1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർമൻ പർവത പ്രാന്തമായ ഈഫൽ മലനിരകളിൽനിന്നു കുടിയേറിയതുകൊണ്ട് പേരിനൊപ്പം ഈഫൽ എന്നു ചേർത്താണ് ഗുസ്താവ് അറിയപ്പെട്ടത്.
ഇരുന്പ് ഗോപുരമാണെങ്കിലും ലോകമെങ്ങും അറിയപ്പെടുന്ന പേര് ഈഫൽ ടവർ എന്നാണ്. ഫ്രാൻസിന്റെ പര്യായം പോലെ പ്രസിദ്ധമായ ഈഫൽ ഗോപുരം. ഈഫലിന്റെ നിർമാതാവ് ഗുസ്താവ് ഈഫൽ അന്തരിച്ചിട്ട് ഡിസംബർ 27ന് ഒരു നൂറ്റാണ്ട് തികഞ്ഞു.
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർമൻ പർവത പ്രാന്തമായ ഈഫൽ മലനിരകളിൽനിന്നു കുടിയേറിയതുകൊണ്ട് പേരിനൊപ്പം ഈഫൽ എന്നു ചേർത്താണ് ഗുസ്താവ് അറിയപ്പെട്ടത്.
പാരീസിലെ എക്കോൾ സെൻട്രാലിലായിരുന്നു വിദ്യാഭ്യാസം. സിവിൽ എൻജിനിയറിംഗ് പഠിച്ച്, വൻകിട പദ്ധതികളുടെ സ്രഷ്ടാവാകാനായിരുന്നു താത്പര്യം. ഇന്ന്, ലോകത്തെവിടെയും അറിയപ്പെടുന്ന ഈഫൽ ടവറും അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയും ഗുസ്താവിന്റെ എൻജിനിയറിംഗ് മികവിന്റെ പ്രതീകങ്ങളാണ്.
വിസ്മയ നിർമിതികൾ
പെറുവിലെ സെന്റ് മാർക്ക് കത്തീഡ്രൽ, ബുഡാപെസ്റ്റ് ന്യുഥറ്റി റെയിൽവേ സ്റ്റേഷൻ, പോർട്ടുഗലിലെ ഡുവോറോ പാലം, നൈസിലെ (ഫ്രാൻസ്) വാനനിരീക്ഷണ കേന്ദ്രം എന്നിവ ഇദ്ദേഹത്തിന്റെ ഏതാനും നിർമിതികളാണ്. കത്തീഡ്രലുകൾ, റെയിൽവേ പാലങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, യഹൂദ സിനഗോഗുകൾ, തിയറ്ററുകൾ, ലൈറ്റ് ഹൈസുകൾ, ഗ്യാസ് സ്റ്റേഷനുകൾ, ഫൗണ്ടനുകൾ, ഡിസ്റ്റിലറികൾ, ക്ലോക്ക് ടവറുകൾ തുടങ്ങി ഗുസ്താവിന്റെ വൈദഗ്ധ്യം കടന്നുചെല്ലാത്ത മേഖലകൾ അക്കാലത്തു കുറവായിരുന്നു. ഫ്രാൻസിൽ മാത്രമല്ല, ചിലി, പെറു, മെക്സിക്കോ, തുർക്കി, ഹംഗറി, വടക്കേ അമേരിക്ക, ബ്രസീൽ, ഉറുഗ്വേ, സ്പെയിൻ, പോർട്ടുഗൽ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബെൽജിയം, റൊമാനിയ, ജോർജിയ, വിയറ്റ്നാം, പോളണ്ട്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും ഗുസ്താവിന്റെ നിർമിതികൾ ഉണ്ട്.
ഫ്രഞ്ച് വിപ്ലവത്തിന്റെ (1789) നൂറാം വാർഷികത്തോടനുബന്ധിച്ചു പാരീസിൽ വേൾഡ് ഫെയർ ഒരുക്കുന്നതിന്റെ ഭാഗമായി പണിതീർത്ത ഈഫൽ ടവറാണ് ഗുസ്താവിനെ ലോകപ്രശസ്തനാക്കിയത്. 1887ൽ ആരംഭിച്ച് രണ്ട് വർഷംകൊണ്ടു പൂർത്തീകരിച്ച ഈ ടവർ, 1083 അടി ഉയരമുള്ള ഇരുന്പ് നിർമിതിയാണ്.
ഫ്രാൻസ് ജന്മം നല്കിയ അനശ്വര ശില്പിയാണ് (എൻജിനിയറിംഗ്) ഗുസ്താവ് ഈഫൽ. 91-ാം വയസിൽ മരിക്കുംവരെ അദ്ദേഹം കർമനിരതനായിരുന്നു. എൻജിനിയറിംഗിൽനിന്നു വിരമിച്ച ശേഷം എയ്റോഡൈനാമിക്സിലും വാനനിരീക്ഷണരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. ഫ്രാൻസിനു മാത്രമല്ല ലോകം മുഴുവനും ഇദ്ദേഹത്തിന്റെ ശില്പ വൈഭവത്തിൽ അഭിമാനിക്കാം.
ഫാ. ജോർജ് ചേന്നപ്പള്ളിൽ