ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത്തം ചെയ്യിക്കാൻ ഈ ചെറുപ്പക്കാരന്റെ ഒറ്റ പാട്ടുമതി. വിടർത്തിയിട്ട മുടിയും ആവേശം പകരുന്ന ചുവടുകളുമായി കലാഭവൻ ജോഷി വേദിയിൽ നിറയുന്പോൾ പിന്നെ കാണികൾക്ക് എങ്ങനെ ചുവടുറപ്പിച്ചു നിൽക്കാനാകും...
കെട്ടഴിച്ചതോടെ സ്പ്രിംഗ് പോലെ ചുരുണ്ടുനിൽക്കുന്ന മുടി അന്തരീക്ഷത്തിലേക്ക് ഉയർന്നു, മൈക്ക് കൈയിലെടുത്തു ഗായകൻ ചുവടുവച്ചതോടെ സ്പ്രിംഗ് മുടിയിഴകളും നൃത്തം തുടങ്ങി. ഇതിനിടയിൽ കാണികൾ ആവേശത്തിന്റെ കൊടുമുടി കയറിയിരുന്നു.
സംഗീതത്തിനു പിന്നാലെ മൈക്കിലൂടെ ഗാംഭീര്യമുള്ള സ്വരം പാട്ടായി ഒഴുകിയെത്തിയതോടെ സദസും നൃത്തം തുടങ്ങി. വേദിയിലേക്കു കൈകൾ നീട്ടിയും ആർത്തുവിളിച്ചും അവർ തങ്ങളുടെ സൂപ്പർ ഗായകന് ആവേശം പകരുകയാണ്. മുക്കാലയും മുക്കാബലയും തുടങ്ങി പ്രമദവനം വരെ യാതൊരു പതർച്ചയുമില്ലാതെ പാടിത്തകർക്കുകയാണ് ചെറുപ്പക്കാരൻ... ഇതു ജോഷി, കലാഭവൻ ജോഷി.
മധ്യകേരളത്തിലെ ഗാനമേള സദസുകളിലെ ആവേശം. ഗാനമേളകളിൽ മാത്രമല്ല, കോട്ടയത്തെയും സമീപജില്ലകളിലെയും ഉത്സവങ്ങൾ, പെരുന്നാളുകൾ, മേളകൾ തുടങ്ങിയ വൻ പരിപാടികളിലെയും കല്യാണം, ചന്തംചാർത്ത് തുടങ്ങിയ സ്വകാര്യ പരിപാടികളിലെയുമെല്ലാം വേദികളിൽ ഒരേ പോലെ കാണപ്പെടുന്ന താരമാണ് കോട്ടയം ഇരവിനെല്ലൂർ സ്വദേശി കലാഭവൻ ജോഷി.
കലാഭവനിലേക്ക്
സ്വയം മാർക്കറ്റ് ചെയ്യാൻ മറന്നുപോയതുകൊണ്ട് ഗാനമേള വേദികളിൽ മാത്രമായി ഒതുങ്ങേണ്ടി വന്ന മികച്ച കലാകാരൻ. ഒരു പക്ഷേ, ശ്രമിച്ചിരുന്നെങ്കിൽ റിയാലിറ്റി ഷോകളിലും സെലിബ്രിറ്റി വേദികളിലുമൊക്കെ അരങ്ങു തകർക്കേണ്ടിയിരുന്ന പ്രതിഭയായിരുന്നു ജോഷി.
ചെറുകിട ഗാനമേളകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് ഗാനമേളകളിൽ ഫ്ളൂട്ട് വായിച്ചിരുന്ന സായൂ എന്ന സുഹൃത്ത് കലാഭവനിൽ ഒരു ഗായകന്റെ ഒഴിവുണ്ടെന്നു ജോഷിയോടു പറയുന്നത്. അങ്ങനെ ഒാഡിഷനായി ജോഷി കൊച്ചിൻ കലാഭവനിലെത്തി. ജോഷിയുടെ സ്വരവും പാട്ടും സ്റ്റൈലുകളുമെല്ലാം ഇഷ്ടപ്പെട്ടതോടെ ജോഷി കലാഭവൻ ജോഷിയായി മാറി. തുടർന്നു പത്തുപന്ത്രണ്ടു വർഷം തുടർച്ചയായി കലാഭവൻ ഗാനമേളകളിൽ നിറഞ്ഞുനിന്ന ഗായകനായിരുന്നു ജോഷി.
കലാഭവനൊപ്പം കേരളത്തിനു പുറമേ ലക്ഷദ്വീപ്, ബംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഗാനമേളയ്ക്കു ജോഷി പോയി. പഴശിരാജ സിനിമയുടെ നൂറാം ദിവസം ആഘോഷിച്ചപ്പോൾ പയ്യന്നൂരിൽ നടന്ന പരിപാടിയിൽ കലാഭവന്റെ ഗാനമേളയുമുണ്ടായിരുന്നു. അന്ന് എം.ടി. വാസുദേവൻ നായർ, ഒഎൻവി കുറുപ്പ്, മമ്മൂട്ടി, ശരത്കുമാർ, മനോജ് കെ. ജയൻ തുടങ്ങി നിരവധി പ്രമുഖർക്കു മുന്നിൽ പാടിത്തകർക്കാൻ അവസരം കിട്ടിയത് ഭാഗ്യമായി ജോഷി ഇന്നും കരുതുന്നു.
നാലു വർഷം മുന്പു വരെ കലാഭവനിലെ സ്ഥിരം ഗായകരിലൊളായിരുന്നു. നാട്ടിൽ ട്രൂപ്പുകളും അവസരങ്ങളും വർധിച്ചതോടെ കലാഭവനിലേക്കു പോകുന്നതു കുറച്ചു. ഏതാനും മാസങ്ങൾക്കു മുന്പും കലാഭവനിൽനിന്ന് പാടാൻ വിളിച്ചിരുന്നതായി ജോഷി പറയുന്നു. എന്നാൽ, നേരത്തേ ഏറ്റിരുന്ന പരിപാടികൾ ഉണ്ടായിരുന്നതിനാൽ പോകാൻ സാധിച്ചില്ല.
കോവിഡ് തന്ന പണി
രണ്ടു പതിറ്റാണ്ട് പിന്നിട്ട കലാജീവിതത്തിനിടയിൽ ഏറ്റവും കഷ്ടപ്പെട്ടതും വിഷമിച്ചതും കോവിഡ് കാലത്തായിരുന്നെന്നു ജോഷി പറയുന്നു. കോവിഡിൽ കലാലോകം സ്തംഭിച്ചതോടെ ഇനിയെന്ത്? എന്ന ചോദ്യം ജോഷിക്കു മുന്നിലും പേടിപ്പെടുത്തുന്ന യാഥാർഥ്യമായി നിന്നു. ഒന്നും മടിച്ചില്ല, ജീവിക്കാൻ ഒാട്ടോ ഡ്രൈവറുടെ വേഷമണിഞ്ഞു. പിന്നെ ചെറിയൊരു കച്ചവടവും തുടങ്ങി. എന്നാൽ, കച്ചവടം തനിക്കു പറ്റിയ പണിയല്ലെന്നു വളരെപ്പെട്ടെന്നു മനസിലായതോടെ അതു നിർത്തി. പിന്നെ കലാരംഗം സജീവമാകുന്നതുവരെ ഒാട്ടോയോടിച്ചാണ് കുടുംബം മുന്നോട്ടുകൊണ്ടുപോയത്.
ഫാസ്റ്റ് നന്പർ ഗാനങ്ങൾ ഹരമായ ജോഷി മെലഡി ഗാനങ്ങളും പാടി കാണികളെ കൈയിലെടുക്കും. ഒന്നു രണ്ട് ആൽബങ്ങളിലും ഇതിനിടയിൽ പാടി. കാളിദാസ് ജയറാം നായകനായ ഹാപ്പി സർദാർ എന്ന ചിത്രത്തിൽ പാടി, ഇതിൽ അഭിനയിക്കുകയും ചെയ്തു.
അപ്പനൊപ്പം തുടക്കം
പുതുപ്പള്ളി എരമല്ലൂർ പാക്കുകാലായിൽ പി.ടി. വർഗീസ്- സെലിൻ ദന്പതികളുടെ മകനായ ജോഷിയെ കലാരംഗത്തേക്കു കൈപിടിച്ചതു കലാകാരൻ കൂടിയായിരുന്ന പിതാവായിരുന്നു. പിതാവിനൊപ്പം എരമല്ലൂർ മേരിഗിരി അസംപ്ഷൻ പള്ളിയിലെ ക്വയറിലൂടെയായിരുന്നു തുടക്കം. ഇതിനിടെ തബല വായനയും സ്വായത്തമാക്കി. തുടർന്നു സൺഡേ സ്കൂൾ, യുവദീപ്തി- കെസിവൈഎം കലാവേദികളിലൂടെ ശ്രദ്ധേയനായി. ഇപ്പോൾ ഒരു സീസണിൽ നൂറ്റന്പതിലേറെ വേദികളിൽ ജോഷി ഗായകനായി എത്തുന്നു.
25 വർഷം പിന്നിടുന്ന പ്രഫഷണൽ കലാജീവിതത്തിനിടയിൽ "ഒറ്റാൽ ജീവിതങ്ങൾ' എന്ന പുസ്തകവും എഴുതി. ഗാനമേളകളുടെയും സ്റ്റേജ് ഷോകളുടെയും തിരക്കുകൾക്കിടയിലും പള്ളികളിൽ കല്യാണ ക്വയറും മറ്റും പാടാനും ജോഷി സമയം കണ്ടെത്തുന്നു. കലാജീവിതത്തിനു പ്രോത്സാഹനമായി ഭാര്യ ഷീനയും മക്കളായ റോസിയ, റീസ എന്നിവരും അമ്മ സെലിനും ഒപ്പമുണ്ട്.
മകൾ ഇടവക പള്ളിയിലെ ക്വയറിൽ സജീവമാണ്. പത്ത്, ആറ് ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്കു പാട്ടിനേക്കാൾ പ്രിയം നൃത്തത്തോടാണെന്നു ജോഷി പറയുന്നു. ഇവർ ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയെങ്കിലും കൂടുതൽ പഠിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ജോഷിയുടെ അനുജൻ ഷിജോ വർഗീസും കലാകാരനാണ്. കാരിക്കേച്ചറിസ്റ്റായ ഷിജോ ബംഗളൂരുവിൽ ഡിസൈൻ ഏജൻസി നടത്തുകയാണ്. കാണികളെ ഹരംകൊള്ളിക്കുന്ന പാട്ടുകളും സ്റ്റൈലുകളുമായി ഈ സീസണിലും ജോഷി വേദികളിൽനിന്നു വേദികളിലേക്ക്.
ജോൺസൺ പൂവന്തുരുത്ത്