ദേവരാജൻ മാസ്റ്റർ ഗാനവൈവിധ്യത്തിന്റെ ഒരു നാദപ്രപഞ്ചം ഗായകനു മുന്നിൽ തുറന്നിട്ടു കൊടുക്കുകയായിരുന്നു. കെ. രാഘവനും ദക്ഷിണാമൂർത്തിയും ബാബുരാജും പിന്നെ കാലങ്ങളിലൂടെ കടന്നുകടന്ന് എം. ജയചന്ദ്രനും ഗോപിസുന്ദറും ബിജിപാലുമെല്ലാം ഒപ്പം ചേർന്നു.
യേശുദാസിന്റെ ഗന്ധർവനാദത്തിനു കാവലായി 1970 മുതൽ ഒപ്പം ചേർന്നതാണ് ഭാര്യ പ്രഭ. വിനോദ്, വിജയ്, വിശാൽ എന്നിങ്ങനെ മൂന്ന് ആൺമക്കൾ. പിതാവിന്റെ പാത പിന്തുടർന്നു മകൻ വിജയ് യേശുദാസ് ഇന്ന് അറിയപ്പെടുന്ന ഗായകനായി മാറിക്കഴിഞ്ഞു.
84ന്റെ പടിവാതിലിൽ നില്ക്കുന്പോൾ യേശുദാസ് ആയിരം പൂർണചന്ദ്രന്മാരെ കണ്ടാസ്വദിച്ചോ എന്ന് അറിയില്ല. ലോകമെങ്ങുമുള്ള മലയാളികൾ പക്ഷേ, ആ ഗാനത്തിന്റെ ആയിരം കോടി ചന്ദ്രനിലാവിൽ ഈറനണിഞ്ഞ് നില്ക്കുകയാണ്. ശതാഭിഷേക ശബ്ദത്തിന് ഒരായിരം അഭിനന്ദനപ്പൂക്കൾ. ഇനിയുമേറെക്കാലം ആ ശബ്ദം നമ്മുടെ ചാരത്ത് സംഗീതമഴയായി പെയ്തിറങ്ങട്ടെ.
എസ്. മഞ്ജുളാദേവി