ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേറെ രാജ്യങ്ങളിൽ ചുറ്റി സഞ്ചരിച്ച യാത്രാപ്രേമി... മികച്ച സഞ്ചാരസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ... ഡോ.കെ.ബി. ഹരികൃഷ്ണൻ
നൈൽ നദിയുടെ തീരത്തു നിൽക്കുന്പോൾ ഏതൊരാളും നൈലിന്റെ വിശാലതയും വശീകരിക്കുന്ന സൗന്ദര്യവും നുകരാനുള്ള ശ്രമത്തിലായിരിക്കും. എന്നാൽ, ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേറെ രാജ്യങ്ങളിൽ ചുറ്റി സഞ്ചരിച്ച യാത്രാപ്രേമി... മികച്ച സഞ്ചാരസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ... ഇങ്ങനെയൊരാൾ നൈൽ നദിയുടെ തീരത്തുനിൽക്കുന്പോൾ യൂറോളജിയെക്കുറിച്ചു ചിന്തിക്കുന്നതെന്തിനാണെന്നായിരിക്കും ഇപ്പോൾ നിങ്ങളുടെ ചിന്ത.
കേരളത്തിലെ അറിയപ്പെടുന്ന യൂറോളജി വിദഗ്ധൻ പിന്നെ മറ്റെന്തിനെക്കുറിച്ചു ചിന്തിക്കണം... അതെ തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ യുറോളജി വിഭാഗം മേധാവി ഡോ. കെ.ബി. ഹരികൃഷ്ണൻ എന്ന 57കാരനാണ് നമ്മൾ പറയുന്ന കഥയിലെ നായകൻ.
യാത്ര പോകുന്പോൾ വെറുതെ ചുറ്റിയടിച്ചു അതുമിതുമൊക്കെ കണ്ടെന്നു വരുത്തി മടങ്ങുന്നതല്ല ഡോക്ടർക്കു ശീലം.
അദ്ദേഹം കാണാൻ പോകുന്ന കാഴ്ചകൾക്കെല്ലാം ചില പ്രത്യേകതകളുണ്ടാകും, അതിലൊരു ജീവിതമുണ്ടാകും, ജീവനുള്ള ചരിത്രമുണ്ടാകും, മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാൻ ഒരു സ്പന്ദനമുണ്ടാകും. അതുകൊണ്ടാണ് അദ്ദേഹം നൈൽനദിയുടെ തീരത്തുനിൽക്കുന്പോൾ യൂറോളജിയെക്കുറിച്ചു ചിന്തിക്കുന്നത്. കാരണം നൈലിനും യൂറോളജിക്കും ബന്ധമുള്ള ചില യാഥാർഥ്യങ്ങൾ അവിടുണ്ട്. അതു അറിഞ്ഞിരിക്കുക എന്നതു ഒരു ഡോക്ടർക്കു മാത്രമല്ല നൈൽ കാണാൻ പോകുന്ന ഏതൊരു സാധാരണക്കാരനും വളരെ പ്രധാനപ്പെട്ടതാണ്.
ഡോ. ഹരികൃഷ്ണൻ രചിച്ച "മനുഷ്യൻ മഹാമാരി ചരിത്രം' എന്ന പുതിയ പുസ്തകവും 2018ലെ മികച്ച സഞ്ചാര സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ "നൈൽവഴികളും' അദ്ദേഹത്തിന്റെ സഞ്ചാരപ്രിയം മാത്രമല്ല, വിജ്ഞാനദാഹവും അടിവരയിരുന്നു. കോഴിക്കോട് ജില്ലയിലെ തിക്കൊടിയാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. കേരള ഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജിയുടെ അനന്തിരവനാണ് ഡോ.ഹരികൃഷ്ണൻ.
ഭാര്യ ഡോ. മല്ലിക തൃശൂർ മെഡിക്കൽ കോളജിൽ ഒഫ്താൽമോളജി വിഭാഗം പ്രഫസറാണ്. മൂത്തമകൾ ആരതി അമേരിക്കയിൽ ബയോമെഡിക്കൽ എൻജിനിയറും ഇളയമകൾ അനന്യ ഹ്യുമൻ ജെനിറ്റിക്സിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയുമാണ്.
നാട്ടിലെ പ്രഗല്ഭനായ ഡോക്ടർ യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും ഏഷ്യയിലും ആഫ്രിക്കയിലും നടത്തിയ യാത്രകൾ ഗവേഷണങ്ങൾ തന്നെയായിരുന്നു. ഇനി ആദ്യം പറഞ്ഞ നൈലിന്റെ യൂറോളജി കഥ അദ്ദേഹംതന്നെ പറയട്ടെ.
മെകോംഗ്, റ്റക്കായി
ഓരോ സെക്കൻഡിലും 14 ലക്ഷം ഘനയടി ജലം ഒഴുകുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ മെകോംഗ് നദി മുതൽ, വംശനാശത്തെ അതിജീവിച്ചു തിരിച്ചെത്തിയ ന്യൂസിലൻഡിലെ റ്റക്കായി പക്ഷിവരെയുള്ളതെല്ലാം എന്നെ ആകർഷിച്ച ലോകവിസ്മയങ്ങളാണ്. അര നൂറ്റാണ്ടുകാലംകൊണ്ടു കണ്ടതു പറയാൻ അര മണിക്കൂർ സമയം മതിയോ? എന്നിരുന്നാലും, ഇത്തിരി വാക്കുകളെക്കൊണ്ടു വ്യക്തമാക്കാൻ കഴിയുന്ന അല്പം ചില ഓർമകൾ മാത്രമാണിവിടെ പങ്കുവയ്ക്കുന്നത്.
എലിയറ്റിന്റെ വേരുകൾ
നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച ആഗ്ലോ-അമേരിക്കൻ കവിയായി അറിയപ്പെടുന്ന ടി. എസ്. എലിയറ്റിന്റെ വേരുകൾ തേടിയാണ് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഈസ്റ്റ് കോക്കർ ഗ്രാമത്തിൽ പോയത്. ലണ്ടനിലെ പ്രശസ്ത വാരികയായിരുന്ന "ന്യൂ ഇംഗ്ലീഷ് വീക്കിലി' 1940ൽ പ്രസിദ്ധീകരിച്ച എലിയറ്റിന്റെ രണ്ടാമത്തെ കവിതയുടെ പേരുതന്നെ "ഈസ്റ്റ് കോക്കർ' എന്നാണ്.
പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കയിലേക്കു കുടിയേറുന്നതു വരെയുള്ള എലിയറ്റ് കുടുംബചരിത്രം തീക്ഷ്ണമായി സ്വാധീനിച്ച കോക്കർ കാവ്യത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സെന്റ് മൈക്കിൾസ് ചർച്ചിലാണ് എലിയറ്റിന്റെ ശവകുടീരമുള്ളത്.
പതിന്നാലാം നൂറ്റാണ്ടിൽ യൂറോപ്പിനെ നടുക്കിയ പ്ലേഗ് ബാധയിൽ (ബ്ലേക്ക് ഡത്ത്) മരിച്ചവരുടെ തുരുതുരെ പാകിയ സ്മാരകശിലകൾക്കിടയിലൂടെ നടന്ന് ആ മനോഹരമായ ക്രിസ്തീയ ദേവാലയത്തിൽ ഞാൻ പ്രവേശിച്ചത് മഹാകവി അന്ത്യവിശ്രമം കൊള്ളുന്ന ഇടം ഒരു നോക്കു കാണാനായിരുന്നു. ശാസ്ത്രത്തോടുള്ള അമിതാവേശത്താൽ മനുഷ്യൻ ആത്മീയത മറന്നെന്ന് ഓർമിപ്പിക്കുന്ന ഏറെ ജനശ്രദ്ധയാകർഷിച്ച മഹാകാവ്യത്തിലെ സൂക്തം, "In my end is my beginning' അവിടെ കൊത്തിവച്ചിരുന്നു!
വെള്ളക്കാരന്റെ മുതുമുത്തച്ഛൻ
ലണ്ടനിലെ പൊതുഗവേഷണ കേന്ദ്രമായ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരുടെ പുതിയ കണ്ടെത്തലറിഞ്ഞു ആശ്ചര്യപ്പെടാത്തവരുണ്ടോ? തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിലുള്ള ചെഡാർ ഗ്രാമത്തിൽനിന്നു ലഭിച്ച ബ്രിട്ടനിലെ ഏറ്റവും പുരാതനമായ മാനവ അസ്ഥികൂടം പരിശോധിച്ച്, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ആദിമവെള്ളക്കാരന്റെ മുഖം പുനർനിർമിച്ചപ്പോൾ, അദ്ദേഹത്തിനു കറുത്ത തൊലിയും കറുത്തു ചുരുണ്ട മുടിയും!
ഉരുക്കിയ സ്വർണം പോലുള്ള ശരീരവർണത്തിലും ബ്ലോൺഡ് കോലൻ തലമുടിയിലും മേനിനടിക്കുന്നവർ തങ്ങളുടെ കാരണവർ ഇത്തരക്കാരനാകുമെന്ന് ഒരിക്കലും കരുതിക്കാണില്ല!
ലോകപ്രശസ്തമായ ചെഡാർ ചീസിന്റെ ഉറവിട ഗ്രാമം പ്രകൃതിഭംഗിയോടും അതിന്റെ അമ്പരപ്പിക്കുന്ന എല്ലാ നിഗൂഢതകളോടുംകൂടി ഞങ്ങൾ അവിടെ കണ്ടു. 10,000 വർഷം പഴക്കമുള്ള ചെഡാർ മനുഷ്യന്റെ പൂർണരൂപത്തിലുള്ള അസ്ഥികൂടം കണ്ടെത്തിയ ഗഫ്സ് ഗുഹയൊന്നു കാണാൻ എന്നെപ്പോലെത്തന്നെ പത്നി ഡോ. മല്ലികയ്ക്കും പുത്രിമാരായ ആരതി കൃഷ്ണയ്ക്കും അനന്യാ കൃഷ്ണയ്ക്കും വലിയ അഭിനിവേശമായിരുന്നു.
1903ൽ കണ്ടെത്തിയ പുരാതനമനുഷ്യന്റെ അവശിഷ്ടം, ജനിതക പരിശോധനകൾക്കായി പിന്നീട് ഗുഹയിൽനിന്നു ലണ്ടനിലേക്കു കൊണ്ടുപോയെങ്കിലും സന്ദർശകരുടെ ആകാംക്ഷ മാനിച്ചുകൊണ്ട് ഒരു മാതൃകാ അസ്ഥിപഞ്ജരം യഥാസ്ഥാനത്തു പ്രതിഷ്ഠിച്ചിട്ടുണ്ട്.
ആ ഭൂഗർഭ തടവറയിൽ
കരിങ്കടലിനടുത്തുള്ള അർമേനിയയിലെ ''ഖോർ വിരാപ്പ്'' എന്ന പുരാതന മോണസ്ട്രിയിലെ കാരാഗൃഹ ഇരുട്ടറയിലേക്കാണ് പുറജാതീയത ഉപേക്ഷിച്ചു, പുതുതായെത്തിയ ക്രിസ്തുമതം സ്വീകരിച്ച "അപരാധത്തിനു'' ഗ്രിഗർ ലൂസവോറിച്ചിനെ ടിറിഡേറ്റ്സ് മൂന്നാമൻ രാജാവ് എറിഞ്ഞത്. ''ഖോർ വിരാപ്പ്'' എന്നാൽ, അഗാധമായ തുറുങ്ക് എന്നാണ് അർമേനിയൻ ഭാഷയിൽ അർഥം. നിഷ്ഠുരമായ പീഡനമുറകൾക്കു കുപ്രസിദ്ധി നേടിയ ഈ തടവ് കുഴിയിലേക്ക് എറിയപ്പെട്ടവർ തിരിച്ചെത്തുക പതിവല്ല.
ചീഞ്ഞളിഞ്ഞ മനുഷ്യമാംസത്തിന്റെ ദുർഗന്ധവും വിഷപ്പാമ്പുകളും മറ്റു ക്ഷുദ്രജീവികളുമാണവിടെ. എഡി 301ൽ, അർമേനിയയെ ലോകത്തെ പ്രഥമ ക്രിസ്തുമത രാജ്യമാക്കി മാറ്റിയ സെന്റ് ഗ്രിഗർ ദി ഇല്ല്യൂമിനേറ്റർ 13 വർഷം കഴിച്ചുകൂട്ടിയ ആ ഭയവിഹ്വലമായ ഗർത്തത്തിലേക്കു 27 പടികളുള്ള ഇരുമ്പുകോണിവഴി ഞാനുമൊന്ന് ഇറങ്ങി നോക്കി! ഖോർ വിരാപ്പിൽനിന്നു കയറിവന്നു ഞാൻ നോക്കിനിന്നത് തൊട്ടുകിടക്കുന്ന അരാരാത്ത് പർവതമാണ്.
17,000 അടിയോളം ഉയരമുള്ള ഈ ഹിമമലയുടെ അത്യാകർഷകമായ ദൃശ്യം, തടവ് കുഴി അടിച്ചേൽപിച്ച തിക്തചിന്തകളിൽനിന്ന് എനിക്കല്പം മോചനം നൽകി.
ആമിഷുകളുടെ വിചിത്രജീവിതം
ഏറ്റവും കൂടുതൽ ശാസ്ത്രപുരോഗതി കൈവരിച്ച അമേരിക്കയിൽ, ആധുനിക സൗകര്യങ്ങളും പരിഷ്കാരങ്ങളും പാടെ ഉപേക്ഷിച്ചു സ്വൈരജീവിതം നയിക്കുന്നൊരു മനുഷ്യസമൂഹം ഉണ്ടെന്നറിഞ്ഞപ്പോഴാണ് പെൻസൽവേനിയയിലെ ലങ്കാസ്റ്റർ കൗണ്ടിയിലുള്ള ആമിഷ് ഗ്രാമത്തിലേക്കു പോയത്. അരുവികളും തടിപ്പാലങ്ങളും കുതിരവണ്ടികളും ഗോതമ്പിന്റെയും ചോളത്തിന്റെയും കൃഷിപ്പാടങ്ങളുമാണ് അവിടെ.
പ്രകൃതിസൗഹൃദം എന്നതിന്റെ അർഥമെന്തെന്ന് ഇവിടെ കണ്ടറിയാം! ഈ ഗ്രാമത്തിൽ ജീവിക്കുന്നവർക്കു വിനയവും സഹിഷ്ണുതയുമുണ്ടായത് സ്വാഭാവികം. എന്നാൽ, അമേരിക്കയാണെന്നു കരുതി വെളുവെളുത്ത പെണ്ണുങ്ങളെ ഫോട്ടോ എടുക്കാൻ ശ്രമിക്കല്ലേ, മെന്നോനൈറ്റു (ക്രൈസ്തവരെങ്കിലും പ്രത്യേക ജീവിതരീതി പുലർത്തുന്നവർ)കളായ അവർക്കത് ഇഷ്ടമല്ല.
നൈൽ നദി
പിരമിഡുകളും സ്ഫിങ്സും ഈജിപ്തിലെ ഉജ്വലമായ ദൃശ്യവിഷയങ്ങളായിരുന്നെങ്കിലും നൈൽ നദിയിലെ പാരസെറ്റിക് വിരകളെക്കുറിച്ചും അവ പരത്തുന്ന ഷിസ്റ്റോസോമയാസിസ് എന്ന മാരകരോഗത്തെക്കുറിച്ചു മായിരുന്നു, ഒരു യൂറോളജിസ്റ്റ് എന്ന നിലയിൽ, ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. ലോകത്തെ ഏറ്റവും നീളംകൂടിയ നദിയുടെ മനോഹാരിത ആസ്വദിക്കുന്നതോടൊപ്പം ആ ജലത്തിൽ ഒളിഞ്ഞുകിടക്കുന്ന അപായവും ഒരു സഞ്ചാരി അറിഞ്ഞിരിക്കണമല്ലോ.
നൈലിൽ കാലെടുത്തുവയ്ക്കുന്ന ഏതൊരാളും ഈ അപകടകാരിയായ വിരയുടെ ഇരയാണ്. ഈ കൃമി ശരീരത്തിൽ പ്രവേശിച്ചാൽ മൂത്രാശയ അർബുദമാണ് ഫലം. ആയതിനാൽ, ഷിസ്റ്റോസോമയാസിസ് ബാധിച്ച ഏറ്റവുമധികം ഹതഭാഗ്യരുള്ളതും ഈജിപ്തിലാണ്. സ്വാഭാവികമായും ഈ രോഗ ചികിത്സയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ലോകരാഷ്ട്രവും ഈജിപ്തുതന്നെയാണ്.
നൈൽ ദർശനത്തിനൊടുവിൽ, അതിന്റെ ഡെൽറ്റയിലുള്ള യൂറോളജി- നെഫ്രോളജി സെന്ററിലെ ലോക പ്രശസ്തരായ മൂത്രാശയരോഗ വിദഗ്ധരെ നേരിൽകണ്ടു സംസാരിച്ചു. പുതിയ അറിവുകൾ നമ്മുടെ രോഗികൾക്കു പ്രയോജനപ്പെടും. ബന്ധപ്പെട്ട ശാസ്ത്രീയ പരാമർശങ്ങൾ ഏറെയുള്ളതാണ് സഞ്ചാര സാഹിത്യകാരൻ സക്കറിയ അവതാരികയെഴുതിയ എന്റെ ''നൈൽവഴികൾ''.
ക്രൂഗർ മഹാരണ്യത്തിൽ
വടക്കുകിഴക്കൻ ദക്ഷിണാഫ്രിക്കയിൽ ഏകദേശം 20,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന ഈ കാനനത്തിലാണ് ലോകത്തെ ഏറ്റവും വലിയതും ഭാരമേറിയതും പൊക്കമുള്ളതും വേഗമേറിയതുമായ അപൂർവ മൃഗങ്ങളുള്ളത്. ജംഗിൾ സഫാരിക്കിടയിൽ കണ്ടുമുട്ടുന്ന ഭൂമിയിലെ ഏറ്റവും ഭാരമേറിയ മൃഗമായ ആഫ്രിക്കൻ ആന മുതൽ വിസ്മയരൂപിയായ പടുകൂറ്റൻ വെള്ള കണ്ടാമൃഗം വരെയുള്ളവ യാത്രികർക്കു തരുന്ന ധാരണ ഒന്നു മാത്രം - ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കതന്നെയാണ് ആദിമമനുഷ്യന്റെ കളിത്തൊട്ടിൽ! കാടിനോട് അത്രയടുത്തു ഇടപഴകി പരിചയമില്ലാത്ത ഞാൻ കുടുംബസമേതം ഒരു ഒറ്റയാന്റെയും ഒരു സിംഹത്തിന്റെയും ഇടയിൽപെട്ടു ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴുമെന്റെ കൈകാലുകൾ വിറയ്ക്കുന്നു!
തലയെടുപ്പിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വെല്ലുന്നൊരു കാട്ടുകൊമ്പൻ ഭൂമി കുലുക്കി എത്തിയപ്പോൾ നേരെ മുന്നിലേക്കു ചാടി കാമറപ്രിയനായ ഞാനെടുത്തൊരു പടം, ഒരു സമ്മാനം നേടിത്തന്നെങ്കിലും പരിചയസമ്പന്നനായ ഗൈഡിന്റെ സമയോചിത മിന്നൽ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇതു പറയാൻ ഞാനിവിടെ കാണുമായിരുന്നില്ല!
തലയോട്ടികളുടെ നാട്ടിൽ
മനുഷ്യന്റെ ക്രൂരത അറിയാൻ കംബോഡിയ വരെ പോകേണ്ടതില്ലെങ്കിലും ഒരു മനുഷ്യന് എത്രത്തോളം ക്രൂരനാകാൻ കഴിയുമെന്നു നേരിൽ കാണണമെങ്കിൽ അവിടെത്തന്നെ പോകണം! ഗ്രാമങ്ങളിൽ പോയി കൃഷി ചെയ്യാൻ വൈമനസ്യം കാണിച്ച കുറ്റത്തിനു പോൾ പോട്ട് എന്ന ഭരണാധിപൻ 1976 മുതൽ 79 വരെയുള്ള ചുരുങ്ങിയ കാലത്തു കൊന്നുകൂട്ടിയത് 20 ലക്ഷത്തിൽപരം സാധാരണ മനുഷ്യരെയാണ്.
വെടിയുണ്ടകൾ തീർന്നപ്പോൾ, അവിടെ സുലഭമായി ലഭിക്കുന്ന കൂർത്ത മുള്ളുകളുള്ള പനമടലുകൾ ഉപയോഗിച്ചു കഴുത്ത് ഈർന്നു മുറിച്ചു. കുട്ടികളെ കാലിൽ തൂക്കി മരത്തിൽ അടിച്ചു തല തകർത്തു കൊന്നു. ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ തോന്നിയ ഇടത്തൊക്കെ കുഴിച്ചിട്ടു. "എന്ത് ആവശ്യത്തിനു നിലം കുത്തിയാലും തലയോടുകൾ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു," പോൾ പോട്ടിന്റെ ക്രൂരതയിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ഒരാൾ എന്നോടു പറഞ്ഞു.
ഏഴു നിലയുള്ള കൂട്ടക്കൊല മ്യൂസിയത്തിൽ (The Killing Fields Museum of Cambodia) പ്രദർശിപ്പിച്ചിരിക്കുന്ന തലയോട് ബാഹുല്യത്തിലേക്കു നിർവികാരനായി ഒന്നു ദൃഷ്ടി പായിച്ച ഞാൻ, സഹയാത്രികയായ പത്നിയോട് അറിയാതെ ചോദിച്ചുപോയി, ക്രൂരതയെ വിശേഷിപ്പിക്കാൻ spine-chilling എന്നതിനേക്കാൾ രൂക്ഷമായൊരു പദമുണ്ടോയെന്ന്!
കുചീ തുരങ്കത്തിൽ
ഇരുപതു വർഷം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ വൻ ശക്തിയായ അമേരിക്കയെ ഉത്തര വിയറ്റ്നാം പോരാളികൾ പരാജയപ്പെടുത്തിയത് കുചീ തുരങ്കം കേന്ദ്രീകരിച്ചു നടത്തിയ ഗറില്ലാ മുറയിലുള്ള പോരാട്ടത്തിലായിരുന്നു. കുചീ ജില്ലയുടെ ഭൂഗർഭമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന ടണലുകളുടെ ബൃഹത് ശൃംഖലയാണിത്.
അറുപതിനായിരത്തോളം അമേരിക്കൻ സൈനികരുടെ ജീവൻ കവർന്നത് ഇവിടെ ഒളിച്ചിരുന്നുകൊണ്ട് അവർ നടത്തിയ മിന്നൽ പോരാട്ടങ്ങളായിരുന്നു. ദക്ഷിണ വിയറ്റ്നാമിനെ പിന്തുണക്കാനെത്തിയ അമേരിക്ക ലക്ഷ്യം കാണാതെ പിൻവാങ്ങുകയാണുണ്ടായത്. ലോകചരിത്രത്തിന്റെ ഭാഗമായിത്തീർന്ന ഈ ഒളിപ്പോർ സങ്കേതത്തിലൂടെ, അതിന്റെ ഇടത്തും വലത്തുമുള്ള രഹസ്യ അറകളിലേക്കു കണ്ണോടിച്ചു, നടന്നുനീങ്ങുമ്പോൾ എന്റെ ഉള്ളിൽ മിന്നിമറഞ്ഞത് ''might is right'' എന്ന ആധിപത്യ മനഃസ്ഥിതിയുടെ വ്യർഥതയാണ്.
വിജയ് സിയെച്ച്