കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വേളയിൽ അദ്ദേഹം സൺഡേ ദീപികയോടു സംസാരിക്കുന്നു.
"യോ മാം പ്രയതതേ ഹന്തും
ജ്ഞാത്വാ പ്രഹരണേ ബലം
തസ്യ തസ്മിൻ പ്രഹരണേ
പുനഃപ്രാദുർഭവാമ്യഹം’
ഒരാൾ ബലമുണ്ടെന്നു വച്ച് എന്നെ നശിപ്പിക്കാൻ നോക്കിയാൽ ഞാനപ്പോൾ അയാളുടെ പ്രഹരണത്തിന്മേലാണ് വീണ്ടും കിളിർത്തുയർന്ന് വരിക.
ശ്രീകുമാരൻ തന്പിയുടെ "ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥ തുടങ്ങുന്നത് മഹാഭാരതത്തിലെ ഈ ശ്ലോകത്തോടെയാണ്. സത്യമാണത്. മലയാളത്തിന്റെ പ്രിയ ഗാനരചയിതാവിന്റെ, കവിയുടെ, സംവിധായകന്റെ, തിരക്കഥാകൃത്തിന്റെ, ജീവിതം വായിച്ചാൽ; അറിഞ്ഞാൽ നെഞ്ചിൽ കൈവച്ച് നമുക്കും പറയാം. അഗ്നിയിൽനിന്നു വീണ്ടും ഉയിർത്തെഴുന്നേറ്റ് ഉയരത്തിൽ പറക്കാനാണ് ദൈവം ചിലരെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നതെന്ന്. അങ്ങനെയുള്ള അപൂർവ വ്യക്തിത്വങ്ങളിലൊരാളാണ് ശ്രീകുമാരൻ തന്പി.
കനലിൽ നടന്ന്
മദം പൊട്ടിയലറുന്ന ഇടവപ്പാതിക്കാറ്റിലും ഇടിയിലും മിന്നലിലും കോരിച്ചൊരിയുന്ന മഴയിലും ഓലമേയാത്ത വലിയ തറവാട്ടിൽ പേടിച്ചു വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയിൽനിന്നും മകനിൽനിന്നും തുടങ്ങുന്നു ആ ജീവിതം. തീവെയിൽ കൊണ്ടും പെരുമഴകൾ നനഞ്ഞും തെറ്റുന്ന സമവാക്യങ്ങളിലൂടെയും തിരസ്കാരങ്ങളുടെ തീയാട്ടിലൂടെയും നടന്നും വളർന്നും തളർന്നും പിന്നെയും പിന്നെയും വളർന്നും ഇന്നും ജീവിക്കുന്നു ശ്രീകുമാരൻ തന്പി.
ഇലഞ്ഞിപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം നമുക്കു മേൽ വർഷിച്ചും "സ്വർണ മരീചിക മാഞ്ഞ് കഴിഞ്ഞാൽ ആശയെവിടെ, നിരാശയെവിടെ' എന്നു ചോദിച്ചും പൊട്ടിച്ചിരിച്ചും പൊട്ടിത്തെറിച്ചും വിങ്ങി നീറിയും നമുക്കൊപ്പം നടക്കുന്നു ശ്രീകുമാരൻ തന്പി.
1940 മാർച്ച് 16 നു (കുംഭ മാസത്തിലെ രോഹിണി നക്ഷത്രം) ഹരിപ്പാട്ട് കരിന്പാലേത്ത് വീട്ടിൽ തോനയ്ക്കാട്ട് കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനി തങ്കച്ചിയുടെയും മകനായി ജനിച്ച ശ്രീകുമാരൻ തന്പിയുടെ ശതാഭിഷേകമാണ് ഈ മാർച്ച് 16ന്.
മായാത്ത വരികൾ
"ഹൃദയസരസിലെ പ്രണയ പുഷ്പമേ'
"സ്വന്തമെന്ന പദത്തിനെന്തർഥം'
"ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം'
"അകലെ അകലെ നീലാകാശം'
"പൊൻവെയിൽ മണിക്കച്ച.....'
"ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം'
"ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു'
"എൻ മന്ദഹാസം...'
"പഞ്ചവടിയിലെ വിജയശ്രീയോ...'
അങ്ങനെ പ്രണയവും തത്വജ്ഞാനവും വിരഹവും നർമവും എല്ലാം നിറയുന്ന മൂവായിരത്തോളം ഗാനങ്ങൾ, മോഹിനിയാട്ടവും ഗാനവും ഉൾപ്പെടെയുള്ള സിനിമകൾ. പോയ കാലത്തിന്റെ മധുചന്ദ്രികയായി ഇന്നും മലയാളത്തിന്റെ ഹൃദയാകാശത്തിൽ നിറയുന്ന ശ്രീകുമാരൻ തന്പി സംസാരിക്കുന്നു.
• എണ്പത്തിനാലാം ജന്മദിനത്തിൽ നിൽക്കുന്പോൾ എന്താണ് മനസിൽ?
വ്യക്തി എന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം ഈ ദീർഘായുസ് ദുഃഖകരമാണ്. എന്റെ ജന്മായുസിൽനിന്നു കുറെ വർഷങ്ങൾ എന്റെ മകനു കൊടുക്കാമായിരുന്നല്ലോ ദൈവത്തിന് എന്നതാണ് എന്റെ ആദ്യ ചിന്ത. അതുകൊണ്ടുതന്നെ വ്യക്തിപരമായും കുടുംബപരമായും പിറന്നാൾ ആഘോഷിക്കുന്നില്ല. പിന്നെ എന്റെ പാട്ടുകളെ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും മാധ്യമങ്ങളും അടക്കം ശതാഭിഷേകം ആഘോഷമാക്കുന്പോൾ ഞാൻ നിന്നുകൊടുക്കുന്നു. അത്രമാത്രം.
• പുരാതനമെങ്കിലും ക്ഷയിച്ചു തുടങ്ങിയ കരിന്പോലേത്ത് തറവാട്ടിലെ ജനനം. തീരെ ചെറുപ്പം മുതൽ അനുഭവിക്കേണ്ടി വന്ന വേദനകൾ, സാന്പത്തിക പ്രശ്നങ്ങൾ, കഷ്ടപ്പാടുകൾ, പ്രണയഭംഗം, സിനിമാ ജീവിതത്തിലെ പ്രതിസന്ധികൾ അങ്ങനെ പലതും ശ്രീകുമാരൻ തന്പി എന്ന ഗാനരചയിതാവിന്റെ ഈടുവയ്പ്പുകളായി മാറിയോ? ഇത്രയേറെ ആഴമുള്ള ഗാനങ്ങൾ എഴുതാൻ ജീവിതാനുഭവങ്ങൾ തുണച്ചിട്ടില്ലേ?
സംശയമെന്ത്. എന്റെ ആത്മകഥയായ ജീവിതം ഒരു പെൻഡുലം വായിച്ചാൽ എന്റെ അനുഭവങ്ങൾ എത്ര തീവ്രമാണെന്നു തിരിച്ചറിയാൻ കഴിയും. എന്നെ പോലെ ഇത്രമാത്രം ജീവിത ക്ലേശങ്ങൾ അനുഭവിച്ച, വൈവിധ്യമാർന്ന നിലകളിൽ പ്രവർത്തിച്ച, കടുത്ത എതിർപ്പുകൾ നേരിട്ട ഒരു കലാകരൻ വേറെ ഇല്ല എന്നു തോന്നാറുണ്ട്. കുട്ടിക്കാലം മുതൽ വലിയ ദുഃഖങ്ങൾ അനുഭവിച്ചിട്ടുണ്ട്.
• ശ്രീകുമാരൻ തന്പി നടന്ന ജീവിതത്തിന്റെ ദുർഘട പാതകൾ, ആർജിച്ച ദർശനം, ആധ്യാത്മിക അറിവുകൾ, പുരാണങ്ങളും വേദോപനിഷത്തുക്കളും നൽകിയ ജ്ഞാനം, പഠിച്ച ശാസ്ത്രം.. അങ്ങനെ പലതും ആയിരക്കണക്കിനു പാട്ടുകൾക്കു പിന്നിൽ കാണാം
തീർച്ചയായും ഉണ്ട്. തത്വചിന്താപരമായ നിരവധി ഗാനങ്ങൾ എഴുതാൻ കഴിഞ്ഞത് എന്റെ ജീവിതാനുഭവങ്ങൾകൊണ്ട് തന്നെയാണ്. എന്റെ 27-ാം മത്തെ വയസിലാണ്. "മദം പൊട്ടി ചിരിക്കുന്ന മാനം, മനം പൊട്ടിക്കരയുന്ന ഭൂമി' എഴുതിയത്. "ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ ക്ഷണിക്കാതെ', "സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു', "സുഖമെവിടെ ദുഃഖമെവിടെ....' "സ്വന്തമെന്ന പദത്തിനെന്തർഥം' എന്നൊക്കെ എഴുതുന്നതിനു ജീവിതത്തിലേറ്റ മുറിവുകൾ ഒരു പ്രധാന കാരണം തന്നെയാണ്.
• ഈ വേദനകൾ പിന്നീട് ജീവിത ദർശനത്തിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നെന്നു പറഞ്ഞാൽ? ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരു മന്ത്രവിദ്യയും ശ്രീകുമാരൻ തന്പി ഇതിനിടയ്ക്കു സ്വന്തമാക്കിയല്ലോ
ജീവിതത്തെ കഴിയുന്നത്ര പോസിറ്റീവായി കാണുന്ന ഒരാളാണ് ഞാൻ. നമ്മൾ 1980ൽ ചെയ്ത ഒരു തെറ്റിനെ ആ കാലത്തിലേക്കു മടങ്ങിപ്പോയി തിരുത്താൻ കഴിയുമോ? മനുഷ്യർ പലപ്പോഴും ചെയ്യുന്നത് ഇന്നലെ ചെയ്ത അബദ്ധങ്ങളെക്കുറിച്ചു ചിന്തിച്ച് ഇന്നത്തെ സന്തോഷം ഇല്ലാതാക്കുകയാണ്. നാളെയെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. നാളെ ഞാൻ ഉണ്ടാകുമോ എന്ന് എന്താണ് ഉറപ്പ്. ഇന്നു ജീവിക്കണം - ലീവ് ടുഡേ. ഇങ്ങനെയാണ് ഞാൻ ജീവിതത്തെ കാണുന്നത്.
• ടൗണ് പ്ലാനർ എന്ന വലിയ ഉദ്യോഗം രാജിവച്ച ശ്രീകുമാരൻ തന്പി "എൻജിനിയറിന്റെ വീണ' എഴുതിയ കവി കൂടിയാണ് ?
എൻജിയറിംഗ് അറിവുകളും എന്റെ കലയിൽ ഞാൻ ഉപയോഗപ്പെടുത്തി എന്നു പറയാം. അല്ലെങ്കിൽ എൻജിയറിംഗിനെയും ഞാൻ കലയാക്കി മാറ്റി.
• "പുലരിയോടൊ സന്ധ്യയോടോ പ്രിയനു പ്രേമം' ? "ഇന്ന് സന്ധ്യ കവർന്നെടുത്ത സ്വപ്നം എത്ര പവൻ?' എന്നുമൊക്കെ ഗാനങ്ങളിലൂടെ ചോദിക്കുന്നുണ്ടല്ലോ. എന്തിനേറെ, തത്വചിന്താപരമായ സ്വന്തമെന്ന പദത്തിനെന്തർഥം എന്ന ഗാനവും ഒരു ചോദ്യത്തോടെയാണ് തുടങ്ങുന്നത് ?
ചോദ്യങ്ങളിൽ ആരംഭിക്കുകയും ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് എന്റെ ഒരു ശൈലിയാണ്. ചോദ്യങ്ങൾ എറിഞ്ഞു കൊടുത്തിട്ടു പോകുന്നതല്ല എന്റെ രീതി. പല ഗാനങ്ങളും ഒരു ചർച്ചയാണ്.
• പതിറ്റാണ്ടുകൾ നീണ്ട സിനിമാഗാന ജീവിതത്തിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശ്രീകുമാരൻതന്പി. എന്നാൽ, വലിയ ഹിറ്റുകളായി മാറേണ്ട ചില ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുമുണ്ട്. കല്പവൃക്ഷം എന്ന സിനിമയിലെ "വയൽ വരന്പിൽ ചിലന്പ് തുള്ളി' എന്ന ശ്രീകുമാരൻ തന്പി- ദക്ഷിണാമൂർത്തി ടീമിന്റെ അതിമനോഹര ഗാനം അത്തരത്തിൽ ഒന്നാണ്. "ഇടവപ്പാതി കാറ്റടിച്ചാൽ ഉടുക്കുകൊട്ടും എൻ മനസിൽ' എന്ന അർജുന സംഗീതത്തിലെ ഗാനവും.
അതേ, ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്. നമ്മൾ കരുതുന്ന പോലെ ചില പാട്ടുകൾ ഹിറ്റാകാറില്ല. നേരെമറിച്ചും സംഭവിക്കാറുണ്ട്.
മഴമുകിൽ ചിത്രവേല
മകയിരം ഞാറ്റുവേല
എന്ന "മുദ്രമോതിര'ത്തിലെ ഗാനം വലിയ രീതിയിൽ ആസ്വാദകർ ഏറ്റെടത്തതാണ്. ഇത്രയേറെ ഈ ഗാനം ഹിറ്റാകുമെന്നു ഞാൻ കരുതിയിരുന്നില്ല.
• ഏറ്റവും മൃദുവായി പ്രണയിനിയെ സ്പർശിക്കുന്നതാണ് ശ്രീകുമാരൻ തന്പിയുടെ പ്രണയഗാനങ്ങൾ എന്ന് സാമാന്യമായി പറയാം. മുൻതലമുറ ഏറ്റവും വാത്സല്യത്തോടെ വിളിച്ചിരുന്ന "ഓമന' പല ഗാനങ്ങളിലും കടന്നു വരുന്നുണ്ട്.
"ജാതിമല്ലി പ്പൂമഴയിൽ
ഓമനതൻ പുഞ്ചിരിയിൽ'
എന്നാണ് താങ്കൾ കുറിക്കുന്നത്.
ഓർമ വച്ച നാൾ മുതൽ ഞാൻ ഓമനയെ കണ്ടിരുന്നു... ഓമന ഒരു വട്ടം പുഞ്ചിരിച്ചാൽ, ഒരു നൂറിതളുള്ള പൂവിരിയും.... അങ്ങനെ നീളുന്ന പാട്ടുകൾ?
അതേ. ഓമന ധാരാളം ഗാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത്രയേറെ സ്നേഹാർദ്രമായ മറ്റൊരു പദമില്ല മലയാളത്തിൽ. പാശ്ചാത്യർ ഡാർലിംഗ് എന്ന് വിളിക്കുന്നതിന്റെ മലയാളമാണ് ഓമന. പ്രേയസി എന്നോ പ്രണയിനി എന്നോ വിളിച്ചാൽ ഓമന എന്നു വിളിക്കുന്നതിന്റെ ഭംഗി കിട്ടുകയില്ല.
• അതീവ വാസനയോടെ കാറ്റ് ശ്രീകുമാരൻതന്പി ഗാനങ്ങളിൽ വീശാറുണ്ട്. ജാതിമല്ലിപ്പൂമഴയിൽ എന്ന മനോഹരഗാനത്തിൽ കാറ്റിനെകൊണ്ട് ആരുമറിയാതെ കുറുന്പ് കൂട്ടന്നുണ്ടല്ലോ. "കാറ്റേ ഈ കാഞ്ചീപുരം പട്ടിൽ നീ മുഖമണയ്ക്കൂ' എന്നും "കാറ്റേ നീ ഞാനായി പോയാ പൂക്കൂട തുറന്നു നോക്കൂ..' എന്നിങ്ങനെ?
കാറ്റ് എന്റെ ഒരു പ്രധാന പ്രതീകമാണ്. കാറ്റില്ലെങ്കിൽ
ഗന്ധമുണ്ടോ? ജീവിതമുണ്ടോ?
278 - സിനിമകൾക്കു
ഗാനരചന-
മൂവായിരത്തോളം പാട്ടുകൾ
85 - സിനിമകളുടെ തിരക്കഥയും
സംഭാഷണവും
30 - സിനിമകളുടെ സംവിധാനം
26 - സിനിമകളുടെ നിർമാണം
42 - ഡോക്യുമെന്ററികൾ
രണ്ട് സിനിമകളുടെയും ഡോക്യുമെന്റികളുടെയും
സംഗീത സംവിധായകൻ
എസ്. മഞ്ജുളാദേവി