Tuesday, October 27, 2020 12:40 AM IST
ജാർഖണ്ഡിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ആദിവാസികൾക്കുവേണ്ടി പ്രവർത്തിച്ച 83 വയസുകാരനായ ഫാ. സ്റ്റാൻ ലൂർദുസ്വാമിയെ ഒക്ടോബർ ഒമ്പതിനു നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) റാഞ്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു മുംബൈയിലെ ഒരു ജയിലിൽ അടച്ചിരിക്കുകയാണല്ലോ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയും ജംഷഡ്പുർ പ്രോവിൻസിലെ ഈശോസഭാംഗവുമായ ഫാ. സ്റ്റാൻ, ഈശോസഭയുടെ ദേശീയ സ്ഥാപനമായ ബംഗളൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി 11 വർഷം ജോലിചെയ്തിരുന്നു. ഇന്ത്യയിലും പുറത്തുമുള്ള ധാരാളം സാമൂഹിക പ്രവർത്തകരെ അദ്ദേഹം വിദഗ്ധമായി പരിശീലിപ്പിച്ചിട്ടുണ്ട്. അതേ സ്ഥാപനത്തിൽ ഞാനും ഡയറക്ടറെന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.
കേസിനാസ്പദമായ കുറ്റാരോപണങ്ങൾ
കഴിഞ്ഞ ഏതാനും മാസങ്ങളായി ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകയായ സുധ ഭരദ്വാജ്, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസർ ആനന്ദ് തെൽതുംബ്ഡെ, എഴുത്തുകാരനായ വരവര റാവു, ഫാ. സ്റ്റാൻ തുടങ്ങിയ എട്ടുപേർക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് (യുഎപിഎ) കേസ് ഫയൽ ചെയ്തത്. പൂനക്കടുത്തുള്ള ഭീമകൊറേഗാവിൽ ദളിതരും മറാഠാക്കാരും തമ്മിൽ നടന്ന കലാപത്തിൽ സഹകരിച്ചു എന്നും മാവോയിസ്റ്റ് സംഘടനകൾക്കു സാന്പത്തിക സഹായം കൊടുത്തുവെന്നുമാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റങ്ങൾ.
ഈ കുറ്റങ്ങളെല്ലാം ഫാ. സ്റ്റാൻ പൂർണമായും നിഷേധിച്ചു. കലാപം നടന്ന ഭീമകൊറേഗാവ് താൻ കണ്ടിട്ടുപോലുമില്ല എന്നും മാവോയിസ്റ്റ് ആശയങ്ങളോട് താൻ ഒട്ടും യോജിക്കുന്നില്ലെന്നും അവർക്കു യാതൊരുവിധ സഹായവും കൊടുത്തിട്ടില്ലെന്നും അദ്ദേഹം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. മാവോയിസ്റ്റുകൾക്കും തീവ്രവാദികൾക്കും ഫാ. സ്റ്റാൻ പിന്തുണ കൊടുക്കില്ലെന്ന് അദ്ദേഹത്തോടുള്ള എന്റെ വ്യക്തിപരമായ ബന്ധത്തിന്റെയും ഈശോസഭയുടെ പൊതു നയത്തിന്റെയും അടിസ്ഥാനത്തിൽ എനിക്ക് ഉറപ്പിച്ചുപറയാൻ സാധിക്കും. എങ്കിൽ പിന്നെന്താണ് ഈ അറസ്റ്റിനു കാരണം? ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ അഭിപ്രായത്തിൽ, “ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്വാമിയെ നിശബ്ദനാക്കാനാണു മോദിസർക്കാർ ശ്രമിക്കുന്നത്.’’
യഥാർഥ കാരണങ്ങൾ
റാഞ്ചിയിലെ ബൊഗൈച്ച എന്ന സോഷ്യൽ സെന്ററിൽ മറ്റ് ഈശോസഭാംഗങ്ങളോടൊപ്പമാണു ഫാ. സ്റ്റാൻ പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചില പ്രവർത്തനങ്ങൾ:
1. ആദിവാസികളുടെ ഭൂമിക്കുവേണ്ടി: കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള ജാർഖണ്ഡ് ധാരാളം കൽക്കരിയും ധാതുക്കളുമുള്ള സംസ്ഥാനമാണ്. അവിടത്തെ ജനങ്ങളിൽ നല്ലൊരു ശതമാനം ആദിവാസികളാണ്. സാന്പത്തികമായും സാമൂഹികമായും വളരെ പിന്നാക്കാവസ്ഥയിലാണ് അവർ. ആദിവാസികളുടെ ഭൂമി മറ്റുള്ളവർ വാങ്ങാൻ പാടില്ല എന്ന നിയമം കേരളമുൾപ്പെടെ ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. കോർപറേറ്റ് കന്പനികൾക്കു വ്യവസായങ്ങൾ തുടങ്ങാൻ, ഈ നിയമം അവിടത്തെ ബിജെപി സർക്കാർ ഭേദഗതി ചെയ്തു. ആദിവാസികൾ അതിനെ ശക്തമായി എതിർത്തു. അങ്ങനെ ഒരുവർഷം മുന്പ് ആ സർക്കാരിനു ഭരണം നഷ്ടമായി. ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാൻ സർക്കാരും വ്യവസായികളും ശ്രമിച്ചപ്പോഴൊക്കെ അവരതിനെ എതിർത്തിരുന്നു. അവരോടൊപ്പം ഫാ. സ്റ്റാനുമുണ്ടായിരുന്നു.
2. തടവുകാരെ മോചിപ്പിക്കൽ: മാവോയിസ്റ്റുകൾ എന്ന മുദ്രകുത്തി നൂറുകണക്കിന് ആദിവാസി യുവാക്കളെ വിചാരണത്തടവുകാരായി വർഷങ്ങളോളം ജയിലിൽ അടച്ചിരുന്നു. കോടതിയിൽ കേസുകൊടുത്ത് ഫാ. സ്റ്റാൻ അവരിൽ ധാരാളംപേരെ മോചിപ്പിച്ചിട്ടുണ്ട്.
3. അതിജീവനത്തിന് അവരോടൊപ്പം: ആദിവാസികളുടെ ജീവിതത്തിനു സർക്കാരിൽനിന്നും അവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ അവരോടൊപ്പം ഫാ. സ്റ്റാൻ പ്രവർത്തിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ, പാർശ്വവത്കരിക്കപ്പെട്ട ആദിവാസികൾക്കു നീതി കിട്ടുന്നതിനുള്ള പ്രവർത്തനത്തിനാണ് ഫാ. സ്റ്റാൻ ജയിലിലായത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറനും ഇതാവർത്തിച്ചു, “ആദിവാസികളുടെ വികസനത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ചതാണ് ഫാ. സ്റ്റാനിനെ ജയിലിലടയ്ക്കാനുള്ള പ്രധാന കാരണം.’’ നീതിക്കുവേണ്ടി പ്രവർത്തിക്കുക ഈശോസഭയുടെ പ്രഖ്യാപിത നയവും ബൈബിളിന്റെ അടിസ്ഥാന സന്ദേശവുമാണ്. സിബിസിഐയും കെസിബിസിയും ഫാ. സ്റ്റാനിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു പ്രസ്താവനയിറക്കി. ഇന്ത്യയൊട്ടാകെയും പുറത്തും വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
ജനങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്കു നീതികിട്ടാൻ പ്രവർത്തിക്കുന്ന ആർക്കും ഫാ. സ്റ്റാനിന്റെ അനുഭവം ഉണ്ടാകാം. “എന്റെ അനുഭവം ഒറ്റപ്പെട്ട ഒരു സംഭവമല്ല. മറിച്ച്, ഇതു നമ്മുടെ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്.’’ സ്റ്റാനിന്റെ ഈ വാക്കുകളുടെ വെളിച്ചത്തിൽ ഈ പ്രക്രിയയുടെ ചില ലക്ഷണങ്ങൾ പരിശോധിക്കാം.
1. കേന്ദ്രഭരണത്തെയും ഭരണകക്ഷിയെയും വിമർശിക്കുന്നവരുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്: മാധ്യമപ്രവർത്തകരാണ് ഇവരിൽ ഒരു പ്രധാന വിഭാഗം. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ പെൺകുട്ടിയുടെ വിവരങ്ങൾ അന്വേഷിക്കാൻപോയ ഒരു മലയാളിയുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത് ഈ അടുത്തനാളിലാണ്. ഇന്ത്യയൊട്ടാകെ ധാരാളം മനുഷ്യാവകാശ പ്രവർത്തകരെ അന്യായമായി കേസിൽക്കുടുക്കി തടങ്കലിൽ വച്ചിട്ടുണ്ട്. ഭീമകൊറേഗാവ് കേസിൽ അറസ്റ്റിലായവരിൽ മിക്കവരും മനുഷ്യാവകാശ പ്രവർത്തകരായിരുന്നു. ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത നൂറുകണക്കിന് ആളുകളെ ദേശവിരുദ്ധ നിയമമനുസരിച്ചാണ് അറസ്റ്റ് ചെയ്തത്.
മിക്ക രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ആംനസ്റ്റി ഇന്റർനാഷണൽ എന്ന അന്തർദേശീയ മനുഷ്യാവകാശ സംഘടനയ്ക്കുള്ള സാന്പത്തിക സ്രോതസ് കേന്ദ്രസർക്കാർ അടുത്തകാലത്ത് നിർത്തിയതുകൊണ്ട്, ഡൽഹിയിലുള്ള അവരുടെ ഓഫീസ് അടച്ചുപൂട്ടേണ്ടിവന്നു. ഈ സംഘടനയുടെമേലും മനുഷ്യാവകാശ പ്രവർത്തകരുടെമേലും സർക്കാർ ഏർപ്പെടുത്തിയ കർശന നടപടികളെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ ഏതാനും ദിവസം മുന്പ് അപലപിച്ചിരുന്നു.
2. ഭരണഘടനാ സ്ഥാപനങ്ങൾക്കു ഭീഷണി: ഭരണഘടനാ സ്ഥാപനങ്ങളെ ഭരണകൂടം സ്വാധീനിക്കാനും പരോക്ഷമായി നിയന്ത്രിക്കാനുമുള്ള പ്രവണത ഇന്നു കൂടിവരികയാണ്. രാജ്യത്തിന്റെ സാമൂഹികസാന്പത്തിക സ്ഥിതിയെപ്പറ്റി സ്വതന്ത്രമായി പഠിച്ച് ഇടയ്ക്കിടെ കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ, ഒരു വർഷം മുന്പ് തൊഴിൽ ലഭ്യതയെപ്പറ്റി പ്രസിദ്ധീകരിക്കാനിരുന്ന കണക്കുകൾ സർക്കാർ തടഞ്ഞു. പകരം സർക്കാരിന്റെ കണക്കുകൾ പ്രസിദ്ധീകരിച്ചു. 20 വർഷം മുന്പുള്ളതിനെക്കാൾ തൊഴിലില്ലായ്മതോത് വർധിച്ചു എന്നായിരുന്നു റിപ്പോർട്ട്. സർക്കാരിന് ഇതു ക്ഷീണമുണ്ടാക്കുന്നതുകൊണ്ടാണു സ്ഥാപനത്തിന്റെ കണക്കുകൾ തടഞ്ഞത്.
സുപ്രീംകോടതിയെ സ്വാധീനിക്കാനുള്ള ശ്രമത്തിനെതിരെയാണ് രണ്ടുവർഷം മുന്പ് ചരിത്രത്തിലാദ്യമായി ജഡ്ജിമാർ പരസ്യമായി പത്രസമ്മേളനം നടത്തിയത്. എന്നാൽ അന്നത്തെ അവസ്ഥ ഇന്നും തുടരുന്നുവെന്നു പലരും സംശയിക്കുന്നു. “കോടതികളുൾപ്പെടെ ഇന്ത്യയിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ദുർബലമായിക്കൊണ്ടിരിക്കുന്നു’’ എന്ന് ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റീസ് ഈ അടുത്തനാളിൽ പറഞ്ഞതു ശ്രദ്ധേയമാണ്.
3. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ: ജാർഖണ്ഡിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും മതപരിവർത്തനത്തിന്റെ പേരിൽ ധാരാളം മിഷനറിമാരെ ജയിലിലടച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി ഇത്തരം ആക്രമണങ്ങൾ വർധിച്ചുവരുന്നുവെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു. കന്നുകാലികളെ കച്ചവടം ചെയ്തെന്ന പേരിൽ ആൾക്കൂട്ടക്കൊലപാതകത്തിലൂടെ ന്യൂനപക്ഷ വിഭാഗത്തിലെ ധാരാളം പാവപ്പെട്ട ആളുകളെ വടക്കേ ഇന്ത്യയിൽ പലയിടത്തും വധിച്ചിട്ടുണ്ട്. പൗരാവകാശ നിയമഭേദഗതിയിലൂടെ ഒരു പ്രത്യേക മതവിഭാഗത്തിലെ അംഗങ്ങളോടു വിവേചനം കാണിച്ചതു ഭരണഘടനയിലെ മതനിരപേക്ഷത എന്ന ആദർശത്തിനു കളങ്കം ഉണ്ടാക്കിയിരിക്കുകയാണ്.
4. ജനാധിപത്യത്തിനു നിരക്കാത്ത രീതിയിലുള്ള നിയമനിർമാണം: കർഷകരെ സാരമായി ബാധിക്കുന്ന മൂന്നു കാർഷിക ബില്ലുകൾ രണ്ടുദിവസംകൊണ്ടു കഴിഞ്ഞ പാർലമെന്റിൽ പാസാക്കി; അതുപോലെ തൊഴിലാളികളുടെ പല അവകാശങ്ങളും വെട്ടിച്ചുരുക്കുന്ന തൊഴിൽ നിയമവും. ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ, രണ്ടു ദിവസംകൊണ്ട് ഇരുസഭകളും ദ്രുതഗതിയിൽ പാസാക്കി, നടപ്പിലാക്കി.
ഭാവിതലമുറയെ കാര്യമായി ബാധിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം പാർലമെന്റും മറ്റ് ഔദ്യോഗിക സമിതികളും ചർച്ചചെയ്യാതെ കാബിനറ്റ് അംഗീകരിച്ചു നടപ്പിലാക്കാൻ പോകുന്നു. വ്യത്യസ്തമായ ആശയങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് അഭിപ്രായ സമന്വയം ഉണ്ടാക്കി സംഘാതമായി തീരുമാനം എടുക്കുക എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യമാണ് ഇവിടെയൊക്കെ ബലികഴിക്കപ്പെടുന്നത്.
ജനങ്ങൾ ചെയ്യേണ്ടത്: ഭരണഘടനയെപ്പറ്റിയും അതിലെ ആദർശങ്ങളെപ്പറ്റിയും ജനങ്ങൾക്കു നല്ല അറിവും അവബോധവും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ ലംഘനങ്ങളുണ്ടാകുന്പോൾ അതു തിരിച്ചറിയാനും അതിനോടു പ്രതികരിക്കാനും അവർക്കു സാധിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാൻ പൗരന്മാരുടെ നിതാന്ത ജാഗ്രത വേണമെന്നു രാഷ്ട്രീയ ചിന്തകന്മാർ പറഞ്ഞിട്ടുണ്ട്. എന്നത്തേക്കാളുപരി ഇന്നത്തെ ഇന്ത്യയിൽ അതിനു പ്രസക്തി ഏറെയാണ്.
ഡോ. മാത്യു ഏർത്തയിൽ എസ്ജെ